Wednesday, August 19, 2009

സഖാവിന്റെ സ്മരണ

സഖാവ് പി കൃഷ്ണപിള്ളയുടെ വേര്‍പാടിന് അറുപത്തിയൊന്നു വയസ്സാകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികന്‍ എന്ന് സിസ്സംശയം പറയാവുന്ന സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തിയിരുന്നു. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ എത്രമാത്രം പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നതെന്ന് അക്കാലത്ത് എഴുതിയ ഒട്ടേറെ കത്തുകളും പ്രസ്താവനകളും ലേഖനങ്ങളും തെളിയിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. പ്രസ്ഥാനത്തിന്റെ അനിവാര്യമായ വളര്‍ച്ചയിലും മുന്നേറ്റത്തിലും തന്റെ പങ്കാളിത്തം ഒരു രാസത്വരകംമാത്രമാണെന്ന വിനയത്തോടെയാണ് മരണത്തിന്റെ മുന്നില്‍നില്‍ക്കുമ്പോള്‍ 'സഖാക്കളെ മുന്നോട്ട്' എന്ന സന്ദേശം നല്‍കിയത്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു.

വൈക്കത്ത് 1906ലാണ് കൃഷ്ണപിള്ളയുടെ ജനനം. ജീവിക്കാനായി പലതരം തൊഴില്‍ അദ്ദേഹം ചെയ്തിരുന്നു, ഹിന്ദി പ്രചാരണത്തിലും ദേശീയപ്രസ്ഥാനത്തിലും സജീവമായ പങ്കാളിത്തം സഖാവ് വഹിച്ചു. മര്‍ദനങ്ങളും ജയില്‍വാസവും ജീവിതത്തിന്റെ ഭാഗമായി. പിണറായി-പാറപ്രം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത സഖാവ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണംപോലും ഒളിവിലിരിക്കെയായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതിലും പാര്‍ടിക്കെതിരായ കടന്നാക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും സഖാവ് കാണിച്ച മാതൃക എക്കാലത്തേക്കുമുള്ളതാണ്.

സാമ്രാജ്യ അധിനിവേശത്തിന്റെ കെടുതികള്‍ രാജ്യത്ത് അനുദിനം രൂക്ഷമാവുകയും അധിനിവേശവിരുദ്ധ പോരാട്ടത്തിന് നായകത്വം വഹിക്കുന്ന ഇടതുപക്ഷം കടുത്ത ആക്രമണത്തിന് ഇരയാവുകയും ചെയ്യുന്ന വേളയിലാണ് ഇത്തവണ നാം സഖാവിന്റെ സ്മരണ പുതുക്കുന്നത്. വര്‍ഗീയശക്തികളെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുന്‍ യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ത്തന്നെ സര്‍ക്കാരിന്റെ എല്ലാ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളെയും സിപിഐ എം ശക്തമായി എതിര്‍ത്തതാണ്. അമേരിക്കയുമായി തന്ത്രപരമായി സഖ്യം സ്ഥാപിക്കുന്നതിനെയടക്കം എതിര്‍ത്ത ആ നിലപാട്, "രാജ്യത്തിനകത്തെ നിക്ഷിപ്ത താല്‍പ്പര്യക്കാരുടെയും സാമ്രാജ്യത്വവൃത്തങ്ങളുടെയും രോഷത്തിന് ഇടയാക്കിയിട്ടുണ്ട്'' എന്ന് പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. സിപിഐ എമ്മിനെ ഒറ്റപ്പെടുത്തി ആക്രമിക്കുക എന്ന അജന്‍ഡയാണ് ഭരണവര്‍ഗങ്ങളും സാമ്രാജ്യത്വ ഏജന്‍സികളും നടപ്പാക്കുന്നത്. പാര്‍ടിയുടെ ശക്തിദുര്‍ഗങ്ങളായ കേരളവും പശ്ചിമബംഗാളും അതിനായി അവര്‍ തെരഞ്ഞെടുത്തു. ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക; വരാനിരിക്കുന്ന സര്‍ക്കാരില്‍ ഇടതുപക്ഷ സ്വാധീനം ഇല്ലാതാക്കുക എന്നതായിരുന്നു പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലെ കമ്യൂണിസ്റ്റ് വിരുദ്ധലക്ഷ്യം. അതിനുവേണ്ടി പിന്തിരിപ്പന്‍ ശക്തികള്‍ ഒറ്റക്കെട്ടായി അണിനിരന്നു. രാഷ്ട്രീയമര്യാദ, മാമൂലുകള്‍, സദാചാരം, മാനവികത എന്നിത്യാദികളൊന്നുമില്ലാത്ത കൂട്ടുകെട്ടും സമീപനവുമാണ് സ്വീകരിക്കപ്പെട്ടത്. പശ്ചിമബംഗാളില്‍ സിപിഐ എം കേഡര്‍മാരെ കൊന്നൊടുക്കാനൊരുമ്പെട്ടു. പാര്‍ടിയെ ഉന്മൂലനംചെയ്യുന്നതിനായി അഭൂതപൂര്‍വമായ ആക്രമണപരമ്പര അരങ്ങേറി. തെരഞ്ഞെടുപ്പിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസിന് പങ്കാളിത്തമുള്ള കേന്ദ്രസര്‍ക്കാര്‍ വന്നതോടെ കൂടുതല്‍ രൂക്ഷമായി ആക്രമണം തുടരുകയാണ്. സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കുന്ന മാവോയിസ്റ്റുകള്‍ക്ക് കേന്ദ്രമന്ത്രി പരസ്യപിന്തുണ നല്‍കുകയും മാവോയിസ്റ്റ് ആക്രമണത്തിന് സൌകര്യമൊരുക്കാന്‍ കേന്ദ്രസേനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്.

