Tuesday, March 30, 2010

കയ്യൂരും കൊണ്ടോട്ടിയും

കയ്യൂരും കൊണ്ടോട്ടിയും തമ്മിലെന്താണ് ബന്ധം? രണ്ടും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ചരിത്രത്തില്‍ മുദ്രചാര്‍ത്തിയ ഗ്രാമങ്ങള്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന കൊണ്ടോട്ടി ഏറനാടിന്റെ രാഷ്ട്രീയ തലസ്ഥാനമായാണ് അറിയപ്പെട്ടത്. നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം. കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടോട്ടി അങ്ങാടിയില്‍ അരങ്ങേറിയ നാടകവും നാടകകൃത്തായ കമ്പളത്ത് ഗോവിന്ദന്‍നായരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും സാമ്പ്രദായിക ചരിത്ര രചനയില്‍നിന്ന് വിട്ടുപോയ ഏടുകളാണ്.

കര്‍ഷക പ്രക്ഷോഭത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയതിനു ശേഷമുള്ള കാലം ഏറനാട്ടിലെ മാപ്പിളമാര്‍ രാഷ്ട്രീയമായി ഉള്‍വലിയുകയായിരുന്നു. കലാപത്തോടുള്ള ഗാന്ധിജിയുടെയും കോണ്‍ഗ്രസിന്റെയും സമീപനം അവരില്‍ നിരാശയാണ് സൃഷ്ടിച്ചത്. മലബാറിലെ സവര്‍ണ നേതൃത്വത്തിന്റെ നിലപാട് മാപ്പിളമാര്‍ക്ക് കോണ്‍ഗ്രസിലുള്ള പ്രതീക്ഷ തീര്‍ത്തും ഇല്ലാതാക്കി. നേതൃത്വം മലബാര്‍ കലാപത്തെ തള്ളിപ്പറയുകയായിരുന്നു.

ഇന്ത്യാ വിഭജനകാലത്ത് കൊല്‍ക്കത്തയിലും ശ്രീരാംപൂരിലും മതസൌഹാര്‍ദ്ദത്തിനായി കഷ്ടപ്പെട്ട ഗാന്ധിജിക്കുപോലും മതത്തിന്റെ പുറത്തുനിന്ന് മലബാര്‍സമരത്തെ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നില്ല. മലബാറിലേത് 'മാപ്പിളമാരുടെ മതഭ്രാന്ത്' എന്നായിരന്നു ഗാന്ധിജിയുടെ ആദ്യ പ്രതികരണം. 1920ല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മുസ്ളിങ്ങളുമായി കൂട്ടുകൂടുന്നതില്‍ അപാകമില്ലെന്ന് പ്രസ്താവിച്ച ഗാന്ധിജി ഒരു അഭിമുഖത്തിനിടയില്‍ മുസ്ളീം തയ്യാറാക്കിയ ഭക്ഷണം അയാളുടെ കൂടെയിരുന്ന് കഴിക്കുമോ എന്ന ചോദ്യത്തിന് 'മുസ്ളിം ഉണ്ടാക്കിയ ഭക്ഷണം അവരുടെ കൂടെയിരുന്ന് കഴിക്കുക എന്ന പ്രശ്നമേ ഉദിക്കുന്നില്ല, കാരണം എന്റെ ഭക്ഷണസമ്പ്രദായം വ്യക്തിപരമായ കാര്യമാണ്. പരസ്യമായി ഭക്ഷണം കഴിക്കുന്ന സമ്പ്രദായം എനിക്കില്ല' എന്നാണ് ഉത്തരം നല്‍കിയത്. (പ്രൊഫ. എംപി എസ് മേനോന്‍ എഴുതിയ മലബാര്‍സമരം: എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും എന്ന പുസ്തകത്തില്‍നിന്ന്)

1943 ഏപ്രില്‍ ആദ്യവാരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി പി സി ജോഷി മലബാര്‍ സന്ദര്‍ശനത്തിനിടയില്‍ കൊണ്ടോട്ടിയില്‍ ഇങ്ങനെ പറയുകയുണ്ടായി. - "മുസ്ളീങ്ങള്‍ സ്വരാജ്യ സ്നേഹികളല്ലെന്ന് ചില കോണ്‍ഗ്രസുകാര്‍ സംശയിക്കുന്നു. കോണ്‍ഗ്രസുകാര്‍ ഹിന്ദു മേധാവിത്വം സ്ഥാപിക്കുമെന്ന് മുസ്ളിങ്ങള്‍ ഭയപ്പെടുന്നു. രണ്ട് അഭിപ്രായത്തോടും യോജിക്കുന്നില്ല. അടിസ്ഥാനരഹിതമായ അവിശ്വാസമാണ് അകല്‍ച്ചയ്ക്ക് കാരണം. ഈ ഭിന്നിപ്പ് അവസാനിപ്പിച്ച് എല്ലാവരും ചേര്‍ന്ന ഉറച്ച ഐക്യത്തിനാണ് കമ്യൂണിസ്റ്റ് പാര്‍ടി സ്വയം ഉഴിഞ്ഞുവെച്ചിട്ടുള്ളത്.…

