Friday, May 15, 2009

റാഗിങ്: പ്രതിവിധി ക്യാമ്പസ് ജനാധിപത്യം

റാഗിങ് തടയാനായി യുജിസി 2008 മെയ് 17ന് ഒരു പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കുമയച്ച സര്‍ക്കുലറില്‍ സ്ഥാപന മേധാവികള്‍ കൈക്കൊള്ളേണ്ട നടപടികള്‍ വിശദീകരിക്കുന്നു. സുപ്രീംകോടതിയുടെവരെ ഉത്തരവുകളുടെയും നിരവധി നിയമനിര്‍മാണങ്ങളുടെയും തുടര്‍ച്ചയാണിത്. ഇത്രയൊക്കെ ഇടപെടലുകളുണ്ടായിട്ടും റാഗിങ് എന്തുകൊണ്ടാണ് അവസാനിപ്പിക്കാന്‍ കഴിയാത്തത്. ഗവമെന്റും ഇതര ഏജന്‍സികളും റാഗിങ്ങിനെതിരെ കഴിഞ്ഞ അഞ്ചുവര്‍ഷം വലിയ പ്രചാരണമാണ് നടത്തിയത്. ഇതേ കാലയളവിലാണ് രാജ്യത്ത് ഏറ്റവുമധികം റാഗിങ് കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടതും. ഇതില്‍ത്തന്നെ 2007-08 അധ്യയനവര്‍ഷം അതിനുമുമ്പത്തെ നാലു വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയിലധികമായി. 2003-08 അധ്യയനവര്‍ഷം റാഗിങ് കാരണം 28 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഇതില്‍ 11 കൊലപാതകവും അഞ്ച് ആത്മഹത്യയും 2007-08 അധ്യയനവര്‍ഷം മാത്രമാണ്. 11 പേര്‍ ആത്മഹത്യചെയ്തു.

1983ലെ കര്‍ണാടക എഡ്യൂക്കേഷണല്‍ ആക്ട് റാഗിങ്ങിനെ നിര്‍വചിച്ചിരിക്കുന്നത്

'ഒരു വിദ്യാര്‍ഥിയെ തമാശരൂപേണയോ അല്ലാതെയോ അവന് ലഭിക്കേണ്ട മാനുഷിക പരിഗണനയെ നിഷേധിക്കുന്ന ഏതെങ്കിലും കാര്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയോ നിര്‍ബന്ധിക്കുകയോ ചെയ്യുകയോ അവനെ പരിഹാസപാത്രമാക്കുകയോ അല്ലെങ്കില്‍ അവനെ ഏതെങ്കിലും നിയമപരമായ പ്രവൃത്തി ചെയ്യുന്നതില്‍നിന്ന് ക്രിമിനല്‍ശക്തി ഉപയോഗിച്ചോ അല്ലാതെയോ വിലക്കുകയോ തടസ്സപ്പെടുത്തുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത്' എന്നാണ്.

ഒരു വിദ്യാര്‍ഥിയുടെ അന്തസ്സിനെയും അഭിമാനത്തെയും വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണ് റാഗിങ്. ഏറെ പ്രതീക്ഷയുമായാണ് നവാഗത വിദ്യാര്‍ഥി കലാലയത്തിലേക്ക് കടന്നുചെല്ലുക. സ്നേഹസാന്ദ്രമായ വരവേല്‍പ്പുകളാണ് അവരാഗ്രഹിക്കുക. എന്നാല്‍, പലര്‍ക്കും അനുഭവം അങ്ങനെയല്ല.

