Friday, July 1, 2016

ബ്രിട്ടന്‍ ഇയു വിടുമ്പോള്‍

കോര്‍പറേറ്റ് മാധ്യമങ്ങള്‍ വായിച്ചാല്‍ തോന്നുക യൂറോപ്യന്‍ യൂണിയനില്‍ (ഇയു)നിന്ന് വിട്ടുപോകാനുള്ള ബ്രിട്ടീഷ് ജനതയുടെ തീരുമാനം ആ രാജ്യത്തിനും യൂറോപ്പിനും ലോകത്തിനുതന്നെയും അപരിഹാര്യമായ ദുരന്തമാണ് വരുത്തിവച്ചിട്ടുള്ളതെന്നാണ്. ആഗോളവല്‍ക്കരണത്തിന്റെയും ലിബറല്‍ മുതലാളിത്തക്രമത്തിന്റെയും ദുഃഖകരമായ അന്ത്യമായും പ്രവചനങ്ങളുയര്‍ന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയ്ക്കുശേഷം ലോക ഓഹരിക്കമ്പോളവും ധനകമ്പോളവും കുത്തനെ ഇടിയുകയും ചെയ്തു.

എന്നാല്‍, ഈ വീക്ഷണത്തെ അപ്പാടെ അംഗീകരിക്കാന്‍ കമ്യൂണിസ്റ്റ്– ഇടതുപക്ഷ മനസ്സുകള്‍ക്ക് കഴിയില്ല. യുണൈറ്റഡ് കിങ്ഡം യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന വിഷയത്തില്‍ നടന്ന ഹിതപരിശോധനയില്‍ ഇയുവില്‍നിന്ന് വിട്ടുപോകുന്നതിനെ 52 ശതമാനം ജനങ്ങള്‍ അനുകൂലിച്ചു. 28 അംഗരാജ്യങ്ങളെയും നവഉദാരവല്‍ക്കരണക്രമം പിന്തുടരാന്‍ നിര്‍ബന്ധിക്കുംവിധമുള്ള യൂറോപ്യന്‍ യൂണിയന്റെ കര്‍ശന നിയന്ത്രണങ്ങള്‍ക്കെതിരെയുള്ള വോട്ടാണിത്.

യൂറോപ്പിലെ വന്‍കിട മുതലാളിമാരുടെയും അന്താരാഷ്ട്ര ധനമൂലധനത്തിന്റെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന രാഷ്ട്രങ്ങളുടെ സഖ്യമാണ് ഇയു. അംഗരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ബാധം മൂലധന ഒഴുക്കും ഇയു ഉറപ്പുവരുത്തി. എന്നാല്‍, അംഗരാജ്യങ്ങളിലെ ധനകമ്മി മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ (ജിഡിപി) മൂന്ന് ശതമാനത്തിലധികമാകരുതെന്ന നിയന്ത്രണം അടിച്ചേല്‍പ്പിച്ചു. അതായത് സര്‍ക്കാര്‍ച്ചെലവിന് പരിധി നിശ്ചയിച്ചു. ഇയു രാജ്യങ്ങള്‍ പൊതുകറന്‍സിയായി യൂറോ അംഗീകരിക്കുകയും ചെയ്തു. അതായത് സ്വതന്ത്രമായ നാണയനയവും അംഗരാജ്യങ്ങള്‍ക്ക് അസാധ്യമായി. സ്വന്തംനിലയില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് നാണയത്തിന്റെ മൂല്യശോഷണം വരുത്താനോ കയറ്റുമതിക്ക് സബ്സിഡി നല്‍കാനോ കഴിയാതായി. ഇയുവിന്റെ കീഴില്‍ ഒരു രാജ്യത്തിനും ആഭ്യന്തരവ്യവസായങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ പറ്റാതായി; അവ പ്രതിസന്ധിയിലാണെങ്കില്‍പ്പോലും.

ആഗോള ധനമേഖലയില്‍ 2008ലുണ്ടായ പ്രതിസന്ധിക്കുശേഷം ഇയു പൊതുചെലവും സാമൂഹ്യചെലവുകളും വെട്ടിക്കുറച്ച് കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചു. ഇത് തൊഴിലാളിവര്‍ഗത്തെയും ദരിദ്രജനവിഭാഗങ്ങളെയും ദോഷമായി ബാധിച്ചു. അവരുടെ വിദ്യാഭ്യാസ– ആരോഗ്യ– പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കുത്തനെ വെട്ടിക്കുറച്ചു. നവ ഉദാരവല്‍ക്കരണ നടപടികള്‍ ഒരുവശത്ത് സാമ്പത്തിക അസമത്വം വളര്‍ത്തുകയും മറുവശത്ത് സമ്പത്തിന്റെ കേന്ദ്രീകരണം സാധ്യമാക്കുകയും ചെയ്തു. ബ്രിട്ടനെപ്പോലുള്ള രാഷ്ട്രങ്ങളില്‍ ഇത് വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായി. അതോടൊപ്പം, ഊഹാധിഷ്ഠിത ധനഇടപാടുകളിലൂടെ ലാഭംകൊയ്യുന്ന 'ധനവല്‍ക്കരണ'ത്തിന് വഴിതുറക്കുകയും ചെയ്തു. ബ്രിട്ടനില്‍ ഭരണം നടത്തുന്ന വലതുപക്ഷ യാഥാസ്ഥിതികകക്ഷി സര്‍ക്കാരാകട്ടെ, പൊതു ആരോഗ്യസംവിധാനമായ ദേശീയ ആരോഗ്യ സര്‍വീസിലും പൊതുവിദ്യാഭ്യാസത്തിലും ഭവനമേഖലയിലും വന്‍ വെട്ടിക്കുറവ് വരുത്തി. ഇത് വ്യവസായത്തൊഴിലാളികളെ വന്‍തോതില്‍ തൊഴില്‍രഹിതരാക്കി.

