Sunday, August 30, 2009

നിഷ്ക്രിയത്വത്തിന്റെ 100 ദിനം

യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് നൂറുകണക്കായ പദ്ധതി. എന്നാല്‍, വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ വട്ടപ്പൂജ്യം. നൂറുദിനം ഒരു സര്‍ക്കാരിന്റെ മികവ് വിലയിരുത്താന്‍ പര്യാപ്തമായ കാലയളവളല്ലെങ്കിലും ഭരണം ഏതുദിശയിലാണ് നീങ്ങുകയെന്നതിന് വ്യക്തമായ സൂചന ലഭിക്കുന്നു.

നൂറുദിവസത്തിനകം വനിതാസംവരണ ബില്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. ഇന്നിപ്പോള്‍ അതിന്റെ സൂചനപോലും കാണാനില്ല. ബജറ്റ്സമ്മേളന കാലയളവില്‍ വനിതാബില്ലിനെക്കുറിച്ച് കേട്ടഭാവംപോലും സര്‍ക്കാരിനുണ്ടായില്ല. വനിതാസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ബില്‍ സജീവപരിഗണനയിലുണ്ടെന്ന പല്ലവി ആവര്‍ത്തിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമായിരുന്നു മറ്റൊരു വാഗ്ദാനം. ഇപ്പോള്‍ മന്ത്രിസഭ ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും നിയമനിര്‍മാണം എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതികളോടെ കൊണ്ടുവരുമെന്നായിരുന്നു ഒരു വാഗ്ദാനം. മന്ത്രിമാരുടെ തമ്മിലടിമൂലം ഈ നീക്കം എങ്ങുമെത്തിയില്ല. സ്ത്രീശാക്തീകരണത്തിനായി ദേശീയ മിഷന്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. വനിതാനേതാവ് നയിക്കുന്ന പാര്‍ടിയുടെ സര്‍ക്കാരായിട്ടുകൂടി വനിതകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്.

പിന്നോക്കമേഖലയ്ക്കുള്ള സഹായനിധിയുടെ പുനഃസംഘാടനം, തൊഴിലുറപ്പു പദ്ധതിയുടെ സുതാര്യത വര്‍ധിപ്പിക്കല്‍, വിവരാവകാശ നിയമം കൂടുതല്‍ കാര്യക്ഷമമാക്കല്‍, ഉന്നതവിദ്യാഭ്യാസത്തിനായി ദേശീയസമിതി തുടങ്ങിയ പ്രഖ്യാപനങ്ങളും ജലരേഖയായി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവും കൊണ്ടുവരാനായില്ല. പദ്ധതിയിലെ അപാകത കാരണം ഭരണകക്ഷിയില്‍ത്തന്നെ അഭിപ്രായ ഭിന്നത ഉയര്‍ന്നതാണ് കാരണം. കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ ഘട്ടത്തില്‍ അത് തരണം ചെയ്യാനുള്ള നടപടിയും ഉണ്ടായില്ല.

ധനമന്ത്രി പ്രണബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് മാന്ദ്യത്തെ അഭിമുഖീകരിക്കാന്‍ പര്യാപ്തമല്ലെന്ന ആക്ഷേപം എല്ലാകോണില്‍നിന്നും ശക്തമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്ന് സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഫലം കണ്ടില്ല. കയറ്റുമതിമേഖലയിലെ തകര്‍ച്ച തുടരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച വിദേശവ്യാപാര നയവും പ്രതിസന്ധി നേരിടുന്ന മേഖലകള്‍ക്ക് സഹായകരമല്ല. ടെക്സ്റൈല്‍സ്, രത്നാഭരണം തുടങ്ങിയ കയറ്റുമതി മേഖലകളില്‍ ആയിരക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇവരെ പുനരധിവസിപ്പിക്കാനും പുതിയ തൊഴില്‍ കണ്ടെത്താനും സഹായമില്ല. ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയതല്ലാതെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്ന നടപടിയൊന്നുമുണ്ടായില്ല.