ആര്‍ കെ രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങളെടുക്കാം. ഭുവനേശ്വറിലെ ഫാര്‍മസി വിദ്യാര്‍ഥിയായ ബിജോയ് മഹാരതി തുടര്‍ച്ചയായ റാഗിങ് പീഡനത്താലാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥി എസ് പി മനോജ് ആത്മഹത്യചെയ്തതും റാഗിങ് കാരണമാണ്. ഹോസ്റല്‍ മുറിയില്‍ ആത്മഹത്യചെയ്ത ഇംഫാലിലെ നാഗാ വിദ്യാര്‍ഥി, പട്ന സയന്‍സ് കോളേജില്‍ റാഗിങ് തടയാന്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്, ഹൈദരാബാദില്‍ മൂന്ന് വിദ്യാര്‍ഥികളെ നഗ്നരാക്കി നടത്തിച്ച് ക്യാമറയില്‍ പകര്‍ത്തിയത്, ഡല്‍ഹിയിലെ പ്രശസ്തമായ ഐഐടിയില്‍ നൂറോളം വിദ്യാര്‍ഥികളെ ഹോസ്റലിന്റെ ഇടനാഴിയിലൂടെ നഗ്നരാക്കി നടത്തിയത് ഇങ്ങനെ നിരവധി സംഭവങ്ങള്‍. ജൂനിയര്‍ വിദ്യാര്‍ഥികളെ നഗ്നരാക്കി ശരീരം പൊള്ളിച്ച അനുഭവമാണ് ഗുജറാത്ത് വിദ്യാപീഠത്തിലേത്. മഹാത്മജിയുടെ ആഹ്വാനപ്രകാരം സ്ഥാപിതമായ സ്ഥാപനമാണിത്. ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ കൂട്ടമായി ലൈംഗികപീഡനത്തിനിരയാക്കുകയാണ് ചെയ്തത്. രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ചതാണ് ഈ സര്‍വകലാശാല. നഗ്നനാക്കി തന്നെ പീഡിപ്പിച്ച രണ്ട് സീനിയര്‍ വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ ഹൈദരാബാദിലെ മാനേജ്മെന്റ് വിദ്യാര്‍ഥിയുടെ പ്രതികാരം മറ്റൊരു കഥ. കൂടാതെ ഇന്റര്‍നാഷണല്‍ സ്കൂളുകളില്‍ ഉള്‍പ്പെടെയുള്ള റാഗിങ് അനുഭവങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടതിനുശേഷമാണ് ഹിമാചല്‍ യൂണിവേഴ്സിറ്റിയില്‍ അമന്‍ കുച്റു എന്ന വിദ്യാര്‍ഥി കൊല്ലപ്പെട്ടത്. ഡോ. രാജേന്ദ്രപ്രസാദിന്റെ പേരിലുള്ള കോളേജില്‍ ഭീകരമായ റാഗിങ് പീഡനത്തിനാണ് ഒന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ കുച്റു വിധേയനായത്.

റാഗിങ്ങിന്റെ ക്രൂരത ചര്‍ച്ചചെയ്യുമ്പോഴും ഇരയാകുന്ന വിദ്യാര്‍ഥിക്ക് നീതി ലഭ്യമാക്കുന്നതില്‍ തികഞ്ഞ പരാജയമാണുണ്ടാകുന്നത്. പല ക്യാമ്പസുകളിലും പരാതിക്കാരോടുള്ള സമീപനം മറ്റൊരു റാഗിങ്ങാണ്. പ്രത്യേകിച്ച് സ്വാശ്രയ കോളേജുകളില്‍. പ്രതികളുടെ പേരു കേട്ടപാതിയില്‍
അധ്യാപകശ്രേഷ്ഠരുടെ ഉപദേശങ്ങളുണ്ടാകും. കോളേജല്ലേ, ചെറിയ തോതിലൊക്കെ അഡ്ജസ്റുചെയ്യുക. ചില കോളേജുകളില്‍ പ്രതികളുടെ രക്ഷിതാക്കള്‍ മാനേജ്മെന്റിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായിരിക്കും. ബില്‍ഡിങ് ഫണ്ടിലേക്ക്, പ്രിന്‍സിപ്പലിന്റെ സ്പെഷ്യല്‍ മാനേജരുടെ ഡെവലപ്മെന്റ് ഫണ്ടിലേക്ക് ഉപേക്ഷയില്ലാതെ സഹായിച്ചവര്‍. അവരുടെ മക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരു വിമ്മിട്ടം സാധാരണംമാത്രം. സമ്പന്നപുത്രരും ക്രിമിനലുകളുമാണ് റാഗിങ്ങിന് നേതൃത്വം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ ഗവമെന്റും ഇതര അധികാരകേന്ദ്രങ്ങളും ഇതിനെ അവഗണിക്കുകയായിരുന്നു. അധികാരശ്രേണിയില്‍ തലപ്പത്തിരിക്കുന്നവരുടെ മക്കള്‍ ഇതിനിരയായപ്പോഴാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