ഭക്ഷണ ക്ഷാമം ഹിന്ദുക്കളെയും മുസ്ളിങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. നാം അകന്നുനില്‍ക്കുന്നിടത്തോളം കഷ്ടപ്പാടുകളുടെ കാഠിന്യം കൂടുകയേയുള്ളു. കൊള്ളയും കവര്‍ച്ചയും നാടാകെ നടമാടും. ഗവണ്‍മെന്റ് മര്‍ദനം ഇരുകൂട്ടരുടെയും തലയ്ക്ക് വീഴും. ഇങ്ങനെ ഒരു ഭാഗത്ത് ഭയങ്കര മര്‍ദനവും മറുഭാഗത്ത് പട്ടിണിയുമായി ഇരുകൂട്ടരും നശിക്കും.'' ഇതില്‍നിന്നും ഈ വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും കോണ്‍ഗ്രസിന്റെയും വ്യത്യസ്ത സമീപനം മനസ്സിലാക്കാം.

മലബാര്‍കലാപത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞത് ഏറനാടിന്റെ രാഷ്ട്രീയത്തില്‍ നിശ്ചലതയ്ക്ക് കാരണമായി. വടക്കേ മലബാറിലും തിരുവിതാംകൂറിലും സ്വാതന്ത്ര്യസമരത്തിന്റെ കൊടുങ്കാറ്റടിക്കുമ്പോള്‍ ഏറനാട് നിശബ്ദമായിരുന്നു. തൊട്ടടുത്ത ഒറ്റപ്പാലത്ത് 1935ല്‍ കോണ്‍ഗ്രസിന്റെ താലൂക്ക് സമ്മേളനം നടന്നപ്പോഴും ഏറനാട് വഞ്ചനയുടെ ഭാരവും പേറി ഉറങ്ങുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം ഉണ്ടായ നിശബ്ദതയില്‍നിന്ന് രാഷ്ട്രീയത്തിന്റെ തീച്ചൂടിലേക്ക് വീണ്ടും വിളിച്ചുണര്‍ത്തിയത് കമ്യൂണിസ്റുകാരാണ്. ജന്മിത്വത്തിനും കോളനി ഭരണത്തിനുമെതിരെ സമരോത്സുകത ജ്വലിപ്പിച്ചത് കമ്പളത്ത് ഗോവിന്ദന്‍ നായരെയും എടക്കോട്ട് മുഹമ്മദിനെയും പോലുള്ള കമ്യൂണിസ്റ്കാരായിരുന്നു. മുഹമ്മദ് അബ്ദദുറഹിമാന്‍ സാഹിബിനൊപ്പം പ്രവര്‍ത്തനം തുടങ്ങിയ ഇവര്‍ മാപ്പിളമാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിച്ചത്.
എം പി നാരായണമേനോന്‍ ആരംഭിച്ച മലബാറിലെ കുടിയാന്‍സംഘത്തിന്റെ തുടര്‍ച്ചയായി ജന്മിത്വം അവസാനിപ്പിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പോരാട്ടം തുടങ്ങിയ കാലമായിരുന്നു അത്. കയ്യൂരിലും കരിവള്ളൂരിലും ആരംഭിച്ച കര്‍ഷക സമരം ഏറനാട്ടിലും ആവേശം വിതറി. കൊണ്ടോട്ടിയും ഉണര്‍വിലേക്കു നീങ്ങി. വടക്കേ മലബാറിലെ കര്‍ഷകരുടെ സമരാവേശം ഏറ്റുവാങ്ങിയത് ഇവിടുത്തെ ബീഡിത്തൊഴിലാളികളായിരുന്നു. കയ്യൂര്‍ സഖാക്കളെക്കുറിച്ച് ഗോവിന്ദന്‍ നായര്‍ എഴുതിയ നാടകം അവതരിപ്പിച്ചതും മാപ്പിള ബീഡിത്തൊഴിലാളികളായിരുന്നു.

അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പുനായര്‍ എന്നീ സഖാക്കളെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിക്കൊന്നതിന് രണ്ട് മാസത്തിന്ശേഷം 1943 ജൂണില്‍ കൊണ്ടോട്ടി അങ്ങാടിയില്‍ നാടകം കണ്ടതിന്റെ ഓര്‍മ്മ പുതിയറക്കല്‍ സൈതാലിക്കുട്ടിയുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. അബൂബക്കറായി കൊളമ്പാടന്‍ ബിച്ചുക്കോയയും കുഞ്ഞമ്പു നായരായി ചേക്കുട്ടി പാണ്ടികശാലയും വേഷമിട്ടത് അദ്ദേഹം ഓര്‍ക്കുന്നു. 81-ാം വയസ്സിലും പാല്‍ക്കച്ചവടം നടത്തുകയാണ് ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സൈതാലിക്കുട്ടി. 67 വര്‍ഷംമുമ്പ് കണ്ട നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും മനസ്സിന്റെ ചുവരില്‍ കൊത്തിവച്ചപോലെയുണ്ട്.