വിലക്കയറ്റം, കൃഷിനാശം... ദുരിതക്കയത്തില്‍ ജനങ്ങള്‍

കൃഷിനാശം, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം. ഒപ്പം രൂക്ഷമായ വരള്‍ച്ചയും- മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ആദ്യ നൂറുനാളുകളില്‍ രാജ്യം പൊറുതിമുട്ടുകയാണ്. വരള്‍ച്ചയും പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കവുമൊക്കെ പ്രകൃതി പ്രതിഭാസം. എന്നാല്‍, ഇത്തരം പ്രകൃതിക്ഷോഭങ്ങളുടെ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കേണ്ട കടമ സര്‍ക്കാരിനുണ്ട്. കൃഷിനാശംമൂലം കഷ്ടത്തിലായ കര്‍ഷകര്‍ക്കാണ് ആദ്യ പരിഗണന നല്‍കേണ്ടത്. സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടതും ഈ രംഗത്തുതന്നെ. ഗുരുതരമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നാണ് കാര്‍ഷികവിദഗ്ധര്‍ പറയുന്നത്. രാജ്യത്തെ 626 ജില്ലയില്‍ 252 എണ്ണവും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചു. മൂന്നിലൊന്ന് ജില്ലകള്‍ കടുത്ത വരള്‍ച്ചയുടെ പിടിയിലെന്നര്‍ഥം. ഈ ജില്ലകള്‍ പലവിധ കാര്‍ഷികോല്‍പ്പന്നങ്ങളുടെ കലവറയാണെന്നത് മറ്റൊരു യാഥാര്‍ഥ്യം. ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങള്‍ കൊടും വരള്‍ച്ചയുടെ പിടിയില്‍. ബംഗാളിന്റെ ഒരുഭാഗം വരള്‍ച്ചയുടെയും മറ്റ് ചില ഭാഗങ്ങള്‍ പെട്ടെന്നുണ്ടായ പ്രളയത്തിന്റെയും കെടുതികള്‍ അനുഭവിക്കുകയാണ്. ബിഹാറിന്റെ അവസ്ഥയും സമാനം. ചുരുക്കത്തില്‍ രാജ്യത്തെമ്പാടും കര്‍ഷകര്‍ ദുരിതക്കയത്തിലാണ്.

ആസിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ട് കേരളത്തിലെ കര്‍ഷകരെയും വന്‍ അപകടത്തിലേക്ക് സര്‍ക്കാര്‍ തള്ളിവിട്ടുകഴിഞ്ഞു. കര്‍ഷകദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാരിനാണ് കടാശ്വാസംപോലുള്ള വിപുലമായ പദ്ധതികള്‍ കൊണ്ടുവരാനാകുക. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദര്‍ഭയിലും ആന്ധ്രയിലുമൊക്കെ കര്‍ഷക ആത്മഹത്യ പെരുകിയപ്പോഴാണ് കാര്‍ഷിക കടാശ്വാസ പദ്ധതിയും പ്രത്യേക കാര്‍ഷിക പാക്കേജുകളും സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍, പദ്ധതി ആശ്വാസമായില്ലെന്ന് തുറന്നുകാട്ടുന്നതാണ് വിദര്‍ഭയിലെയും ആന്ധ്രയിലെയും പുതിയ കര്‍ഷക ആത്മഹത്യകള്‍. സ്വാതന്ത്ര്യദിനത്തില്‍ വിദര്‍ഭയില്‍ അഞ്ച് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി കര്‍ഷകസ്നേഹത്തെക്കുറിച്ച് വാചാലനാകുമ്പോള്‍ വിദര്‍ഭയിലെ പാടങ്ങളില്‍ കര്‍ഷകര്‍ കീടനാശിനി കുടിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