വിദ്യാര്‍ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളെ റാഗിങ് വിമുക്തമെന്നു വേണമെങ്കില്‍ വിളിക്കാം. ആര്‍ കെ രാഘവന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാംവിധമുള്ള വിദ്യാര്‍ഥി യൂണിയനില്ല. കോളേജുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യം ആര്‍ കെ രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിങ്ദോ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിടുന്നു.

2006ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ കെ രാഘവന്‍ കമ്മിറ്റി രൂപപ്പെട്ടത്. സുപ്രീംകോടതിതന്നെയാണ് ജെ എം ലിങ്ദോയുടെ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടും യഥാവിധി നടപ്പാക്കേണ്ടതിന്റെ മുഖ്യചുമതല ആരുടേതാണ്? കലാലയത്തിലെ വിദ്യാര്‍ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവമെന്റിനും യുജിസി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍അവസരമൊരുക്കണമെന്നു പറയുന്നു. കലോത്സവങ്ങളും കായികമേളകളും ഇതില്‍ ഉള്‍പ്പെടും. അലസ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.

ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്തു മാത്രമാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥി യൂണിയനുകള്‍ പരിചിതമേയല്ല. രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിങ്ങിനെ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമെന്ന് വിലയിരുത്തുന്നു. ആന്റി റാഗിങ് സ്ക്വാഡില്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. യുജിസി നിയമിച്ച 1999ലെ കമ്മിറ്റിയും വിദ്യാര്‍ഥിപ്രാതിനിധ്യം നിര്‍ദേശിക്കുന്നു.

റാഗിങ്ങിനെതിരെ ധാര്‍മികതയുടെ ഗിരിപ്രഭാഷണങ്ങള്‍ നടത്തുന്നവരാണ് ഗവമെന്റിന്റെയും യുജിസിയുടെയും തലപ്പത്ത്. പരാമര്‍ശിക്കപ്പെട്ട കമീഷനുകളുടെ റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് ഇച്ഛാശക്തിയോടെ നടപ്പാക്കപ്പെടാത്തത്? രാഷ്ട്രീയവും സാമ്പത്തികവുമായ അധികാരം കൈയാളുന്നവരുടെ താല്‍പ്പര്യം ഹനിക്കപ്പെടുമെന്നതിനാലാണ്. വിദ്യാര്‍ഥി യൂണിയന്‍ റാഗിങ്ങിനെന്നപോലെ വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായിത്തീരും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്യാമ്പസുകളിലെ ജനാധിപത്യപരമായ പ്രവര്‍ത്തനം ഇന്ന് അസാധ്യമാണ്. കോഗ്രസും ബിജെപിയും ഇതര ബൂര്‍ഷ്വാ പാര്‍ടികളും വിദ്യാര്‍ഥിയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിന് തടയിടുന്നു. ഗുണ്ടാസംഘങ്ങളുടെ വിളയാട്ടമാണ് അവിടങ്ങളില്‍. ചോദിക്കാനും എതിര്‍ക്കാനും ആരുമില്ലാത്ത വേദനിപ്പിക്കുന്ന ശൂന്യത. റാഗിങ്ങിനെ ചെറുക്കുകയും ക്രിമിനല്‍ ഗ്യാങ്ങുകളുടെ വിളയാട്ടത്തിന് തടയിടുകയും ചെയ്തത് ശരിയായ രാഷ്ട്രീയബോധമുള്ള വിദ്യാര്‍ഥികളാണ്. അരാഷ്ട്രീയതയുടെ ഉല്‍പ്പന്നമാണ് റാഗിങ്. മാനവികതയില്ലാത്ത വലതുപക്ഷ രാഷ്ട്രീയത്തിന്റെ സൃഷ്ടിയാണിത്. നിയമനിര്‍മാണങ്ങളോ കോടതി ഉത്തരവുകളോ കൊണ്ടുമാത്രം സാധ്യമാകുന്ന ഒന്നല്ല റാഗിങ് വിമുക്ത ക്യാമ്പസ്. റാഗിങ്ങിന് മറുമരുന്ന് ക്യാമ്പസിന്റെ ജനാധിപത്യവല്‍ക്കരണം മാത്രമാണ്.

