Thursday, February 27, 2014

കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തകര്‍ച്ച: കാരാട്ട്

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ചയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അഴിമതിയും നവ ഉദാരവല്‍ക്കരണ നയങ്ങളും കാരണം ജനങ്ങളില്‍നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് തൂത്തെറിയപ്പെടും. യുപിഎ സര്‍ക്കാരിന് കീഴില്‍ കോണ്‍ഗ്രസ് നടത്തിയ റെക്കോഡ് അഴിമതിക്കും ജനദ്രോഹത്തിനും അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അവര്‍ മറുപടി പറയേണ്ടിവരും.

അഭൂതപൂര്‍വമായ ജനമുന്നേറ്റമായി മാറിയ കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനംകുറിച്ച് കോഴിക്കോട് കടപ്പുറത്ത് ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ കക്ഷിയായ ബിജെപിയെ തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന അവകാശവാദം അസംബന്ധമാണെന്ന് കാരാട്ട് പറഞ്ഞു. രാജ്യത്താകെ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് അപകടത്തിലാണ്. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷ-ജനാധിപത്യ-മതനിരപേക്ഷ കക്ഷികളുടെ കൂട്ടായ്മക്കു മാത്രമേ കഴിയൂ. അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസിനും ആര്‍എസ്എസ് നിയന്ത്രിക്കുന്ന വര്‍ഗീയ പ്രസ്ഥാനമായ ബിജെപിക്കുമെതിരെ ജനാധിപത്യ-മതനിരപേക്ഷ പാര്‍ടികളുടെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ എമ്മും മറ്റ് ഇടതുപക്ഷ പാര്‍ടികളും ശ്രമിക്കുന്നത്.

ഡല്‍ഹിയില്‍ ഫെബ്രുവരി 25ന് ചേര്‍ന്ന 11 പാര്‍ടികളുടെ യോഗം ഇതിന്റെ ഭാഗമാണ്. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തുക, വര്‍ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയുന്നതിന് രാജ്യത്തിന്റെ മതനിരപേക്ഷ അടിത്തറ സുദൃഢമാക്കുക, ജനങ്ങള്‍ക്ക് അനുകൂലമായ വികസന നയം നടപ്പാക്കുക, രാജ്യത്തിന്റെ ഫെഡറല്‍ ചട്ടക്കൂട് സംരക്ഷിക്കുക എന്നീ നാല് സുപ്രധാന ലക്ഷ്യങ്ങള്‍ക്ക് വേണ്ടി യോജിച്ച് പ്രവര്‍ത്തിക്കാന്‍ 11 കക്ഷികളുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും തോല്‍പ്പിക്കാന്‍ ഇടതുപക്ഷത്തിന് ശക്തിയുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വലിയ ജനപിന്തുണയുള്ള കക്ഷികളാണ് കൂടെയുള്ളത്.

തമിഴ്നാട്ടിലും യുപിയിലും ബിഹാറിലും ഒഡിഷയിലും ഭരണപക്ഷത്താണ് ഇതിലെ നാലു പാര്‍ടികള്‍. കേരളത്തിലെ മതനിരപേക്ഷ ജനവിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എം നേതൃത്വത്തിലുള്ള ഇടതുപക്ഷ-ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കണമെന്ന് കാരാട്ട് അഭ്യര്‍ഥിച്ചു. കാരണം, ഇടതുപക്ഷ ശക്തികള്‍ക്കേ ബിജെപിക്കെതിരെ ഉറച്ചുനിന്ന് പോരാടാന്‍ കഴിയൂ. ഏതാനും സീറ്റിനും സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കും വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് അധഃപതിച്ചു. തെലങ്കാന മേഖലയില്‍ ഏതാനും സീറ്റ് മോഹിച്ചാണ് കോണ്‍ഗ്രസ് ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ചത്.

യുപിഎ നേതൃത്വത്തില്‍ കഴിഞ്ഞ പത്തു വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് വന്‍കിട കുത്തകകള്‍ക്കും വിദേശ കമ്പനികള്‍ക്കും വേണ്ടിയാണ് നിലകൊണ്ടത്. 2009-2013 കാലത്ത് 21 ലക്ഷം കോടി രൂപയുടെ നികുതി ഇളവുകളും നികുതിബാധ്യത ഒഴിവാക്കലുമാണ് വന്‍കിട കുത്തകകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നടത്തിയത്. അതേസമയം സാധാരണക്കാരുടെ മേല്‍ കോണ്‍ഗ്രസ് വലിയ ഭാരം അടിച്ചേല്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത്രയും ഭീകരമായ വിലക്കയറ്റം മുമ്പുണ്ടായിട്ടില്ല. 2004-ല്‍ ലിറ്ററിന് 20 രൂപയുണ്ടായിരുന്ന ഡീസലിന് 60 രൂപയായി. ഭക്ഷ്യസാധനങ്ങളുടെയും വളത്തിന്റെയും എണ്ണയുടെയും സബ്സിഡി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 78,000 കോടി രൂപ വെട്ടിക്കുറച്ചതായി കാരാട്ട് പറഞ്ഞു.

5 വര്‍ഷം കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നോ: കാരാട്ട്

കോഴിക്കോട്: ലോക്സഭ പിരിഞ്ഞശേഷം അഴിമതി തടയാനെന്ന പേരില്‍ അഞ്ച് ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് തീരുമാനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും പരിഹാസ്യവുമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. നിയമം നിര്‍മിക്കാനുള്ള അവകാശം പാര്‍ലമെന്റിനാണ്. തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വരുന്ന പുതിയ പാര്‍ലമെന്റ് അക്കാര്യം ചര്‍ച്ചചെയ്യട്ടെ. ജനങ്ങളെ കബളിപ്പിക്കുന്ന ഈ ഓര്‍ഡിനന്‍സ്രാജിനെ സിപിഐ എം ശക്തിയായി എതിര്‍ക്കുമെന്ന് കാരാട്ട് വ്യക്തമാക്കി. കേരളരക്ഷാ മാര്‍ച്ചിന്റെ സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തോല്‍വി ഉറപ്പായ പരിഭ്രാന്തിയിലാണ് ഇത്തരം വേലകളുമായി കോണ്‍ഗ്രസ് ഇറങ്ങുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉപദേശപ്രകാരമാണത്രെ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷവും കോണ്‍ഗ്രസ് ഉറങ്ങുകയായിരുന്നു. ആത്മാര്‍ഥതയുണ്ടായിരുന്നുവെങ്കില്‍ ലോക്സഭ പിരിയുന്നതിന് മുമ്പ് ബില്ലുകള്‍ പരിഗണിക്കാമായിരുന്നില്ലേ. സമയം പോരെങ്കില്‍ നാലോ അഞ്ചോ ദിവസം സമ്മേളനം നീട്ടാമായിരുന്നു.

