Friday, July 10, 2009

കേരളത്തിന്റെ പുരോഗതി തടഞ്ഞ സമരാഭാസം

അമ്പതുവര്‍ഷംമുമ്പ് അരങ്ങേറിയ കുപ്രസിദ്ധിയാര്‍ജിച്ച 'വിമോചനസമരം' കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയെ പതിറ്റാണ്ടുകളുടെ പിന്നിലെത്തിച്ചു എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. 1959 ജൂണ്‍ 12ന് ഹര്‍ത്താലോടെ തുടക്കംകുറിച്ച ആ പ്രക്ഷോഭം അമ്പതാംദിവസം കെട്ടടങ്ങിയത് ജൂലൈ 31ന് കേരളത്തില്‍ രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചതോടെയായിരുന്നു. മതവും വര്‍ഗീയതയും രാഷ്ട്രീയത്തില്‍ കടത്തിക്കൊണ്ടുവന്ന് കോണ്‍ഗ്രസ് കാട്ടിയ പാരമ്പര്യം ബ്രിട്ടീഷ് ആധിപത്യത്തിന്‍കീഴില്‍ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ പയറ്റിയ അടവുതന്നെയായിരുന്നു.

തിരുവിതാംകൂറില്‍ അലയടിച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭത്തിന്റെ ഭാഗമായ പുന്നപ്ര-വയലാര്‍ സമരത്തെ നേരിടാന്‍ ജാതി-സമുദായ സംഘടനാ നേതാക്കളെ രാമസ്വാമി അയ്യര്‍ രംഗത്തിറക്കിയിരുന്നു. രാജവാഴ്ചയുടെ സംരക്ഷകരായ ജന്മിമാരും നാട്ടുപ്രമാണിമാരും പൊലീസിന്റെയും ഗുണ്ടകളുടെയും സഹായത്തോടെ തൊഴിലാളികളെയും സ്വാതന്ത്യ്രസമരത്തെ അനുകൂലിച്ചവരെയും വേട്ടയാടി. ഇത്തരം കടന്നാക്രമണങ്ങളെ കയ്യില്‍കിട്ടിയ ആയുധവുമായി നേരിട്ടാണ് ജനകീയ പ്രക്ഷോഭത്തിലൂടെ സ്വാതന്ത്യ്രം യാഥാര്‍ത്ഥ്യമാക്കിയത്; പ്രായപൂര്‍ത്തി വോട്ടവകാശവും, ജനാധിപത്യ അവകാശങ്ങളും നേടിയത്. രാജവാഴ്ചയും ദിവാന്‍ഭരണവും അവസാനിപ്പിച്ചത്.

തിരുവിതാംകൂറും കൊച്ചിയും മലബാറും ഒന്നായി. ഐക്യകേരളപ്പിറവിക്കു തൊട്ടുമുമ്പുള്ള ഒരു ദശകം ജനകീയ പ്രക്ഷോഭങ്ങളാല്‍ രാഷ്ട്രീയ ചലനമുണ്ടാക്കിയ മുന്നേറ്റങ്ങളായിരുന്നു കേരളത്തില്‍. അതിന്റെ പ്രതിഫലനംകൂടിയായിരുന്നു കമ്യൂണിസ്റ്റ്പാര്‍ടിയുടെ വളര്‍ച്ചയും 1957ലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റും. അധികാരമേറ്റ് ഏഴാം നാളില്‍ സംസ്ഥാനത്ത് കുടിഒഴിപ്പിക്കല്‍ ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്തെ ലക്ഷക്കണക്കായ കുടികിടപ്പുകാര്‍ക്ക് അന്തിയുറങ്ങുന്ന സ്വന്തം കുടിലിനും കുടില്‍ നില്‍ക്കുന്ന ഭൂമിക്കും സംരക്ഷണം കിട്ടുകയായിരുന്നു. കുടി ഒഴിപ്പിക്കല്‍ തടഞ്ഞുകൊണ്ടും, കൈവശഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയും ഭൂനയബില്‍ നിയമസഭ പാസാക്കി. ഈ നിയമം വരുംമുമ്പ് കേരളത്തിലെ ഭൂമിയുടെ ഏറിയ പങ്കും ദേവസ്വങ്ങളുടെയും, സ്വകാര്യ ബ്രഹ്മസ്വം മഠങ്ങളുടെയും നാടുവാഴികളായിരുന്ന ജന്മിമാരുടെയും ഒക്കെ കൈവശമായിരുന്നു. ക്രൈസ്തവ ഇടവകകളുടെ നിയന്ത്രണത്തിലും ഭൂമി ഉണ്ടായിരുന്നു. മധ്യ തിരുവിതാംകൂറിലെ നായര്‍ പ്രമാണിമാര്‍ കയ്യാളിയിരുന്ന ഭൂമിയും നിയമം വന്നാല്‍ കുറെ പാട്ടക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും വിട്ടുകൊടുക്കേണ്ടിവരുന്ന അവസ്ഥ സംജാതമായി.