ജയിലാണ് രംഗം. ചിന്തിച്ച് നില്‍ക്കുന്ന അബൂബക്കറിനെ കണ്ട് കുഞ്ഞമ്പു നായര്‍ ചോദിക്കുകയാണ്. 'എന്താ ആലോചിച്ചിരിക്കുന്നത്? മരണത്തെ ഭയപ്പെടുന്നുണ്ടോ ? '

അബൂബക്കര്‍: 'ഇല്ല, മരണത്തെ ഭയപ്പെടുന്നില്ല. ഇന്ന് ഏതാണ് ദിവസമെന്ന് ഓര്‍ക്കുന്നുണ്ടോ? കര്‍ഷകപ്രശ്നങ്ങള്‍ ഉയര്‍ത്തി കലക്ടറേറ്റിലേക്ക് ജാഥ നടത്താന്‍ തീരുമാനിച്ച ദിവസം. ജയിലില്‍ ആയതുകൊണ്ട് പങ്കെടുക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നാണ് ആലോചിക്കുന്നത് '.

തുടന്ന് കുഞ്ഞമ്പുനായര്‍: 'സ്വാതന്ത്ര്യസമരത്തില്‍ ഇനി ഗാന്ധിക്കും ജിന്നയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയുമോ? '

'ഒരു കര്‍ഷകസമരത്തിനുവേണ്ടി മുസ്ളിമായ എനിക്കും ഹിന്ദുവായ സഖാവിനും ഒരുമിക്കാമെങ്കില്‍ ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിക്കും ജിന്നയ്ക്കും എന്തുകൊണ്ട് ഒന്നിച്ചുപ്രവര്‍ത്തിച്ചുകൂടാ? അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും ഇല്ലെങ്കില്‍ കാലം അവരെ കുറ്റപ്പെടുത്തും.' അബൂബക്കറിന്റെ മറുപടി അന്ന് 14 വയസ്സുള്ള തന്നെ ഇപ്പോഴും ആവേശഭരിതനാക്കുന്നുവെന്ന് സൈതാലിക്കുട്ടി പറയുന്നു.

നാടകം അവതരിപ്പിച്ചതോടെ കമ്പളത്ത് ഗോവിന്ദന്‍ നായരെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹം ഒളിവില്‍ പോയി. സംരക്ഷണ ചുമതല നിലമ്പൂര്‍കോവിലകത്തെ കുഞ്ഞിക്കുട്ടന്‍ തമ്പാനായിരുന്നു.

നാടകം ഏറനാട്ടിലെ കര്‍ഷകരെയും ബീഡിത്തൊഴിലാളികളെയും ആവേശഭരിതരാക്കി. പിന്നീടുള്ള സമരങ്ങള്‍ക്ക് സജ്ജരാക്കിയതില്‍ നാടകം ചെറുതല്ലാത്ത പങ്കാണ് വഹിച്ചത്. പാമ്പോടന്‍ വീരാന്‍കുട്ടിയെ കുടിയൊഴിപ്പിച്ചതിനെതിരായ സമരവും ബീഡി തൊഴിലാളി പ്രക്ഷോഭവും ഇതില്‍ ചിലതുമാത്രം. കൊളമ്പാടന്‍ ബിച്ചുക്കോയയും ചേക്കുട്ടി പാണ്ടികശാലയും കെ സൈതാലിക്കുട്ടി (സിപി ഐ എം മലപ്പുറം മുന്‍ ജില്ലാ സെക്രട്ടറി) യുമെല്ലാം അന്ന് എടക്കോട്ട് മുഹമ്മദിനുപിന്നില്‍ അണിനിരന്ന് നടത്തിയ സമരങ്ങളാണ് ഏറനാടിന്റെ സമരോത്സുകതയെ ജ്വലിപ്പിച്ചത്.

കയ്യൂര്‍ രക്തസാക്ഷികളെ അനുസ്മരിച്ച് നാടകം അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഏറനാടിനെ തൊട്ടുണര്‍ത്തിയ ഹിച്കോക് സ്മാരക ദൂരീകരണ ജാഥ. മലബാര്‍ കലാപകാലത്ത് മാപ്പിള പോരാളികളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ റിച്ചാര്‍ഡ് ഹോവാര്‍ഡ് ഹിച്കോക് എന്ന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ സ്മരണയ്ക്ക് വള്ളുവമ്പ്രത്ത് പണിത സ്മാരകം തകര്‍ക്കാനായിരുന്നു ജാഥ. കലാപകാരികള്‍ കല്ലെറിഞ്ഞു കൊന്ന ഹിച്കോക്കിന്റെ സ്മാരകം നീക്കുന്നതിന് ചെയ്യുന്നതിന് ഏറനാടന്‍ ജനത തോളോടുതോള്‍ ചേര്‍ന്നു നടത്തിയ സമരത്തിന് ഊര്‍ജമേകിയത് കമ്പളത്ത് ഗോവിന്ദന്‍ നായര്‍ എഴുതിയ മാപ്പിളപ്പാട്ടായിരുന്നു.