യൂറോപ്പിലെ ദരിദ്രരാഷ്ട്രങ്ങളായ ഗ്രീസിനും മറ്റുമാണ് ഇയു സംവിധാനത്തില്‍ ഏറ്റവും വിഷമം അനുഭവിക്കേണ്ടിവന്നത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇയുവും ഐഎംഎഫും കടുത്ത ചെലവുചുരുക്കല്‍ നടപടികളാണ് ഗ്രീസിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇവിടെ യുവാക്കളിലെ തൊഴിലില്ലായ്മ 50 ശതമാനത്തിലും അധികമാണ്. കൂലിയിലും പെന്‍ഷനിലും വന്‍ വെട്ടിക്കുറവ് വരുത്തുകയും ചെയ്തു. വൈദ്യുതിമേഖലയും മറ്റ് സുപ്രധാന ദേശീയസ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിക്കാന്‍ ഗ്രീസ് നിര്‍ബന്ധിതമായി. ചെലവുചുരുക്കല്‍ നയങ്ങള്‍ക്ക് അന്ത്യമിടുമെന്ന് പറഞ്ഞ് അധികാരമേറിയ സിറിസ സര്‍ക്കാരിന് ആ ദിശയിലേക്കുള്ള ഒരു നടപടിയും  കൈക്കൊള്ളാനായില്ല. ഇയു നിയമം അത്തരം നടപടികളെ നിരോധിക്കുന്നു എന്നതിനാലാണിത്. ഇയുവില്‍ തുടരുന്നിടത്തോളം കടുത്ത ചെലവുചുരുക്കല്‍ എന്ന കയ്പേറിയ ഔഷധം വിഴുങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാണ്.

ഇയുവിലും യൂറോയിലും തുടരുന്നിടത്തോളം കാലം ഒരംഗരാജ്യത്തിനും, ഇടതുപക്ഷ സര്‍ക്കാരാണെങ്കില്‍പ്പോലും ചെലവുചുരുക്കല്‍ ഇതര ബദല്‍നയങ്ങള്‍ നടപ്പാക്കാനോ ഇയു നിയന്ത്രിത ധനമൂലധന നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ജനാധിപത്യരീതികള്‍ അവലംബിക്കാനോ കഴിയില്ല. വളരെയേറെ ചര്‍ച്ചചെയ്യപ്പെട്ട ഈ പ്രതിഭാസത്തെ ഇയുവിലെ 'ജനാധിപത്യശോഷണ'മായി വിലയിരുത്താം.
ബ്രിട്ടനില്‍ ഹിതപരിശോധന നടക്കാനുള്ള കാരണം ഭരണകക്ഷിയായ യാഥാസ്ഥിതിക കക്ഷിയിലെ ഉള്‍പ്പോരാണ്. പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഹിതപരിശോധനയ്ക്ക് ഉത്തരവിട്ടത് യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ കഴിയുമെന്ന ഉറച്ചവിശ്വാസത്തിലായിരുന്നു. പ്രധാന പ്രതിപക്ഷമായ ലേബര്‍പാര്‍ടിയും ഔദ്യോഗികമായി ഇയുവില്‍ തുടരുന്നതിന് അനുകൂലനിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, കാമറണിന്റെ തെറ്റായ കണക്കുകൂട്ടല്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിസ്ഥാനംതന്നെ നഷ്ടപ്പെടുത്തി. ലേബര്‍പാര്‍ടിയില്‍ ഒരു വിഭാഗം യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുകടക്കുന്നതിന് അനുകൂലമായി നിലകൊണ്ടു. ലേബര്‍ പാര്‍ടി നേതാവ് ജെറമി കോര്‍ബിനാകട്ടെ പാര്‍ടിനേതൃത്വത്തേക്കാള്‍ ഇടതുപക്ഷക്കാരനുമാണ്. കോര്‍ബിന്‍ ഔദ്യോഗികമായി ഇയുവില്‍ തുടരുന്നതിന് അനുകൂലമായാണ് പ്രചാരണം നടത്തിയതെങ്കില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അനുയായികളും ഇയുവില്‍നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചു.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി, ട്രോട്സ്്കിയിസ്റ്റ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി തുടങ്ങി ഇടതുപക്ഷക്കാരില്‍ മഹാഭൂരിപക്ഷവും ഇയുവില്‍നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചു. എന്നാല്‍, ഇടതുപക്ഷം ബ്രിട്ടനില്‍ തീര്‍ത്തും ദുര്‍ബലമാണ്. വലതുപക്ഷമാണ് ഈ പ്രചാരണത്തിന്റെ നേതൃത്വം ഏറ്റെടുത്തത്. കുടിയേറ്റവിരുദ്ധ വികാരത്തെ അവര്‍ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. ചെറിയ കൂലിക്കായി കിഴക്കന്‍ യൂറോപ്പില്‍നിന്ന് തൊഴിലാളികള്‍ ബ്രിട്ടനിലേക്ക് ഒഴുകിയെത്തി എന്നത് വാസ്തവമാണുതാനും. ബ്രിട്ടനിലെ തൊഴിലാളിവര്‍ഗവും ദരിദ്രമേഖലയില്‍നിന്നുള്ളവരും ഇയുവില്‍നിന്ന് വിട്ടുപോകുന്നതിനെ അനുകൂലിച്ചു. ഭരണവര്‍ഗപാര്‍ടികളും കോര്‍പറേറ്റ് മാധ്യമങ്ങളും ധനമൂലധന ശക്തികളും ഇയു വിട്ടാല്‍ ബ്രിട്ടന്‍ തകരുമെന്ന വന്‍പ്രചാരണമാണ് നടത്തിയത്. ഇതിനെ എതിര്‍ത്താണ് ജനങ്ങള്‍ ജനാധിപത്യപരമായി ഇയു വിടുക എന്ന തീരുമാനത്തിലെത്തിയത്.