കോണ്‍ഗ്രസിന്റെ ഭരണത്തിലാണ് രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുണ്ടായത്. 2ജി അഴിമതിയില്‍ സിഎജി കണക്കാക്കിയ നഷ്ടം 1.76 ലക്ഷം കോടി രൂപയാണ്. കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ 1.86 ലക്ഷം കോടി രൂപ നഷ്ടമായി. കൃഷ്ണ-ഗോദാവരി തടത്തിലെ പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയത്തില്‍ റിലയന്‍സിനെ സഹായിച്ചപ്പോള്‍ രാജ്യത്തിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം കോടി രൂപയാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കേണ്ട ഭീമമായ തുകയാണ് കൊള്ളയടിച്ചത്. അഴിമതി സ്ഥാപനവല്‍ക്കരിച്ച കോണ്‍ഗ്രസാണ് അഴിമതി വിരുദ്ധ ഓര്‍ഡിനന്‍സുമായി ഇറങ്ങുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ മാറ്റാതെ അഴിമതി തടയാന്‍ കഴിയില്ല. നവലിബറല്‍ നയങ്ങളാണ് രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്നത്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദലായ നയങ്ങള്‍ മുന്നോട്ട്വെക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് കാരാട്ട് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് വിരുദ്ധ ജനവികാരം മുതലെടുത്ത് അധികാരത്തില്‍ വരാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. സാമ്പത്തിക നയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുപുറങ്ങളാണ്. കോണ്‍ഗ്രസിന് ബദലാണെന്ന് അവകാശപ്പെടുന്ന ബിജെപി നഗ്നമായി വലതുപക്ഷനയം നടപ്പാക്കുന്ന പാര്‍ടിയാണ്. അവര്‍ ഭരിച്ചപ്പോള്‍ വന്‍കിട മുതലാളിമാരെയും കച്ചവടക്കാരെയുമാണ് സഹായിച്ചത്. പൊതുമേഖലയെ അവസാനിപ്പിക്കാനാണ് എന്‍ഡിഎ ഭരണത്തില്‍ അവര്‍ ശ്രമിച്ചത്. 2ജി അഴിമതിയുടെയും കല്‍ക്കരിപ്പാടം അഴിമതിയുടെയും തുടക്കം ബിജെപി നയിച്ച എന്‍ഡിഎ ഭരണകാലത്താണ്. ബിജെപിയെ നിയന്ത്രിക്കുന്നത് ആര്‍എസ്എസാണെന്നും നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയത് അവരാണെന്നും എല്ലാവര്‍ക്കും അറിയാം. താനൊരു ഹിന്ദുരാഷ്ട്രവാദിയാണെന്ന് മോഡി ഊറ്റംകൊള്ളുന്നുണ്ട്. ഈ മോഡിയുടെ കാര്‍മികത്വത്തിലാണ് ഗുജറാത്തില്‍ മുസ്ലിങ്ങളെ 2002-ല്‍ കൂട്ടക്കശാപ്പ് നടത്തിയത്. വന്‍കിട മുതലാളിമാരുടെ മേച്ചില്‍പ്പുറമാക്കി ഗുജറാത്തിനെ മോഡി മാറ്റി. രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ആ മാതൃക പകര്‍ത്താനാണ് ബിജെപി ആഗ്രഹിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും വര്‍ഗീയ പദ്ധതികള്‍ ജനങ്ങള്‍ പരാജയപ്പെടുത്തും.

deshabhimani

സുധീരന്റെ മുന്നറിയിപ്പ് തള്ളി; സ്വയം പ്രഖ്യാപിച്ച് സ്ഥാനാര്‍ഥികള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് ചര്‍ച്ച ഒന്നിന് പുനരാരംഭിക്കാനിരിക്കെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ മുന്നറിയിപ്പിന് പുല്ലുവില കല്‍പിച്ച് സ്വയം സ്ഥാനാര്‍ഥിപ്രഖ്യാപനം തുടരുന്നു. വിജഭന ചര്‍ച്ച പൂര്‍ത്തിയാക്കി അതാത് കക്ഷികള്‍ ഔപചാരികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസുകാരും യുഡിഎഫിലെ മറ്റ് ഘടകകക്ഷി നേതാക്കളും സ്വയം സ്ഥാനാര്‍ഥികളായി രംഗത്ത് വരരുതെന്നായിരുന്നു സുധീരന്റെ മുന്നറിയിപ്പ്.

എന്നാല്‍ തിരുവനന്തപുരം, വടകര ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ "സ്ഥാനാര്‍ഥികള്‍" സ്വന്തം അണികളെ രംഗത്തിറക്കി പ്രചാരണവും തുടങ്ങി. ഘടകകക്ഷികള്‍ സീറ്റിനായി പിടിമുറുക്കുകയും ചെയ്തതോടെ വിഭജനം കീറാമുട്ടിയായി. തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ച് കേന്ദ്ര മന്ത്രി ശശി തരൂര്‍ പത്രങ്ങളില്‍ പെയ്ഡ് ന്യൂസ് മാതൃകയില്‍ മുഴുവന്‍പേജ് വര്‍ണചിത്ര പരസ്യങ്ങള്‍ നല്‍കി. എറണാകുളത്ത് സ്വയം സ്ഥാനാര്‍ഥിയായ കേന്ദ്രമന്ത്രി കെ വി തോമസ് നല്‍കിയ പെയ്ഡ് ന്യൂസ് മാതൃകയിലാണ് ശശി തരൂരിന്റെ പരസ്യവും.

മണ്ഡലത്തിന്റെ പലഭാഗങ്ങളിലും വോട്ടഭ്യര്‍ഥിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് ചുമര്‍ പരസ്യങ്ങളും ഫ്ളക്സ് ബോര്‍ഡുകളും സ്ഥാപിച്ചു. കൂടാതെ ചില പരസ്യ ഏജന്‍സികള്‍ക്ക് കരാറും നല്‍കി. ദിവസക്കൂലി അടിസ്ഥാനത്തില്‍ ഏതാനും "പ്രവര്‍ത്തകരെയും" പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ താന്‍തന്നെയാണ് വടകരയില്‍ സ്ഥാനാര്‍ഥിയെന്ന് കാലേക്കൂട്ടി പ്രഖ്യാപിച്ചിരുന്നു. സീറ്റ് കിട്ടില്ലെന്ന് ഭയക്കുന്ന മുല്ലപ്പള്ളി കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയെ കൊണ്ടുവന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

ഇടുക്കിയില്‍ പി ടി തോമസ് നേരത്തേതന്നെ സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനവും നടത്തുന്നു. മലപ്പുറം ജില്ലയിലെ രണ്ട് സീറ്റിലും ലീഗ് സ്വന്തം അണികളില്‍ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ മറ്റ് സിറ്റിങ് എംപിമാരും സ്വന്തം നിലയില്‍ സ്ഥാനാര്‍ഥിക്കുപ്പായം അണിഞ്ഞു. കോട്ടയത്ത് ജോസ് കെ മാണിയും സ്ഥാനാര്‍ഥിയായിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തോറ്റ സീറ്റുകളില്‍മാത്രമേ ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടതുള്ളു. മാര്‍ച്ച് ഒന്നിന് കോഴിക്കോട്ട് മുസ്ലീംലീഗ്, വീരേന്ദ്രകുമാറിന്റെ ജനതാദള്‍ എന്നീ കക്ഷികളുമായാണ് കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച.

വടകര സീറ്റിന് പകരം അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്ത് വീരനെ ഒതുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നു. എന്നാല്‍ അടുത്ത് വരുന്ന ഒഴിവ് എ കെ ആന്റണിയുടേതാണ്. ആ സീറ്റ് ആന്റണിക്കല്ലാതെ മറ്റാര്‍ക്കും കൊടുക്കാനാകില്ല. പിന്നീട് വരുന്ന ഒഴിവ് വളരെ വൈകിയായിരിക്കും. കോണ്‍ഗ്രസിന്റെ ഈ തന്ത്രത്തില്‍ വീരന്‍ മുട്ടുമടക്കുമോ എന്നാണ് അറിയാനുള്ളത്. കേരള കോണ്‍ഗ്രസിന് രണ്ട് സീറ്റ് കൊടുക്കുകയാണെങ്കില്‍ മൂന്ന് സീറ്റ് വേണമെന്ന് ലീഗ് വാശിപിടിക്കും.