കെ വിജയകുമാര്‍ ദേശാഭിമാനി

16 comments:

  1. കയ്യൂരും കൊണ്ടോട്ടിയും തമ്മിലെന്താണ് ബന്ധം? രണ്ടും സാമ്രാജ്യത്വത്തിനെതിരായ ജനകീയ മുന്നേറ്റങ്ങള്‍കൊണ്ട് ചരിത്രത്തില്‍ മുദ്രചാര്‍ത്തിയ ഗ്രാമങ്ങള്‍. 1921 ലെ മലബാര്‍ കലാപത്തിന്റെ കേന്ദ്രഭൂമിയായിരുന്ന കൊണ്ടോട്ടി ഏറനാടിന്റെ രാഷ്ട്രീയ തലസ്ഥാനമായാണ് അറിയപ്പെട്ടത്. നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം. കയ്യൂര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടോട്ടി അങ്ങാടിയില്‍ അരങ്ങേറിയ നാടകവും നാടകകൃത്തായ കമ്പളത്ത് ഗോവിന്ദന്‍നായരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതും സാമ്പ്രദായിക ചരിത്ര രചനയില്‍നിന്ന് വിട്ടുപോയ ഏടുകളാണ്.

    ReplyDelete
  2. ചരിത്രത്തിലെ വിട്ടു പോയ ഏട് പരിചയപ്പെടുത്തിയതിനു നന്ദി.
    കയ്യൂരിന്റെ കഥ ഇവിടെ വായിക്കാം

    ReplyDelete
  3. "നാല്‍പ്പതുകളില്‍ നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ അലകള്‍ കൊണ്ടോട്ടിയിലും ആഞ്ഞടിച്ചുവെന്നത് അധികമാരും രേഖപ്പെടുത്താത്ത ചരിത്രം."
    എന്താണു വിജയകുമാറേ ഇത്ര ഉളുപ്പില്ലാത്തത്?
    ജനകീയയുദ്ധം എന്നും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെകൂടെ നിലകൊള്ളുകയും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തള്ളിപ്പറയുകയും ചെയ്തുകാലത്തെപ്പറ്റിയാണോ വിജയകുമാര്‍ പറയുന്നത്? സുഭാഷ് ബോസിനെ (അങ്ങോര്‍ അത്ര കേമനാണെന്നൊന്നുമല്ല) ജാപ്പ് ചാരനെന്നു പറഞ്ഞ് ജാപ്പ് വിരുദ്ധ പ്രക്ഷോഭങ്ങള്‍‌ സംഘടിപ്പിച്ച് ബ്രിട്ടീഷുഭരണകൂടത്തിന്റെ കണ്ണില്‍ നല്ലപിള്ള ചമഞ്ഞ കാലം. അന്ന് സാമ്രാജ്യത്വത്തിനെതിരെ പ്രക്ഷോഭമായിരുന്നത്രെ. കൊണ്ടോട്ടിയില്‍ വല്ലതും നടന്നു കാണും അത് ഇന്നുവരെ ആളറിഞ്ഞില്ലെങ്കില്‍ അതിനു കാരണം കമ്യൂണിസ്റ്റ് സമ്പ്രദായവും സാമ്പ്രദായികന്മാരും അതംഗീകരിച്ചിട്ടില്ല എന്നതല്ലേ ഇഷ്ടാ?
    അന്ന് കയ്യൂരിന്റെ ധീരനായകന്മാരുടെ ശവം ഏറ്റുവാങ്ങാന്‍‌ കമ്മൂട്ടുകാര്‍ തയ്യാറായില്ലെന്ന് എം ജി എസ് നാരായണന്‍ പറയുന്നു. കുട്ട നാണു കുറുപ്പ് കൂടി പങ്കെടുക്കുന്ന പരിപാടിയിലാണ് പറഞ്ഞത്. എം ജി എസ് നാരായണ്‍ പറയുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ മറുപടി പറയാന്‍ ബാദ്ധ്യതയുണ്ട്. കുറുപ്പിനുമാത്രമല്ല, കമ്മൂട്ടുകാര്‍ക്കും.

    ReplyDelete
  4. ചരിത്രത്തെ വളച്ചൊടിക്കുക എന്നു പറയാറില്ലേ? അതാണു താങ്കള്‍ ഇപ്പോള്‍ കാണുന്നത്.

    ഇത്തരം കേസുകളില്‍( ജനപിന്തുണ ഉള്ള ആള്‍ക്കാരെ വധിക്കുകയോ ,മരിക്കുകയോ ചെയ്യുമ്പോള്‍) ശവം വിട്ടു കൊടുക്കാതിരിക്കുക എന്നത് ബ്രിട്ടീഷ് ഭരണാധികളുടെ രീതി ആയിരുന്നു.അതിനു കാരണം ശവം വിട്ടു കൊടുത്താല്‍ പിന്നെ അതുമായി ജനരോഷം കൂടുതല്‍ ആളിക്കത്താനും പ്രക്ഷോഭങ്ങളും ലഹളകളും ഉണ്ടാകുമെന്നും അവര്‍ ഭയപ്പെട്ടിരുന്നു.കയ്യൂര്‍ സഖാക്കളുടെ കാര്യത്തില്‍ മാത്രമല്ല, പഴശ്ശിരാജയുടെ മരണശേഷവും ശവശരീരം അവര്‍ വിട്ടുകൊടുത്തില്ല.