പോര്‍ച്ചുഗലിലും ഗ്രീസിലും ഏറെ ജനസ്വാധീനമുള്ള കമ്യൂണിസ്റ്റ് പാര്‍ടികള്‍ ബ്രിട്ടനിലെ ജനവിധിയെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ പാര്‍ടികളും സ്വന്തം രാജ്യങ്ങളില്‍ ഇയുവിനും അവരുടെ ആധിപത്യനീക്കങ്ങള്‍ക്കും എതിരെ സമരം നടത്തിവരികയാണ്.

ബ്രിട്ടനിലെ ശാക്തികബലാബലത്തില്‍ വലതുപക്ഷ സമീപനത്തിനുണ്ടായ നേട്ടം താല്‍ക്കാലികം മാത്രമാണ്. വലതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്ന യാഥാസ്ഥിതികകക്ഷി സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഇത്. ലേബര്‍ പാര്‍ടി നേതൃത്വത്തില്‍നിന്ന് കോര്‍ബിനെ പുറത്താക്കാനുള്ള നീക്കവും ശക്തമാണ്. കഴിഞ്ഞ മൂന്നു ദശാബ്ദമായി വലതുപക്ഷത്തേക്ക് നീങ്ങിയ ലേബര്‍ പാര്‍ടി, ജെറമി കോര്‍ബിനും അദ്ദേഹത്തിന്റെ ഇടതുപക്ഷ അജന്‍ഡയ്ക്കും പിന്നില്‍ അടിയുറച്ചുനില്‍ക്കുന്നപക്ഷം വരുംദിവസങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. കോര്‍ബിന്‍ മുന്നോട്ടുവച്ചതുപോലെ റെയില്‍വേയെ പുനര്‍ദേശസാല്‍ക്കരിക്കുക, സമ്പദ്വ്യവസ്ഥയുടെ പ്രധാന മേഖലകളില്‍ സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക, ധനമൂലധനത്തിനുപകരം ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നപക്ഷം ബ്രിട്ടീഷ് ജനത അവരുടെ അവകാശങ്ങള്‍ തിരിച്ചുപിടിക്കുകയും തുല്യത ഉറപ്പുവരുത്തുന്ന സമൂഹത്തിനായുള്ള പോരാട്ടത്തിന് തുടക്കംകുറിക്കുകയും ചെയ്യും. ഇത്തരം ഇടതുപക്ഷ ജനാധിപത്യപദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്നതിലൂടെമാത്രമേ വലതുപക്ഷത്തിന്റെ വംശീയവൈരത്തിനും വിദേശവിദ്വേഷത്തിനുമെതിരെ പൊരുതാനും അതിനായി ജനങ്ങളെ അണിനിരത്താനും കഴിയൂ *

പ്രകാശ് കാരാട്ട്  Thursday Jun 30, 2016 ദേശാഭിമാനി

ധവളപത്രം 2016 - ഇല്ല; ഓട്ടക്കാലണ










Saturday, May 28, 2016

RSS പൈശാചികത












കുമ്മനത്തിന്റെ കുതന്ത്രം ഫലിക്കില്ല

അക്രമം നിര്‍ത്താന്‍ സിപിഐ എം നേതൃത്വത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ് കേരളത്തിലെ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കുമ്മനം മാത്രമല്ല, ബിജെപിയുടെ അഖിലേന്ത്യാ നേതാക്കളായ അമിത് ഷായും കൂട്ടരും അതുതന്നെ ആവര്‍ത്തിക്കുന്നു. ബിജെപിയുടെ വ്യാപകമായ അക്രമം മറച്ചുപിടിക്കാനാണ് ശ്രമം. വളരെ ആസൂത്രിതമായാണ് ബിജെപി നേതാക്കള്‍ സിപിഐ എമ്മിനെ കുറ്റപ്പെടുത്തി പ്രചാരവേല നടത്തുന്നത്. ഇത്തരത്തിലുള്ള സംസാരം പ്രയോജനപ്പെടുമെന്നാണ് ഇക്കൂട്ടര്‍ ധരിക്കുന്നതെന്ന് തോന്നുന്നു. ആര്‍എസ്എസ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാലിന്റെ പാദം മുറിച്ചുമാറ്റേണ്ടിവന്ന തൃശൂരിലെ ശശികുമാര്‍ കഴിഞ്ഞദിവസം മരിച്ചു. തെരഞ്ഞെടുപ്പിനുശേഷം ആര്‍എസ്എസ് അക്രമത്തില്‍ രണ്ടുപേര്‍ മരിച്ചു. നിരവധിപേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിന്റെയെല്ലാം ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനാണ് ബിജെപി നേതൃത്വത്തിന്റെ കുപ്രചാരണം. തെരഞ്ഞെടുപ്പുഫലം പുറത്തുവന്നശേഷം ഏതെല്ലാം സ്ഥലങ്ങളില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ അക്രമം നടന്നുവെന്ന് വിശദമായി പ്രതിപാദിക്കപ്പെട്ടതുകൊണ്ട് അതൊന്നും ആവര്‍ത്തിക്കുന്നില്ല.

