Friday, April 25, 2014

പ്രഹരമേറ്റത് സര്‍ക്കാരിന്റെ രാജഭക്തിക്ക്

രാജകുടുംബം പുറത്ത്, ഭരണത്തിന് പ്രത്യേക സമിതി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് നഷ്ടമായി. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ താല്‍ക്കാലിക ഭരണസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ക്ഷേത്രനടത്തിപ്പിലെ വീഴ്ചകള്‍ കണക്കിലെടുത്ത് എക്സിക്യൂട്ടീവ് ഓഫീസറോടും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറോടും നാലുമാസത്തേക്ക് അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷിനെ ചുമതലപ്പെടുത്തി. രാജകുടുംബത്തിന്റെ പ്രതിനിധിക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാമെങ്കിലും ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ല. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും പരിശോധിച്ചു തിട്ടപ്പെടുത്താന്‍ മുന്‍ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.

ക്ഷേത്രസ്വത്ത് വ്യാപകമായി കവരുന്നതടക്കം ഭരണനടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച സമഗ്രറിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെടുന്ന ബെഞ്ച് താല്‍ക്കാലിക ഭരണസംവിധാനത്തിന് രൂപം നല്‍കിയത്. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത സീനിയര്‍ ജഡ്ജിയാകും അധ്യക്ഷന്‍. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരില്‍ ഒരാള്‍, മുഖ്യനമ്പി എന്നിവര്‍ അംഗങ്ങളായിരിക്കും. മറ്റ് രണ്ടംഗങ്ങളെ അധ്യക്ഷന് തീരുമാനിക്കാം. ഇതില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുവേണം തീരുമാനിക്കാന്‍ . ആറ് നിലവറകളുടെയും രണ്ട് മുതല്‍പ്പടി മുറികളുടെയും താക്കോലുകള്‍ അടിയന്തരമായി പുതിയ ഭരണസമിതി അധ്യക്ഷന് കൈമാറണം.

അമിക്കസ്ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയങ്ങളില്‍ അടിയന്തര നടപടിയെടുക്കാന്‍ പുതിയ ഭരണസമിതിയോട് കോടതി ആവശ്യപ്പെട്ടു. കോടതി നിര്‍ദേശങ്ങള്‍:
(1) സിസിടിവികളും മറ്റും സ്ഥാപിച്ചും നിലവറകള്‍ ആവശ്യമായ വിധം ശക്തിപ്പെടുത്തിയും നിധിയുടെ സംരക്ഷണം ഉറപ്പാക്കുക.
(2) കാണിക്കയായി ലഭിക്കുന്ന പണം ആഴ്ചയിലൊരിക്കല്‍ (കഴിയുമെങ്കില്‍ ശനിയാഴ്ച) ഭരണസമിതി അധ്യക്ഷന്റെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന വ്യക്തിയുടെയോ മേല്‍നോട്ടത്തില്‍ എണ്ണിത്തിട്ടപ്പെടുത്തുക. ബാങ്ക് പ്രതിനിധികളും ഈ ഘട്ടത്തില്‍ സന്നിഹിതരായിരിക്കണം.
(3) നിലവറകള്‍ക്ക് മുകളിലൂടെ കടന്നുപോകുന്ന ഇടനാഴി ശുചീകരിക്കണം.
(4) ക്ഷേത്ര സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണം.
(5) പത്മതീര്‍ഥക്കുളവും മിത്രാനന്ദകുളവും സമയബന്ധിതമായി ഒരു അംഗീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തി വൃത്തിയാക്കണം.
(6) ക്ഷേത്രസ്വത്തുക്കളൊന്നും അന്യാധീനപ്പെടില്ലെന്ന് ഉറപ്പാക്കണം.

പുതിയ ഭരണസമിതി സ്വീകരിക്കുന്ന നടപടികള്‍ക്കും തീരുമാനങ്ങള്‍ക്കും ട്രസ്റ്റി ഉത്തരവാദിയായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ട്രസ്റ്റിയുമായി ആലോചിച്ച് എടുക്കുന്ന നടപടികളുടെ ഉത്തരവാദിത്തമുണ്ടായിരിക്കും. ഏതെങ്കിലും വിഷയത്തില്‍ ട്രസ്റ്റിയുടെ അഭിപ്രായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഭരണസമിതിയായിരിക്കും. വേനലവധിക്കുശേഷം ആഗസ്ത് ആദ്യവാരം കോടതി കേസ് വീണ്ടും പരിഗണിക്കും.

വ്യാഴാഴ്ച ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പുതിയ ഭരണസമിതിയെ ചുമതലപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കോടതി കടന്നത്. ക്ഷേത്രഭരണം സര്‍ക്കാരിന് കൈമാറിയ ഹൈക്കോടതി ഉത്തരവിനെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീലില്‍ അന്തിമ ഉത്തരവ് വരുന്നതു വരെ പുതിയ ഭരണസമിതിക്കായിരിക്കും അധികാരം. ചുമതല ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും തന്നെ ഏല്പിച്ച ഉത്തരവാദിത്വം ആത്മാര്‍ഥതയോടെ നിര്‍വഹിക്കുമെന്നും മുന്‍ സിഎജി വിനോദ് റായ് മാധ്യമങ്ങളോട് പ്രതികരിച്ചു.

