Tuesday, February 28, 2012

പണിമുടക്കില്‍ രാജ്യം നിശ്ചലമായി


11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ രാജ്യം നിശ്ചലമായി. ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. തൊഴില്‍ശാലകള്‍ ബഹിഷ്കരിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമസ്തമേഖലകളിലുമുള്ള ജനങ്ങള്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യമേകി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഇന്ത്യയുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ പണിമുടക്കില്‍ തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ പങ്കുചേര്‍ന്നത്. ഇതിനിടെ കേരളത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച അടിയന്തരസാഹചര്യങ്ങളിലൊഴികെ ആര്‍ക്കും അവധി അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളവും ഇതര ആനുകൂല്യങ്ങളും നിഷേധിക്കും. ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല അധ്യാപക- സര്‍വീസ് സംഘടനകള്‍ വിട്ടുനില്‍ക്കുകയാണ്.

24 മണിക്കൂര്‍ സമരം ചൊവ്വാഴ്ച അര്‍ധരാത്രിവരെ തുടരും. പാല്‍ , പത്രം, കുടിവെള്ളം, ആശുപത്രികള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കാരംഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ രാജ്യം നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. യൂണിയനുകളൊന്നടങ്കം പണിമുടക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ നിലപാട് തുടര്‍ന്നാല്‍ കടുത്തപോരാട്ടങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കി. ബാങ്കുകളുള്‍പ്പെടെ പൊതുമേഖലയിലെ ഓഫീസുകള്‍ രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും സ്തംഭിക്കും. പൊതുമേഖലയിലേതുള്‍പ്പെടെ ഗതാഗതമേഖലയിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നതിനാല്‍ വാഹനഗതാഗതമുണ്ടാകില്ല. പലയിടത്തും ട്രെയിനുകള്‍ തടയുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ പ്രധാന ട്രേഡ്യൂണിയനുകളും സഹകരിച്ചുള്ള സംയുക്ത പണിമുടക്ക്്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങളാണ് പണിമുടക്കിന് ട്രേഡ്യൂണിയനുകളെ നിര്‍ബന്ധിതരാക്കിയത്.

1991ല്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ചശേഷം പതിനാലാമത് പൊതുപണിമുടക്കാണിത്. 2010ല്‍ 13-ാമത് അഖിലേന്ത്യാ പണിമുടക്ക് ഐഎന്‍ടിയുസിയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ബിഎംഎസും പങ്കെടുക്കുന്നു. തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സംഘടിത-അസംഘടിത മേഖലകളിലായി രാജ്യത്ത് 50 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കും. ബാങ്ക്- ഇന്‍ഷുറന്‍സ്- ടെലികോം- തപാല്‍ - തുറമുഖം- എണ്ണ- പ്രകൃതിവാതകം- ഖനി- വൈദ്യുതി- ഗതാഗതം തുടങ്ങി രാജ്യത്തെ പ്രധാന തൊഴില്‍മേഖലകളെല്ലാം സ്തംഭിക്കും. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള 32 ആയുധഫാക്ടറിയും എട്ട് പൊതുമേഖലാ പ്രതിരോധ സ്ഥാപനവും നിശ്ചലമാകും.

deshabhimani news

ആന എഴുന്നള്ളിപ്പ്: സര്‍ക്കാര്‍ ഉത്തരവ് നിയമങ്ങളെ അട്ടിമറിക്കും

ആന കോണ്‍ട്രാക്ടര്‍മാരേയും ഉത്സവ സംഘാടകരേയും നിയമവിരുദ്ധമായി സഹായിക്കാനാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഇറക്കിയ പുതിയ ഉത്തരവെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നു.

1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം 2003ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച നാട്ടാന പരിപാലനചട്ടം നടപ്പാക്കാന്‍ 2008 മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തവ് പുറപ്പെടുവിച്ചിരുന്നു. ആനകളെ എഴുന്നള്ളിക്കുന്ന ദിവസവും തടി പിടിപ്പിക്കുന്ന ദിവസവും വെറ്ററിനറി സര്‍ജന്‍ ആനയെ നേരിട്ട് പരിശോധിക്കണമെന്നാണ് വ്യവസ്ഥ. ആനക്ക് പരുക്കും മദപ്പാടും ഇല്ലെന്നും ഭേദ്യം കൂടാതെ പാപ്പാനെ അനുസരിക്കുന്നുണ്ടെന്നും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉറപ്പാക്കിയ ശേഷമേ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് രണ്ടാഴ്ചയിലൊരിക്കല്‍ പുതുക്കാവു. ആന എഴുന്നള്ളിപ്പിന് 72 മണിക്കൂര്‍ മുമ്പ് കലക്ടറുടെ അനുമതിപത്രം വാങ്ങണമെന്ന ഉത്തരവ് മറികടക്കാന്‍ എഴുന്നള്ളിപ്പുകളുടെ വിവരം പൊലീസ് സ്റ്റേഷനിലും വനം ഓഫീസിലും നല്‍കിയാല്‍ മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ആനകളെ ദിവസം 30 കി. മീ. നടത്താനും പുതിയ ഉത്തരവില്‍ അനുവാദം നല്‍കുന്നുണ്ട്. ആനകരാറുകാരുടെ സംഘടനാ ഭാരവാഹികളേയും ജില്ലാ തല നാട്ടാന പീഡന നിവാരണ സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവും കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് എതിരാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആനകളുടെ സംരക്ഷണം മുഖ്യ അജണ്ടയായി എടുത്ത് ബിനോയ് വിശ്വം വനംവകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ തയ്യാറാക്കിയ മാര്‍ഗ്ഗരേഖ ആനയുടമകളുടെ താല്‍പ്പര്യങ്ങള്‍ മാത്രം സംരക്ഷിക്കുന്ന വിധത്തില്‍ വനംവകുപ്പ് മാറ്റിമറിക്കുകയാണുണ്ടായതെന്നും കടുത്ത ആക്ഷേപമുണ്ട്.