കുഞ്ഞാലിക്കുട്ടി രണ്ട് സീറ്റ് മതിയെന്ന് പറയുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ സമ്മതിക്കുന്നില്ല. കേരളത്തിന് പുറത്തായാലും ഒരു സീറ്റ് കിട്ടിയാല്‍ മതിയെന്നാണ് ലീഗ് നിലപാട്. കേരള കോണ്‍ഗ്രസ് ആകട്ടെ ഇടുക്കി സീറ്റില്‍ ഉറച്ചുനില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസുമായി മാര്‍ച്ച് മൂന്നിനാണ് ചര്‍ച്ച.

deshabhimani

ഇതാ, ചുവന്ന കേരളം

കോഴിക്കോട്: വന്‍ ബഹുജനമുന്നേറ്റം കുറിച്ച കേരള രക്ഷാമാര്‍ച്ചിന് അറബിക്കടലിനരികെ അലയടിച്ച ജനമഹാസമുദ്രത്തിന്റെ സാന്നിധ്യത്തില്‍ സമാപനം. "മതനിരപേക്ഷ ഇന്ത്യ - വികസിത കേരളം" എന്ന മുദ്രാവാക്യവുമായി ഇരുപത്താറു നാളുകള്‍ സംസ്ഥാനത്തിന്റെ നാനാമേഖലകളെയും സ്പര്‍ശിച്ച് കോഴിക്കോട്ടെത്തിയ മാര്‍ച്ച് ഇന്നുവരെ കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ പ്രചാരണ പരിപാടിയായി ചരിത്രത്തില്‍ ഇടം നേടി. കേരളത്തിന്റെ ഹൃദയപക്ഷത്ത് യഥാര്‍ഥ ജനപക്ഷരാഷ്ട്രീയം തന്നെയെന്നും അതിന്റെ കരങ്ങളില്‍ ചെങ്കൊടിയാണെന്നും ഇരമ്പിയാര്‍ത്ത ജനലക്ഷങ്ങള്‍ ഒറ്റ ശബ്ദത്തില്‍ പ്രഖ്യാപിച്ചു. വയലാറില്‍ വാരിക്കുന്തമേന്തി നില്‍ക്കുന്ന പോരാളിയുടെ ശില്‍പ്പത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് തുടങ്ങിയ യാത്ര ജനഹൃദയങ്ങളില്‍ ഭരണവര്‍ഗത്തിനെതിരായ പ്രതിഷേധാഗ്നി കൊളുത്തി;

ജനമനസ്സുകളില്‍ പ്രതീക്ഷയുടെ നാമ്പുകളുണര്‍ത്തി കോഴിക്കോട്ട് സമാപിക്കുമ്പോള്‍ സാഗരം നമിക്കുകയായിരുന്നു- ആകാശത്തോളം ഉയര്‍ന്ന ആവേശത്തിരമാലകള്‍ക്കുമുന്നില്‍. പൊതുവിതരണം ഇല്ലാതായതും കടുത്ത വിലക്കയറ്റവും വര്‍ഗീയതയും അഴിമതിയുമടക്കം സമൂഹത്തെ കാര്‍ന്നുതിന്നുന്ന വ്യാധികളും അതിനു വഴിവയ്ക്കുന്ന ദുര്‍നയങ്ങളും തുറന്നുകാട്ടി, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാ മാര്‍ച്ച് 126 കേന്ദ്രങ്ങളിലൂടെയാണ് കടന്നുവന്നത്. പാര്‍ടി നേതാക്കളായ എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായ മാര്‍ച്ച് ജനപങ്കാളിത്തത്തില്‍ പുതുചരിത്രം തീര്‍ത്തു.

തീരമേഖലയിലും മലയോരത്തും സമതലത്തിലും പ്രകടമായത് അണിമുറിയാത്ത ആവേശം. മലപ്പുറം ജില്ലയിലെ താനൂരില്‍ ജനസമുദ്രം അഭിവാദ്യമുദ്രാവാക്യം മുഴക്കി അലയടിച്ചപ്പോള്‍, ജാഥാ നായകന്‍ മുഷ്ടി ചുരുട്ടി പ്രത്യഭിവാദ്യംചെയ്തു. അതോടെ വളന്റിയര്‍മാര്‍ തീര്‍ത്ത തടസ്സങ്ങളാകെ അപ്രസക്തമാകുന്ന വികാരത്തള്ളിച്ചയാണ് ജനങ്ങളില്‍നിന്നുണ്ടായത്. ചീമേനിയില്‍ രാത്രി ഒന്‍പതിനുശേഷമാണ് മാര്‍ച് എത്തിയത്. ആ സമയത്തും ഒരാള്‍പോലും പിരിഞ്ഞുപോകാതെ പട്ടണം നിറഞ്ഞ് ജനങ്ങള്‍ കാത്തുനിന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും വയനാട്ടിലും ഇതര മലയോര മേഖലകളിലും അവിസ്മരണീയ സ്വീകരണങ്ങള്‍. മലയോരകര്‍ഷകര്‍ സിപിഐ എമ്മിനെ ഏക പ്രതീക്ഷയായി കാണുന്നു.

അവര്‍ സ്വന്തമെന്നു കരുതിയ പാര്‍ടികള്‍ മുഖംതിരിഞ്ഞു നില്‍ക്കുമ്പോള്‍, ആശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്പര്‍ശം സിപിഐ എമ്മില്‍നിന്ന്. വയലാറിലെ രക്തസാക്ഷികുടീരത്തെ സാക്ഷിനിര്‍ത്തിയ ഉദ്ഘാടനവേദിയില്‍, സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ ജീവന്‍ വെടിഞ്ഞവരുടെ പിന്‍മുറക്കാരുണ്ടായിരുന്നു; സമര സേനാനികളുണ്ടായിരുന്നു. തുടര്‍ന്നിങ്ങോട്ടുള്ള വേദികളിലും രക്തസാക്ഷി കുടുംബങ്ങള്‍ക്കുള്ള ആദരം വികാരനിര്‍ഭര മുഹൂര്‍ത്തങ്ങളായി. പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ധീരന്‍മാരുടെ കുടുംബങ്ങള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കുന്ന സ്ഥാനം എല്ലാറ്റിനും മുകളിലാണെന്ന് തെളിയിച്ച അനുഭവപരമ്പര. എണ്ണമറ്റ പോര്‍നിലങ്ങളില്‍ വീണ ധീരരുടെ ചുടുനിണമാണ് പ്രസ്ഥാനത്തിന്റെ ഉലയാത്ത കരുത്തും വറ്റാത്ത ഊര്‍ജവുമെന്ന് പ്രഖ്യാപിച്ച പ്രോജ്വലവേളകള്‍. കയര്‍ത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും മലയോരകര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൈത്തറി- ബീഡിത്തൊഴിലാളികളും അധ്യാപകരും ചെറുകിട കച്ചവടക്കാരും ഒറ്റമനസ്സോടെ കേരളത്തെ രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിചേര്‍ന്നു. കേരളത്തിലെ സിപിഐ എമ്മിന്റെ ജനകീയ അടിത്തറയില്‍ പ്രദേശത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ ഏറ്റക്കുറച്ചിലില്ല എന്നും ഈ മാര്‍ച്ച് തെളിയിച്ചു.

മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗിന്റെ നെടുങ്കോട്ടകളിലെ ജനങ്ങള്‍ ആവേശത്തിന്റെ കൊടുമുടിയിലേറിയാണ് ജാഥയെ വരവേറ്റത്. സിപിഐ എമ്മിനും അതിന്റെ കേരളത്തിലെ അമരക്കാരനായ പിണറായി വിജയനുമെതിരെ പതിറ്റാണ്ടിലേറെയായി തുടരുന്ന അപവാദ പ്രചാരണങ്ങളോട് കേരളത്തിനുള്ള പ്രതിഷേധത്തിന്റെ പ്രകടനംകൂടിയായി മാര്‍ച്ചിന്റെ വിജയം. ജാഥ തുടങ്ങിയപ്പോഴും അപവാദങ്ങള്‍ പ്രവഹിച്ചു. ലാവ്ലിന്‍ കേസിന്റെ ചാരം ഭക്ഷണമാക്കാന്‍ ശ്രമം; അത് ദഹിച്ചില്ലെങ്കില്‍ കൊലക്കേസ് പ്രതിയാക്കി "ശിക്ഷി"ക്കാനുള്ള വെമ്പല്‍. പ്രസ്ഥാനവും അതിന്റെ നേതൃത്വവും അത്തരം ആക്രമണങ്ങളില്‍ തളര്‍ന്നുപോകില്ല; ജീവന്‍കൊടുത്തും സംരക്ഷിക്കാന്‍ ഞങ്ങളുണ്ട് എന്നാണ് ജനലക്ഷങ്ങള്‍ പ്രഖ്യാപിച്ചത്.

നുണപ്പെരുമഴയില്‍ കുതിര്‍ന്നലിയുന്നതല്ല കമ്യൂണിസ്റ്റിന്റെ സത്യസന്ധതയും ആര്‍ജവവും ആത്മാഭിമാനവും എന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ്, പിണറായി വിജയനെ ആബാലവൃദ്ധം വരവേറ്റത്. അദ്ദേഹത്തെ ചിരപരിചയമുള്ള നാട്ടുകാര്‍പോലും ഒന്നു കാണാനും അഭിവാദ്യംചെയ്യാനും വാക്കുകള്‍ കേള്‍ക്കാനും മണിക്കൂറുകള്‍ കാത്തുനിന്നു.

പി എം മനോജ്

കൂടുതൽ ചിത്രങ്ങൾക്ക്

അജയ്യം ഈ ജനമുന്നേറ്റം

കോഴിക്കോട്: യുഡിഎഫിന്റെ ജനവിരുദ്ധ-അഴിമതി ഭരണം തൂത്തെറിയാന്‍ നാടൊരുങ്ങിയെന്ന ജനലക്ഷങ്ങളുടെ പ്രഖ്യാപനവുമായി കേരളരക്ഷാ മാര്‍ച്ചിന് സമാപനം. സംസ്ഥാനത്തിന്റെ രാഷ്ട്രീയചിത്രം മാറ്റിയെഴുതാനുള്ള ജനശക്തിയുടെ വിളംബരത്തിന്ഞായറാഴ്ചത്തെ സന്ധ്യ സാക്ഷിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരളരക്ഷാ മാര്‍ച്ചിന്റെ സമാപനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നടന്ന മഹാറാലിയില്‍ ചെമ്പതാകകളുമായി അണിനിരന്ന ജനലക്ഷങ്ങള്‍ അഴിമതിക്കാര്‍ക്കും ജനവിരുദ്ധര്‍ക്കുമെതിരായ ജനവിധിക്കൊരുങ്ങിയെന്ന് പ്രതിജ്ഞചെയ്തു.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകൃതമായ കോഴിക്കോട്ട്, കടപ്പുറം നിറഞ്ഞുകവിഞ്ഞ ജനസാഗരം പ്രസ്ഥാനത്തിന്റെ പുതിയ സമരമുന്നേറ്റത്തിന് റെഡ്സല്യൂട്ട് അര്‍പ്പിച്ചു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് സഖാവ് പി കൃഷ്ണപിള്ളയുടെയും നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരത്തിന്റെ ധീരോദാത്തമായ ചെറുത്തുനില്‍പ്പിന് സാക്ഷ്യമായ കടപ്പുറത്തായിരുന്നു ഇടതുപക്ഷത്തിന് കരുത്തുപകര്‍ന്ന മഹത്തായ ജനമുന്നേറ്റം. സമാപനദിവസമായ ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.

ബാലുശേരി, കൊടുവള്ളി, കാക്കൂര്‍ എന്നിവിടങ്ങളില്‍ വന്‍ ജനസഞ്ചയം മാര്‍ച്ചിനെ വരവേറ്റു. സ്വീകരണകേന്ദ്രങ്ങളില്‍ രക്തസാക്ഷി കുടുംബങ്ങളെയും മുതിര്‍ന്ന പ്രവര്‍ത്തകരെയും സാമൂഹ്യ-കലാ-കായിക-സാംസ്കാരിക പ്രതിഭകളെയും ആദരിച്ചു. ജാഥാംഗങ്ങളായ എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു. കക്കോടി പാലത്തിനടുത്തുനിന്ന് തുറന്ന ജീപ്പിലാണ് പിണറായിയെയും ജാഥാംഗങ്ങളെയും കടപ്പുറത്തേക്ക് ആനയിച്ചത്. ചെങ്കൊടിവീശി നൂറുകണക്കിന് ബൈക്കുകള്‍, ബാന്റ്വാദ്യവുമായി ചുകപ്പു വളണ്ടിയര്‍മാര്‍, വീഥികളില്‍ അഭിവാദനങ്ങളുമായി സ്ത്രീകളും കുട്ടികളും. നാടാകെ കൂടെയെന്ന് വിളിച്ചോതി ആര്‍ത്തലച്ചെത്തിയ ജനപ്രവാഹം കടലോരത്ത് മറ്റൊരു ജനസാഗരം തീര്‍ത്തു.

സമാപനസമ്മേളനം പാര്‍ടി ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. എം ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവരടക്കം മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചു.

പി വി ജീജോ

Wednesday, February 26, 2014

4292 കോടിയുടെ നിക്ഷേപ സാധ്യതയെന്ന് മന്ത്രി

നഗരവികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ പണം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച പാര്‍ട്ണര്‍ കേരള സംഗമത്തില്‍ 64 പദ്ധതികളിലായി 4291.89 കോടി രൂപയുടെ നിക്ഷേപത്തിന് സാധ്യത തെളിഞ്ഞതായി മന്ത്രി മഞ്ഞളാംകുഴി അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 100 താല്‍പ്പര്യപത്രങ്ങളില്‍ നിക്ഷേപകര്‍ ഒപ്പിട്ടു. പ്രതീക്ഷിച്ചതിന്റെ മൂന്നില്‍രണ്ടു തുകയുടെ പദ്ധതികള്‍ക്ക് നിക്ഷേപകരെ കണ്ടെത്താന്‍ രണ്ടുദിവസത്തെ സംഗമത്തിലൂടെ സാധിച്ചു. 6500 കോടി രൂപ നിക്ഷേപം ആവശ്യമുള്ള 84 പദ്ധതികളാണ് വിവിധ നഗരസഭകളും വികസന അതോറിറ്റികളും പാര്‍ട്ണര്‍ കേരള സംഗമത്തില്‍ അവതരിപ്പിച്ചത്.