എം പ്രശാന്ത്

പ്രഹരമേറ്റത് സര്‍ക്കാരിന്റെ രാജഭക്തിക്ക്

ശ്രീപത്മനാഭസ്വാമിക്ഷേത്രഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് പൂര്‍ണമായി മാറ്റിയ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് കേരളത്തിന്റെ നവോത്ഥാനപ്രയാണത്തെ ശക്തിപ്പെടുത്തും. ഇത് രാജഭക്തിയില്‍ സര്‍വതും മറക്കുന്ന യുഡിഎഫ് സര്‍ക്കാരിനേറ്റ കനത്ത പ്രഹരം കൂടിയാണ്. സുപ്രീംകോടതിയുടെ അടികിട്ടിയിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫ്യൂഡല്‍ പ്രണയത്തില്‍നിന്ന് പിന്മാറുന്നില്ല. അതുകൊണ്ടാണ് രാജകുടുംബത്തെ ക്ഷേത്രഭരണത്തില്‍നിന്ന് ഒഴിവാക്കിയതില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചത്.

ക്ഷേത്രാചാരത്തെയും ക്ഷേത്രത്തിലെ അമൂല്യസ്വത്തുവകകളുടെ സംരക്ഷണത്തെയും രണ്ടായി കണ്ട യുക്തിപൂര്‍വമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ക്ഷേത്രാചാരങ്ങളില്‍ രാജകുടുംബാംഗങ്ങള്‍ക്കുള്ള പങ്ക് കോടതി ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ, സ്വത്തുവകകളിലും ഭക്തര്‍ നല്‍കുന്ന കാണിക്കയിലും തൊട്ടുകളിക്കാന്‍ രാജകുടുംബത്തെ അനുവദിക്കുന്നില്ല. ഇതുവരെ നടന്ന കള്ളത്തരങ്ങളെപ്പറ്റി അമിക്കസ്ക്യൂറി ഗോപാല്‍സുബ്രഹ്മണ്യം നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ക്ഷേത്രസമ്പത്ത് അടങ്ങുന്ന നിലവറകളുടെ താക്കോല്‍ ജില്ലാജഡ്ജി സൂക്ഷിക്കാന്‍ കോടതി കല്‍പ്പിച്ചിരിക്കുന്നത്. രാജകുടുംബം ഇനി ക്ഷേത്രം ഭരിക്കേണ്ടെന്ന് സാരം. ഈ ഉത്തരവിനെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തപ്പോള്‍ മുഖ്യമന്ത്രിക്ക് കോടതിവിധിയോട് വല്ലാത്ത നീരസം. രാജകുടുംബത്തിന്റെ വിശ്വാസ്യതയെപ്പറ്റി വാതോരാതെ സംസാരം.

ക്ഷേത്രക്രമക്കേടുകളെപ്പറ്റിയുള്ള അമിക്കസ്ക്യൂറിയുടെ കണ്ടെത്തല്‍ ഗൗരവമേറിയതാണെന്ന സുപ്രിംകോടതിയുടെ വിലയിരുത്തലിനെ കോടതിക്കുപുറത്ത് വെല്ലുവിളിക്കുന്ന മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ കോടതിയലക്ഷ്യം കാട്ടുകയാണ്. ക്ഷേത്രത്തിലെ 25 വര്‍ഷത്തെ ഓഡിറ്റിങ് നടത്താന്‍ മുന്‍ സിഎജി വിനോദ്റോയിയെ കോടതി ചുമതലപ്പെടുത്തിയത് രാജകുടുംബത്തോടുള്ള കോടതിയുടെ അവിശ്വാസമാണ്. അതു മനസ്സിലാക്കാനുള്ള സാമാന്യയുക്തിപോലുമില്ലാതെയാണ് മുഖ്യമന്ത്രിയും കൂട്ടരും പ്രതികരണം നടത്തിയിരിക്കുന്നത്. രാജകുടുംബാംഗങ്ങളില്‍ ചിലരുടെ മേല്‍നോട്ടത്തില്‍ ക്ഷേത്രത്തില്‍ നടത്തിയ സ്വര്‍ണക്കവര്‍ച്ചയെപ്പറ്റി അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് അന്വേഷിക്കാനും കവര്‍ച്ചമുതല്‍ കണ്ടെടുക്കാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള നിയമപരമായ ബാധ്യത സംസ്ഥാനസര്‍ക്കാരിനുണ്ട്. അതുചെയ്യാതെ, കവര്‍ച്ചക്കാരെ രക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്.

രാജഭരണം അവസാനിച്ചിട്ട് 66 വര്‍ഷം കഴിഞ്ഞു. എന്നിട്ടും, ഒരിക്കല്‍പ്പോലും രാജാവായിട്ടില്ലാത്ത ഉത്രാടംതിരുനാളിന് "മഹാരാജാവ്" എന്ന ഉടയാട ചാര്‍ത്തുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ ഹൈക്കോടതി വിധിച്ചിട്ടും അതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ രാജകുടുംബത്തിനൊപ്പം നിലകൊണ്ട യുഡിഎഫ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വീണ്ടുവിചാരത്തിന് അവസരം നല്‍കിയതാണ്. പക്ഷേ, രാജഭക്തിയുപേക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും തയ്യാറല്ല എന്നാണ് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. മുന്‍ രാജാക്കന്മാര്‍ക്ക് അനുവദിച്ചിരുന്ന പ്രിവിപേഴ്സ് നിര്‍ത്തലാക്കിയ ഇന്ദിര ഗാന്ധിയുടെ അനുയായികളെന്ന് അഭിമാനിക്കുന്നവരാണ് രാജഭക്തി തുടരുന്നത്. ഇത് സുപ്രീംകോടതി മനസ്സിലാക്കിയതുകൊണ്ടാണ് ഭരണസമിതിയില്‍ സര്‍ക്കാരിന് പങ്കാളിത്തം നല്‍കാതിരുന്നത്. എങ്കിലും അഞ്ചംഗസമിതിയിലേക്ക് സര്‍ക്കാരിന് ഒരു പ്രതിനിധിയെ നിര്‍ദേശിക്കാന്‍ അവകാശം നല്‍കിയിട്ടുണ്ട്. നിര്‍ദേശിക്കുന്ന പ്രതിനിധി അനുയോജ്യനാണെന്ന് ജില്ലാജഡ്ജിക്കു ബോധ്യമുണ്ടെങ്കില്‍മാത്രം നിയമിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളത് സര്‍ക്കാരിന്റെ സ്വഭാവവിശേഷത്തിനുള്ള സര്‍ട്ടിഫിക്കറ്റാണ്.