കഴിഞ്ഞ 25 വര്‍ഷത്തിനിടക്ക് ആന ഇടഞ്ഞ് 300ല്‍പരം പേര്‍ക്ക് ജീവഹാനി വരുത്തിയിട്ടുണ്ട്. എന്നാല്‍ മരണസംഖ്യ ഇതിലും കൂടുമെന്നാണ് ആനപ്രേമികളുടെ സംഘടന പറയുന്നത്. മരിച്ചതില്‍ ഭൂരിഭാഗവും ആനപാപ്പാന്മാരാണ്. വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതും പ്രതികൂല കാലാവസ്ഥയും പ്രകോപനമുണ്ടാക്കുന്ന വിധത്തിലുള്ള ഇടപെടലുകളുമാണ് ആന ഇടയുന്നതിനുള്ള പ്രധാന കാരണമെന്നാണ് വിദഗ്ധാഭിപ്രായം.

ആനകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് അവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ബേബി ആലുവ janayugom 280212

തെളിവ് നശിപ്പിക്കാന്‍ അവസരമൊരുക്കി; സര്‍ക്കാര്‍ ഇറ്റലിക്ക് കീഴടങ്ങി

നിരായുധരായ രണ്ട് മത്സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവച്ചുകൊന്ന കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും പൊലീസും ഇന്ത്യന്‍ ശിക്ഷാനിയമം കാറ്റില്‍പ്പറത്തി ഇറ്റലിക്ക് കീഴടങ്ങി. ഇന്ത്യന്‍ നിയമപ്രകാരം എല്ലാ നടപടിയും പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിനു വിരുദ്ധമായാണ് പൊലീസിന്റെ ഓരോ നടപടിയുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങള്‍ കസ്റ്റഡിയിലെടുക്കാനും കപ്പലില്‍നിന്ന് തെളിവ് ശേഖരിക്കാനും ഇറ്റാലിയില്‍നിന്നുള്ള ഉന്നതസംഘം വരുന്നതുവരെ കാത്തുനിന്നത് തെളിവുകള്‍ തേച്ചുമാച്ചുകളയാന്‍ അവസരമൊരുക്കിയെന്ന് ആരോപണമുണ്ട്. അതുപോലെ, മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സംഘത്തെ അനുവദിച്ചത് പ്രതികള്‍ക്ക് അനുകൂലമായി തെളിവുകള്‍ സൃഷ്ടിക്കാന്‍ സാധ്യത ഒരുക്കി. ഇത് ഇന്ത്യന്‍ ശിക്ഷാനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു.

കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ്. പ്രതികള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ വാദിഭാഗത്തിന് എതിരായി തെളിവുകള്‍ സമാഹരിക്കാന്‍ അവകാശമില്ല. ഇങ്ങനെ തെളിവ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. ഇതിനാണ് പൊലീസ് കൂട്ടുനിന്നത്. ഫെബ്രുവരി 15നാണ് സംഭവം നടന്നത്. അന്നുതന്നെ കേസ് ഒതുക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും ജനരോഷം ഭയന്ന് രണ്ട് സൈനികരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും പ്രതികള്‍ക്ക് വിഐപി പരിഗണനയാണ് ലഭിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയതോടൊപ്പം തെളിവുകള്‍ ശേഖരിക്കുന്നതിനുള്ള പരിശോധനാ വാറന്റിന് കോടതിയെ സമീപിക്കണമായിരുന്നു. എന്നാല്‍ , ഒരാഴ്ച കഴിഞ്ഞ് മാത്രമാണ് കോടതിയെ സമീപിച്ചത്. കോടതിയില്‍നിന്ന് വാറന്റ് കിട്ടിയിട്ടും പരിശോധനയ്ക്ക് ഇറ്റാലിയന്‍ സംഘം വരുന്നതുവരെ കാത്തുനിന്നു. പരിശോധന നടന്നത് സംഭവം നടന്ന് പത്ത് ദിവസം കഴിഞ്ഞ് മാത്രം. കപ്പല്‍ പരിശോധനയുടെ വിശദാംശങ്ങള്‍ ഇറ്റാലിയന്‍ സംഘത്തിന് പിന്നീട് നല്‍കിയാല്‍ മതിയായിരുന്നു. അതും വിചാരണക്കോടതി ആവശ്യപ്പെട്ടാല്‍ മാത്രമെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ത്തന്നെ പറയുന്നു.