തൃശൂര്‍ നഗരസഭയുടെ 700 കോടി ചെലവു കണക്കാക്കുന്ന ശക്തന്‍നഗര്‍ സമഗ്രവികസന പദ്ധതിക്കും വിശാലകൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യുടെ 85 കോടി രൂപ ചെലവു കണക്കാക്കുന്ന ടണല്‍ മറൈന്‍ അക്വേറിയത്തിനുമാണ് കൂടുതല്‍ നിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. നാലു നിക്ഷേപകരാണ് ഈ പദ്ധതികളില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ജിസിഡിഎ പദ്ധതിയിട്ടിരിക്കുന്ന 126 കോടി രൂപയുടെ ഷോപ്പിങ് മാള്‍, കോഴിക്കോട് നഗരസഭയുടെ 20 കോടി ചെലവു പ്രതീക്ഷിക്കുന്ന നടക്കാവ് ഏരിയ ഡെവലപ്മെന്റ് എന്നീ പദ്ധതികള്‍ക്ക് മൂന്നു നിക്ഷേപകര്‍വീതവും താല്‍പ്പര്യപത്രത്തില്‍ ഒപ്പിട്ടു. 18 പദ്ധതികള്‍ക്ക് രണ്ടു നിക്ഷേപകര്‍വീതവും താല്‍പ്പര്യം പ്രകടിപ്പിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ന്റെ നടത്തിപ്പിനും അറ്റകുറ്റപ്പണിക്കുമായി വലിയ തുക കണ്ടെത്തേണ്ടതുണ്ട്. അതിനാലാണ് പിപിപി മാതൃകയില്‍ രണ്ടാംഘട്ട വികസനം ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, കൊച്ചി ഡെപ്യൂട്ടി മേയര്‍ ഭദ്ര, കളമശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍, പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ കെ ഹാഫിസ്, നഗരകാര്യ ഡയറക്ടര്‍ ഇ ദേവദാസന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. സമാപനസമ്മേളനം മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനംചെയ്തു. മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനായി. മേയര്‍മാരും നഗരസഭകളുടെയും വികസന അതോറിറ്റികളുടെയും അധ്യക്ഷരും പങ്കെടുത്തു. പങ്കാളിത്ത പദ്ധതികള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനം കേരളമാണെന്നും ഇതു പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. പാര്‍ട്ണര്‍ കേരള നഗരവികസന സംഗമത്തോടനുബന്ധിച്ച് നിക്ഷേപകരുമായുള്ള ആശയവിനിമയത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നേടിയ മലപ്പുറം മുനിസിപ്പാലിറ്റിക്കുള്ള ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ചടങ്ങില്‍ അധ്യക്ഷനായി.

deshabhimani

സഹകരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയിലേക്ക്

ആദായ നികുതി വകുപ്പിന്റെ കടന്നുകയറ്റത്തിനെതിരെ സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കും. സംഘങ്ങളില്‍ കടന്നുകയറി പരിശോധന നടത്തുമെന്ന് നോട്ടീസ് നല്‍കിയ ആദായ നികുതി വകുപ്പിന്റെ നടപടിയെ നിയമപരമായി നേരിടാനാണ് തീരുമാനം. ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപനത്തില്‍ കടന്നുകയറാന്‍ അമിതാധികാരം നല്‍കുന്ന ആദായ നികുതി നിയമത്തിലെ വ്യവസ്ഥയെ കോടതിയില്‍ ചോദ്യം ചെയ്യുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. കേരള കോ-ഓപ്പറേറ്റീവ് പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് നിയമ നടപടികള്‍ സ്വീകരിക്കുക. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം തേടാനും തീരുമാനിച്ചിട്ടുണ്ട്.

അഞ്ചു ലക്ഷം രൂപമുതല്‍ നിക്ഷേപിച്ചിട്ടുള്ളവരുടെയും മാസം 10,000 രൂപ പലിശ വാങ്ങുന്നവരുടെയും പട്ടിക സഹകരണ സ്ഥാപനങ്ങള്‍ നല്‍കണമെന്നാണ് ആദായനികുതി വകുപ്പിന്റെ ആവശ്യം.നല്‍കിയില്ലെങ്കില്‍ ദിവസം 100 രൂപവീതം പിഴ ചുമത്തുമെന്നും സ്ഥാപന ഓഫീസില്‍ കയറി വിവരം എടുക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു. ദേശസാല്‍കൃത ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ള ഇളവ് സഹകരണ സംഘങ്ങള്‍ക്കും അനുവദിക്കണമെന്നു കാട്ടി കേന്ദ്ര ധനമന്ത്രിക്ക് സംസ്ഥാന സര്‍ക്കാരും നിവേദനം നല്‍കി. പ്രതിരോധമന്ത്രി എ കെ ആന്റണിക്കും മുഖ്യമന്ത്രിയും ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമാരും ചേര്‍ന്ന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതിനിടയിലാണ് കടുത്ത നടപടിയുമായി ആദായ നികുതി അധികൃതര്‍ മുന്നോട്ടുപോകുന്നത്. സ്വകാര്യ ചിട്ടിക്കമ്പനികള്‍ അടക്കമുള്ള പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനാണ് ആദായനികുതി വകുപ്പിന്റെ നീക്കം. ആദായനികുതി നിയമത്തിലെ വകുപ്പ് 80 (പി) പ്രകാരം ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് നല്‍കിയിരുന്ന ഇളവ് സഹകരണ മേഖലയ്ക്കും ലഭിച്ചിരുന്നു. ഇത് ഇല്ലാതാക്കുകയാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 133 (6) പ്രകാരം ആദായനികുതി ഉദ്യോഗസ്ഥന്റെ മുന്നില്‍ നിലനില്‍ക്കുന്ന അന്വേഷണത്തിനോ നടപടികള്‍ക്കോ ഉപകാരപ്രദമെന്ന് തോന്നുന്ന വിവരങ്ങള്‍ നോട്ടീസിലൂടെ ആവശ്യപ്പെടാം. ഉദ്യോഗസ്ഥര്‍ക്കുള്ള ഈ അമിതാധികാരം പലപ്പോഴും ദുരുപയോഗംചെയ്യപ്പെടുന്നു. ഇതിന്റെ നിയമസാധുതയാണ് ചോദ്യംചെയ്യപ്പെടുക.