ദി ഹിന്ദു പത്രത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള ഒരു വാര്‍ത്ത കഴിഞ്ഞദിവസം അഞ്ചുകോളം തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു. സംഘപരിവാര്‍ സംഘടനയായ ബജ്രംഗ്ദളിന്റെ ആയുധപരിശീലനവുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത വന്നത്. പരിശീലനത്തിന്റെ ചിത്രവും പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവര്‍ സങ്കല്‍പ്പികമായി ഭീകരപ്രവര്‍ത്തകരുമായി യുദ്ധം ചെയ്യുകയാണുപോലും. മോക്ഡ്രില്ലെന്നാണ് ഇതിന്റെ പേര്. ബജ്രംഗ്ദള്‍ യുവാക്കള്‍ രാജ്യസ്നേഹികളും ശത്രുക്കള്‍ രാജ്യദ്രോഹികളുമായി ചിത്രീകരിച്ചാണ് യുദ്ധം. ആയുധപരിശീലനമാണ് ഇവിടെ നടക്കുന്നത്. ലാത്തിയും വാളും റൈഫിളും ഉപയോഗിച്ച് ആയുധപരിശീലനം നടത്തുന്നത് യഥാര്‍ഥത്തില്‍ ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്താനാണ്. ന്യൂനപക്ഷത്തെമാത്രമല്ല, സ്വന്തം ശത്രുക്കളായി മുദ്രകുത്തുന്ന മറ്റുള്ളവരെയും ആക്രമിക്കാനാണ് ഈ പരിശീലനം.

ആയുധപരിശീലനം ആത്മരക്ഷയ്ക്കുവേണ്ടിയാണെന്നാണ് സംഘാടകരുടെ വാദം. മെയ് 14ന് പരിശീലനം നടത്തുന്ന ഏതാനും യുവാക്കളെ ഐപിസി 153എ പ്രകാരം നിയമവിരുദ്ധമായി ആയുധപരിശീലനം നടത്തിയതിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പരിശീലനത്തെ പരസ്യമായി ന്യായീകരിച്ചത് യുപി ഗവര്‍ണര്‍ രാംനായകാണ്. ആയുധപരിശീലനത്തെ അനുകൂലിക്കുകയും ന്യായീകരിക്കുകയുമാണ് ഗവര്‍ണര്‍ ചെയ്തത്. രാജ്യത്തിന്റെ നാനാഭാഗങ്ങളിലും തോക്കുള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലനം നടന്നുവരുന്നുണ്ട്. അവര്‍ പറയുന്നത്, യുപിയില്‍മാത്രം 45 നഗരങ്ങളില്‍ ഇത്തരം പരിശീലനം നടന്നുവരുന്നുണ്ടെന്നാണ്. ജയ് ശ്രീറാം, ജയ് ഭാരത് എന്നിങ്ങനെയുള്ള മന്ത്രം ഉച്ചരിച്ചാണ് ഇക്കൂട്ടരുടെ പേക്കൂത്ത്്. ഒരു ഗവര്‍ണര്‍തന്നെ ആയുധപരിശീലനത്തിനും അക്രമത്തിനും കൂട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടായാല്‍ നാടിന്റെ ഭാവിയെന്താകുമെന്ന് ഉല്‍ക്കണ്ഠപ്പെടാതിരിക്കാന്‍ വയ്യ.

മോഡിസര്‍ക്കാരിന്റെ പൂര്‍ണപിന്തുണയോടെതന്നെയാണ് രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ഇത്തരം ആയുധപരിശീലനം നടക്കുന്നത്. ഇത് സമാധാനം പാലിക്കാനാണെന്ന് ആരെയും വിശ്വസിപ്പിക്കാന്‍ കഴിയില്ല. ഭീകരവാദികളെന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നവരെ തലയോട്ടികൊണ്ട് നിര്‍മിച്ച തൊപ്പി ധരിപ്പിച്ചശേഷമാണുപോലും വെടിവച്ചുകൊല്ലുന്നതായി അഭിനയിക്കുന്നത്. ഭീകരവാദികളെന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത് മതന്യൂനപക്ഷങ്ങളില്‍പ്പെട്ടവരെയാണ്. അവരെ ഭീതിപ്പെടുത്തുകയാണ് ഇത്തരത്തിലുള്ള 'മോക്ഡ്രില്‍'കൊണ്ട് ഉദ്ദേശിക്കുന്നത്. അതോടൊപ്പം ചില ഘട്ടങ്ങളില്‍ ആയുധപരിശീലനം ലഭിച്ചവരെക്കൊണ്ട് ആക്രമണം സംഘടിപ്പിക്കുകയും ചെയ്യാം. ഒരു മതനിരപേക്ഷ രാഷ്ട്രത്തിലാണ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇത്തരം പരിശീലനം നടക്കുന്നത്. ആയുധം ഉപയോഗിച്ച് ആളെ കൊല്ലാന്‍തന്നെയാണ് പരിശീലനം.