കേരളത്തിലാകട്ടെ, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വിശാലമായ ഐക്യവേദി രൂപപ്പെടുത്തിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംഘടിതമായ കുപ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും പച്ചയായ വര്‍ഗീയനിലപാടുകളെ ആശ്രയിക്കാനും അവര്‍ തയ്യാറായി. പണം വന്‍തോതില്‍ തെരഞ്ഞെടുപ്പുരംഗത്ത് ഒഴുക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി കോടിക്കണക്കിനു രൂപ അനധികൃത മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്ത് എത്തി എന്നതിന് അനിഷേധ്യമായ തെളിവുകള്‍ പുറത്തുവന്നു. എന്നാല്‍, കേരളത്തിലെ പ്രമുഖ മാധ്യമങ്ങളൊന്നുംതന്നെ ആ വിഷയം ഗൌനിച്ചില്ല. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ കുറ്റകരമായ മൌനംപാലിച്ചു. സിപിഐ എമ്മിനും ഇടതുപക്ഷത്തിനാകെയുമെതിരെ കോര്‍പറേറ്റ് മാധ്യമങ്ങള്‍ വിഷലിപ്തമായ പ്രചാരണമാണ് തെരഞ്ഞെടുപ്പുവേളയില്‍ അഴിച്ചുവിട്ടതെന്ന് പാര്‍ടി കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പു റിവ്യൂവില്‍ വിലയിരുത്തിയിട്ടുണ്ട്. മാധ്യമരംഗത്ത് ഉയര്‍ന്നുവരുന്ന ദുഷ്പ്രവണതകളുടെ മൂര്‍ധന്യമാണ് ദൃശ്യമായത്. പ്രസ് കൌസില്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി എന്‍ റേ അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചു. വാര്‍ത്തകള്‍ കൊടുക്കുന്നതിന് സ്ഥാനാര്‍ഥികളില്‍നിന്ന് പണം ഈടാക്കുന്നതിനെക്കുറിച്ച് പരാതി ഉയര്‍ന്നു. ധനശക്തി ഉപയോഗിച്ചും ചാനലുകളിലും പത്രങ്ങളിലും സ്പോണ്‍സര്‍ചെയ്ത പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചും മാധ്യമങ്ങളില്‍ തെറ്റായ മാര്‍ഗത്തിലൂടെ വാര്‍ത്ത വരുത്തിയുമാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നേറിയത്. പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട കൂറ്റന്‍ അഴിമതിയുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പുവേളയില്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിന്റെ ധനസ്രോതസ്സ് ഇത്തരം അഴിമതിയും വന്‍ കോര്‍പറേറ്റുകളുമാണെന്ന് സംശയരഹിതമായി തെളിഞ്ഞിട്ടും മാധ്യമങ്ങള്‍ മൌനമവലംബിച്ചു. കേരളത്തില്‍, മതഭീകരതയുടെ പ്രഖ്യാപിതരൂപമായ എന്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള കൂട്ടുകെട്ട് മറച്ചുപിടിക്കാനും എല്‍ഡിഎഫിനെ കരിവാരിത്തേക്കാനും ഏതാനും മാധ്യമങ്ങള്‍ പടച്ചുവിട്ട കള്ളക്കഥകള്‍ പത്രപ്രവര്‍ത്തനമര്യാദകള്‍ക്ക് സംഭവിച്ച തീരാക്കളങ്കമാണ്. മുമ്പൊരിക്കലുമില്ലാത്തത്രയും സംഘടിതവും ആസൂത്രിതവുമായ ആക്രമണമാണ് സമീപനാളുകളില്‍ ഇടതുപക്ഷം നേരിടുന്നതെന്ന് വ്യക്തമാകുന്ന വസ്തുതകളാണ് ഇവയൊക്കെ.