വെടിയുതിര്‍ത്ത തോക്കുമായി ബന്ധപ്പെട്ട തെളിവുകള്‍ ദൃഢപ്പെടുത്താന്‍ രാസപരിശോധന അനിവാര്യമാണ്. ഇതിനായി തോക്കും അനുബന്ധസാമഗ്രികളും സംഭവം നടന്ന ഉടന്‍ കസ്റ്റഡിയിലെടുക്കേണ്ടതായിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നത് രാസപരിശോധനാഫലം അട്ടിമറിക്കാന്‍ അവസരമായി. തോക്കില്‍നിന്ന് പുറന്തള്ളുന്ന വെടിമരുന്നിന്റെ അംശം നാവികര്‍ ധരിച്ച ജാക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കി തെളിയിക്കാന്‍ കഴിയും. പരിശോധന നീണ്ടത് ജാക്കറ്റിലെ വെടിമരുന്ന് അംശങ്ങള്‍ നീക്കാന്‍ അവസരം നല്‍കും. വൈകിയുള്ള പരിശോധനയുടെ ആധികാരികത ചോദ്യംചെയ്യാനും പ്രതികള്‍ക്ക് കഴിയും. കപ്പലില്‍ പൊലീസ് ഓരോ പരിശോധനയും നടത്തിയത് ഇറ്റാലിയന്‍ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങിയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം തെളിവുകള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യം കേരള പൊലീസിന് ലഭിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കടലിലെ അക്രമങ്ങള്‍ സംബന്ധിച്ച കേസുകള്‍ ഇരകളുടെ രാജ്യത്തെ നിയമമനുസരിച്ച് നടത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യക്തമായ പ്രമേയമുണ്ട്. ഇറ്റലിക്കാര്‍ അക്രമത്തിനിരയായപ്പോള്‍ ഉള്‍പ്പെടെ ഈ പ്രമേയപ്രകാരമാണ് കേസെടുത്തത്. ഈ പ്രമേയമനുസരിച്ച് ഇറ്റാലിയന്‍ സൈനികര്‍ക്കെതിരായ കേസും ഇന്ത്യന്‍ ശിക്ഷാനിയമനുസരിച്ച് തന്നെയാണ് നടത്തേണ്ടത്. ഇതു ലംഘിച്ചാണ് ഇറ്റലിക്ക് കീഴടങ്ങുന്നത്.
(എം രഘുനാഥ്)

ഇറ്റാലിയന്‍ സംഘത്തിന് ബോട്ട് പരിശോധിക്കാന്‍ സൗകര്യംചെയ്തു

കൊല്ലം: ഇറ്റാലിയന്‍ കപ്പലില്‍ നിന്നും സൈനികര്‍ വെടിവച്ച മത്സ്യബന്ധന ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സൈനികസംഘത്തിന് അധികൃതര്‍ സൗകര്യം ചെയ്തത് വിവാദമായി. കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ കൊച്ചിയില്‍നിന്ന് ഞായറാഴ്ച പകല്‍ മൂന്നിനാണ് നീണ്ടകരയില്‍ ഇറ്റാലിയന്‍ സംഘം എത്തിയത്. ഒരു മണിക്കൂര്‍ പരിശോധനയ്ക്കുശേഷമാണ് അഞ്ചംഗ ഇറ്റാലിയന്‍ സംഘം മടങ്ങിയത്. ബോട്ടിന്റെ ചിത്രങ്ങളും എടുത്തു. തീരദേശ പൊലീസിന്റെ കസ്റ്റഡിയില്‍ നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് സൂക്ഷിച്ച "സെന്റ് ആന്റണി" ബോട്ട് പരിശോധിക്കാന്‍ ഇറ്റാലിയന്‍ സൈനികസംഘത്തിന് അനുമതി നല്‍കിയത് കേസ് അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുണ്ടാകുമെന്ന സംശയം ബലപ്പെടുത്തി.

വെടിയേറ്റുമരിച്ച വാലന്റൈന്റെ മൂതാക്കരയിലെ വീട് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി സന്ദര്‍ശിക്കുമ്പോഴാണ് ഇറ്റാലിയന്‍ സംഘം നീണ്ടകരയിലെത്തിയത്. ഇറ്റാലിയന്‍ സേനയിലെ മേജര്‍ ജനറല്‍ പോളോ റൊമാനോ, മേജര്‍മാരായ ഫ്ളീബസ് ലൂക്കാ, പൗളോ ഫ്രെറ്റിനി, കമാന്‍ഡര്‍ ജീന്‍ പോള്‍ പിയറിനി, റിയര്‍ അഡ്മിറല്‍ ഫേബിയോ കാസിയോ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വെടിവയ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥരായ കൊല്ലം ക്രൈംബ്രാഞ്ച് എസ്പി സാം ക്രിസ്റ്റി ഡാനിയല്‍ , ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ പി ജെ ജേക്കബ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബോട്ടിനുള്ളില്‍ വിശദ പരിശോധന നടത്തിയ സംഘം പൊലീസ് ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വെടിയുണ്ടകള്‍ പതിഞ്ഞ ബോട്ടിലെ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയുംചെയ്തു. അതീവ രഹസ്യമായാണ് ഇറ്റാലിയന്‍ സംഘം നീണ്ടകരയില്‍ എത്തിയത്. കോസ്റ്റല്‍ പൊലീസും വിവരം അറിഞ്ഞില്ല. എന്നാല്‍ ഇറ്റാലിയന്‍ സംഘം ബോട്ടില്‍ പരിശോധന നടത്തിയിട്ടില്ലെന്നും ബോട്ട് സന്ദര്‍ശിക്കുക മാത്രമായിരുന്നെന്നുമാണ് പ്രത്യേക അന്വേഷകസംഘത്തിന്റെ വിശദീകരണം.

