Tuesday, February 28, 2012

പണിമുടക്കില്‍ രാജ്യം നിശ്ചലമായി


11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ രാജ്യം നിശ്ചലമായി. ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. തൊഴില്‍ശാലകള്‍ ബഹിഷ്കരിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമസ്തമേഖലകളിലുമുള്ള ജനങ്ങള്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യമേകി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഇന്ത്യയുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ പണിമുടക്കില്‍ തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ പങ്കുചേര്‍ന്നത്. ഇതിനിടെ കേരളത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച അടിയന്തരസാഹചര്യങ്ങളിലൊഴികെ ആര്‍ക്കും അവധി അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളവും ഇതര ആനുകൂല്യങ്ങളും നിഷേധിക്കും. ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല അധ്യാപക- സര്‍വീസ് സംഘടനകള്‍ വിട്ടുനില്‍ക്കുകയാണ്.

24 മണിക്കൂര്‍ സമരം ചൊവ്വാഴ്ച അര്‍ധരാത്രിവരെ തുടരും. പാല്‍ , പത്രം, കുടിവെള്ളം, ആശുപത്രികള്‍ എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കാരംഭിച്ച് മണിക്കൂറുകള്‍ക്കകംതന്നെ രാജ്യം നിശ്ചലമായി. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. യൂണിയനുകളൊന്നടങ്കം പണിമുടക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും തൊഴിലാളികളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ നിലപാട് തുടര്‍ന്നാല്‍ കടുത്തപോരാട്ടങ്ങളെ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്ട്രേഡ്യൂണിയനുകള്‍ മുന്നറിയിപ്പു നല്‍കി. ബാങ്കുകളുള്‍പ്പെടെ പൊതുമേഖലയിലെ ഓഫീസുകള്‍ രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും സ്തംഭിക്കും. പൊതുമേഖലയിലേതുള്‍പ്പെടെ ഗതാഗതമേഖലയിലെ മുഴുവന്‍ യൂണിയനുകളും പണിമുടക്കുന്നതിനാല്‍ വാഹനഗതാഗതമുണ്ടാകില്ല. പലയിടത്തും ട്രെയിനുകള്‍ തടയുന്നുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ പ്രധാന ട്രേഡ്യൂണിയനുകളും സഹകരിച്ചുള്ള സംയുക്ത പണിമുടക്ക്്. കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങളാണ് പണിമുടക്കിന് ട്രേഡ്യൂണിയനുകളെ നിര്‍ബന്ധിതരാക്കിയത്.

1991ല്‍ നവഉദാര പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കം കുറിച്ചശേഷം പതിനാലാമത് പൊതുപണിമുടക്കാണിത്. 2010ല്‍ 13-ാമത് അഖിലേന്ത്യാ പണിമുടക്ക് ഐഎന്‍ടിയുസിയുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ചൊവ്വാഴ്ചത്തെ പണിമുടക്കില്‍ ബിഎംഎസും പങ്കെടുക്കുന്നു. തൊഴില്‍നിയമങ്ങള്‍ ഉറപ്പാക്കുക, വിലക്കയറ്റം തടയുക, കരാര്‍തൊഴില്‍ അവസാനിപ്പിക്കുക, ഓഹരിവില്‍പ്പന നിര്‍ത്തുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഉറപ്പാക്കുക, എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സംഘടിത-അസംഘടിത മേഖലകളിലായി രാജ്യത്ത് 50 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ അണിനിരക്കും. ബാങ്ക്- ഇന്‍ഷുറന്‍സ്- ടെലികോം- തപാല്‍ - തുറമുഖം- എണ്ണ- പ്രകൃതിവാതകം- ഖനി- വൈദ്യുതി- ഗതാഗതം തുടങ്ങി രാജ്യത്തെ പ്രധാന തൊഴില്‍മേഖലകളെല്ലാം സ്തംഭിക്കും. പ്രതിരോധമന്ത്രാലയത്തിനു കീഴിലുള്ള 32 ആയുധഫാക്ടറിയും എട്ട് പൊതുമേഖലാ പ്രതിരോധ സ്ഥാപനവും നിശ്ചലമാകും.

deshabhimani news

1 comment:

  1. 11 കേന്ദ്ര ട്രേഡ്യൂണിയനുകള്‍ ആഹ്വാനംചെയ്ത പണിമുടക്കില്‍ രാജ്യം നിശ്ചലമായി. ജനജീവിതം ദുഃസഹമാക്കുന്ന നയങ്ങള്‍ യുപിഎ സര്‍ക്കാര്‍ തിരുത്തണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. തൊഴില്‍ശാലകള്‍ ബഹിഷ്കരിച്ചും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകമ്പോളങ്ങള്‍ അടച്ചിട്ടും സമസ്തമേഖലകളിലുമുള്ള ജനങ്ങള്‍ പണിമുടക്കിന് ഐക്യദാര്‍ഡ്യമേകി. പണിമുടക്കിയ തൊഴിലാളികള്‍ ജില്ലാകേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ഇന്ത്യയുടെ സമരചരിത്രത്തില്‍ നാഴികക്കല്ലായ പണിമുടക്കില്‍ തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ പങ്കുചേര്‍ന്നത്. ഇതിനിടെ കേരളത്തില്‍ പണിമുടക്കുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഡയസ്നോണ്‍ ബാധകമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച അടിയന്തരസാഹചര്യങ്ങളിലൊഴികെ ആര്‍ക്കും അവധി അനുവദിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ശമ്പളവും ഇതര ആനുകൂല്യങ്ങളും നിഷേധിക്കും. ഐഎന്‍ടിയുസി പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് അനുകൂല അധ്യാപക- സര്‍വീസ് സംഘടനകള്‍ വിട്ടുനില്‍ക്കുകയാണ്.

    ReplyDelete