Thursday, April 3, 2014

തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കേന്ദ്രം അവഗണിച്ചു: എ കെ പി

അംബാനിമാരുടെ സ്വത്തുതര്‍ക്കവും മദ്യരാജാവ് വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തികതകര്‍ച്ചയും അടിയന്തര പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്ന യുപിഎ സര്‍ക്കാരിന് തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സമയമില്ലെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ പറഞ്ഞു. എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളുടെ വേതനസമ്പ്രദായം, തൊഴില്‍സ്ഥിരത എന്നിവയെല്ലാം യുപിഎ സര്‍ക്കാര്‍ നശിപ്പിച്ചു. എച്ച്എംടി, ഫാക്ട് തുടങ്ങിയവ തകര്‍ത്തു. ഭക്ഷ്യസുരക്ഷാ നിയമം ഇന്ത്യയിലെ റേഷന്‍സമ്പ്രദായം നശിപ്പിച്ചു. കേരളത്തില്‍ 50 ശതമാനം പേര്‍ക്ക് റേഷന്‍ ഇല്ലാതാക്കി. പത്തുവര്‍ഷത്തെ ഭരണത്തിലൂടെ തൊഴില്‍സുരക്ഷയും ജീവിതസുരക്ഷയും അട്ടിമറിച്ച മന്‍മോഹന്‍സിങ്ങും എ കെ ആന്റണിയും വീണ്ടും ജനങ്ങളെ പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. തൊഴിലാളികളുടെ പ്രശ്നങ്ങളെപ്പറ്റി എന്തുകൊണ്ട് ചര്‍ച്ച നടത്താന്‍ തയ്യാറായില്ലെന്ന് എ കെ ആന്റണി പറയണം. ബിജെപി വീക്ഷണ രേഖ പുറത്തിറക്കാന്‍ തീരുമാനിച്ചശേഷം പിന്മാറി. സബ്സിഡി നിര്‍ത്തുക, വേതനം വര്‍ധിപ്പിക്കാതിരിക്കുക, കരാര്‍തൊഴില്‍ വ്യാപിപ്പിക്കുന്ന രീതിയില്‍ തൊഴില്‍നിയമങ്ങള്‍ മാറ്റുക എന്നിവയാണ് വീക്ഷണരേഖയില്‍ പറയുന്ന കാര്യങ്ങളെന്ന് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ കൂലിനിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കുത്തക കമ്പനികളാണ് നരേന്ദ്ര മോഡിയുടെ പരസ്യം ഇന്ത്യ മുഴുവന്‍ നല്‍കിയത്- എ കെ പി പറഞ്ഞു.

No comments:

Post a Comment