കപ്പലിലെ ആയുധങ്ങളെല്ലാം പിടിച്ചെടുത്തതായി പൊലീസ്

മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സംഭവത്തില്‍ കോടതി ഉത്തരവ് പ്രകാരമുള്ള എല്ലാ ആയുധങ്ങളും ഇറ്റാലിയന്‍ കപ്പലില്‍ നിന്നും പിടിച്ചെടുത്തതായി എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം ആര്‍ അജിത്കുമാര്‍ പറഞ്ഞു. കപ്പലില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെ കൊച്ചി പോര്‍ട്ട്ട്രസ്റ്റിന്റെ ഓയില്‍ ടാങ്കര്‍ ബര്‍ത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീല്‍ചെയ്ത് ഹാര്‍ബര്‍ പൊലീസ്സ്റ്റേഷനില്‍ സൂക്ഷിച്ച ആയുധങ്ങള്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പിന്നീട് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് കൊണ്ടുപോകും. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ആയുധങ്ങളെപ്പറിയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. നാലു ട്രങ്കുകളിലാക്കി ഇന്ത്യന്‍ -ഇറ്റാലിയന്‍ അധികൃതരുടെ സീല്‍ പതിപ്പിച്ചാണ് ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. അറസ്റ്റിലായ ഇറ്റാലിയന്‍ നാവികസേനയുടെ ചീഫ് മാസ്റ്റര്‍ സാര്‍ജന്റ് ലസ്റ്റോറെ മാസ്സി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരുടെ കസ്റ്റഡി നീട്ടുന്നതിനെക്കുറിച്ച് അന്വേഷണസംഘം തീരുമാനിക്കും. ഹൈക്കോടതി തീരുമാനം അനുസരിച്ചു മാത്രമേ കപ്പലിന് കൊച്ചി വിടാനാകൂ. കപ്പല്‍ ജീവനക്കാരെ ഇനിയും ചോദ്യംചെയ്യുമെന്ന് കമീഷണര്‍ പറഞ്ഞു. സംസ്ഥാന ഫോറന്‍സിക് വകുപ്പിലെ ബാലിസ്റ്റിക് വിഭാഗം അസി. ഡയറക്ടര്‍ എന്‍ ജി നിഷ, സയന്റിഫിക് അസിസ്റ്റന്റ് സൂസന്‍ ആന്റണി, റവന്യൂ-കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശോധനാസംഘത്തില്‍ ഉണ്ടായിരുന്നു. കോസ്റ്റ്ഗാര്‍ഡ്, നേവി എന്നിവയും പരിശോധനയ്ക്ക് സഹായിച്ചു. ഇറ്റലിയില്‍നിന്നുള്ള ബാലിസ്റ്റിക് വിദഗ്ധര്‍ , ഇറ്റാലിയന്‍ കോണ്‍സല്‍ ജനറല്‍ എന്നിവരും പരിശോധനാസമയത്ത് കപ്പലില്‍ ഉണ്ടായിരുന്നു. കപ്പലിന്റെ എല്ലാ ഭാഗവും പരിശോധിച്ചതായും ഇറ്റാലിയന്‍ അധികൃതര്‍ പരിശോധനയുമായി പൂര്‍ണമായും സഹകരിച്ചുവെന്നും കമീഷണര്‍ അറിയിച്ചു.

തോക്കുകള്‍ ഫോറന്‍സിക് ലാബിന് കൈമാറി

കൊല്ലം: ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സിയില്‍ നിന്നും പിടിച്ചെടുത്ത തോക്കുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ വിശദപരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. കൊല്ലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജഡ്ജി ഡോളി തോമസ് വര്‍ഗീസാണ് നിര്‍ദേശം നല്‍കിയത്. എട്ടോളം തോക്കുകളും തിരകളും രണ്ടു മണിക്കൂര്‍ സമയമെടുത്ത് കോടതി വിശദമായി പരിശോധിച്ചു. അതീവരഹസ്യമായിരുന്നു പരിശോധന. അതിനുശേഷമാണ് ലാബില്‍ വിശദപരിശോധന നടത്താന്‍ തീരുമാനിച്ചത്. അല്‍പസമയത്തിനകം തോക്കുകള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

വെടിവച്ചത് നിയമം പാലിക്കാതെ: വൈസ് അഡ്മിറല്‍

കൊച്ചി: ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്കാ ലെക്സിയില്‍നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ചത് നിയമം പാലിച്ചുകൊണ്ടല്ലെന്ന് വൈസ് അഡ്മിറല്‍ കെ എന്‍ സുശീല്‍ . അതിനാല്‍ ഇറ്റാലിയന്‍ സൈനികര്‍ക്ക് പ്രത്യേക പരിരക്ഷ കിട്ടില്ല. കപ്പലില്‍ ക്യാപ്റ്റന്റെ നിര്‍ദേശമനുസരിച്ചാണ് സുരക്ഷാ സൈനികര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതുണ്ടായില്ല. വെടിവച്ചതിനെക്കുറിച്ച് കപ്പല്‍ നാവികസേനയെ അറിയിച്ചില്ല. വെടിവയ്പിന്റെ വിശദാംശങ്ങള്‍ മനസിലാക്കാന്‍ കപ്പലിലെ ഇലക്ട്രോണിക് മാപ്പിങ് പരിശോധനാ വിധേയമാക്കണമെന്നും കെ എന്‍ സുശീല്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