ആര്‍ എസ് ബാബു

സര്‍ക്കാര്‍ നീക്കം വിജയിച്ചില്ല

ന്യൂഡല്‍ഹി: ഭരണസമിതിയുടെ കാര്യത്തില്‍ അമിക്കസ്ക്യൂറിയും രാജകുടുംബവും കോടതിയില്‍ തര്‍ക്കിച്ചപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരായി. ഭരണസമിതിയിലേക്ക് നിവേദിത പി ഹരന്‍, എഡിജിപി ഹേമചന്ദ്രന്‍, കെ ആര്‍ ജ്യോതിലാല്‍ ഐഎഎസ് എന്നിവരുടെ പേരുകള്‍ സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടുവന്നിരുന്നെങ്കിലും സമര്‍പ്പിച്ചില്ല. ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഭരണസമിതിയെന്ന നിര്‍ദേശം കോടതി തന്നെ മുന്നോട്ടുവച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം പാളിയത്. ഒടുവില്‍ സമിതിയില്‍ തങ്ങളുടെ ഒരംഗം വേണമെന്നത് മാത്രം കോടതിയെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു. നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസര്‍ക്കായി രാജകുടുംബം ശക്തമായി വാദിച്ചപ്പോള്‍ സര്‍ക്കാര്‍ നിശബ്ദത പാലിച്ചതും ശ്രദ്ധേയമായി.

അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ഉറച്ച നിലപാടു മൂലമാണ് എക്സിക്യൂട്ടീവ് ഓഫീസറിലൂടെ ഭരണനിയന്ത്രണം തുടര്‍ന്നും കൈയാളാനുള്ള കൊട്ടാരത്തിന്റെ നീക്കം പാളിയത്. പുതിയ എക്സിക്യൂട്ടീവ് ഓഫീസര്‍ വരുമെന്നു കണ്ടപ്പോള്‍ മാത്രമാണ് കെ എന്‍ സതീഷിന്റെ പേര് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. അമിക്കസ്ക്യൂറിയും ഇതിനോട് യോജിക്കുകയായിരുന്നു. ഭരണസമിതിയില്‍ രാജകുടുംബത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താനും നിലവിലുള്ള എക്സിക്യൂട്ടീവ് ഓഫീസറെ നിലനിര്‍ത്താനും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകള്‍ ഒഴിവാക്കുന്നതില്‍ രാജകുടുംബം വിജയിച്ചു.

deshabhimani

മുഴങ്ങുന്നത് സുന്ദര്‍രാജന്റെ വാക്കുകള്‍

സുന്ദര്‍രാജന്‍ ജീവിച്ചിരിപ്പില്ല. പക്ഷേ, സുന്ദര്‍രാജന്റെ വാക്കുകള്‍ ഇപ്പോള്‍ വിശ്വാസികളുടെ കാതില്‍മുഴങ്ങുന്നു. അതിങ്ങനെ- "ശ്രീപത്മനാഭന്റെ നിധി ഭഗവാനിലേക്കുതന്നെ ചേരണം. എല്ലാം അളന്ന് തിട്ടപ്പെടുത്തണം. ഒന്നും അന്യാധീനപ്പെടരുത്. അതിനാണ് കേസ് നല്‍കിയത്".

ക്ഷേത്രത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ അമൂല്യശേഖരമുണ്ടെന്നു കണ്ടെത്താനായതിന്റെയും ക്ഷേത്രഭരണം പുതിയ കൈകളിലെത്തുന്നതിന്റെയും പിന്നിലെ യഥാര്‍ഥ വ്യവഹാരം തുടങ്ങുന്നത് സുന്ദര്‍രാജനിലൂടെ. ക്ഷേത്രത്തെയും വിശ്വാസത്തെയും വ്യവഹാരത്തില്‍ കുടുക്കുന്നുവെന്നു കുറ്റപ്പെടുത്തി ഒരുകൂട്ടമാളുകള്‍ ഒരിക്കല്‍ പടിഞ്ഞാറേ നടയിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ബഹളംവയ്ക്കുകയുംചെയ്തു. അപ്പോഴും സമചിത്തതയോടെ തന്റെ ഉദ്ദേശ്യശുദ്ധി സുന്ദര്‍രാജന്‍ വിശദീകരിച്ചു.

ഐപിഎസ് ഓഫീസറായി ജോലിയില്‍ പ്രവേശിച്ച സുന്ദര്‍രാജന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ഓര്‍മവച്ച കാലംമുതല്‍ ശ്രീപത്മനാഭന്റെ ഭക്തനും. ഇന്ദിര ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമേഹം ബാധിച്ച് കാഴ്ച നഷ്ടപ്പെട്ട അച്ഛന്‍ ടി കെ പത്മനാഭ അയ്യരെ പത്മനാഭസ്വാമി ക്ഷേത്രദര്‍ശനത്തിന് കൊണ്ടുപോകാന്‍ ആരുമില്ലാത്തതിനാല്‍ ജോലി രാജിവച്ചു. തുടര്‍ന്നാണ് നിയമബിരുദം നേടി സുപ്രീംകോടതി അഭിഭാഷകന്‍വരെയായത്. സുന്ദര്‍രാജന്‍ നടത്തിയ നിയമപോരാട്ടത്തിന് ഒടുവില്‍ പരമോന്നത നീതിപീഠം ക്ഷേത്രത്തിന്റെ കണക്കെടുപ്പിന് ഉത്തരവ് വന്നു. ഇതനുസരിച്ച് നിധിശേഖരത്തിന്റെ കണക്കെടുപ്പ് ആരംഭിച്ചതിനിടെയാണ് സുന്ദര്‍രാജന്‍ മരിച്ചത്.