    കയ്യൂരിലെ സഖാക്കളുടെ തൂക്കിക്കൊലക്കു ശേഷം മൃതശരീരം വിട്ടു കിട്ടാത്തതില്‍ പ്രതിഷേധിച്ച് അന്ന് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പുഴക്കരയില്‍ പ്രതീകാത്മക ശവദാഹം നടത്തിയിരുന്നു.ആ സ്ഥലത്താണു ഇന്ന് രക്ത സാക്ഷി മണ്ഡപം നിലനില്‍ക്കുന്നത്..പോലീസ് കാരന്‍ മുങ്ങി മരിച്ചത് അതിനും കുറച്ചു മാറിയുള്ള സ്ഥലത്താണ്...രക്ത സാക്ഷി മണ്ഡപം തന്നെ ഇപ്പോളുള്ള സ്ഥലത്ത് വരാനുണ്ടായ കാരണം ശവശരീരം വിട്ടുകിട്ടാതിരുന്നതാണെന്നതാണു സത്യം.

    അതു മറച്ച് വച്ച കണ്ണടച്ച് ഇരുട്ടാന്‍ നോക്കുന്ന ഇത്തരക്കാരല്ലേ യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി ചരിത്രം വളച്ചൊടിച്ച് കുഴലൂത്ത് നടത്തുന്നത്?

    ReplyDelete
  5. നന്ദി സുനില്‍, വിശദമായ കമന്റിന്.

    ReplyDelete
  6. സുനില്‍ ആര്‍ക്കുവേണ്ടിയാണ് കുഴലൂത്തുനടത്തുന്നത് - സോവിയറ്റ് യൂനിയന്‍ ‘അന്തരിച്ചിട്ട്’ രണ്ടു പതിറ്റാണ്ടായല്ലോ. കാലിക്കോയുടെ പ്രധാന ചോദ്യം ഇതല്ലേ: ജനകീയയുദ്ധം എന്നും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെകൂടെ നിലകൊള്ളുകയും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തള്ളിപ്പറയുകയും ചെയ്തുകാലത്തെപ്പറ്റിയാണോ വിജയകുമാര്‍ പറയുന്നത്? ഹിറ്റ്ലര്‍ സോവിയറ്റ് യൂനിയനെ ആക്രമിച്ചപ്പോള്‍ അതുവരെ ‘സാമ്രജ്യത്വ യുദ്ധ‘മായിരുന്നത് ഒരു രാത്രികൊണ്ട് ‘ജനകീയ യുദ്ധ‘മായി മാറിയ മലക്കം മറിച്ചിലുകളെപ്പറ്റിയും, നേതാജിയെ ‘ചെറ്റ’ എന്ന് വിളിച്ചുകൊണ്ടുള്ള ജാപ്പ് വിരുദ്ധ പാട്ട് ഉണ്ടാക്കിയ മനോവിഷമവുമെല്ലാം ചെറുകാട് അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെയെല്ലാം സാമ്രാജ്യത്വ ഏജന്റന്മാരെന്നു വിളിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ സോവിയറ്റ്‌ യൂനിയന്‍ വലിക്കുന്ന ചരടിന്റെ അറ്റത്തെ പാവകളായിരുന്നു എന്നത് ചരിത്ര സത്യം. കയ്യൂരിലോ, അതുപോലെയുള്ള സമരങ്ങളിലോ പങ്കെടുത്ത ‘കാലാള്‍പട’യുടെ ആത്മാര്‍ഥതയോ ധൈര്യമോ, അര്‍പ്പണ മനോഭാവമോ ചോദ്യം ചെയ്യേണ്ട ആ‍വശ്യമില്ല. ആ പട്ടിണിപ്പാവങ്ങളെപ്പോലെ ലക്ഷോപലക്ഷങ്ങള്‍ കമ്മ്യൂണിസമെന്ന ഈവിള്‍ ഐഡിയോളജിയില്‍ ആകൃഷ്ടരായത് ചരിത്രത്തിന്റെ നിയോഗമാകാം.പക്ഷെ കമ്മ്യൂണിസ്റ്റ് ‘ബുദ്ധിജീവി‘കളെപ്പറ്റി അങ്ങനെ പറയുക വയ്യ. റോസന്‍ബര്‍ഗ് ദമ്പതിമാരോ മെലിറ്റ നോര്‍വുഡോ അഷ്ടിക്കു വകയില്ലാത്തവരോ അടിച്ചമര്‍ത്തപ്പെട്ടവരോ ആയിട്ടല്ല കമ്മ്യൂണിസമെന്ന ടോട്ടാലിറ്റേറിയന്‍ ഐഡിയോളജിയില്‍ ആകൃഷ്ടരായത്. ആത്മനിന്ദയും സ്വസമൂഹത്തോടുള്ള അളവില്ലാത്ത വെറുപ്പുമാണ് (ആ സമൂഹം നല്‍കുന്ന എല്ലാ സൌകര്യങ്ങളും സ്വാതന്ത്ര്യവും ഉളുപ്പില്ലാതെ അനുഭവിക്കുമ്പോള്‍ തന്നെ) അവരെ നയിച്ചിരുന്നതെന്ന്‌ സാമാന്യമായി പറയാം. ജനാധിപത്യരാഷ്ട്രങ്ങളിലെ കമ്മ്യൂണിസ്റ്റ് അഞ്ചാം‌പത്തിക്കാരെ ‘useful idiots' എന്ന് ലെനിന്‍ വിളിച്ചത് വെറുതെയല്ല.