deshabhimani 280212

കോണ്‍ഗ്രസിന് എന്തിന് ലജ്ജ

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ടി രാഷ്ട്രീയ ലജ്ജാശൂന്യതയുടെ പര്യായമാണെന്ന് അതിന്റെ സമീപകാല ചരിത്രം പരിശോധിക്കുന്നവരെ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടിവരില്ല. ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന ഖ്യാതികൂടി ആ പാര്‍ടിക്കുമുകളില്‍ പതിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍ക്ക് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ് എന്ന് നീതിപീഠങ്ങള്‍ക്കുമുന്നില്‍ നിസ്സംശയം തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയില്‍നിന്ന് ഒഴുകുന്ന പണമാണ് അമ്പരപ്പിക്കുന്ന കള്ളപ്പണ നിക്ഷേപമായി വിദേശബാങ്കുകളില്‍ കുമിഞ്ഞുകൂടിക്കിടക്കുന്നത്. അത്തരം നിക്ഷേപങ്ങളില്‍ വലിയൊരു പങ്ക് കോണ്‍ഗ്രസിന്റേതുതന്നെയാണെന്നും വാര്‍ത്ത വന്നു. തെരഞ്ഞെടുപ്പുകളില്‍ പണം കുത്തിയൊഴുക്കുന്നതില്‍ ബൂര്‍ഷ്വാപാര്‍ടികള്‍ മത്സരിക്കുമ്പോള്‍ മുന്നിലെത്തുന്നത് കോണ്‍ഗ്രസാണ്. കേരളത്തിലേക്ക് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അയച്ച പണപ്പെട്ടികള്‍ വലിയ വാര്‍ത്ത സൃഷ്ടിച്ചതാണ്. നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് ഇങ്ങനെയുള്ള കള്ളപ്പണം പിടിച്ചെടുത്തിട്ടുമുണ്ട്.

പ്രധാനമന്ത്രി ഉള്‍പ്പെടെ ആരോപണ വിധേയരാണ് കോണ്‍ഗ്രസില്‍ . ഒന്നേമുക്കാല്‍ ലക്ഷം കോടിയിലേറെ രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ 2ജി സ്പെക്ട്രം അഴിമതി കേവലമൊരു പ്രാദേശിക കക്ഷിയായ ഡിഎംകെയുടെ പ്രതിനിധികള്‍ രഹസ്യമായി നടത്തിയതാണെന്ന് വിവേകമതികള്‍ കരുതുന്നില്ല. അതിന്റെ നേതൃത്വവും ഉത്തരവാദിത്തവും പ്രധാനമന്ത്രിയടക്കമുള്ള ഉന്നതര്‍ക്കാണെന്ന ചൂണ്ടിക്കാട്ടലുകള്‍ക്ക് യുക്തിഭദ്രമായി വിശദീകരണം നല്‍കാന്‍ ഇന്നുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുമില്ല. കോണ്‍ഗ്രസ് എന്നത്തെയുംകാള്‍ മോശം അവസ്ഥയിലായ ഘട്ടമാണിത്. അതുകൊണ്ടുതന്നെ, അഴിമതിക്കേസുകളില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന യെദ്യൂരപ്പയെന്ന ബിജെപി നേതാവിനെ കോണ്‍ഗ്രസിലേക്ക് ഔപചാരികമായി ക്ഷണിച്ചതില്‍ ആര്‍ക്കും ആശ്ചര്യപ്പെടാനാവില്ല. ആയിരക്കണക്കിന് കോടി രൂപ കൊള്ളയടിച്ച കേസില്‍പെട്ടാണ് യെദ്യൂരപ്പയ്ക്ക് കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്. ആ യെദ്യൂരപ്പയെ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന് കേന്ദ്രമന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ ചേരാന്‍ അദ്ദേഹം ആഗ്രഹിക്കുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ സ്വാഗതംചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുകൂടിയായ ഖാര്‍ഗെ പറഞ്ഞത്. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം തിരികെ ആവശ്യപ്പെട്ട് യെദ്യൂരപ്പ സ്വന്തം പാര്‍ടിനേതൃത്വത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. ആ സാഹചര്യം മുതലെടുത്താണ് കോണ്‍ഗ്രസ് പരസ്യക്ഷണം മുന്നോട്ടുവച്ചത്.

മറ്റുകക്ഷികളില്‍നിന്ന് അഴിമതിയടക്കമുള്ള ദുര്‍വൃത്തികളുടെ പേരില്‍ പുറംതള്ളുന്ന മാലിന്യങ്ങളെപ്പോലും സ്വീകരിക്കാന്‍ വിധം കോണ്‍ഗ്രസിനെ അധഃപതിപ്പിച്ചത് ആ പാര്‍ടിയുടെ ആന്തരികമായ ദൗര്‍ബല്യവും ശോഷണവുമാണ്. ഗാന്ധിയന്‍ ആദര്‍ശമല്ല, അഴിമതിയാണിന്ന് കോണ്‍ഗ്രസിന്റെ കൊടിയടയാളം. ഏതാനും വോട്ടുകള്‍ക്കോ അധികാരം പിടിച്ചുനിര്‍ത്താനോ വെട്ടിപ്പിടിക്കാനോ ഏതുതലത്തിലേക്ക് തരംതാഴാനും മടിയില്ല എന്ന് കോണ്‍ഗ്രസ് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്. കേരളത്തില്‍ വര്‍ഗീയതയുടെയും ജാതിസങ്കുചിതത്വത്തിന്റെയും അഴിമതിയുടെയും കൊടിയേന്തിയാണ് കോണ്‍ഗ്രസ് അധികാരം കാത്തുസൂക്ഷിക്കുന്നതെങ്കില്‍ കര്‍ണാടകത്തില്‍ അഴിമതിരാജാവിനെ ക്ഷണിച്ച് അകത്തുകയറ്റിയാണ് രാഷ്ട്രീയ ലാഭത്തിന് കണ്ണെറിയുന്നതെന്നതുമാത്രം. ബിജെപി അഴിമതിയോട് സന്ധിചെയ്യുന്ന പാര്‍ടിയാണ്. മറ്റു വഴികളില്ലാതെയാണ് യെദ്യൂരപ്പയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നത്. യെദ്യൂരപ്പ കോണ്‍ഗ്രസിലെത്തുമ്പോള്‍ അവിടത്തെ അഴിമതിയുടെ കോറസില്‍ ഒരംഗം കൂടിയാകുമെന്നേയുള്ളൂ.