സുന്ദര്‍രാജന് മുമ്പും വ്യവഹാരങ്ങള്‍ തുടങ്ങിയിരുന്നു. അമൂല്യ നിധിശേഖരം ക്ഷേത്രം ട്രസ്റ്റ് അധികൃതര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയമയുദ്ധം ആരംഭിച്ചത്. ഭക്തനായ പത്മനാഭന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയില്‍ ആദ്യ കേസ് നല്‍കി. നിലവറ തുറക്കരുതെന്ന് താല്‍ക്കാലിക ഉത്തരവും സമ്പാദിച്ചു. ബി ആര്‍ ശ്യാം, സുരേഷ് എന്നിവരെ അഭിഭാഷക കമീഷണര്‍മാരായി കോടതി നിശ്ചയിച്ചു. ഇവര്‍ ആറ് നിലവറ സീല്‍ചെയ്തു. തുടര്‍ന്ന് അഭിഭാഷക കമീഷണര്‍മാരുടെ സാന്നിധ്യത്തില്‍ ഉത്സവസമയത്ത് നിലവറകള്‍ തുറന്ന് പൂജാസാമഗ്രികള്‍ എടുക്കുകയും തിരികെവച്ച് സീല്‍ചെയ്യുകയുമായിരുന്നു. താല്‍ക്കാലിക ഉത്തരവ് നിലനില്‍ക്കെ രാജകുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഈ സമയത്ത് സുന്ദര്‍രാജന്‍ ക്ഷേത്രവും സ്വത്തുക്കളും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് തുടങ്ങിയ നിയമപോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്.

deshabhimani

മലാപ്പറമ്പ് സ്കൂളിനായി വിദ്യാര്‍ഥി കൂട്ടായ്മയുമായി എസ്എഫ്ഐ

പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുളള പോരാട്ടത്തില്‍ പുത്തന്‍ മാതൃകതീര്‍ത്ത് വിദ്യാര്‍ഥി കൂട്ടായ്മ. ഭൂമാഫിയക്കായി ജെസിബി ഉപയോഗിച്ച് തകര്‍ത്ത മലാപ്പറമ്പ് എയുപി സ്കൂളിന്റെ പുനര്‍നിര്‍മാണത്തിന് വിദ്യാര്‍ഥികളില്‍ നിന്നും എസ്എഫ്ഐ സ്വരൂപിച്ച തുക സ്കൂള്‍ സംരക്ഷണസമിതിക്ക് കൈമാറി. സ്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ 1,20,000 രൂപ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്, എ പ്രദീപ്കുമാര്‍ എംഎല്‍എയെ ഏല്‍പ്പിച്ചു. പഠനരംഗത്തും പഠനാനുബന്ധ പ്രവര്‍ത്തനങ്ങളിലും മികവുപുലര്‍ത്താനും ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുമായി എംഎല്‍എ ഫണ്ടില്‍നിന്നും തുക വിനിയോഗിക്കും. സ്കൂളില്‍നിന്നും ഏഴാംക്ലാസ് വിജയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിയ നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലും എംഎല്‍എ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയ കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും പ്രവേശനം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു.

131 വര്‍ഷം നാടിന്റെ വെളിച്ചമായി പ്രവര്‍ത്തിച്ച സ്കൂള്‍ തകര്‍ത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്കൂള്‍ പുനര്‍നിര്‍മിക്കാനും പ്രവര്‍ത്തനമാരംഭിക്കാനും കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചത്. എന്നാല്‍ സര്‍വകക്ഷി യോഗത്തിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ആരുടെയും പ്രേരണയില്ലാതെ വിദ്യാര്‍ഥി സമൂഹത്തിന്റെ ചാലകശക്തിയായ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നേരിട്ടിറങ്ങിയാണ് സ്കൂള്‍ നിര്‍മാണത്തിന് ജനകീയഫണ്ട് സ്വരൂപിച്ച് മാതൃകയായത്. 19, 20, 21 തിയ്യതികളിലായി ഹുണ്ടിക പിരിവിലൂടെ തുക സമാഹരിക്കുകയായിരുന്നു.

ചടങ്ങില്‍ സ്കൂള്‍ സംരക്ഷണസമിതി ചെയര്‍മാന്‍ ഭാസി മലാപ്പറമ്പ് അധ്യക്ഷനായി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വി കെ കിരണ്‍രാജ്, ജില്ലാ സെക്രട്ടറി എം കെ നികേഷ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക പ്രീതി സ്വാഗതം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് ബൂത്തായി പ്രവര്‍ത്തിച്ച സ്കൂളാണ് അന്നേദിവസം അര്‍ധരാത്രിയില്‍ ജെസിബി ഉപയോഗിച്ച് മാനേജരുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയത്.

deshabhimani

പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി സ്റ്റേഷനുള്ളില്‍ മരിച്ച നിലയില്‍

എടപ്പാള്‍: മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ സ്റ്റേഷനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാളിനടുത്ത് മാണൂര്‍ ചേകനൂര്‍ റോഡ് പള്ളിക്ക് സമീപം പരേതനായ കോട്ടുകാട്ടില്‍ സൈനുദ്ദീന്റെ മകള്‍ ഹനീഷയെ (23) ആണ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ സ്ത്രീകളുടെ വിശ്രമ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. മൂന്ന് പൊലീസുകാര്‍ ഡ്യൂട്ടിയിലിരിക്കെ യുവതി മരിച്ചത് വന്‍ വിവാദമായി. എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തു.