deshabhimani

കോണ്‍ഗ്രസ് മുങ്ങുന്ന കപ്പല്‍: കാരാട്ട്

കോഴിക്കോട്: കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന്സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസാണ് രക്ഷ എന്നുകരുതുന്ന ചിലരുണ്ട്. ഇക്കാര്യം മനസ്സിലാക്കി ന്യൂനപക്ഷങ്ങളടക്കം എല്ലാവിഭാഗം ജനങ്ങളുംഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിയിലും ദുര്‍ഭരണത്തിലും റെക്കോഡിടുകയായിരുന്നു യുപിഎ ഭരണമെന്ന് കാരാട്ട് പറഞ്ഞു. ഇപ്പോള്‍ അഴിമതി തടയാന്‍ ഓര്‍ഡിനന്‍സിറക്കാന്‍ ആലോചിക്കുന്നു. പതിനഞ്ചാം ലോക്സഭയുടെ അവസാന സമ്മേളനവും കഴിഞ്ഞപ്പോഴാണ് അഴിമതി തടയാന്‍ പുറപ്പെടുന്നത്. അഞ്ച്കൊല്ലം ഉറങ്ങുറകയായിരുന്നു. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നെങ്കില്‍ പാര്‍ലമെണ്ട് സമ്മേളനം നീട്ടിയായാലും നിയമം പാസാക്കാമായിരുന്നു. ഇനി അക്കാര്യം അടുത്ത ലോക് സഭ തീരുമാനിക്കട്ടെ. ഓര്‍ഡിനസിലൂടെയുള്ള ജനാധിപത്യവിരുദ്ധ നീക്കത്തെ സിപിഐ എം ശക്തമായിത്തന്നെ എതിര്‍ക്കും- അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളയുകയും പരാജയപ്പെടുത്തുകയും വേണം. ബിജെപിയെയും ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം. ഒരേ നവ ലിബറല്‍ സാമ്പത്തിക നയം പിന്തുടരുന്ന കോണ്‍ഗ്രസിനും ബിജെപിക്കും ബദലായ നയമുള്ളത് സിപിഐ എമ്മിനു മാത്രമാണ്. അതുകൊണ്ട് പാര്‍ലമെണ്ടില്‍ ഇടതുപക്ഷത്തിന് കൂടുതല്‍ പ്രാതിനിധ്യം വേണം. കേരളത്തിലും ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ സിപിഐ എമ്മിന് ശേഷിയുണ്ട്. മറ്റിടങ്ങളില്‍ ശക്തമായ പ്രാദേശിക പാര്‍ട്ടികളുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന 11 പാര്‍ട്ടികളുടെ കണ്‍വന്‍ഷന്‍ ഈ ഐക്യത്തിന്റെ തുടക്കമാണെന്നും കാരാട്ട് പറഞ്ഞു.

കേരളത്തിലെ ജനമുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ ആവേശം തുടിക്കുന്ന പുതിയ അധ്യായം എഴുതിച്ചേര്‍ത്താണ് മാര്‍ച്ച് സമാപിച്ചത്. "വികസിതകേരളം, മതനിരപേക്ഷ ഇന്ത്യ" എന്ന മുദ്രാവാക്യവുമായി നാടിനെ ഇളക്കിമറിച്ച് ഇരുപത്തിയാറ് ദിവസം പിന്നിട്ടെത്തിയ മാര്‍ച്ചിന്റെ സമാപനത്തിന് കോഴിക്കോട് കടപ്പുറത്ത് ആയിരങ്ങള്‍ സാക്ഷിയായി. ഫെബ്രുവരി ഒന്നിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് 126 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയാണ് സമാപന കേന്ദ്രമായ കോഴിക്കോട് കടപ്പുറത്തെത്തിയത്. ബുധനാഴ്ച രാവിലെ കൊയിലാണ്ടിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് വൈകിട്ടാണ് കോഴിക്കോട് നഗരത്തിലെത്തിയത്.

സമാപനയോഗത്തില്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണന്‍ അധ്യക്ഷനായി. പിണറായിക്കു പുറമെ പി ബി അംഗങളായ കോടിയേരി ബാലകൃഷ്ണന്‍. എം എ ബേബി, ജാഥാംഗങ്ങളായിരുന്ന എ വിജയരാഘവന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബിജോണ്‍ എന്നിവര്‍ സംസാരിച്ചു. എം ഭാസ്ക്കരന്‍ സ്വാഗതം പറഞ്ഞു.

deshabhimani

തട്ടിപ്പിന്റെ വെനീസോ? തണലായത് മുഖ്യമന്ത്രിയുടെ ഓഫീസ്

ആലപ്പുഴ ജില്ല സാമ്പത്തിക കുറ്റകൃത്യങ്ങളുടെ നാടാകുന്നോ?. സാമ്പത്തിക വഞ്ചനാ കുറ്റത്തിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ ജില്ലാ ഒന്നാം സ്ഥാനത്തേയ്ക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഈ വിഭാഗത്തിലെ കേസില്‍ ജില്ലയില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ധന. 2012ല്‍ ജില്ലയില്‍ 105 വഞ്ചനാ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് 2013ല്‍ അത് 290 ആയി കുത്തനെ വര്‍ധിച്ചു. ഇവയിലൂടെ 120 കോടി രൂപയിലധികം പാവപ്പെട്ട ജനങ്ങള്‍ക്ക് നഷ്ടമായി. സരിത എസ് നായരുടെയും ബിജു രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ നടന്ന സോളാര്‍ തട്ടിപ്പ് തന്നെ ഒന്നാം സ്ഥാനത്ത്. തമിഴ്നാട്ടില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി അമ്പലപ്പുഴ സ്വദേശികളായ 13 പേരില്‍ നിന്ന് 73.25 ലക്ഷം തട്ടിയതിന് അമ്പലപ്പുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത നാലു കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്.

ചേര്‍ത്തലയിലെ ഒരു സ്ഥാപനത്തിന് സോളാര്‍ സാമഗ്രികള്‍ നല്‍കാമെന്ന് കരാര്‍ വെച്ച് ആറു ലക്ഷം തട്ടി. ഇതില്‍ നാലു ലക്ഷം തിരികെ നല്‍കി. ബാക്കി തുകയ്ക്കുള്ള കേസ് ചേര്‍ത്തല കോടതിയില്‍ നടക്കുന്നു. ആക്രി ബിസിനസ് നടത്താനെന്ന പേരില്‍ ആലപ്പുഴ സ്വദേശി പ്രകാശനില്‍ നിന്ന് 45 ലക്ഷം തട്ടിയ കേസ് ആലപ്പുഴ കോടതിയിലാണ്. തപോവനം ആശ്രമത്തില്‍ അന്തേവാസിയായി നിന്ന് പണം തട്ടിയ കേസ് കായംകുളം കോടതിയുടെ പരിഗണനയിലുമുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ചേര്‍ത്തല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടിയത് കോടിയിലേറെ രൂപ. കഞ്ഞിക്കുഴി കളത്തിവീട് ജങ്ഷനുസമീപം കാരുവള്ളി രാജുവാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉദ്യോഗം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. മാവേലിക്കരയില്‍ ചെക്ക് നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി മംഗല്യം സുരേഷ് കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ജില്ലാ നേതാവിന്റെയും മുന്‍ എംഎല്‍എയുടെയും അടുത്ത അനുയായിയാണ് ഇയാള്‍. ഈ തട്ടിപ്പുകള്‍ക്ക് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് വേണ്ട സഹായം ചെയ്തുകൊടുത്തതെന്ന് പകല്‍ പോലെ വ്യക്തം. സോളാര്‍ തട്ടിപ്പിലും ചേര്‍ത്തലയിലെ തട്ടിപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം അന്വേഷണ സംഘത്തിനും വ്യക്തമായതാണ്. സാമ്പത്തിക തട്ടിപ്പ് നടത്തിയാല്‍ സര്‍ക്കാരിന്റെ പരിരക്ഷ കിട്ടുമെന്നതും ശിക്ഷ വളരെ കുറവായിരിക്കുമെന്നതും ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടുന്നതിന് ഇടയാക്കി. സരിതയ്ക്കും രാജുവിനും മംഗല്യം സുരേഷിനും പൊലീസില്‍നിന്ന് കിട്ടിയ പരിഗണനതന്നെ ഇതിന് സാക്ഷ്യം.