    ReplyDelete
  7. ഈ തന്ത്രം കൊള്ളാം. പോസ്റ്റുമായി വിദൂരബന്ധം മാത്രം അരോപിക്കാവുന്ന ഒരു ആക്കി കമന്റ്. പിന്നെ തനിക്ക് തന്നെ ശരിയാണോ എന്നുറപ്പില്ലാത്തെ, മറ്റൊരാള്‍ പറഞ്ഞ കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആ‍വശ്യപ്പെടല്‍. അതിനാരെങ്കിലും കൃത്യമായ വിശദീകരണം നല്‍കിയാല്‍ വിശേഷണപദങ്ങളുമായി മറ്റൊരാള്‍ ഹാജര്‍. സമരത്തില്‍ പങ്കെടുത്തവരെയും പ്രസ്ഥാനത്തെയും വേറെ വേറെ ആക്കുന്ന സ്ഥിരം നമ്പര്‍ വേറെ. കൊള്ളാം.

    ReplyDelete
  8. @ Janasakthi: u cant answer the comment unless desabhimani publishes the answer too.. is there at least one post written by u? first, form ur opinion, think on ur own. otherwise, evade like u r doing now

    ReplyDelete
  9. Ranjith Jayadevan..

    If some one call you "son of Deepika" what will you say? (not deepika padukkon.)

    ReplyDelete
  10. itimuzhakkam

    my response? "sorry, u got the wrong guy, my mothers name is not deepika"
    (since i dont run a blog where i copy-paste cheap party (communist or otherwise) propoganda articles, i can say tht with conviction.dunno abt u)

    i dunno abt copying news paper articles coz thr may be copyright violations. since one MAJOR cybercrime has been busted, some ppl may b on the lookout for new ones.so BEWARE!!

    sorry for posting comments not directly related to post in question>>

    ReplyDelete
  11. മുരളീ,

    ഞാന്‍ എനിക്കു വേണ്ടി തന്നെ കുഴലൂത്ത് നടത്തുന്നു.എന്താണു കാലിക്കോ ആദ്യ കമന്റില്‍ ചോദിച്ചത്? അദ്ദേഹം ആദ്യം ചോദിച്ചത് വിജയകുമാറിനോടാണ്..അതിനു ഞാന്‍ മറുപടി പറയണം എന്ന് ശഠിക്കുന്നതെന്തിന്? കാലിക്കോയുടെ ഓരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്നത് പുച്ഛമെന്ന വികാരം മാത്രമാണ്.അതുകൊണ്ട് ഡോ.കെ.കെ.എന്‍ കുറുപ്പ് , കാലിക്കോയ്ക്ക് എപ്പോളും കുട്ട നാണു കുറുപ്പ് മാത്രമേ ആകുന്നുള്ളൂ..കമ്മ്യൂണിസ്റ്റ് എന്നത് കമ്മൂട്ടുകളും...

    എന്നിട്ടും ഞാന്‍ മറുപടി പറഞ്ഞത്, വേറും 67 വര്‍ഷം മുന്‍പ് മാത്രം നടന്ന ഒരു സംഭവത്തെപ്പോലും കാലിക്കോയെപ്പോലെയുള്ളവര്‍ എങ്ങനെ വളച്ചൊടിക്കുന്നു എന്ന് കാണിക്കാനാണ്.കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത വളരെ അപൂര്‍വം ചിലര്‍ ഇപ്പോളും ജീവിച്ചിരിക്കുന്നു.

    ചോദിച്ചതിനു മറുപടി കിട്ടിയപ്പോള്‍ ഉരുണ്ടു കളി തുടരുന്നു അത്രമാത്രം!

