Friday, July 24, 2009

പണാധിപത്യം വാഴുന്നു

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞത്, ജനാധിപത്യത്തില്‍ പണവും പേശീബലവും ആധിപത്യം പുലര്‍ത്തുന്നെന്നും അത് തടയേണ്ടത് അടിയന്തര കടമയാണെന്നുമാണ്. സ്കൂട്ടര്‍ രാജാവ് രാഹുല്‍ ബജാജ് ഒരിക്കല്‍ തുറന്നടിച്ചത്, രാജ്യത്തെ 90 ശതമാനം കോര്‍പറേറ്റുകളും രാഷ്ട്രീയ പാര്‍ടികളെ ഭയപ്പെടുന്നെന്നാണ്. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം പെട്രോളിയംമന്ത്രാലയം മുകേഷ് അംബാനിയോട് അമിതമായ താല്‍പ്പര്യം കാണിക്കുന്നെന്ന് പരാതിപ്പെട്ടത് അംബാനികുടുംബത്തിലെ രണ്ടാമനായ അനില്‍ അംബാനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷിനുവേണ്ടിയാണ് പെട്രോളിയംമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ശതകോടീശ്വരന്മാര്‍ പനപോലെ വളരുമ്പോള്‍ കോണ്‍ഗ്രസിന്റെ പണപ്പെട്ടിയും അതിനൊത്ത് കനക്കുന്നു. അങ്ങനെ സംഭരിച്ച ആയിരക്കണക്കിനു കോടി രൂപയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ ഒഴുകിയത്. അതിനുമുമ്പ്, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച വേളയില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ കുതിരക്കച്ചവടം നടത്തുന്നതിനായി നൂറുകണക്കിനു കോടി രൂപ ഒഴുക്കി. ഒരു എംപിക്ക് അന്ന് 25 കോടി രൂപ വിലപറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.

ഇന്ത്യയില്‍ ജനാധിപത്യമല്ല, പണാധിപത്യമാണ് പുലരുന്നതെന്ന ആക്ഷേപം ഇന്നും ഇന്നലെയുമുള്ളതല്ല. കുത്തകാധിപത്യ പ്രവണതയുള്ള വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പ്പര്യങ്ങളെയാണ് ഇന്ത്യന്‍ ഭരണകൂടം മുഖ്യമായും പ്രതിനിധാനംചെയ്യുന്നത്. അതിനര്‍ഥം വന്‍കിട ബൂര്‍ഷ്വാസിയും ഭരണാധികാരം കൈയാളുന്ന ബൂര്‍ഷ്വാ രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള കൊള്ളക്കൊടുക്കലുകള്‍ മറയില്ലാതെ തുടരുന്നെന്നാണ്. അത്തരമൊരു സംവിധാനത്തെ നിശ്ചയമായും ബാധിക്കുന്ന പുഴുക്കുത്താണ് പണാധിപത്യം.

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഏറ്റവുമധികം പണമൊഴുക്കിയത് കോണ്‍ഗ്രസാണ്. ആ പാര്‍ടിക്ക് നേടാനായ തെരഞ്ഞെടുപ്പുമുന്‍തൂക്കം കാശെറിഞ്ഞു വാങ്ങിയതാണെന്ന് അന്നുതന്നെ ആക്ഷേപമുയര്‍ന്നതാണ്. തെരഞ്ഞെടുപ്പു കമീഷന്‍ കര്‍ക്കശമായ വ്യവസ്ഥകളും നിയന്ത്രണങ്ങളുമൊക്കെ മുന്നോട്ടുവച്ചെങ്കിലും അവയെ പുല്ലുപോലെ കരുതിയാണ് കോണ്‍ഗ്രസ് പണം വാരിയെറിഞ്ഞത്. രാജ്യത്താകെ 10,000 കോടിയിലധികം രൂപയാണ് തെരഞ്ഞെടുപ്പില്‍ ചെലവഴിക്കപ്പെട്ടതെന്നാണ് ഒരു അനൌപചാരിക പഠനത്തില്‍ വെളിപ്പെട്ടത്. അതില്‍ പകുതിയിലേറെ കോണ്‍ഗ്രസിന്റെ പങ്കാണ്. എവിടെനിന്നാണ് ഈ പണം വരുന്നത്? അതിനുള്ള ഉത്തരമാണ് അനില്‍ അംബാനിയുടെയും രാഹുല്‍ ബജാജിന്റെയും വെളിപ്പെടുത്തലുകള്‍. അന്താരാഷ്ട്ര വിലനിലവാരവുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്തവിധം രാജ്യത്തെ എണ്ണവില നിശ്ചയിക്കുമ്പോള്‍, ഒറ്റ ദിവസംകൊണ്ട് റിലയന്‍സിന്റെ പണപ്പെട്ടിയിലേക്ക് അനേക കോടികള്‍ ഒഴുകിയെത്തും. സ്വാഭാവികമായും അതില്‍ ഒരു പങ്ക് കോണ്‍ഗ്രസില്‍ ചെന്നുചേരും. ടെലികോം, പ്രതിരോധ വകുപ്പുകളിലെ ഇടപാടും തീരുമാനവും ഇങ്ങയുെള്ള കറവപ്പശുക്കളാണ്.