സ്വകാര്യ വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ പരിഷ്കരണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസബില്ലും പാസാക്കി. വിദ്യാഭ്യാസ നിയമത്തിലെ പതിനൊന്നാം വകുപ്പ്, അടിമകളെപ്പോലെ പണിയെടുത്തിരുന്ന അധ്യാപകര്‍ക്ക് മാന്യതയും സംരക്ഷണവും നല്‍കാന്‍ പര്യാപ്തമായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന ശമ്പളത്തിന്റെ പകുതിപോലും അക്കാലത്ത് മാനേജര്‍മാര്‍ അധ്യാപകര്‍ക്ക് കൊടുത്തിരുന്നില്ല. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് കിട്ടുന്ന ശമ്പളത്തിന്റെ പകുതി സംഖ്യപറ്റി തൊട്ടടുത്ത സ്കൂളിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകന്‍ ജോലിചെയ്യണം. മാത്രമല്ല, മാനേജരുടെ വീട്ടിലെ കുട്ടികള്‍ക്ക് ട്യൂഷനും, വീട്ടുജോലികളും സ്കൂള്‍ സമയം കഴിഞ്ഞാല്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ! ഇത്തരം കാടത്തപരമായ വിദ്യാഭ്യാസരംഗം പരിഷ്കരിച്ചത് 1957ലെ വിദ്യാഭ്യാസനയമാണ്.

ഭൂപ്രഭുക്കന്മാരായ ജന്മികളും, സമുദായ പ്രമാണിമാരടങ്ങിയ വിദ്യാഭ്യാസ കച്ചവടക്കാരും കോണ്‍ഗ്രസിന്റെ പിന്തുണയോടെ സംഘടിപ്പിച്ച ഒന്നായിരുന്നു വിമോചനസമരം. ഇരുപത്തെട്ടുമാസത്തെ കമ്യൂണിസ്റ്റ് ഭരണം വിത്തെറിഞ്ഞ ഭൂപരിഷ്കരണ-വിദ്യാഭ്യാസനിയമങ്ങള്‍ വിളഞ്ഞുപാകമായി. അതിന്റെ ഫലം കൊയ്യുകയാണ് കേരളം. എത്ര കടുത്ത വെല്ലുവിളി ഉയര്‍ന്നുവന്നിട്ടും ഭരണപക്ഷത്തുള്ള എംഎല്‍എമാരില്‍ ഒരാളുടെയും പിന്തുണ ആ ഗവണ്‍മെന്റിന് നഷ്ടമായില്ല. അധികാരത്തില്‍ കയറുമ്പോഴുള്ള സംഖ്യാബലം ഇറങ്ങുമ്പോഴും ഉണ്ടായിരുന്നു. പിന്നീട് പതിറ്റാണ്ടിനുശേഷം 1967-69ലെ ഇ എം എസ് മന്ത്രിസഭയാണ് വീണ്ടും സമഗ്രമായ കാര്‍ഷിക പരിഷ്കരണ ബില്ലിന് രൂപംനല്‍കിയത്. ആ ഗവണ്‍മെന്റും അട്ടിമറിക്കപ്പെട്ടു. പക്ഷേ, 1970 ജനുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് കാര്‍ഷിക പരിഷ്കരണത്തിന്റെ ഭാഗമായി ജന്മിത്വം അവസാനിപ്പിക്കുന്ന ആ നിയമം കര്‍ഷക-കര്‍ഷകത്തൊഴിലാളി സമരത്തിന്റെകൂടി ഫലമായി നടപ്പാക്കേണ്ടിവന്നു. ഇതുമൂലം 28 ലക്ഷം പാട്ട-കാണകുടിയാന്മാരുടെ കുടുംബങ്ങള്‍ സ്വന്തം കൈവശ ഭൂമിയുടെ അവകാശികളായി. അഞ്ചരലക്ഷത്തിലേറെ കുടികിടപ്പുകാര്‍ക്ക് കിടപ്പാടം സ്വന്തമായി. കേരളത്തിലെ ഭൂമിയിലേറെയും ഈവിധം അധ്വാനിക്കുന്നവരുടെ കൈവശമായി. ദീര്‍ഘകാലത്തെ പോരാട്ടങ്ങള്‍ക്ക് സാക്ഷാല്‍ക്കാരമായി പട്ടയരേഖകള്‍ കൈമാറി. വില്ലേജ് ഓഫീസുകളില്‍ സ്വന്തം വിലാസത്തില്‍ കരംഒടുക്കി രസീത് കൈപ്പറ്റി.