സമാധാനവാദികളെന്ന് കുമ്മനം രാജശേഖരന്‍ അവകാശപ്പെടുന്നവരാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും ആയുധപരിശീലനം നടത്തുന്നതും സിപിഐ എം പ്രവര്‍ത്തകരെ ആക്രമിക്കുന്നതും. അറിയപ്പെടുന്ന ആര്‍എസ്എസുകാരെയാണ് സംസ്ഥാന ഗവര്‍ണര്‍മാരായി മോഡിസര്‍ക്കാര്‍ നിയമിച്ചത്. സംസ്ഥാനഭരണത്തിന്റെ അധിപനായി വിശേഷിപ്പിക്കുന്ന ഗവര്‍ണര്‍തന്നെ അക്രമത്തിന് നേതൃത്വം കൊടുത്താല്‍ ആപല്‍ക്കരമായ സ്ഥിതിവിശേഷമാണ് രാജ്യത്ത് സംജാതമാകുക. ആത്മരക്ഷാര്‍ഥമാണ് ആയുധപരിശീലനം സംഘടിപ്പിക്കുന്നതെന്നാണ് ഗവര്‍ണര്‍പോലും വാദിക്കുന്നത്. ഈ പോക്ക് തനി സ്വേച്ഛാധിപത്യവാഴ്ചയിലേക്ക് നയിക്കുന്നതാണ്. ഇതിന്റെ ഭവിഷ്യത്ത് ഒളിച്ചുവയ്ക്കാനാണ് കുമ്മനം സിപിഐ എമ്മിനോട് അക്രമം നിര്‍ത്താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഈ പ്രസ്താവനയുടെ പിറകിലെ ദുരുദ്ദേശ്യം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും

deshabhimani editorial, Saturday May 28, 2016

RSS നൈരാശ്യത്തിന്റെ വാള്‍മുന

ഒരാഴ്ചയ്ക്കകം രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി വമ്പിച്ച വിജയം നേടിയതിന്റെ ആഹ്ളാദവേളയില്‍ പിണറായിയില്‍ രവീന്ദ്രന്‍ എന്ന തൊഴിലാളിയെയാണ് ആര്‍എസ്എസ് ആദ്യം കൊന്നത്. ആഹ്ളാദപ്രകടനത്തിനുനേരെ, അതില്‍ പങ്കെടുത്ത പിഞ്ചുകുഞ്ഞുങ്ങള്‍ക്കുനേരെപോലും ബോംബെറിഞ്ഞു. രണ്ടാമത്തെ കൊലപാതകം ഏങ്ങണ്ടിയൂര്‍ കടപ്പുറം ചെമ്പന്‍വീട്ടില്‍ ശശികുമാറിന്റേത്. ഞായറാഴ്ച രാത്രിയാണ് ശശികുമാറിനെ തലയ്ക്കിടിച്ച് ബൈക്കില്‍നിന്ന് വീഴ്ത്തി വെട്ടിയത്. ആറ് ആര്‍എസ്എസുകാരാണ് ഈ കേസില്‍ അറസ്റ്റിലായത്. ശശികുമാറിന്റെ കൈയും കാലും അറ്റുതൂങ്ങുംവരെ വെട്ടിയശേഷമാണ് ക്രിമിനലുകള്‍ കടന്നുകളഞ്ഞത്. ഇടതുകാല്‍ ആശുപത്രിയില്‍വച്ച് മുറിച്ചുമാറ്റേണ്ടിവന്നു. ഇരുമ്പുവടികൊണ്ട് തല്ലിച്ചതച്ച് രക്തപ്രവാഹം നിലച്ച് പഴുപ്പുകയറിയ കാല്‍ മുറിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഏതാനും മണിക്കുറുകള്‍ക്കുശേഷം ശശികുമാറിന്റെ ജീവന്‍ നഷ്ടപ്പെട്ടു.

ആര്‍എസ്എസ് നൈരാശ്യത്തിലാണ്. കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന മോഹം തകര്‍ന്നു. യുഡിഎഫുമായി നടത്തിയ നീക്കുപോക്കുകള്‍ ഫലം ചെയ്തില്ല. 70 പ്ളസ് എന്ന വീരവാദം ദയനീയമായ ഒന്നില്‍ ഒതുങ്ങി. തിരുവനന്തപുരം ജില്ലയിലെ നേമത്ത് ഒ രാജഗോപാല്‍ നേടിയ വിജയം അക്കൌണ്ട് തുറന്നതിന്റെ ഗണത്തില്‍ ആരും പരിഗണിക്കുന്നില്ല. യുഡിഎഫിന് കെട്ടിവച്ച കാശ് നഷ്ടപ്പെടുത്തിയും സഹതാപവോട്ടിന്റെ ബലത്തിലും ഒ രാജഗോപാലിന് ലഭിച്ച ഒരു ചാന്‍സ്. അതിലപ്പുറം കേരള രാഷ്ട്രീയത്തില്‍ ആ ഫലത്തിന് പരിഗണനയില്ല. എസ്എന്‍ഡിപി യോഗത്തെ കാവിവല്‍ക്കരിച്ച് ആര്‍എസ്എസ് കൂടാരത്തിലെത്തിക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ മോഹവും തകര്‍ന്നു. ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായില്ല. മോഡിപ്രഭാവവും ബിഡിജെഎസ് അടക്കമുള്ള കക്ഷികളുമായി ഉണ്ടാക്കിയ കൂട്ടുകെട്ടും എന്‍ഡിഎയെ കേരളത്തില്‍ മൂന്നാംമുന്നണി എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തിയില്ല. ശ്രീനാരായണീയര്‍ വെള്ളാപ്പള്ളി നടേശന്റെ പിന്നിലല്ല, സ്വന്തമായി മനസ്സിലുറപ്പിച്ച രാഷ്ട്രീയത്തിന് ഒപ്പമാണ് നില്‍ക്കുക എന്ന യാഥാര്‍ഥ്യമാണ് ആവര്‍ത്തിച്ച് തെളിഞ്ഞത്.