യുപിഎ സര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നൂറിലേറെ. വിദര്‍ഭയില്‍ മാത്രം കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ അമ്പതിലേറെ കര്‍ഷകര്‍ ജീവനൊടുക്കി. ആന്ധ്രയില്‍ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ മുപ്പത് കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായാണ് സര്‍ക്കാര്‍ കണക്ക്. യഥാര്‍ഥ സംഖ്യ നൂറിലേറെ വരുമെന്ന് പ്രതിപക്ഷ പാര്‍ടികള്‍ പറയുന്നു. കര്‍ണാടകത്തില്‍ കഴിഞ്ഞ അഞ്ചുമാസം എപത് കര്‍ഷകര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

എന്നാല്‍, ഈ നടുക്കുന്ന സംഭവങ്ങളൊന്നും ജനങ്ങളില്‍ എത്തുന്നില്ല. ഒരു യുവ വ്യവസായിയുടെ മരണത്തിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങള്‍ പായുമ്പോള്‍ ദേശീയമാധ്യമങ്ങള്‍ക്ക് ബിജെപിയിലെ ആഭ്യന്തരകലാപവും വിശ്വസുന്ദരി മത്സരവുമൊക്കെയാണ് പ്രിയം. കര്‍ഷക ആത്മഹത്യകള്‍ രൂക്ഷമായിട്ടും കേന്ദ്രം ചെറുവിരല്‍ പോലുമനക്കിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്കാണ് ഉത്തരവാദിത്തമെന്നാണ് കേന്ദ്രനിലപാട്. തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ തൊഴില്‍ദിനങ്ങള്‍ ഇരുനൂറാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം തള്ളി.

കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കുന്നതിന് നടപടിയൊന്നുമെടുക്കാത്ത കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തിനിടെ നികുതിയിനത്തിലും മറ്റും കോര്‍പറേറ്റുകള്‍ക്ക് 68914 കോടി രൂപയാണ് ഇളവ് നല്‍കിയത്. എന്നാല്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിവച്ചത് 39000 കോടി മാത്രം. കാര്‍ഷിക കടാശ്വാസ പദ്ധതിക്കായി നീക്കിവച്ചതിന്റെ ഏഴിരട്ടിയാണ് കഴിഞ്ഞ രണ്ടുവര്‍ഷം കോര്‍പറേറ്റുകള്‍ക്ക് നല്‍കിയ നികുതി ഇളവ്. കാര്‍ഷികമേഖല ഗുരുതര പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെട്ടിട്ടും ഉറക്കംനടിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന് താല്‍പ്പര്യം അംബാനിമാരുടെ തര്‍ക്കം പരിഹരിക്കുന്നതിലും വ്യോമയാന കമ്പനികളുടെ പ്രതിസന്ധി തീര്‍ക്കുന്നതിലുമാണ്.

കാര്‍ഷികത്തകര്‍ച്ചയ്ക്കൊപ്പം വിലക്കയറ്റവും ജനങ്ങളുടെ നടുവൊടിക്കുന്നു. തുവരപ്പരിപ്പിന് വില നൂറുരൂപയിലേക്ക് അടുക്കുകയാണ്. 2004ല്‍ യുപിഎ ആദ്യം അധികാരത്തില്‍ വരുമ്പോള്‍ കിലോയ്ക്ക് 34 രൂപയായിരുന്നു വില. വര്‍ധന ഇരുനൂറ് ശതമാനത്തോളം. അരിവിലയില്‍ അമ്പത് ശതമാനമാണ് വര്‍ധിച്ചത്. ഗോതമ്പ് വില 60 ശതമാനം കൂടി. പഞ്ചസാരവില ഇരട്ടിയായി. മത്സ്യമാംസങ്ങളുടെ സ്ഥിതിയും മറിച്ചല്ല. പാര്‍ലമെന്റില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ മന്ത്രി ചിദംബരം സ്ഥിരമായി പറഞ്ഞത് ഇത് താല്‍ക്കാലിക പ്രതിഭാസമാണെന്നാണ്. ഉല്‍പ്പാദനം മെച്ചപ്പെടുമ്പോള്‍ വിലയും കുറയും. ഇപ്പോഴത്തെ വിലക്കയറ്റം അടുത്തവര്‍ഷം ഉണ്ടാവില്ല എന്നൊക്കെയായിരുന്നു വാദം. എന്നാല്‍, ചിദംബരം അവകാശപ്പെട്ടതിന് വിരുദ്ധമായി ഓരോവര്‍ഷവും വിലക്കയറ്റം രൂക്ഷമാകുകയാണ്. വരള്‍ച്ച രൂക്ഷമായതിനാല്‍ അരി, പഞ്ചസാര തുടങ്ങി പല അവശ്യവസ്തുക്കള്‍ക്കും വില ഇനിയും കൂടും. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ നിസ്സംഗാവസ്ഥ തുടരുകയാണ്.