deshabhimani editorial 280212

ഇടുക്കിയിലെ ജലം പാഴാക്കിയതിന് പിന്നില്‍ ഗൂഢാലോചന

മുല്ലപ്പെരിയാറിന്റെ പേരില്‍ ഇടുക്കിയെലെ ജലം പാഴാക്കിക്കളഞ്ഞതിന് പിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് ആരോപണം. അനാവശ്യ സമയത്ത് വൈദ്യുതി ഉദ്പാദനം വര്‍ധിപ്പിക്കുക, കരുതലില്‍ വീഴ്ച വരുത്തുക പ്രസരണ ലൈന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ ബോര്‍ഡ് വിളിച്ചുവരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വേനല്‍ക്കാലത്ത് പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ ലഭിക്കുന്ന വന്‍ കമ്മിഷന്‍ ലക്ഷ്യമിട്ടാണ് ബോര്‍ഡിലെ ചിലര്‍ ഇത്തരം വീഴ്ചകള്‍ ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു.

അമിത ഉല്‍പ്പാദനത്തിനു മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയം കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തില്‍ ഇതിനു ശേഷമുള്ള നടപടികള്‍ സംശയങ്ങള്‍ക്കു ആക്കം കൂട്ടുന്നു. മുല്ലപ്പെരിയാറിലെ പ്രതിസന്ധി മുന്‍ നിര്‍ത്തി ഇടുക്കി ഡാമിലെ ജല നിരപ്പ് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നതിനു രണ്ടു മാസം മുമ്പു തന്നെ ഇടുക്കിയില്‍ അമിതോല്‍പ്പാദനം തുടങ്ങിയിരുന്നു. ഈ വൈദ്യുതി കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാനുള്ള നിര്‍ദേശം വന്നതിനു ശേഷം രണ്ടു മാസം കൂടി ഇതേ രീതിയില്‍ ഉല്‍പ്പാദനം നടത്തി. ഇതാണ് ഇന്നത്തെ പ്രതിസന്ധിക്കു കാരണമായത്. ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതെ അറ്റകുറ്റ പണികള്‍ നടത്തേണ്ട സമയത്ത് ആറില്‍ അഞ്ചു ജനറേറ്ററുകളും ഒരുമിച്ചു പ്രവര്‍ത്തിപ്പിക്കുകയും ചെയ്തു. സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ അഭിപ്രായം തള്ളിക്കൊണ്ടായിരുന്നു ഇത്.

മഴക്കാലത്ത് ഇടുക്കിയിലെ ഉല്‍പ്പാദനം കുറയ്ക്കുകയും സംഭരണ ശേഷിയില്ലാത്ത മറ്റ് ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ഉല്‍പ്പാദനം നടത്തിയുമാണു വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നത്.
ഇതിനു പുറമെ യൂണിറ്റിനു രണ്ടു രൂപ മുതല്‍ മൂന്നു രൂപ വരെ നല്‍കിയ കേന്ദ്ര പൂളില്‍ നിന്നും വൈദ്യുതി വാങ്ങുകയും ചെയ്യും. ഈ സമയത്തു അണ്‍ ഷെഡ്യൂള്‍ ഇന്റര്‍ചേഞ്ച് വഴി കേന്ദ്ര ഗ്രിഡിലെത്തുന്ന വൈദ്യുതിക്കു വില വളരെ കുറവാണ്. കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന വിലയ്ക്കു വൈദ്യുതി ലഭിക്കുകയും ചെയ്യും. ഈ സൗകര്യമാണു കാലങ്ങളായി സംസ്ഥാനം ഉപയോഗിക്കുന്നത്.

പീക്ക് അവറില്‍ (വൈകിട്ട് ആറുമണി മുതല്‍ രാത്രി പത്തു മണിവരെ) മൂന്നു ജനറേറ്ററുകളും ഇതിനു ശേഷം ഒരു ജനറേറ്റര്‍ ഭാഗികമായും പ്രവര്‍ത്തിപ്പിച്ചാണു വൈദ്യുതി ഉല്‍പ്പാദനം നടത്തുന്നത്. എന്നാല്‍ സെപ്റ്റംബര്‍ മുതല്‍ 25 ദിവസം അഞ്ചു ജനറേറ്ററുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചു. ഇതുവഴി പത്തുദശലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിച്ചു. ശരാശരി നാലു ദശലക്ഷം യൂണിറ്റു മുതല്‍ അഞ്ചു ദശലക്ഷം യൂണിറ്റുവരെ വൈദ്യുതി മാത്രമെ ഈ സമയം ഉല്‍പ്പാദിക്കുകയുള്ളൂ.