ലോക്സഭാതെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ സിപിഐ എം ഗൌരവമായാണ് കാണുന്നത്. പാര്‍ടിയും ഇടതുപക്ഷവും പിന്തുണയുടെ പ്രധാന അടിത്തറ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും അത് കൂടുതല്‍ വിപുലപ്പെടുത്താനും വിവിധ വിഭാഗം ജനങ്ങളെ പാര്‍ടിയുടെ കൊടിക്കീഴില്‍ അണിനിരത്തുന്നതിനുമുള്ള പ്രവര്‍ത്തനം അടിയന്തരപ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതാണെന്ന് പാര്‍ടി കാണുന്നു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുറ്റമറ്റ രീതിയില്‍, ജനങ്ങളുടെ ഇച്ഛയ്ക്കൊത്ത് മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ പ്രക്രിയയിലാണ് പാര്‍ടി മുഴുകിയിട്ടുള്ളത്.

കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയത്തിന്റെ പ്രത്യാഘാതം ഗുരുതരമായ രീതിയില്‍ നേരിടുന്ന സംസ്ഥാനമാണ് കേരളം. നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാറില്‍ കേന്ദ്രം ഒപ്പിട്ടതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ജനകീയമുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ അടിയന്തരാവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിനായി ജനകീയ ബദല്‍നയം ഉയര്‍ത്തുക എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം സംബന്ധിച്ച പാര്‍ടി സമീപനം. ജനകീയബദലിന് ഫെഡറല്‍ ഘടനയും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങളും പരിമിതി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇത്തരം ഒരു ഇടപെടല്‍ ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. എല്‍ഡിഎഫ് സാമൂഹ്യ സുരക്ഷാപദ്ധതി രൂപീകരിക്കുന്നതിന് സവിശേഷമായ പ്രാധാന്യം കാണുന്നു. സംസ്ഥാനം കൈവരിച്ച ക്ഷേമപ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്യാന്‍ കൂടുതല്‍ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കേണ്ടതുണ്ട്. കാര്‍ഷികമേഖലയിലെയും പരമ്പരാഗതമേഖലയിലെയും ചെറുകിട ഉല്‍പ്പാദകരുടെ തൊഴിലും സുരക്ഷയും ഉറപ്പുവരുത്തുക എന്നതും സുപ്രധാന കടമയാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുണ്ടേതുമുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനായി നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും വികസിപ്പിക്കുകയും വേണ്ടതുണ്ട്. വലിയതോതില്‍ നിക്ഷേപം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും വേണം. ഇതിനായി പശ്ചാത്തലസൌകര്യമേഖലയില്‍ കുതിച്ചുചാട്ടം അനിവാര്യമാണ്. വരുന്ന രണ്ടുവര്‍ഷം ഈ ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക പരിപാടിക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ തീവ്രമായി ഇടപെടേണ്ടതുണ്ട്. അതുവഴി, ഇടതുപക്ഷത്തിന്റെ കീഴിലാണ് ഭാവി സുരക്ഷിതം എന്ന യാഥാര്‍ഥ്യം അരക്കിട്ടുറപ്പിക്കാനാകും. അത്തരം പരിശ്രമങ്ങള്‍ക്ക് പാര്‍ടിയാകെ രംഗത്തിറങ്ങുന്ന ഈ വേളയില്‍, സഖാവ് പി കൃഷ്ണപിള്ളയുടെ ഓര്‍മ കരുത്തും വഴികാട്ടിയുമാകും.