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് കുളിമുറിയില്‍ കയറിയപ്പോള്‍ സ്ത്രീകളുടെ വിശ്രമമുറിയിലെത്തിയ യുവതി മേശക്ക് മുകളില്‍ക്കയറി ഫാനില്‍ ചുരിദാറിന്റെ ഷാള്‍ കെട്ടി തൂങ്ങിയെന്നാണ് പൊലീസ് ഭാഷ്യം. വ്യാഴാഴ്ച രാവിലെ 6.10നാണത്രെ സംഭവം. കുളിമുറിയില്‍നിന്നിറങ്ങിയ വനിതാ പൊലീസാണ് യുവതി തൂങ്ങിക്കിടക്കുന്നത് കണ്ടത്. പൊലീസ് ജീപ്പിലാണ് യുവതിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചതോടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. രോഷാകുലരായ ജനക്കൂട്ടം സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ഇതില്‍ മിക്കവരും മൃതദേഹം സ്റ്റേഷനില്‍ നിന്ന് മാറ്റിയത് അറിഞ്ഞിരുന്നില്ല. മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഇവര്‍ പറഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. കോഴിക്കോട്-തൃശൂര്‍ സംസ്ഥാന പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറത്തുനിന്ന് സായുധ പൊലീസ് അടക്കം എത്തി. മൃതദേഹം നേരത്തെ തന്നെ മാറ്റിയെന്ന് അറിഞ്ഞതോടെയാണ് ജനക്കൂട്ടം പിരിഞ്ഞത്. തുടര്‍ന്ന്, ആശുപത്രിയിലേക്ക് ജനപ്രവാഹമായി. ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ എത്തിയാണ് രംഗം ശാന്തമാക്കിയത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടംചെയ്ത് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സുബൈദയാണ് ഹനീഷയുടെ ഉമ്മ. അനീഷ്, റമീഷ് എന്നിവര്‍ സഹോദരങ്ങളാണ്. എസ്ഐ വി ഹരിദാസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ തിലകന്‍, വനിതാ കോണ്‍സ്റ്റബിള്‍ ലതിക എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചപറ്റിയതായി അന്വേഷണ ചുമതലയുള്ള തിരൂര്‍ ഡിവൈഎസ്പി കെ അസൈനാര്‍ പറഞ്ഞു. യുവതികളെ കസ്റ്റഡിയില്‍ സൂക്ഷിക്കുമ്പോള്‍ രണ്ട് വനിതാ പൊലീസ് വേണമെന്ന ചട്ടം നിലനില്‍ക്കെയാണ് ദുരൂഹ മരണം. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് യുവതിയെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെഒരാള്‍, കേസില്‍ അകപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയും വിരളം. ഡ്യൂട്ടിയിലുള്ള മൂന്നുപൊലീസുകാരും അറിയാതെയാണ് യുവതി തൂങ്ങിയതെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ജനുവരിയില്‍ ഇതേ സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം വിവാദമായിരുന്നു.

deshabhimani

ബാറുകള്‍ക്ക് ലൈസന്‍സ്: തമ്മിലടി തെരുവില്‍

നിലവാരമില്ലെന്നു പറഞ്ഞ് അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തുടങ്ങിയ തമ്മിലടി തെരുവില്‍ വിഴുപ്പലക്കലായി. അതിനിടെ, കെപിസിസി- സര്‍ക്കാര്‍ ഏകോപനസമിതിയിലെ ഭൂരിപക്ഷ തീരുമാനമെന്ന പേരില്‍ ബാറുകള്‍ തുറക്കുന്നതിന് അനുമതി നല്‍കാന്‍ കോണ്‍ഗ്രസില്‍ ധാരണയായി. തന്റെ നിലപാടില്‍ മാറ്റമില്ലെന്നു വരുത്തി ആദര്‍ശപരിവേഷമണിഞ്ഞ് തടിയൂരാനുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ തന്ത്രമാണ് ഇതോടെ വിജയിച്ചത്.

ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ പുറമെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഒടുവില്‍ അംഗീകാരം നല്‍കുകയും ചെയ്യുകയെന്നതായിരുന്നു സുധീരന്റെ തന്ത്രം. കെപിസിസി-സര്‍ക്കാര്‍ ഏകോപനസമിതി യോഗം 29ന് ചേരും. "ഭൂരിപക്ഷ" അഭിപ്രായമനുസരിച്ച് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ഇത് യുഡിഎഫ് യോഗത്തിലും അംഗീകരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ നിലവാരമുയര്‍ത്തണമെന്ന വ്യവസ്ഥയിലായിരിക്കും ലൈസന്‍സ് നല്‍കുക. ലൈസന്‍സ് നല്‍കുന്നതിനു പിന്നില്‍ കോടികളുടെ അഴിമതിക്കാണ് ഇതോടെ വീണ്ടും കളമൊരുങ്ങാന്‍ പോകുന്നത്. ഒരാള്‍മാത്രം മദ്യവിരുദ്ധനും ബാക്കിയെല്ലാവരും മദ്യലോബിയുടെ ആള്‍ക്കാരുമെന്നു വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബുധനാഴ്ചത്തെ യോഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. വ്യാഴാഴ്ച എക്സൈസ് മന്ത്രി കെ ബാബു പരസ്യമായിത്തന്നെ സുധീരനെതിരെ പ്രസ്താവനയുമായി രംഗത്തെത്തി. ബാബുവിനെ പിന്തുണച്ച് കെ മുരളീധരനും പ്രതികരിച്ചു. ബാബുവിന് കെപിസിസി ജനറല്‍ സെക്രട്ടറി അജയ് തറയില്‍ ശക്തമായ ഭാഷയില്‍ മറുപടി നല്‍കി. ഉമ്മന്‍ചാണ്ടിക്കും ബാബുവിനും മറുപടിയായി സുധീരനും പ്രസ്താവനയിറക്കി. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ തന്റെ നിലപാട് വ്യക്തിപരമല്ലെന്നും പാര്‍ടി നിലപാടാണെന്നുമാണ് സുധീരന്റെ പ്രസ്താവന.