മോഹഭംഗത്തിലാണ് സംഘപരിവാര്‍. യുഡിഎഫിന് തുടര്‍ഭരണം നല്‍കാനാണ് അവര്‍ ആഗ്രഹിച്ചതും കണക്കുകൂട്ടി പ്രവര്‍ത്തിച്ചതും. തങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ചാല്‍പ്പോലും ഉലയുന്നതല്ല കേരളത്തിന്റെ ഇടതുപക്ഷമനസ്സ് എന്ന് തെളിഞ്ഞതോടെ അക്രമത്തിന്റെയും ഭീഷണിയുടെയും മാര്‍ഗം മാത്രമാണ് അവര്‍ക്കുമുന്നിലുള്ളത്. ഒരേസമയം പുതിയ സര്‍ക്കാരിന് ആശംസ അറിയിക്കുകയും ആ സര്‍ക്കാരിനെതിരെ ആക്രമണം നടത്തുകയും ചെയ്യുന്ന പരിഹാസ്യതയിലേക്ക് അവര്‍ എത്തിയതും മറ്റൊന്നും കൊണ്ടല്ല.

പിണറായിയിലും ഏങ്ങണ്ടിയൂരിലും മാത്രമല്ല കേരളത്തിന്റെ നാനാഭാഗങ്ങളിലും ആര്‍എസ്എസ് ആക്രമണം നടത്തി. അതാകെ മൂടിവച്ച് ഡല്‍ഹിയില്‍ സിപിഐ എം ആസ്ഥാനത്തിനുനേരെ പാഞ്ഞടുക്കുന്നു. എ കെ ജിയുടെ നാമധേയത്തിലുള്ള ഓഫീസിനുമുന്നില്‍ ഡല്‍ഹി പൊലീസിന്റെ സംരക്ഷണയിലാണ് ആര്‍എസ്എസ് അഴിഞ്ഞാട്ടം നടത്തിയത്. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ കേരളത്തെ ഭീഷണിപ്പെടുത്താന്‍ മുതിര്‍ന്നതിന്റെ പശ്ചാത്തലവും അതുതന്നെ. തങ്ങളാണ് ഡല്‍ഹി ഭരിക്കുന്നത്, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഒന്നും രാജ്യത്ത് അനുവദിക്കില്ല എന്ന ഭീഷണിയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍നിന്ന് ഉതിര്‍ന്നുവീണത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായും അതേ ഭീഷണിയാണ് ആവര്‍ത്തിച്ചത്. ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയോട് ആദരവുള്ള സംഘടനയല്ല. ഭരണഘടനയെയും അതിന്റെ അടിസ്ഥാനമൂല്യങ്ങളെയും തകര്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഫെഡറല്‍ സമ്പ്രദായം അടിമ ഉടമ സമ്പ്രദായമല്ല എന്ന ന്യായത്തില്‍ അവര്‍ക്ക് വിശ്വാസമില്ല. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രാകൃത നിയമത്തിന്റെ വക്താക്കളാണവര്‍.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ കഴിഞ്ഞ ഏതാനും നാളുകളിലെ പ്രസ്താവനകളില്‍ വ്യക്തമാകുന്നത് നുണപ്രചാരണത്തിലാണ് അവര്‍ അഭയം തേടുന്നത് എന്നാണ്. കേരളത്തിലാകെ നടത്തിയ അക്രമങ്ങളുടെ കണക്ക് തെളിവുസഹിതം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം അംഗീകരിക്കാന്‍ കഴിയാതെയാണ് സംസ്ഥാന വ്യാപകമായി ആക്രമണം അഴിച്ചുവിടുന്നത്. അതിലൊന്നുപോലും സമ്മതിക്കാനോ കൊലപാതകത്തെ അപലപിക്കാനോ തയ്യാറാകാതെ മാര്‍ക്സിസ്റ്റ് ആക്രമണ മുറവിളി കൂട്ടുകയാണ് കുമ്മനം.