അധികമായി ഉല്‍പ്പാദിപ്പിച്ച വൈദ്യുതി കേന്ദ്ര ഗ്രിഡിലേയ്ക്കു നല്‍കിയപ്പോള്‍ യൂണിറ്റിനു രണ്ടു രൂപയാണു വൈദ്യുതി ബോര്‍ഡിനു ലഭിച്ചത്. ഇപ്പോള്‍ കേരളം വൈദ്യുതി വാങ്ങുന്നതാകട്ടെ യൂണിറ്റിനു 10 രൂപ മുതല്‍ 11 രൂപ വരെ നല്‍കിയാണ്. ശരാശരി ഏഴു രൂപയുടെ നഷ്ടം ഇതുവഴി ബോര്‍ഡിനുണ്ടാകുന്നുണ്ട്. പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി വാങ്ങുമ്പോള്‍ പ്രതിദിനം അഞ്ചു കോടിയുടെ ബാധ്യത ബോര്‍ഡിനുണ്ടാകുന്നു. അമിത ഉല്‍പ്പാദനം നടത്താതെ വെള്ളം ശേഖരിച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഈ നഷ്ടം കാര്യമായി കുറയ്ക്കാമായിരുന്നു.

സംസ്ഥാനത്തു പുറത്തു നിന്നും വൈദ്യുതി കൊണ്ടു വരുന്നതിനുള്ള പ്രസരണ ലൈന്‍  സമയത്തു ബുക്കു ചെയ്യാതിരുന്നതാണു മറ്റൊരു വിഷയം. ഇങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കായംകുളം വൈദ്യുതിയെ പൂര്‍ണമായും ആശ്രയിക്കേണ്ട സാഹചര്യം വരില്ലായിരുന്നു.

കേന്ദ്രപൂളില്‍നിന്നോ സ്വകാര്യ ഉല്‍പ്പാദകരില്‍നിന്നോ യൂണിറ്റിനു ആറു രൂപ മുതല്‍ ഏഴു രൂപ വരെ നല്‍കി വൈദ്യുതി എത്തിക്കാന്‍ കഴിയുമായിരുന്നു. മഴക്കാലത്തിനു മുമ്പു തന്നെ നടത്തിയ ആസൂത്രണത്തില്‍ വന്ന പിഴവാണിത്. ഉദ്യോഗസ്ഥര്‍ ഇതു ചൂണ്ടിക്കാണിച്ചിരുന്നുവെങ്കിലും ബോര്‍ഡ് അവഗണിക്കുകയായിരുന്നു.

janayugom 280212

നദീസംയോജന പദ്ധതിക്ക് സുപ്രീംകോടതിയുടെ അനുമതി

അന്തര്‍ സംസ്ഥാന നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി. പദ്ധതി ആസൂത്രണംചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി ഉന്നതതല സമിതിയെയും കോടതി നിയമിച്ചു. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന പദ്ധതിക്ക് പച്ചകൊടി കാട്ടിയത് വലിയ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കേരളത്തില്‍ പമ്പ-അച്ചന്‍കോവില്‍ - വൈപ്പാര്‍ ലിങ്ക് പദ്ധതി നദീ സംയോജന പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്. തുടക്കം മുതല്‍ കേരളം പദ്ധതിയെ എതിര്‍ത്തിരുന്നു. പമ്പയിലും അച്ചന്‍കോവിലിലും ഇപ്പോള്‍ത്തന്നെ ആവശ്യത്തിന് വെള്ളമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ , ഈ നദികളില്‍നിന്ന് തമിഴ്നാട്ടിലെ വൈപ്പാറിലേക്ക് വെള്ളം കൊണ്ടുപോകരുതെന്നാണ് കേരളത്തിന്റെ നിലപാട്. മാത്രമല്ല വേമ്പനാട് കായലിന്റെയും കുട്ടനാടിന്റെയും പരിസ്ഥിതി സന്തുലനത്തെത്തന്നെ പദ്ധതി പ്രതികൂലമായി ബാധിക്കും. ചീഫ്ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് നദീസംയോജന പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്. പദ്ധതി ഇപ്പോള്‍ത്തന്നെ വൈകിയെന്നും ഇത് വര്‍ധിച്ച ചെലവിന് വഴിയൊരുക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. പദ്ധതി സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ , വകുപ്പുകള്‍ , സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ , വിദഗ്ധര്‍ , സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിക്കാണ് കോടതി രൂപം നല്‍കിയിരിക്കുന്നത്. കേന്ദ്ര ജലവിഭവ മന്ത്രിയും സെക്രട്ടറിയും പരിസ്ഥിതി- വനം മന്ത്രാലയം സെക്രട്ടറി, ജലവിഭവം- ധനം- പരിസ്ഥിതി എന്നീ മന്ത്രാലയങ്ങളും ആസൂത്രണ കമീഷനും നിര്‍ദേശിക്കുന്ന നാല് വിദഗ്ധ അംഗങ്ങള്‍ എന്നിവര്‍ സമിതിയിലുണ്ടാകും. ഇവര്‍ക്ക് പുറമെ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ , രണ്ട് സാമൂഹ്യപ്രവര്‍ത്തകര്‍ , ഇതുവരെ കേസില്‍ സുപ്രീംകോടതിയെ സഹായിച്ചിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടും. നദീസംയോജനം നടപ്പാക്കുന്നതിനായി ഇത്തരമൊരു സമിതിയെ നിയമിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കുന്നതായി കോടതി പറഞ്ഞു. ഈ സമിതി പദ്ധതി നടപ്പാക്കണം. ഇതിനാവശ്യമായ ആസൂത്രണം സമിതി നടത്തണം.