അമ്പത്നാള്‍ നീണ്ട വിമോചനസമരത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോള്‍, അന്ന് കാട്ടിക്കൂട്ടിയ പേക്കൂത്തുകളും സമരാഭാസവും രാഷ്ട്രീയ കുതന്ത്രങ്ങളും ഏറെ പരിഹാസ്യമാണ്. പിന്നീട് പല ഘട്ടങ്ങളിലും ആ സമരത്തിന് നേതൃത്വംകൊടുത്തവരും ആ സമരത്തിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുയര്‍ന്ന് നേതൃനിരയിലായവരും ആ സമരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. 1980ല്‍ കോണ്‍ഗ്രസ് രണ്ടായി പിരിഞ്ഞപ്പോള്‍ ആന്റണി വിഭാഗം ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പമായി. വിമോചനസമരം സംഘടിപ്പിച്ചവര്‍ക്കായി സിഐഎവഴി പത്തുകോടിരൂപ അമേരിക്കയില്‍നിന്ന് കിട്ടിയതായി 'ആദ്യവെടി' പരസ്യമായി പൊട്ടിച്ചത് വയലാര്‍രവിയായിരുന്നു. അര്‍ഥഗര്‍ഭമായ മൌനംകൊണ്ട് ആന്റണി അത് സത്യമാണെന്ന് സമ്മതിച്ചു. വയലാര്‍ രവിയോളം മനസ്സ് തുറന്നില്ലെങ്കിലും, പിന്നീട് ആ സമരത്തെ ആന്റണിയും ന്യായീകരിച്ചില്ല.

വിമോചനസമരത്തെതുടര്‍ന്ന് 1960ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പി എസ് പി -ലീഗ് സഖ്യത്തിന് കൂടുതല്‍ സീറ്റ് നേടാനായി. പക്ഷേ വിമോചനസമരംകൊണ്ട് കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ അവര്‍ക്ക് നേടാനായില്ല. സാങ്കേതികത്വംകൊണ്ട് നേരിയ വോട്ടിന്റെ വ്യത്യാസത്തിന് പല മണ്ഡലങ്ങളിലും വിജയിക്കാനായി. എന്നാല്‍ കമ്യൂണിസ്റ്റ്പാര്‍ടിക്ക് 39.14 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, കോണ്‍ഗ്രസ് മുന്നണിക്ക് കിട്ടിയത് 48.56 ശതമാനം മാത്രമായിരുന്നു. 1957 ലെ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ്പാര്‍ടിക്ക് 35.28 ശതമാനം വോട്ട് മാത്രമായിരുന്നത് 39.14 ആയി വര്‍ധിക്കുമ്പോള്‍ അഞ്ചുശതമാനത്തോളം ഏറെയാണ്. വോട്ടിന്റെ ആനുപാതിക പ്രാതിനിധ്യപ്രകാരം സീറ്റ് നിശ്ചയിക്കുന്ന പാര്‍ലമെന്ററി ഭരണസംവിധാനമാണ് ഇവിടെ ഉണ്ടായിരുന്നതെങ്കില്‍ 1960ലും കമ്യൂണിസ്റ്റ് പാര്‍ടി ആയിരിക്കും ഒന്നാം സ്ഥാനത്ത്. നിയമസഭയിലേക്ക് ഇടക്കാലത്തെ പ്രസിഡന്റ് ഭരണത്തിനുശേഷം 1965ലാണ് തെരഞ്ഞെടുപ്പുണ്ടായത്. 1964ല്‍ കമ്യൂണിസ്റ്റ്പാര്‍ടിയിലെ പിളര്‍പ്പിനെ തുടര്‍ന്ന് ഈ പ്രസ്ഥാനം തകരും എന്ന് സ്വപ്നംകണ്ടവര്‍ അന്നുമുണ്ടായിരുന്നു. പക്ഷേ പിറ്റേവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ(എം) ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒരു പാര്‍ടിക്കും ഭൂരിപക്ഷം ഇല്ലെന്നുകണ്ട് നിയമസഭ ചേരാതെ തന്നെ പിരിച്ചുവിടുകയായിരുന്നു. 1967ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റും വോട്ടും നേടി ഇ എം എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മുന്നണി അധികാരത്തില്‍വന്നു.