കേരളത്തില്‍ ഒരിടത്തും ഒരു രാഷ്ട്രീയപാര്‍ടിക്കും പ്രവര്‍ത്തന സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിട്ടില്ല. അത്തരം ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങള്‍ സംഘപരിവാറിന്റേതാണ്. ക്ഷേത്രങ്ങള്‍ ആയുധപ്പുരകളാക്കുന്നതും ആയുധപരിശീലന കേന്ദ്രങ്ങളാക്കുന്നതും ആര്‍എസ്എസാണ്. അവര്‍ തന്നെയാണ് കൊലപാതക പരമ്പരകള്‍ നടത്തുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 19 സിപിഐ എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസുകാര്‍ കൊന്നൊടുക്കിയതെങ്കില്‍ തെരഞ്ഞെടുപ്പിനുശേഷം ആ പട്ടികയില്‍ രണ്ടുപേരുകള്‍കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം നാലുദിവസംകൊണ്ട് 41 ഇടത്ത് നടന്ന ആര്‍എസ്എസ് ആക്രമണങ്ങളില്‍ 82 സിപിഐ എം പ്രവര്‍ത്തകര്‍ പരിക്കേറ്റ് ആശുപത്രിയിലായി. കാഞ്ഞങ്ങാട്ടുനിന്ന് ജയിച്ച സിപിഐയുടെ നിയമസഭാകക്ഷി നേതാവും റവന്യൂ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ പരിക്കുകളോടെയാണ് സത്യപ്രതിജ്ഞയ്ക്കെത്തിയത്. അദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ആര്‍എസ്എസ് സംഘംചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

യുഡിഎഫ് ഭരണകാലത്ത് പൊലീസില്‍ ആര്‍എസ്എസിന് അവിഹിതമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. പൊലീസ് സേനയില്‍ യുഡിഎഫ് നേതൃത്വം വഴിയും നേരിട്ടും ആര്‍എസ്എസ് നുഴഞ്ഞുകയറിയിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ വിവിധ കേസുകള്‍ പിന്‍വലിച്ചു മാത്രമല്ല, കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ അന്വേഷണം അട്ടിമറിച്ചും യുഡിഎഫ് സഹായിച്ചിട്ടുണ്ട്. അത്തരം ചില കേസുകളുടെ അന്വേഷണം അതേ രീതിയില്‍ തുടരുകയാണ്. എക്കാലത്തും പൊലീസിനെ ഭീഷണിപ്പെടുത്തിയും ദുസ്വാധീനം ചെലുത്തിയും പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചും തങ്ങള്‍ക്കനുകൂലമായി കേസുകള്‍ തിരിച്ചുവിടാമെന്ന വ്യാമോഹം ഇന്നും വച്ചുപുലര്‍ത്തുന്ന ആര്‍എസ്എസുകാരുണ്ട്. അതുകൊണ്ടാണ് പരസ്യമായി ആക്രമണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അവര്‍ തയ്യാറാകുന്നത്.

ആക്രമണം നടത്തുക, ആസൂത്രിത കൊലപാതകം സംഘടിപ്പിക്കുക, അക്രമകാരികള്‍ സിപിഐ എം ആണെന്ന് മുറവിളി കൂട്ടുക, അതിന്റെ പേരില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, അതിന് കേന്ദ ഭരണാധികാരം ഉപയോഗിക്കുക എന്ന ശൈലി ആര്‍എസ്എസ് തുടരുകയാണ്. ഇതിനെതിരായ ശക്തമായ ജനവികാരം കേരളത്തില്‍ ഉയരുന്നുണ്ട്. ആര്‍എസ്എസിനെയും അതിന്റെ ഫാസിസ്റ്റ് രീതികളെയും തിരിച്ചറിഞ്ഞതുകൊണ്ടാണ് ജനങ്ങള്‍ എന്‍ഡിഎയ്ക്ക് അര്‍ഹിക്കുന്ന പരാജയം സമ്മാനിച്ചത്. ആ പരാജയംകൊണ്ടും സംഘപരിവാര്‍ അടങ്ങില്ല എന്നതിന്റെ ലക്ഷണമാണ് ശശികുമാറിന്റെ കൊലപാതകം. ഇത് എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ പ്രതികരിക്കേണ്ട വിഷയമായി മാറുകയാണ്

*
പി എം മനോജ്, Saturday May 28, 2016 , Deshabhimani

Tuesday, May 24, 2016

അവകാശങ്ങള്‍ക്കായി തടവറയിലും പോരാടി

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട കെ സി മാത്യൂ, എം എം ലോറന്‍സ് തുടങ്ങിയവര്‍. ഇടത്തുനിന്നും: കെ സി മാത്യൂ, എം എം ലോറന്‍സ്, കെ എ വറുതൂട്ടി, കുഞ്ഞന്‍ബാവ കുഞ്ഞുമോന്‍, വി പി സുരേന്ദ്രന്‍, എന്‍ കെ ശ്രീധരന്‍, എം എ അരവിന്ദാക്ഷൻ

ഇടപ്പള്ളി പൊലീസ്‌സ്റ്റേഷന്‍ ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് പൊലീസിന്റെ നിഷ്ഠുര മര്‍ദനത്തിനിരയായിട്ടും മനോധൈര്യം വെടിയാത്ത നേതാവായിരുന്നു കെ സി മാത്യു. തടവുകാരുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ഹനിച്ചപ്പോള്‍ ഞാനും അദ്ദേഹവും നടത്തിയ നിരാഹാരസമരമാണ് കേസിലെ പ്രതികള്‍ക്ക് പേരിനെങ്കിലും ഇവ ലഭ്യമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. മറ്റ് പ്രതികളൊക്കെ നിരാഹാരത്തില്‍നിന്നും പിന്തിരിഞ്ഞപ്പോഴും ഞാനും മാത്യുവും 16 ദിവസമാണ് നിരാഹാരം തുടര്‍ന്നത്. ലോക്കപ്പിലെ ആ കൊടിയ പീഡനങ്ങളും മറ്റും ഇന്നലെയെന്നോണം ഓര്‍മയിലുണ്ട്.

