Wednesday, September 30, 2009

ക്വട്ട്റോച്ചിക്കേസ് ഗോപി

ക്വട്ട്റോച്ചിക്കെതിരായ കേസുകള്‍ കേന്ദ്രം അവസാനിപ്പിക്കുന്നു

രാജ്യത്തെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് കുംഭകോണ കേസിലെ പ്രധാന പ്രതി ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരെയുള്ള എല്ലാ കേസും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തും ഇറ്റലിക്കാരനുമായ ക്വട്ട്റോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ കേസ് വരാനിരിക്കേയാണ് സര്‍ക്കാര്‍ നടപടി.

ബൊഫോഴ്സ് കേസില്‍ പ്രതിയായ ക്വട്ട്റോച്ചിയെ ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സാഹചര്യത്തിലാണ് കുറ്റവിചാരണ നടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാരിന്റെ വാദം സുപ്രീംകോടതി ഡിസംബര്‍ 11ന് മാത്രമേ പരിഗണിക്കൂ. വന്‍ വിവാദത്തിനു കാരണമായ ഈ കേസ് അവസാനിപ്പിക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയതീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരമേറിയതുമുതല്‍തന്നെ ക്വട്ട്റോച്ചിയെ രക്ഷിക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു. 2007ല്‍ അര്‍ജന്റീനയില്‍ ക്വട്ട്റോച്ചി അറസ്റ്റിലായെങ്കിലും അദ്ദേഹത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ യുപിഎ സര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സിബിഐയുടെ ഉപദേശമനുസരിച്ച് ഇന്റര്‍പോള്‍ ക്വട്ട്റോച്ചിക്കെതിരെയുള്ള റെഡ്‌കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചത്. റെഡ്‌കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ചതോടെ ബാങ്ക് ഓഫ് ലണ്ടനില്‍ നിക്ഷേപിച്ചിരുന്ന 21 കോടി രൂപയുടെ കോഴപ്പണം പിന്‍വലിക്കാനും അദ്ദേഹത്തിനും ഭാര്യ മറിയക്കും കഴിഞ്ഞു.

കേസന്വേഷിച്ച സിബിഐക്കുവേണ്ടി ഹാജരായ ഗോപാല്‍ സുബ്രഹ്മണ്യമാണ് കേസ് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച കാര്യം സുപ്രീംകോടതിയെ അറയിച്ചത്. കേസിന്റെ എല്ലാ വശവും പരിഗണിച്ചശേഷമാണ് ക്വട്ട്റോച്ചിക്കെതിരായ എല്ലാ കേസും അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാരിനെ ഉദ്ധരിച്ച് സിബിഐ വ്യക്തമാക്കി.

മലേഷ്യയിലും അര്‍ജന്റീനയിലും അറസ്റ്റിലായ ക്വട്ട്റോച്ചിയെ ഇന്ത്യയിലേക്ക് കുറ്റവാളിയെന്ന നിലയില്‍ കൊണ്ടുവരുന്നതില്‍ യഥാക്രമം എന്‍ഡിഎ സര്‍ക്കാരും യുപിഎ സര്‍ക്കാരും പരാജയപ്പെട്ടിരുന്നു. 1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേയാണ് സ്വീഡിഷ് കമ്പനിയായ ബൊഫോഴ്സില്‍നിന്ന് 400 പീരങ്കി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 1500 കോടി രൂപയുടേതായിരുന്നു കരാര്‍. ഈ കരാര്‍ ലഭിക്കുന്നതിന് 64 കോടി രൂപ കോഴ നല്‍കിയെന്നും ഇതില്‍ 21 കോടി രൂപയും കരാറിന്റെ ദല്ലാളായി പ്രവര്‍ത്തിച്ച ക്വട്ട്റോച്ചിക്ക് ലഭിച്ചെന്നുമായിരുന്നു 1993ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. മൊത്തം എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേര്‍ മരിച്ചു. ഹിന്ദുജ സഹോദരന്മാരെ കോടതി വെറുതെ വിടുകയും ചെയ്തു.

വി ബി പരമേശ്വരന്‍ ദേശാഭിമാനി 30 സെപ്തംബര്‍ 2009

2 comments:

  1. രാജ്യത്തെ പിടിച്ചുകുലുക്കിയ ബൊഫോഴ്സ് കുംഭകോണ കേസിലെ പ്രധാന പ്രതി ഒക്ടോവിയോ ക്വട്ട്റോച്ചിക്കെതിരെയുള്ള എല്ലാ കേസും അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കുടുംബസുഹൃത്തും ഇറ്റലിക്കാരനുമായ ക്വട്ട്റോച്ചിക്കെതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതിയെ അറിയിച്ചത്. ഒക്ടോബര്‍ മൂന്നിന് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതിയില്‍ കേസ് വരാനിരിക്കേയാണ് സര്‍ക്കാര്‍ നടപടി.

    ReplyDelete
  2. ലാവ്‌ലിന്‍ കേസില്‍ ആടിനെ പട്ടി ആക്കി കൊണ്ടിരുക്കന്ന സങക്കന്മാര്ക് ഇത് പറയാന്‍ നാണം ഇല്ലേ.

    ReplyDelete