1959ല്‍ പിരിച്ചുവിടപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് കൊണ്ടുവന്ന കാര്‍ഷിക ബന്ധ ബില്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യവസ്ഥകളോടെ നിയമമാക്കി. ഇടതുജനാധിപത്യ (സപ്തകക്ഷി) മുന്നണിയില്‍തന്നെ വിള്ളലുണ്ടാക്കി ഒരു 'കുറുമുന്നണി' രൂപപ്പെടുത്താന്‍ കോണ്‍ഗ്രസിനും പിന്തിരിപ്പന്‍ ശക്തികള്‍ക്കും കഴിഞ്ഞു. ആ ഗവണ്‍മെന്റിനെ അട്ടിമറിച്ച്ഇരുപക്ഷത്തുനിന്നും തടുത്തുകൂട്ടിയവരുടെ ഭരണമായിരുന്നു പിന്നീട് ഒരു ദശകക്കാലം. 1980വരെ അത് തുടരുകയായിരുന്നു.

കാര്‍ഷിക പരിഷ്കരണം നടപ്പായശേഷമുള്ള നാല് പതിറ്റാണ്ടിനകം കേരളത്തിലുണ്ടായ നേട്ടം അത്ഭുതാവഹമാണ്. ഇവിടത്തെ ജന്മി-ഭൂഉടമാബന്ധം ഉടച്ചുവാര്‍ക്കപ്പെട്ടു. മുപ്പത്തഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമിയില്‍ സ്ഥിരാവകാശവും പട്ടയവും കിട്ടിയപ്പോള്‍ ഇവിടത്തെ സാമ്പത്തിക-സാമൂഹ്യബന്ധങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. മുമ്പേ പാസാക്കിയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് കൂടുതല്‍ ഫീസ് ഇളവും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും നടപ്പായപ്പോള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നവരുടെ തലമുറ ഉയര്‍ന്നുവന്നു. സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്വകാര്യമേഖലകളിലും ആയിരക്കണക്കില്‍ തസ്തികകളില്‍ ഈ വിഭാഗം തൊഴില്‍ നേടി. അവരുടെ മക്കള്‍ക്കും ബിരുദവും ബിരുദാനന്തരബിരുദവും, പ്രൊഫഷണല്‍, സാങ്കേതികവിദ്യയും നേടാനായി. സംസ്ഥാനത്ത് മാത്രമല്ല, ഇന്ത്യയിലും വിദേശങ്ങളിലും കേരളീയര്‍ വന്‍തോതില്‍ തൊഴില്‍ സമ്പാദിച്ചു. ഇത് നാടിന്റെ സര്‍വ്വതോമുഖമായ ഉയര്‍ച്ചയ്ക്ക് കാരണമായി. വിദേശനാണ്യം ഇവിടേയ്ക്കൊഴുകി. കേരളീയരുടെ ജീവിതരീതി ഏറെ മെച്ചപ്പെട്ടു. ഇവിടത്തെ സാമൂഹ്യ പുരോഗതി രാജ്യത്തിന് മാതൃകയായി.

പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം! കമ്യൂണിസ്റ്റുകാര്‍ നേതൃത്വം നല്‍കുന്ന മുന്നണി ഗവണ്‍മെന്റ് നടപ്പാക്കുന്ന ഓരോ പരിഷ്കാരങ്ങളും പിന്നീട് വരുന്ന യുഡിഎഫ് ഗവണ്‍മെന്റ് ഇല്ലാതാക്കുകയോ, വെള്ളം ചേര്‍ക്കുകയോ ഉണ്ടായിട്ടുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് പാസാക്കിയ കാര്‍ഷിക പരിഷ്കരണ നിയമത്തിന്റെ സംരക്ഷണം കേരളീയര്‍ക്ക് കിട്ടാന്‍ പത്തുവര്‍ഷം വൈകി. ഇതേവരെ ഇരുമുന്നണികളും ഒന്നിടവിട്ട് ഭരക്കുക എന്ന പ്രതിഭാസം തുടര്‍ന്നപ്പോള്‍ കേരളം ആര്‍ജിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഇരുപതുവര്‍ഷം മുമ്പേ ഉണ്ടാകുമായിരുന്നു എന്നാണ് ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ തെളിയിക്കുന്നത്. ജാതിയും, മതവും രാഷ്ട്രീയം കയ്യാളിയാല്‍ ഉണ്ടാകാവുന്ന വിപത്തിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്. അതിന്റെ ആപല്‍ക്കരമായ തുടക്കമായിരുന്നു 1959ലെ 'വിമോചനസമരം' എന്ന വിരോധാഭാസം. കേരളീയ സമൂഹം സ്വന്തം അനുഭവത്തിലൂടെ 'ലജ്ജാകരം' എന്ന് വിധിയെഴുതിയ ആ സമരാഭാസത്തെ ഇന്നും തലയിലേറ്റാന്‍ തയ്യാറാകുന്നവരുടെ 'രാഷ്ട്രീയം' തിരിച്ചറിയാനുള്ള പ്രബുദ്ധത ജനസമൂഹത്തിനുണ്ട്.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക

1 comment:

  1. അമ്പതുവര്‍ഷംമുമ്പ് അരങ്ങേറിയ കുപ്രസിദ്ധിയാര്‍ജിച്ച 'വിമോചനസമരം' കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിയെ പതിറ്റാണ്ടുകളുടെ പിന്നിലെത്തിച്ചു എന്നതാണ് ചരിത്രയാഥാര്‍ത്ഥ്യം. 1959 ജൂണ്‍ 12ന് ഹര്‍ത്താലോടെ തുടക്കംകുറിച്ച ആ പ്രക്ഷോഭം അമ്പതാംദിവസം കെട്ടടങ്ങിയത് ജൂലൈ 31ന് കേരളത്തില്‍ രാഷ്ട്രപതിഭരണം അടിച്ചേല്‍പിച്ചതോടെയായിരുന്നു. മതവും വര്‍ഗീയതയും രാഷ്ട്രീയത്തില്‍ കടത്തിക്കൊണ്ടുവന്ന് കോണ്‍ഗ്രസ് കാട്ടിയ പാരമ്പര്യം ബ്രിട്ടീഷ് ആധിപത്യത്തിന്‍കീഴില്‍ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ പയറ്റിയ അടവുതന്നെയായിരുന്നു.

    തിരുവിതാംകൂറില്‍ അലയടിച്ച സ്വാതന്ത്യ്രസമര പ്രക്ഷോഭത്തിന്റെ ഭാഗമായ പുന്നപ്ര-വയലാര്‍ സമരത്തെ നേരിടാന്‍ ജാതി-സമുദായ സംഘടനാ നേതാക്കളെ രാമസ്വാമി അയ്യര്‍ രംഗത്തിറക്കിയിരുന്നു. രാജവാഴ്ചയുടെ സംരക്ഷകരായ ജന്മിമാരും നാട്ടുപ്രമാണിമാരും പൊലീസിന്റെയും ഗുണ്ടകളുടെയും സഹായത്തോടെ തൊഴിലാളികളെയും സ്വാതന്ത്യ്രസമരത്തെ അനുകൂലിച്ചവരെയും വേട്ടയാടി. ഇത്തരം കടന്നാക്രമണങ്ങളെ കയ്യില്‍കിട്ടിയ ആയുധവുമായി നേരിട്ടാണ് ജനകീയ പ്രക്ഷോഭത്തിലൂടെ സ്വാതന്ത്യ്രം യാഥാര്‍ത്ഥ്യമാക്കിയത്; പ്രായപൂര്‍ത്തി വോട്ടവകാശവും, ജനാധിപത്യ അവകാശങ്ങളും നേടിയത്. രാജവാഴ്ചയും ദിവാന്‍ഭരണവും അവസാനിപ്പിച്ചത്.

    ReplyDelete