പൊതുവിതരണശൃംഖല നേരത്തേതന്നെ സര്‍ക്കാര്‍ തകര്‍ത്തു. വിലക്കയറ്റത്തിന് മുഖ്യകാരണങ്ങളിലൊന്നായ ഊഹക്കച്ചവടം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ഇടതുപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. ഇപ്പോള്‍ ഇറക്കുമതിയെ മാത്രം ആശ്രയിച്ച് ഭക്ഷ്യക്ഷാമം പരിഹരിക്കാനാണ് ശ്രമം. എന്നാല്‍, ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിലയായതിനാല്‍ സാധാരണക്കാര്‍ക്ക് ആശ്വാസമുണ്ടാവില്ല.
(എം പ്രശാന്ത്)

കടപ്പാട്: ദേശാഭിമാനി 30 ആഗസ്റ്റ് 2009

1 comment:

  1. യുപിഎ സര്‍ക്കാര്‍ നൂറുദിവസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് നൂറുകണക്കായ പദ്ധതി. എന്നാല്‍, വാഗ്ദാനങ്ങളുടെ യാഥാര്‍ഥ്യം പരിശോധിച്ചാല്‍ വട്ടപ്പൂജ്യം. നൂറുദിനം ഒരു സര്‍ക്കാരിന്റെ മികവ് വിലയിരുത്താന്‍ പര്യാപ്തമായ കാലയളവളല്ലെങ്കിലും ഭരണം ഏതുദിശയിലാണ് നീങ്ങുകയെന്നതിന് വ്യക്തമായ സൂചന ലഭിക്കുന്നു.

    നൂറുദിവസത്തിനകം വനിതാസംവരണ ബില്‍ നടപ്പാക്കുമെന്നായിരുന്നു മുഖ്യ വാഗ്ദാനം. ഇന്നിപ്പോള്‍ അതിന്റെ സൂചനപോലും കാണാനില്ല. ബജറ്റ്സമ്മേളന കാലയളവില്‍ വനിതാബില്ലിനെക്കുറിച്ച് കേട്ടഭാവംപോലും സര്‍ക്കാരിനുണ്ടായില്ല. വനിതാസംഘടനകള്‍ പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ ബില്‍ സജീവപരിഗണനയിലുണ്ടെന്ന പല്ലവി ആവര്‍ത്തിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമായിരുന്നു മറ്റൊരു വാഗ്ദാനം. ഇപ്പോള്‍ മന്ത്രിസഭ ഇതിനാവശ്യമായ ഭരണഘടനാ ഭേദഗതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും നിയമനിര്‍മാണം എപ്പോള്‍ നടക്കുമെന്ന് ഉറപ്പില്ല. ഭൂമി ഏറ്റെടുക്കല്‍ ബില്‍ ഭേദഗതികളോടെ കൊണ്ടുവരുമെന്നായിരുന്നു ഒരു വാഗ്ദാനം. മന്ത്രിമാരുടെ തമ്മിലടിമൂലം ഈ നീക്കം എങ്ങുമെത്തിയില്ല. സ്ത്രീശാക്തീകരണത്തിനായി ദേശീയ മിഷന്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. വനിതാനേതാവ് നയിക്കുന്ന പാര്‍ടിയുടെ സര്‍ക്കാരായിട്ടുകൂടി വനിതകള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ച്ചയായി അവഗണിക്കപ്പെടുകയാണ്.

    ReplyDelete