വാജ്പേയി പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ 2002 ഒക്ടോബറിലാണ് നദീസംയോജന പദ്ധതിയെന്ന ആശയം മുന്നോട്ടുവച്ചത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തേക്കും ഗംഗാജലം എന്ന മുദ്രാവാക്യമുയര്‍ത്തി ആശയത്തിന് ഹൈന്ദവനിറം നല്‍കാനും എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഹിമാലയന്‍നിരകളില്‍നിന്ന് ഉല്‍ഭവിക്കുന്ന നദികളുമായി ബന്ധപ്പെട്ട് 10 സംയോജന പദ്ധതികളും ഉപഭൂഖണ്ഡ മേഖലയിലെ നദികളുമായി ബന്ധപ്പെട്ട് 16 സംയോജന പദ്ധതികളുമാണ് തെരഞ്ഞെടുത്തിരുന്നത്. ഇതില്‍ ഉപഭൂഖണ്ഡ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ് പമ്പ- വൈപ്പാര്‍ പദ്ധതി. 2016 ആവുമ്പോഴേക്കും പദ്ധതി നിലവില്‍ കൊണ്ടുവരണമെന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യമിട്ടതെങ്കിലും സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം വൈകുകയായിരുന്നു. എല്ലാ സംസ്ഥാനങ്ങളും തമ്മില്‍ സമവായത്തിലെത്തിയ ശേഷമേ പദ്ധതി നടപ്പാക്കൂ എന്ന നിലപാടാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ , സുപ്രീംകോടതിയില്‍ പദ്ധതി നടപ്പാക്കുന്നതിലെ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ വേണ്ടവിധം ധരിപ്പിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടു പോകേണ്ടി വരും.
(എം പ്രശാന്ത്)

deshabhimani 280212

അഭയകേസ്: മുന്‍ എഎസ്ഐയുടെ ആത്മഹത്യ സിബിഐ പീഡനംമൂലം

സിസ്റ്റര്‍ അഭയ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍ എഎസ്ഐ വി വി അഗസ്റ്റിനെ ആത്മഹത്യയിലേക്ക് നയിച്ചത് സിബിഐയുടെ മാനസികപീഡനമാണെന്ന് അന്വേഷണറിപ്പോര്‍ട്ട്. അഗസ്റ്റിന്റെ മരണം അന്വേഷിച്ച എഡിജിപി എ ഹേമചന്ദ്രന്‍ ഡിജിപിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കി. ഇത് പിന്നീട് വിചാരണ കോടതിയായ കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. അഗസ്റ്റിനെ 2008 നവംബര്‍ 26 നാണ് ഇത്തിത്താനത്തെ പുരയിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. സിബിഐയുടെ പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന കത്തും അഗസ്റ്റിന്റെ പോക്കറ്റിലുണ്ടായിരുന്നു. ഇതോടെയാണ് മാനസിക പീഡനം ആരോപിച്ച് അഗസ്റ്റിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. ഇവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് കേസ് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. അന്വേഷണ ചുമതല ലഭിച്ച എഡിജിപി എ ഹേമചന്ദ്രന്‍ രണ്ടു വര്‍ഷംകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കിയാണ് ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.

നാലുദിവസം തുടര്‍ച്ചയായി സിബിഐ അഗസ്റ്റിനെ ചോദ്യം ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. 24ന് രാത്രി ചോദ്യംചെയ്യലിന് ശേഷം 25ന് ഉച്ചയോടെയാണ് അഗസ്റ്റിനെ വിട്ടത്. 18 മണിക്കൂറിനു ശേഷം അഗസ്റ്റിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സിബിഐ യുടെ ചോദ്യംചെയ്യലില്‍ അഗസ്റ്റിന്‍ കടുത്ത മാനസികസംഘര്‍ഷം അനുഭവിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. ഐപിസി 306 വകുപ്പു പ്രകാരം ആത്മഹത്യാപ്രേരണക്കുറ്റത്തിന്റെ പരിധിയില്‍ വരുന്ന സംഭവമാണിത്. എന്നാല്‍ , അഗസ്റ്റിന്‍ മരിക്കണമെന്ന ഉദ്ദേശം സിബിഐക്ക് ഉണ്ടായിരുന്നില്ല.

കേസ് തെളിയിക്കാന്‍ അഗസ്റ്റിനെ പരമാവധി ഉപയോഗിക്കാനായിരുന്നു സിബിഐയുടെ ശ്രമം. ഇതിന് സ്വീകരിച്ച രീതിയിലുള്ള വിയോജിപ്പാണ് അന്വേഷണറിപ്പോര്‍ട്ടിലുള്ളത്. നിയമപരമായും ഭരണഘടനാപരമായും പൗരന് ലഭിക്കേണ്ട അവകാശങ്ങളുണ്ട്. അഗസ്റ്റിന്റെ കാര്യത്തില്‍ സിബിഐക്ക് ഈ അവകാശം സംരക്ഷിക്കുന്നതില്‍ വന്ന വീഴ്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇരുപത്തൊമ്പതു പേജുള്ള റിപ്പോര്‍ട്ടില്‍ 88 സാക്ഷിമൊഴികളും 188 തെളിവുകളും അഗസ്റ്റിന്റെ ഡയറിയിലെ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന വി വി അഗസ്റ്റിനാണ് അഭയ കൊല്ലപ്പെട്ട വിവരം അറിഞ്ഞ് പയസ് ടെന്‍ത് കോണ്‍വെന്റില്‍ ആദ്യം എത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ . കേസില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയതും എഫ്ഐആര്‍ രേഖപ്പെടുത്തിയതും ഇദ്ദേഹമായിരുന്നു.

deshabhimani 280212