ഓരോ തെരഞ്ഞെടുപ്പുകഴിയുമ്പോഴും പണത്തിന്റെ ആവശ്യം വര്‍ധിക്കുകയും അഴിമതിയുടെ അളവ് ഭയാനകമാവുകയും ചെയ്യുന്നു എന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ പരിതാപാവസ്ഥ. അത്തരം അവസ്ഥയുടെ ഉല്‍പ്പന്നമാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഒഴുക്കിയ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഒന്നൊന്നായി പുറത്തുവരുന്ന വാര്‍ത്ത. കേരളത്തില്‍ 17 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ് ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അവര്‍ക്കോരോരുത്തര്‍ക്കും ഹൈക്കമാന്‍ഡില്‍നിന്ന് ഒരുകോടി രൂപവീതം അനധികൃത മാര്‍ഗത്തിലൂടെ എത്തിച്ചു എന്നതിന്റെ തെളിവാണ് പുറത്തുവന്നിട്ടുള്ളത്. തെരഞ്ഞെടുപ്പു കമീഷന്‍ ഒരു സ്ഥാനാര്‍ഥിക്ക് നിശ്ചയിച്ച ചെലവു പരിധി 25 ലക്ഷം രൂപയാണ്. ഇവിടെ ഹൈക്കമാന്‍ഡില്‍നിന്നുമാത്രം കുറഞ്ഞത് ഒരുകോടി വന്നിരിക്കുന്നു. ചിലേടത്ത് തുക അതിനേക്കാള്‍ കൂടുതലാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ പ്രചാരണപരിപാടി സംഘടിപ്പിക്കാന്‍ വന്ന തുകയും കെപിസിസി വക നല്‍കിയ തുകയും അതിനുപുറമെ. നാട്ടില്‍ പിരിവുനടത്തി ഉണ്ടാക്കിയത് വേറെ. രാജ്യത്താകെ ഇതല്ല സ്ഥിതി. തമിഴ്നാട്ടിലെ ഒരു സ്ഥാനാര്‍ഥി മണ്ഡലത്തില്‍ 25 കോടിയിലേറെ രൂപ ചെലവാക്കിയെന്ന് വാര്‍ത്ത വന്നിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ പത്രപരസ്യത്തിനുമാത്രം കോടികള്‍ ചെലവിട്ട സ്ഥാനാര്‍ഥികളുണ്ട്.

കേരളത്തില്‍ ഒരുകോടി രൂപ ഹൈക്കമാന്‍ഡില്‍നിന്ന് വാങ്ങിയ സ്ഥാനാര്‍ഥികളില്‍ മൂന്നുപേര്‍ ഇന്ന് കേന്ദ്രമന്ത്രിമാരാണ്. അവരില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യയും പേഴ്സണല്‍ സ്റ്റാഫ് അംഗവും കെപിസിസി പ്രസിഡന്റും ഈ അനധികൃത പണമിടപാടില്‍ നേരിട്ട് പങ്കാളിത്തം വഹിച്ചതിന്റെ സംശയരഹിതമായ രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യത്തില്‍ പങ്കാളിയാവുക എന്ന അവസ്ഥ അതീവ ഗുരുതരമാണ്. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍, രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിനൊപ്പം മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന മന്ത്രി ചെയ്ത കുറ്റകൃത്യവും നിയമത്തിനു മുന്നില്‍ വരേണ്ടതുണ്ട്. കുഴല്‍പ്പണം കടത്തുന്ന രീതിയില്‍ കൊണ്ടുവന്ന 50 ലക്ഷം രൂപയില്‍ പകുതി ട്രെയിനില്‍വച്ച് അപ്രത്യക്ഷമായതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് ഉയര്‍ന്ന വിവാദവും കുറ്റപ്പെടുത്തലുകളുമാണ് ഈ വസ്തുതകള്‍ പുറത്തുവരാന്‍ കാരണമായത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും ഒരു പരാതി എഴുതിക്കൊടുക്കാന്‍പോലും കഴിയാത്ത അവസ്ഥ കോണ്‍ഗ്രസിന് വന്നത്, അവര്‍ അടിമുടി അഴിമതിയിലും നിയമവിരുദ്ധ ഇടപാടിലും മുങ്ങിനില്‍ക്കുന്നതുകൊണ്ടാണ്.