തട്ടിപ്പിന്റെ ഉന്നതങ്ങളിലും നേതാവ്

ആലപ്പുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ നിക്ഷേപത്തട്ടിപ്പിലും കോണ്‍ഗ്രസ് ഉന്നത നേതാവിന് ബന്ധം. 56 കോടിയില്‍പരം രൂപ തട്ടിയെടുത്ത ബിസിനസ് ഇന്ത്യാ ഗ്രൂപ്പ് നിക്ഷേപ തട്ടിപ്പാണിത്. തട്ടിപ്പ് സംരംഭകരായ ബിസിനസ് ഇന്ത്യാ ഗ്രൂപ്പിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതികള്‍ക്കൊപ്പം മുന്‍ എംഎല്‍എ എം മുരളിയുടെ ചിത്രവുമുണ്ട്. ചടങ്ങില്‍ വിശിഷ്ടാതിഥിയായാണ് ഈ നേതാവ് പങ്കെടുത്തത്. 2006 ആഗസ്ത് 17ന് മാവേലിക്കരയിലെ ബിസിനസ് ഇന്ത്യാ പാലസ് അങ്കണത്തിലായിരുന്നു പരിപാടി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കോണ്‍ഗ്രസിന്റെ ലളിത രാജേന്ദ്രനാണ് പരിപാടിയില്‍ അധ്യക്ഷയായത്.

വിവിധ ജില്ലകളിലായി 19 ഓളം ബ്രാഞ്ചുകള്‍ സ്ഥാപിച്ച് 1500ഓളം പേരില്‍നിന്നാണ് ബിഐ ഗ്രൂപ്പ് കോടികള്‍ തട്ടിയത്. പത്തനംതിട്ട ഇക്കണോമിക് ഒഫന്‍സ് വിങ്ങാണ് കേസ് അന്വേഷിക്കുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേസിലെ മുഴുവന്‍ പ്രതികളും ഇതുവരെ പിടിയിലായിട്ടില്ല. ഇതിനുപിന്നിലും ഈനേതാവിന്റെ ഇടപെടലുണ്ടെന്ന ആരോപണമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടിതി ഉത്തരവിട്ടിട്ടുണ്ടെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടി ഒന്നും സ്വീകരിക്കുന്നില്ല. തട്ടിപ്പിനിരയായവര്‍ ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയെ നേരില്‍ കണ്ടെങ്കിലും മുന്‍ എംഎല്‍എയായ ഈ എ ഗ്രൂപ്പ് നേതാവിനെ കാണാനായിരുന്നു നിര്‍ദേശം.

മംഗല്യ സുരേഷ് "പൊലീസ് മന്ത്രി"

ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഭരണവിലാസം നേതാക്കളുടെ സഹായത്തോടെ വികസിച്ച തട്ടിപ്പുകാരനാണ് മംഗല്യ സുരേഷ് എന്ന തട്ടാരമ്പലം ഉഷസില്‍ സുരേഷ്കുമാര്‍. കോണ്‍ഗ്രസ് നേതാക്കളുമായി അടുത്തബന്ധമുള്ള ഇയാള്‍ പിടിയിലായത് ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണ്. നിരവധി വാറണ്ടുണ്ടായിട്ടും ഇയാളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും മുന്‍ എംഎല്‍എ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇയാളുടെ തട്ടിപ്പുവലയത്തിലെ സുപ്രധാന കണ്ണികളെപോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഈ ബന്ധം ഉപയോഗിച്ചാണ് പല കേസുകളും നീട്ടിക്കൊണ്ടുപോയതും ഒതുക്കിയതും.

എംഎല്‍എ ആയിരിക്കെ യുഡിഎഫ് ഭരണത്തില്‍ "പൊലീസ് മന്ത്രി" കളിച്ചിരുന്ന ഒരു നേതാവ് ഇയാളുടെ തട്ടിപ്പുകള്‍ക്ക് സുപ്രധാന പങ്കുവഹിച്ചു. എംഎല്‍എ അല്ലാതായിട്ടും എംഎല്‍എയുടെ ലെറ്റര്‍പാഡ് ഉപയോഗിച്ച് മുഖ്യമന്ത്രിയ്ക്കടക്കം ശുപാര്‍ശക്കത്ത് നല്‍കിയ ഈനേതാവ് സുരേഷിനേക്കാള്‍ "കഴിവ്" തെളിയിച്ചിട്ടുണ്ട്. രമേശ്ചെന്നിത്തലയെ അടുത്തിടെ ജില്ലയിലെ യുഡിഎഫ് സ്വീകരണ പരിപാടിയിലേക്ക് വിളിച്ചുവരുത്തി ആക്ഷേപിച്ചുവിട്ടത് ഈ നേതാവിന്റെ ഉമ്മന്‍ചാണ്ടി ഭക്തി ഊട്ടിയുറപ്പിക്കാനായിരുന്നു.

പൊലീസ്മന്ത്രി എതിര്‍ ഗ്രൂപ്പിലായിട്ടും ഇപ്പോഴും ജില്ലയിലെ പൊലീസിന്റെ സ്ഥലംമാറ്റം ഉള്‍പ്പെടെ ഈ നേതാവിന്റെ നിയന്ത്രണത്തിലാണ്. ഇദ്ദേഹവുമായുള്ള അടുത്തബന്ധം മാവേലിക്കര പൊലീസ് സ്റ്റേഷനുകളിലെ നിയമനത്തില്‍വരെ സ്വാധീനം ചെലുത്താന്‍ തട്ടിപ്പുകാരനായ മംഗല്യ സുരേഷിന് സാധിച്ചു. മണ്ണ്-മണല്‍-സ്പിരിറ്റ് ചാരായക്കടത്ത് മാഫിയകളുമായി ബന്ധമുള്ള ഇയാളാണ് ഇവരില്‍നിന്ന് പൊലീസിന് മാസപ്പടി പിരിച്ചുനല്‍കിയിരുന്നത്്. മാവേലിക്കര പുതിയകാവിന് സമീപം വസ്ത്രവ്യാപാരശാല നടത്തിയിരുന്ന ഇയാള്‍ക്കെതിരെ അന്യസംസ്ഥാനങ്ങളില്‍നിന്ന് തുണിത്തരങ്ങള്‍ വണ്ടിച്ചെക്ക് നല്‍കി വാങ്ങിയതിന് മീററ്റ്, വാരണാസി, മുംബൈ എന്നിവിടങ്ങളിലെ കോടതികളില്‍ കേസുണ്ട്. മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നാലും കൊല്‍ക്കത്ത ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടുകളും ഉള്ളപ്പോള്‍ പ്രതി പൊലീസിന്റെ കൈയ്യെത്തും ദൂരത്തുതന്നെ വിലസി. വസ്തുവകകളുടെ ഈടിന്മേല്‍ അമിതപലിശയ്ക്ക് പണം നല്‍കിയിരുന്ന സുരേഷ് ഗ്രാന്റ് കുറീസ് ആന്‍ഡ് ലോണ്‍സ് എന്ന പേരില്‍ ചിട്ടിക്കമ്പനി നടത്തി നിരവധിപേരുടെ സ്വത്ത് തട്ടിയെടുത്തു. പ്രായിക്കര സ്വദേശിയുടെ വീടും പുരയിടവും തട്ടിപ്പിലൂടെ സ്വന്തമാക്കിയതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ പരാതി നല്‍കിയെങ്കിലും പ്രതിയുടെ ഉന്നതബന്ധംകാരണം ഫലമുണ്ടായില്ല. ഇയാള്‍ക്കെതിരെ പരാതി നല്‍കിയവര്‍ക്ക് പൊലീസ് ഉള്‍പ്പെടെയുള്ളവരുടെ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു.