    ReplyDelete
  12. ഇനി, വിജയകുമാര്‍ പറഞ്ഞതില്‍ എന്താണു തെറ്റ്? നാല്പതുകളില്‍ കേരളത്തിലും ഇന്‍‌ഡ്യയിലും ജാതി-ജന്മി-നാടുവാഴി-സാമ്രാജ്യത്വ വ്യവസ്ഥക്കെതിരെ പോരാടിയത് കമ്മ്യൂണിസ്റ്റുകാര്‍ തന്നെ..എന്താണു അതിലിത്ര അഭിപ്രായ വ്യത്യാസം.1939 ല്‍ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ കേരളത്തില്‍ യുദ്ധവിരുദ്ധ പ്രക്ഷോഭങ്ങള്‍ പാര്‍ട്ടി സംഘടിപ്പിച്ചു.1940 സെപ്റ്റംബര്‍ 15 നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഹ്വാനം ചെയ്ത യുദ്ധവിരുദ്ധ സമ്മേളനത്തിലാണു മൊറാഴയില്‍ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവം ഉണ്ടായത്.അതിലാണു കെ,പി.ആര്‍ ഗോപാലന്‍ അറസ്റ്റിലായത്.1940 ല്‍ തന്നെ ചെറുവത്തൂരും കയ്യൂരും നടത്തിയ യുദ്ധവിരുദ്ധ പ്രസംഗങ്ങള്‍ കാരണമാണു ടി.എസ് തിരുമുമ്പിനെ അറസ്റ്റ് ചെയ്തത്..1941 മാര്‍ച്ച് 21 നു കയ്യൂരില്‍ നടന്ന സാമ്രാജ്യവിരുദ്ധ റാലിയില്‍ നൂറുകണക്കിനു ആള്‍ക്കാര്‍ പങ്കെടുത്തിരുന്നു.അതില്‍ തന്നെ സ്ത്രീ പങ്കാളിത്തം മൂന്നിലൊന്ന് ആയിരുന്നു.ഇത്തരം പ്രക്ഷോഭങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തമായിരുന്ന ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്.1942 ല്‍ സോവിയറ്റ് യൂണിയനെ ഹിറ്റ്‌ലര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുദ്ധത്തോടുള്ള നിലപാട് മാറ്റിയെങ്കിലും സ്വന്തമായ രീതിയില്‍ യുദ്ധവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്നു.1945നു ശേഷം ( യുദ്ധാനന്തരം) കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതി രൂക്ഷമായ സാമ്രജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളിലാണു ഏര്‍പ്പെട്ടത്.1945 ലെ ആഗസ്റ്റ് പ്രമേയത്തോടെ “അന്തിമ സമരത്തിനു കോണ്‍ഗ്രസ് തയ്യാറാകണമെന്ന് ‘ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.അതിനെ തുടര്‍ന്ന കാര്‍ഷിക -വ്യാവസായിക രംഗത്ത് ഒട്ടനവധി സമരങ്ങള്‍ നടന്നു.മുംബൈയിലെ നാവിക കലാപം, ആന്ധ്രയിലെ തെലുങ്കാന സമരം, ബംഗാളിലെ തേഭാഗ സമരം,മഹാ‍ര്‍ഷ്ട്രയിലെ വര്‍ളിയിലെ കര്‍ഷക സമരങ്ങള്‍ എല്ലാം ഇക്കാലയളവില്‍ ഉണ്ടായതാണ്.കേരളത്തില്‍ ഉത്തര മലബാറില്‍ നടന്ന ‘പുനം-കൊത്ത് ‘സമരം 1945 ല്‍ തുടങ്ങിയതാണ്.തിരുവിതാംകൂറ് മേഖലയില്‍ ട്രേഡ് യൂണിയന്‍ രംഗം ശക്തമായതും പിന്നീട് പുന്നപ്ര വയലാര്‍ സമരങ്ങള്‍ നടന്നതുമെല്ലാം നാല്‍പ്പതുകളില്‍ തന്നെ.

    സുമിത് സര്‍ക്കാരിനെപ്പോലെയുള്ള ചരിത്രകാരന്മാര്‍ വിലയിരുത്തിയിരിക്കുന്നത് “അവസാന ഘട്ടത്തിലെ സമരങ്ങള്‍, പ്രത്യേകിച്ച് കര്‍ഷകരും തൊഴിലാളികളും പങ്കെടുത്ത പ്രസഥാനം , ക്വിറ്റ് ഇന്‍‌ഡ്യാ പ്രസ്ഥാനത്തേക്കാള്‍ അര്‍ത്ഥവത്തും സംഭവബഹുലമാണ് “ എന്നാണ്.എന്നാല്‍ 1939 ല്‍ യുദ്ധം തുടങ്ങിയതു മുതല്‍ കോണ്‍ഗ്രസിന്റെ നിലപാട് എങ്ങനെയെങ്കിലും ഭരണത്തിലേറുക എന്നതു മാത്രമായിരുന്നു.അതുകൊണ്ടു തന്നെ 1945 നുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭകള്‍ പല സംസ്ഥാനങ്ങളിലും വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ സ്വാതന്ത്ര്യസമരത്തെ സ്വയം തണുപ്പിക്കുകയാണുണ്ടായതെന്ന് ചരിത്രത്തെ കണ്ണുതുറന്ന കാണുന്ന ഏവര്‍ക്കും മനസ്സിലാകും!