മദ്യവിരുദ്ധ ബ്രാന്‍ഡിന്റെ കുത്തക താന്‍മാത്രമായി ഏറ്റെടുക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് സുധീരന്‍ പറഞ്ഞു. കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ എല്ലാവരും തന്നെ എതിര്‍ത്തുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രഖ്യാപിത നയത്തില്‍ ഉറച്ചുനിന്നുള്ള നിലപാടാണ് മുന്നോട്ടു വച്ചത്. ഈ നിലപാടുമായി മുന്നോട്ടു പോകുമെന്നും സുധീരന്‍ അവകാശപ്പെട്ടു. ജനാധിപത്യ പാര്‍ടിയായ കോണ്‍ഗ്രസില്‍ ഒരാളുടെ നിലപാടു മാത്രം അടിച്ചേല്‍പ്പിക്കാനാകില്ലെന്നാണ് സുധീരന് മറുപടിയായി ബാബു പ്രതികരിച്ചത്. അജയ് തറയില്‍ മറുപടി പറഞ്ഞതിനെത്തുടര്‍ന്ന് ബാബു പിന്നീട് പ്രസ്താവന ഇറക്കിയെങ്കിലും ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന നിലപാടില്‍ മാറ്റംവരുത്തിയിട്ടില്ല. ഒരുവിഭാഗം മദ്യലോബിക്കുവേണ്ടി എക്സൈസ് വകുപ്പ് എടുക്കുന്ന തീരുമാനത്തിന്റെ വിഴുപ്പ് ചുമക്കാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്നാണ് അജയ് തറയില്‍ പ്രതികരിച്ചത്.

deshabhimani

Thursday, April 24, 2014

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

പത്മനാഭസ്വാമി ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതിയെ സുപ്രീം കോടതി നിയമിച്ചു. തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ സമിതിയ്ക്കാണ് ക്ഷേത്രത്തിന്റെ താല്‍ക്കാലിക ഭരണച്ചുമതല. ക്ഷേത്രം തന്ത്രിയും നമ്പിയും സമിതി അംഗങ്ങളാണ്. മറ്റ് രണ്ട് പേരെ സംസ്ഥാന സര്‍ക്കാരിനും രാജകുടുംബത്തിനും നിര്‍ദ്ദേശിയ്ക്കാം. ഇവരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക ജില്ലാ ജഡ്ജിയായിരിക്കും.

ക്ഷേത്രത്തിന്റെ നിലവറകളുടെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ ജില്ലയിലെ മുതിര്‍ന്ന അഡീഷണല്‍ ജഡ്ജിയ്ക്ക് ചുമതല നല്‍കാം. ക്ഷേത്രത്തിലെ വരവ് ചെലവ് കണക്കുകള്‍ മുന്‍ സിഎജി വിനോദ് റോയി പരിശോധിക്കണമെന്ന അമിക്കസ് ക്യൂറി നിര്‍ദ്ദേശവും കോടതി അംഗീകരിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറായി സതീഷ് കുമാര്‍ ഐഎഎസിനെ നിയമിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ജില്ലാ ജഡ്ജിയുടെ സാനിധ്യത്തില്‍ ആഴ്ചയിലൊരിക്കല്‍ കാണിക്കയുടെ കണക്കെടുക്കണം. ക്ഷേത്രകുളം അടിയന്തരമായി ശുചീകരിക്കണം. ഇതിനായി പുതിയ ഭരണസമിതി നടപടിയെടുക്കണം. ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ അടിയന്തരമായി ഓഡിറ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അന്യാധീനമായ പണ്ടാരവക (ക്ഷേത്രം വക) ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണം. ക്ഷേത്രത്തിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ട പൊലീസുകാര്‍ക്ക് ശൗചാലയം അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

പുതിയ ഭരണസമിതിയ ഭരണനടത്തിപ്പിലെ വീഴ്ചയും സാമ്പത്തിക അരാജകത്വവും ശുചിത്വമില്ലായ്മയും വ്യക്തമാക്കുന്ന അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭരണം താല്‍ക്കാലിക സമിതിയെ ഏല്‍പ്പിക്കണമെന്ന അമിക്കസ്ക്യൂറി നിര്‍ദേശത്തെ രാജകുടുംബം കോടതിയില്‍ എതിര്‍ത്തിരുന്നു. അമിക്കസ്ക്യൂറി നിര്‍ദേശിച്ച പേരുകളോട് രാജകുടുംബം വിയോജിച്ചു. ഭരണത്തിന് കഴിവും യോഗ്യതയും രാജകുടുംബാംഗങ്ങള്‍ക്കുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് എഴുത്തുകാരന്റെ ഭാവനാവിലാസംമാത്രമാണെന്ന് വേണുഗോപാല്‍ പരിഹസിച്ചു. സര്‍ക്കാരും രാജകുടുംബവും തമ്മില്‍ ഒത്തുകളിയുണ്ടെന്ന റിപ്പോര്‍ട്ടിലെ ആക്ഷേപം ശരിയല്ലെന്ന് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ എ വി വിശ്വനാഥന്‍ പറഞ്ഞു.