'അഴിമതി വിരുദ്ധ വായ്ത്താരി' മുടങ്ങാതെ പാടുന്ന കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ പടുകൂറ്റന്‍ അഴിമതിയും ക്രമക്കേടും കണ്ടമട്ട് കാണിക്കുന്നില്ല. എന്നാല്‍, ഇന്നാട്ടിലെ സാധാരണജനങ്ങള്‍ക്ക് അങ്ങനെ അവഗണിക്കാന്‍ പറ്റുന്ന ഒന്നല്ല ഇത്. കുറ്റംചെയ്തവര്‍, കള്ളപ്പണം കൈകാര്യം ചെയ്തവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായാലും പ്രധാനമന്ത്രിയായാലും ശിക്ഷിക്കപ്പെടണം. എന്‍ഫോഴ്സ്മെന്റ് അടിയന്തരമായി കേസെടുത്ത് അന്വേഷണം ആരംഭിക്കണം. ജനാധിപത്യത്തെ പണാധിപത്യമാക്കി മാറ്റാനുള്ള കോണ്‍ഗ്രസിന്റെ നിലവിട്ട കളിക്കെതിരെ ശക്തമായ ജനാഭിപ്രായം ഉയര്‍ന്നുവരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 24 ജൂലൈ 2009

1 comment:

  1. ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞത്, ജനാധിപത്യത്തില്‍ പണവും പേശീബലവും ആധിപത്യം പുലര്‍ത്തുന്നെന്നും അത് തടയേണ്ടത് അടിയന്തര കടമയാണെന്നുമാണ്. സ്കൂട്ടര്‍ രാജാവ് രാഹുല്‍ ബജാജ് ഒരിക്കല്‍ തുറന്നടിച്ചത്, രാജ്യത്തെ 90 ശതമാനം കോര്‍പറേറ്റുകളും രാഷ്ട്രീയ പാര്‍ടികളെ ഭയപ്പെടുന്നെന്നാണ്. യുപിഎ സര്‍ക്കാര്‍ അധികാരമേറ്റശേഷം പെട്രോളിയംമന്ത്രാലയം മുകേഷ് അംബാനിയോട് അമിതമായ താല്‍പ്പര്യം കാണിക്കുന്നെന്ന് പരാതിപ്പെട്ടത് അംബാനികുടുംബത്തിലെ രണ്ടാമനായ അനില്‍ അംബാനിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷിനുവേണ്ടിയാണ് പെട്രോളിയംമന്ത്രാലയം പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ശതകോടീശ്വരന്മാര്‍ പനപോലെ വളരുമ്പോള്‍ കോണ്‍ഗ്രസിന്റെ പണപ്പെട്ടിയും അതിനൊത്ത് കനക്കുന്നു. അങ്ങനെ സംഭരിച്ച ആയിരക്കണക്കിനു കോടി രൂപയാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ ഒഴുകിയത്. അതിനുമുമ്പ്, ഇടതുപക്ഷം പിന്തുണ പിന്‍വലിച്ച വേളയില്‍ കൃത്രിമ ഭൂരിപക്ഷമുണ്ടാക്കാന്‍ കുതിരക്കച്ചവടം നടത്തുന്നതിനായി നൂറുകണക്കിനു കോടി രൂപ ഒഴുക്കി. ഒരു എംപിക്ക് അന്ന് 25 കോടി രൂപ വിലപറഞ്ഞതായി വാര്‍ത്തയുണ്ടായിരുന്നു.

    ReplyDelete