"അയല്‍ക്കൂട്ടം" രൂപീകരിച്ചും വഞ്ചന

മങ്കൊമ്പ്: "അയല്‍ക്കൂട്ടങ്ങള്‍" രൂപീകരിച്ച് വായ്പ ലഭ്യമാക്കുമെന്ന് വാഗ്ദാനം നല്‍കിയും ഈ സര്‍ക്കാരിന്റെ കാലത്ത് തട്ടിപ്പുകള്‍ അരങ്ങേറി. ആലപ്പുഴ മണ്ണഞ്ചേരി പാഠകശേരി വീട്ടില്‍ നസീറിന്റെ ഭാര്യ സുനിതയെന്ന നെസ്മില്ലയാണ് (37) ഈ തട്ടിപ്പില്‍ പിടിയിലായത്. ആലപ്പുഴയിലും പരിസരപ്രദേശങ്ങളില്‍നിന്നും പണം തട്ടിയെടുത്ത സുനിത മങ്കൊമ്പില്‍ വീടുകള്‍ കയറിയിറങ്ങിയും പണം തട്ടി. അയല്‍ക്കൂട്ടം മാതൃകയില്‍ മൈക്രോ ഫിനാന്‍സ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലോണ്‍ നല്‍കുമെന്നു പറഞ്ഞായിരുന്നു കബളിപ്പിക്കല്‍.

ഒരുരേഖയും വാങ്ങാതെ തിരിച്ചറിയല്‍ കാര്‍ഡിന്റെയും റേഷന്‍കാര്‍ഡിന്റെയും പകര്‍പ്പുകള്‍ നല്‍കിയാല്‍ 54,000 രൂപ ലോണ്‍ നല്‍കുമെന്നും 4000 രൂപ സബ്സിഡിയിനത്തിലും ബാക്കിതുക മാത്രം തിരിച്ചടച്ചാല്‍ മതിയെന്നും വിശ്വസിപ്പിച്ച് ഇവര്‍ മങ്കൊമ്പില്‍ ഏഴ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ഓരോ സ്ത്രീയില്‍നിന്നും 225 രൂപ രജിസ്ട്രേഷന്‍ ഫീസും 10 രൂപ അപേക്ഷാഫീസും വാങ്ങി. 100 രൂപവച്ച് മൂന്നുതവണ നിക്ഷേപിക്കുന്നവര്‍ക്ക് ലോണ്‍ നല്‍കുമെന്ന് പ്രചരിപ്പിച്ചു. വിവിധ പേരുകള്‍ നല്‍കി രൂപീകരിച്ച ഗ്രൂപ്പുകളില്‍ 10 മുതല്‍ 16വരെ അംഗങ്ങളെ ചേര്‍ത്തു. ഇവരില്‍ ഓരോരുത്തരുടെ പക്കല്‍നിന്നും 535 രൂപവീതം സ്വീകരിച്ചു. പിന്നീടാണ് ഇവര്‍ പറഞ്ഞതെല്ലാം തട്ടിപ്പാണെന്ന് മനസ്സിലായത്. ഒറ്റദിവസംകൊണ്ട് 25,800 ല്‍പരം രൂപ സ്ത്രീകളില്‍നിന്നും തട്ടിയെടുത്തു. കൈചൂണ്ടിമുക്കിലാണ് ഇതേതരത്തില്‍ ആദ്യമായി തട്ടിപ്പ് നടത്തിയതെന്നും തുടര്‍ന്ന് ജില്ലയുടെ വിവിധയിടങ്ങളില്‍ 50ഓളവും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ച് പണം തട്ടിയെടുത്തതായി ഇവര്‍ പിന്നീട് പൊലീസിനോട് സമ്മതിച്ചു.

തണലായത് മുഖ്യമന്ത്രിയുടെ ഓഫീസ്

ചേര്‍ത്തല: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായത്തോടെ ചേര്‍ത്തല കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തട്ടിയത് കോടിയിലേറെ രൂപ. കഞ്ഞിക്കുഴി കളത്തിവീട് ജങ്ഷനുസമീപം കാരുവള്ളി രാജുവാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റും ഉദ്യോഗം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്. വൃക്കകള്‍ തകരാറിലായി അവശതയില്‍ കഴിയുന്ന അരീപ്പറമ്പ് സ്വദേശിക്ക് സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള കുടിശിക തുക ഒഴിവാക്കി നല്‍കാമെന്ന് ധരിപ്പിച്ചും അരലക്ഷം രൂപ തട്ടി. ഇരകളെയെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസില്‍ പലകുറി കൊണ്ടുപോയി വിശ്വാസ്യത നേടിയായിരുന്നു തട്ടിപ്പ് പരമ്പര. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആലപ്പുഴക്കാരനായ ഉന്നതനും പേഴ്സണല്‍ സ്റ്റാഫില്‍പ്പെട്ട സരിതാക്കേസിലെ കക്ഷിയും രാജുവിന് തുണയായതായി തട്ടിപ്പിന് ഇരയായവര്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ അസാധാരണ ബന്ധവും സ്വാധീനവുമായിരുന്നു രാജുവിന്. എപ്പോഴും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യം. ഉന്നതരുടെ ഉള്‍പ്പെടെ ഹൃദ്യമായ വരവേല്‍പ്പാണ് രാജുവിനും ഒപ്പം ചെല്ലുന്ന ഇരകള്‍ക്കും ലഭിച്ചത്. ചില ഇരകള്‍ക്ക് രാജുവിനൊപ്പം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒരുവട്ടം ഓണസദ്യ ഉണ്ണാനുള്ള അവസരവും ലഭിച്ചു. ഒടുവില്‍ പരാതികളുടെ പ്രവാഹമായപ്പോള്‍ പൊലീസ് അന്വേഷണവും അറസ്റ്റുമായി. നടപടിക്ക് സരിതാക്കേസ് നിര്‍ബന്ധിത സാഹചര്യമൊരുക്കുകയായിരുന്നു. പ്രതിയെ പിടികൂടി കേസുകള്‍ ഒന്നിന് പുറകെ ഒന്നായി രജിസ്റ്റര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ബന്ധം ബോധ്യപ്പെട്ടതോടെ തുടരന്വേഷണം നിലച്ചു.

അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കേസില്‍ ഉന്നതബന്ധം സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തി. ചോദ്യം ചെയ്യലും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം പൊലീസിന് വ്യക്തമായി. ഇതോടെ രാജുവില്‍ മാത്രമായി പ്രതിപ്പട്ടിക ഒതുങ്ങി. 17 കേസുകളാണ് ചേര്‍ത്തല, ആലപ്പുഴ കോതികളിലായുള്ളത്. പക്ഷെ, തട്ടിയെടുത്ത പണം വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. കേസുകളിലെല്ലാം പ്രതി ജാമ്യമെടുത്തു.

deshabhimani