കോടതിവിധി രാജകുടുംബത്തിനും സര്‍ക്കാരിനുമേറ്റ കനത്ത പ്രഹരം: വിഎസ്

തിരു: പത്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ അഞ്ചംഗ ഭരണസമിതിയെ നിയോഗിച്ച സുപ്രീംകോടതി വിധി ഞാന്‍ സ്വാഗം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ക്ഷേത്രസ്വത്ത് കൊള്ളയടിച്ച തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിനും, അവര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുത്ത സംസ്ഥാന സര്‍ക്കാരിനും ഏറ്റ കനത്ത പ്രഹരമാണ് ഈ വിധി.

ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതി രൂപീകരിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഭരണസമിതി എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം മുന്‍ കമ്മീഷണര്‍ സതീഷ്കുമാറിനെയും ചുമതലപ്പെടുത്തി യിരിക്കുകയാണ്. ഇതിനൊപ്പം ക്ഷേത്രത്തിന്റെ 25 വര്‍ഷത്തെ കണക്കുകള്‍ മുന്‍ സിഎജി വിനോദ് റോയിയെ കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്നും സുപ്രീംകോടതി വിധിച്ചിരിക്കുകയാണ്.

അമികസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ശരിവെച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അമിക്കസ്ക്യൂറിയ്ക്കെതിരെ ദുരാരോപണങ്ങള്‍ ഉന്നയിച്ച സര്‍ക്കാരും മുന്‍ രാജകുടുംബവും ജനങ്ങളോട് മാപ്പ് പറയണം.

ഈ വിധി "കോര്‍ട്ട്മെയ്ഡ് ലോ" ആണ്. സര്‍ക്കാര്‍ പരാജയപ്പെടതുകൊണ്ടാണ് കോടതി ഇപ്രകാരം ഒരു നിയമം ഉണ്ടാക്കിത്. ജനാധിപത്യത്തിലെ ഏറ്റവും ലജ്ജാകരമായ സ്ഥിതിയാണിത്. ഇതുണ്ടാക്കിയതും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കള്ളക്കളികളുമാണ്.

deshabhimani

വണ്ടിപ്പെരിയാറില്‍ 7000 കുടുംബങ്ങള്‍ ഭീതിയില്‍

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി ബയോഡൈവേഴ്സിറ്റി ബോര്‍ഡ് പരിസ്ഥിതിലോല ഭൂപട നിര്‍ണയത്തിന് നല്‍കിയ നിര്‍ദേശങ്ങള്‍ വണ്ടിപ്പെരിയാറിലെ ഏഴായിരത്തോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തി. ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നല്‍കിയ മാപ്പില്‍ പഞ്ചായത്തിലെ ഭൂമിയെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് നിറംകൊടുത്ത് തിരികെ നല്‍കേണ്ട ചുമതല പഞ്ചായത്തുകള്‍ക്കാണ്. വനഭൂമി ഇളം പച്ചനിറത്തിലാണ് അടയാളപ്പെടുത്തേണ്ടത്. വാസസ്ഥലങ്ങള്‍ ഇളം ചുമപ്പ് നിറത്തില്‍ രേഖപ്പെടുത്തണം. ഇത്തരത്തില്‍ ജലാശയങ്ങളും നദികളുമുള്‍പ്പെടെ വിവിധ പ്രദേശങ്ങളായി തിരിച്ച് നിറം കൊടുക്കണം. വണ്ടിപ്പെരിയാറില്‍ പഞ്ചായത്തില്‍ പീരുമേട്, ഏലപ്പാറ, പെരിയാര്‍, മഞ്ചുമല എന്നീ നാല് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ ഏലപ്പാറ പഞ്ചായത്തിനെ ഇഎസ്എ പരിധിയില്‍ നിന്നും നീക്കിയിരുന്നു. ബാക്കി വരുന്ന വില്ലേജുകളില്‍ പെരിയാര്‍, മഞ്ചുമല എന്നിവയുടെ മാപ്പുകളാണ് ബയോ ഡൈവേഴ്സിറ്റി ബോര്‍ഡില്‍ നിന്ന് പഞ്ചായത്തിന് ലഭിച്ചത്. പീരുമേട് വില്ലേജിലെ മാപ്പ് ഇതുവരേയും ലഭ്യമായിട്ടില്ല. ഇതിനാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വ്യക്തമായ വിവരങ്ങള്‍ തയാറാക്കാന്‍ കഴിയാത്ത അവസ്ഥയിലാണുള്ളത്. പീരുമേട് വില്ലേജിലെ മാപ്പ് പീരുമേട് പഞ്ചായത്ത് വഴിയാണ് ലഭ്യമാക്കേണ്ടത്.