വി ശിവദാസന്‍ ദേശാഭിമാനി

1 comment:

  1. വിദ്യാര്‍ഥി യൂണിയനുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ക്യാമ്പസുകളെ റാഗിങ് വിമുക്തമെന്നു വേണമെങ്കില്‍ വിളിക്കാം. ആര്‍ കെ രാഘവന്റെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ സംഭവങ്ങള്‍ നടന്ന ഒരിടത്തുപോലും ശരിയാംവിധമുള്ള വിദ്യാര്‍ഥി യൂണിയനില്ല. കോളേജുകളില്‍ ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തേണ്ടതിന്റെ പ്രാധാന്യം ആര്‍ കെ രാഘവന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ലിങ്ദോ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിടുന്നു.

    2006ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ കെ രാഘവന്‍ കമ്മിറ്റി രൂപപ്പെട്ടത്. സുപ്രീംകോടതിതന്നെയാണ് ജെ എം ലിങ്ദോയുടെ നേതൃത്വത്തിലുള്ള കമീഷനെ നിയോഗിച്ചതും. ഈ രണ്ട് റിപ്പോര്‍ട്ടും യഥാവിധി നടപ്പാക്കേണ്ടതിന്റെ മുഖ്യചുമതല ആരുടേതാണ്? കലാലയത്തിലെ വിദ്യാര്‍ഥിക്കോ അധ്യാപകനോ അല്ല. കേന്ദ്ര ഗവമെന്റിനും യുജിസി ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സമിതികള്‍ക്കുമാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ് നമ്മള്‍ കണ്ടത്. രാഘവന്‍ തന്റെ റിപ്പോര്‍ട്ടില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകള്‍ പ്രകടിപ്പിക്കാന്‍അവസരമൊരുക്കണമെന്നു പറയുന്നു. കലോത്സവങ്ങളും കായികമേളകളും ഇതില്‍ ഉള്‍പ്പെടും. അലസ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നോര്‍മപ്പെടുത്തിയാണ് ഇത് പരാമര്‍ശിച്ചത്.

    ഇന്ത്യയിലെ 26 കേന്ദ്ര സര്‍വകലാശാലകളില്‍ നാലിടത്തു മാത്രമാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും വിദ്യാര്‍ഥി യൂണിയനുകള്‍ പരിചിതമേയല്ല. രാഘവന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ റാഗിങ്ങിനെ ഇല്ലാതാക്കാന്‍ വിദ്യാര്‍ഥി സംഘടനകളുടെ ഇടപെടല്‍ ഏറെ സഹായകരമെന്ന് വിലയിരുത്തുന്നു. ആന്റി റാഗിങ് സ്ക്വാഡില്‍ വിദ്യാര്‍ഥികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഉണ്ടാകണമെന്നും നിര്‍ദേശിക്കുന്നു. യുജിസി നിയമിച്ച 1999ലെ കമ്മിറ്റിയും വിദ്യാര്‍ഥിപ്രാതിനിധ്യം നിര്‍ദേശിക്കുന്നു.

    ReplyDelete