പിണറായി വിജയന്‍ ദേശാഭിമാനി 19-08-09

3 comments:

  1. സഖാവ് പി കൃഷ്ണപിള്ളയുടെ വേര്‍പാടിന് അറുപത്തിയൊന്നു വയസ്സാകുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യപഥികന്‍ എന്ന് സിസ്സംശയം പറയാവുന്ന സഖാവിന്റെ ജീവിതവും പൊതുപ്രവര്‍ത്തനശൈലിയും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ് നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലമായ പാഠപുസ്തകമാണ്. തനിക്കുചുറ്റുമുള്ള ലോകത്തെയും ജനങ്ങളെയും നോക്കിക്കാണുന്നതിലും വിലയിരുത്തുന്നതിലും കമ്യൂണിസ്റ്റുകാരന് ചേര്‍ന്നവിധമുള്ള കണിശതയും അവധാനതയും സഖാവ് എന്നും പുലര്‍ത്തിയിരുന്നു. സാര്‍വദേശീയവും ദേശീയവും പ്രാദേശികവുമായ പ്രശ്നങ്ങളെ എത്രമാത്രം പക്വതയോടെയും പ്രത്യയശാസ്ത്രബോധ്യത്തിന്റെ വെളിച്ചത്തിലുമാണ് സഖാവ് സമീപിച്ചിരുന്നതെന്ന് അക്കാലത്ത് എഴുതിയ ഒട്ടേറെ കത്തുകളും പ്രസ്താവനകളും ലേഖനങ്ങളും തെളിയിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് ലോകവീക്ഷണം പാകപ്പെടുത്തിയെടുക്കാനും രാഷ്ട്രീയവിദ്യാഭ്യാസം നേടാനും സധൈര്യം പിന്തുടരാവുന്ന മാതൃകയായി സഖാവിനെ എക്കാലത്തും ചൂണ്ടിക്കാട്ടാനാകുന്നത് ആ ജീവിതത്തിന്റെ വ്യത്യസ്തതകൊണ്ടുതന്നെയാണ്. പാര്‍ടിക്കുവേണ്ടിയാണ് സഖാവ് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും ജീവിച്ചതും. പ്രസ്ഥാനത്തിന്റെ അനിവാര്യമായ വളര്‍ച്ചയിലും മുന്നേറ്റത്തിലും തന്റെ പങ്കാളിത്തം ഒരു രാസത്വരകംമാത്രമാണെന്ന വിനയത്തോടെയാണ് മരണത്തിന്റെ മുന്നില്‍നില്‍ക്കുമ്പോള്‍ 'സഖാക്കളെ മുന്നോട്ട്' എന്ന സന്ദേശം നല്‍കിയത്. 1937ല്‍ കോഴിക്കോട്ട് രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു.

    ReplyDelete
  2. നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാറില്‍ കേന്ദ്രം ഒപ്പിട്ടതടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ജനകീയമുന്നേറ്റം സംഘടിപ്പിക്കേണ്ടതുണ്ട്.....

    what are we farming? yeaa....

    if you get 2Rs rice from Thailand, will you buy 20Rs kerala rice? I hope not... thats why you are shouting no Asian.

    instead of shouting like this, please educate all comrades to buy only kerala made stuffs, ( if that works!). then you will not have any trouble for this contract!

    ReplyDelete