മാപ്പ് തയാറാക്കുമ്പോള്‍ എക്സല്‍ ഷീറ്റില്‍ ജില്ലാ, താലൂക്ക്, വില്ലേജ്, വിസ്തീര്‍ണം, അതിരുകള്‍, പഞ്ചായത്ത് തുടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് ആദ്യം ചേര്‍ക്കുന്നത്. തുടര്‍ന്ന് താഴെയുള്ള കോളങ്ങളില്‍ സര്‍വെ-ബ്ലോക്ക്-നമ്പര്‍, സര്‍വെ നമ്പര്‍, സര്‍വെ സബ്ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍, ഉടമസ്ഥന്‍, ഭൂപ്രകൃതി, ഭൂമിയുടെ ഘടന, ഭൂവിനിയോഗം, ഭൂവിനിയോഗം മുഴുവന്‍/ഭാഗികം, പഞ്ചായത്തിന്റെ പേര്, മറ്റുകാര്യങ്ങള്‍ എന്നിവ വിശദമായി രേഖപ്പെടുത്തണം. ഒഴിവാക്കപ്പെട്ട ഏലപ്പാറ വില്ലേജിലെ പ്രദേശങ്ങളൊഴികെ പീരുമേട്, പെരിയാര്‍, മഞ്ചുമല വില്ലേജുകളിലായി പട്ടയമില്ലാത്ത ഏഴായിരത്തോളം ആളുകളുണ്ട്. ഇതില്‍ നിരവധി കര്‍ഷകരും ഉള്‍പ്പെടും. അഞ്ച് സെന്റില്‍ താഴെ ഭൂമിയുള്ള ആയിരത്തിലധികം പേരും ഇതില്‍ ഉള്‍പ്പെടും. പട്ടയമില്ലാത്തിനാല്‍ തണ്ടപ്പേര്‍ ലഭ്യമല്ല. ഇങ്ങനെയുള്ള ഭൂമി ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ പട്ടയമില്ലാത്ത ഭൂമി സര്‍ക്കാര്‍ ഭൂമി എന്ന ഗണത്തില്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബ്ലോക്ക്-കലക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നും പഞ്ചായത്തിന് ലഭിച്ചിട്ടുള്ള നിര്‍ദേശം. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് വരുമ്പോള്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങള്‍ താമസസ്ഥലം ഉപേക്ഷിച്ച് പോകേണ്ടിവരും. ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് നല്‍കിയാല്‍ വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഏഴായിരത്തോളം കുടുംബങ്ങളെ ഭാവിയില്‍ കുടിയിറക്കേണ്ട സ്ഥിതിയുണ്ടാകുമെന്നും ആയതിനാല്‍ ഈ പ്രദേശങ്ങളെയും ജനവാസ മേഖല എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി മാത്രമേ വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് റിപ്പോര്‍ട്ട് നല്‍കുകയുള്ളുവെന്നും പഞ്ചായത്ത് പ്രസിഡന്റ് ജി വിജയാനന്ദ് അറിയിച്ചു.

പഞ്ചായത്തുകള്‍ ഊരാക്കുടുക്കില്‍

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പഞ്ചായത്തുകള്‍ക്ക് ഊരാക്കുടുക്കാവുന്നു. ഇഎസ്എ പരിധിയില്‍ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏതാനും മാസത്തിനിടെ പഞ്ചായത്തുകള്‍ നാലാം തവണയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ചില്ല. ഇതിനാല്‍ ഇനി നല്‍കുന്ന റിപ്പോര്‍ട്ടും പ്രഹസനമാകുമെന്നാണ് പഞ്ചായത്തുകളുടെ ആശങ്ക. കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആശങ്ക ഏറിയതും പ്രതിഷേധം ശക്തമായതിനെയും തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റി ജില്ലയില്‍ സഞ്ചരിച്ച് ജനങ്ങളുടെ ആശങ്ക നേരില്‍ കാണുകയും ചെയ്തു. പീരുമേട് താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ കുമളിയിലെത്തി കമ്മിറ്റിയെ നേരില്‍ കണ്ട് ആശങ്ക അറിയിക്കുകയും റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പ്രദേശങ്ങളെ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും ആയതിനാല്‍ ഒഴിവാക്കണമെന്നും വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ ആവശ്യപ്പെടുകയൂം ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ നടപടി ഉണ്ടായില്ല.

തുടര്‍ന്ന് ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രത്യേക റിപ്പോര്‍ട്ടും മാപ്പിനകത്ത് വിശദാംശങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. വണ്ടിപ്പെരിയാറിലെ 23 വാര്‍ഡുകളിലേയും വിശദാംശം ഉള്‍പ്പെടുത്തി 30 പേജുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. ഉമ്മന്‍ വി ഉമ്മന്‍ ഇറക്കിയ മാപ്പില്‍ ഒഴിവാക്കേണ്ട പ്രദേശങ്ങളെ ഒഴിവാക്കാതെയാണ് മാപ്പ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് ഉമ്മന്‍ വി ഉമ്മന്‍ കമീഷന്‍ മുമ്പാകെ വീണ്ടും ഭേദഗതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് വണ്ടിപ്പെരിയാര്‍ പഞ്ചായത്തില്‍ നിന്നും തിരുവനന്തപുരത്തെ ഓഫീസില്‍ എത്തി മാപ്പും മറ്റ് നിര്‍ദേശങ്ങളും സമര്‍പ്പിച്ചു. അവര്‍ ആവശ്യപ്പെട്ട മുഴുവന്‍ വിവരങ്ങളും നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വണ്ടിപ്പെരിയാര്‍ പഞ്ചായത്തിന്റെ പുതുക്കിയ മാപ്പില്‍ ഒഴിവാക്കുമെന്ന് പറഞ്ഞ മുഴുവന്‍ പ്രദേശങ്ങളും വീണ്ടും ഉള്‍പ്പെടുത്തി. തുടര്‍ന്നാണ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് വില്ലേജ് അടിസ്ഥാനത്തില്‍ വീണ്ടും മാപ്പ് തയാറാക്കി നല്‍കാന്‍ വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളോട് ആവശ്യപ്പെട്ടത്. വണ്ടിപ്പെരിയാര്‍ 23ന് കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വസ്തുത ഇതായിരിക്കെ സംഭവം എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് വണ്ടിപ്പെരിയാറില്‍ കോണ്‍ഗ്രസും യുഡിഎഫും ശ്രമിച്ചത്.

deshabhimani