    ReplyDelete
  13. അവസാനമായി ഒന്നു കൂടി,

    നേതാജീനെ എന്തോ വിളിച്ചെന്ന വിഷമം കൊണ്ടാണോ അതോ കമ്മ്യൂണിസ്റ്റുകളെ നാറ്റാനുള്ള വ്യഗ്രതയാണോ നിങ്ങളെ നയിക്കുന്നത്?

    അങ്ങനെയായിരുന്നു വെങ്കിൽ വിഷമിക്കേണ്ട ഒരാളായിരുന്നു ക്യാപ്റ്റൻ ലക്ഷ്മി...സി പി ഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു..വല്ലതും തിരിയണുണ്ടോ?

    ReplyDelete
  14. സുനിലേ,
    കയ്യൂര്‍ രക്തസാക്ഷികളുടെ മൃതദേഹം വിട്ടുകൊടുക്കാഞ്ഞതാണെന്ന് എവിടെയാണ് രേഖപ്പെടുത്തിയത്? ഈ വക കാര്യങ്ങളില്‍ അവലംബമില്ലാതെയുള്ള പ്രസ്താവങ്ങള്‍ക്കു സ്വീകാര്യതയില്ല.
    സുനില്‍ പറഞ്ഞതു ശരിയായിരിക്കാം, പക്ഷേ ഒരു സി പി എം ബ്ലോഗറുടെ പ്രസ്താവന വിശ്വസിക്കാവുന്ന ഒരു അവലംബമല്ലല്ലോ.
    ജനകീയയുദ്ധത്തിനു പിന്തുണയുമായി നടന്ന കാലത്ത് സാമ്രാജ്യത്വവിരുദ്ധമില്ലായിരുന്നു. അന്നു കൊണ്ടാട്ടിയില്‍ നടന്നത് ഔദ്യോഗികമാവാനിടയില്ല. അതു ചരിത്രത്തില്‍ വന്നിട്ടില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പാര്‍ട്ടിക്കുതന്നെയാണ്.

    "1942 ല്‍ സോവിയറ്റ് യൂണിയനെ ഹിറ്റ്‌ലര്‍ ആക്രമിച്ചപ്പോള്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി യുദ്ധത്തോടുള്ള നിലപാട് മാറ്റിയെങ്കിലും സ്വന്തമായ രീതിയില്‍ യുദ്ധവിരുദ്ധ പ്രചാരണങ്ങള്‍ നടത്തിയിരുന്നു."
    എന്താണാവോ ഈ "സ്വന്തമായ യുദ്ധവിരുദ്ധ പ്രചരണങ്ങള്"‍?
    ജനകീയയുദ്ധത്തെപ്പറ്റി നമ്പൂതിരിപ്പാട് എഴുതിയ ലേഖനം ഒന്നുവായിച്ചുനോക്കുക. അന്നു സാമ്രാജ്യത്വവിരുദ്ധവും പറഞ്ഞ് ബ്രിട്ടീഷുകാര്‍ക്കെതിരെ ആരെങ്കിലും നിന്നിട്ടുണ്ടെങ്കില്‍ അവരെയൊക്കെ വര്‍ഗ്ഗവഞ്ചകരായി കണക്കാക്കുകയും ചെയ്തിട്ടുണ്ട്.
    കേപ്റ്റന്‍ ലക്ഷ്മി? അതുകൊണ്ടെന്താണ് ഉദ്ദേശിക്കുന്നത്? അതൊരു ന്യായമായി ഉന്നയിച്ചതാണെങ്കില്‍ ഉന്നയിച്ചയാളുടെ മന്ദബുദ്ധിത്തരം മാത്രമേ അതു തെളിയിക്കൂ.
    ഏതായാലും "സ്വന്തമായ യുദ്ധവിരുദ്ധ പ്രചരണങ്ങള്‍" എന്ന സ്വന്തം പ്രസ്താവത്തെ വ്യക്തമാക്കുക.

    ReplyDelete
  15. എം.ജി.എസ് പറഞ്ഞത് പൊക്കിക്കൊണ്ടു നടക്കുന്നതിനു തെളിവെവിടെ കാലിക്കോ? എം.ജി.എസ് പറഞ്ഞാല്‍ അങ്ങ് വിശ്വസിച്ച് കൊള്ളണം എന്നാണോ? എം.ജി. എസ് പറഞ്ഞതിന്റെ അടിസ്ഥാ‍നത്തിനു തെളിവ് തരിക ആദ്യം. എന്നിട്ട് സുനിലിനോട് തെളിവ് ചോദിക്കുക. അതല്ലേ മര്യാദ.

    ബാക്കി ചപ്പടാച്ചിക്കുള്ള മറുപടി സുനിലിന്റെ കമന്റില്‍ തന്നെ ഉണ്ട്. മനസ്സിലാവുന്നതു വരെ വായിക്കുക.

    ReplyDelete
  16. കാലിക്കോയുടെ ബ്ലോഗ്ഗുകളില്‍ സഖാക്കളെയൊന്നും കാണാറില്ലല്ലോ ?

    ReplyDelete