റെയില്‍വേ തൊഴിലാളികളുടെ അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുന്നതിന് 1950 മാര്‍ച്ച് ഒമ്പതിന് പോണേക്കരയില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. അന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ എറണാകുളം സെക്രട്ടറിയായിരുന്നു ഞാന്‍. ഞങ്ങള്‍ ഒളിവിലുമായിരുന്നു. ഞാനും വി വിശ്വനാഥമേനോനും മറ്റുമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്നുമെത്തിയത്. രാത്രി 11 മണിയൊക്കെ ആയിട്ടുണ്ടാകും. വിളക്കൊന്നുമില്ലാതെ ഇരുട്ടത്തായിരുന്നു യോഗം.

റെയില്‍വേ പണിമുടക്ക് വിജയിപ്പിക്കുന്നതിന് തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ ആലുവമുതല്‍ എറണാകുളംവരെ റെയില്‍പാളത്തിലൂടെ യാത്ര ചെയ്ത എന്‍ കെ മാധവനെയും വറീതുകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തുവെന്നും പൊലീസ് മര്‍ദനത്തില്‍ ഇവരില്‍ ഒരാള്‍ മരിച്ചുവെന്നും ആരോ കെ സി മാത്യുവിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന്, അവശേഷിക്കുന്നയാളെ മോചിപ്പിക്കാനാണ് ഞങ്ങള്‍ സ്റ്റേഷന്‍ ആക്രമിക്കാന്‍ നിശ്ചയിച്ചത്. അതിന് മുന്‍കൂട്ടി ആസൂത്രണമൊന്നും നടത്തിയിരുന്നില്ല. കെ സി മാത്യു തന്നെയായിരുന്നു സ്റ്റേഷന്‍ മാര്‍ച്ചിന്റെ നേതാവ്. പിന്നീട് സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായ പെരുമ്പാവൂര്‍ സ്വദേശി ശിവശങ്കരപ്പിള്ള തുടങ്ങിയവരും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ എന്നെയും മാത്യുവിനെയും എറണാകുളത്തുവച്ചാണ് പൊലീസ് പിടികൂടിയത്. ഇവിടെനിന്ന് ഷണ്‍മുഖം റോഡിലെ പൊലീസ് സൂപ്രണ്ട് ഓഫീസിലേക്കാണ് കൊണ്ടുപോയത്. അവിടെവച്ച് ഉപദ്രവിച്ചില്ല. അന്ന് രാത്രി തെക്കോട്ടുകൊണ്ടുപോയി. അവിടെ പൊലീസ് ക്വാട്ടേഴ്സിന് സമീപംവച്ച് ക്രൂരമായ മര്‍ദനവും തുടങ്ങി. പിറ്റേന്നും മര്‍ദനം തുടര്‍ന്നു. ഞങ്ങളുടെ ഷര്‍ട്ടും മുണ്ടും വലിച്ചുകീറിക്കളഞ്ഞു. പിന്നെ അവിടെ ആരോ ഉപയോഗിച്ച മുഷിഞ്ഞ ടര്‍ക്കി ടവ്വലാണ് എനിക്ക് ഉടുക്കാന്‍ തന്നത്. മാത്യുവിനാകട്ടെ ഒരു നിക്കറും. അത് ദ്വാരമുള്ളതുമായിരുന്നു. പിറ്റേന്ന് കൈ കയര്‍കൊണ്ട് ബന്ധിച്ചാണ് കോടതിയിലും തുടര്‍ന്ന് ആലുവ സബ്ജയിലിലും കൊണ്ടുപോയത്. ഇവിടെയും മൃഗീയ മര്‍ദനമായിരുന്നു. പ്രഭാതകൃത്യങ്ങള്‍ക്ക് കൊണ്ടുപോകുമ്പോള്‍ (ചീക്കിനിറക്കുക എന്നാണ് ഇതിനെ പറഞ്ഞിരുന്നത്) പോലും കക്കൂസ്വരെ മര്‍ദിക്കുമായിരുന്നു. അവിടെ കൂടുതല്‍ സമയമെടുത്താല്‍ അതിനും ഇടി ലഭിക്കും.

മൂന്ന്, നാല് പേര്‍ക്ക് കഴിയാന്‍ പറ്റുന്ന സബ്ജയിലില്‍ 28 പേരാണ് ഉണ്ടായിരുന്നത്. അതിലാകട്ടെ മൂട്ടയും കൂറയും ധാരാളം. മുറിയില്‍ മൂത്രക്കുടവും ഉണ്ടായിരുന്നു. രാവിലെ മാത്രമാണ് ചീക്കിനിറക്കിയിരുന്നത്. പിന്നെ വല്ലവര്‍ക്കും വെളിക്കിറങ്ങേണ്ടി വന്നാല്‍ അതും കുടത്തില്‍ തന്നെ സാധിക്കണം. മറ്റുള്ളവരുടെ മുമ്പില്‍ വച്ചുതന്നെ ഇതും നടത്താന്‍ നിര്‍ബന്ധിതരായി. നാറുന്ന പായയിലായിരുന്നു കിടപ്പ്. ഞങ്ങളെ കുളിക്കാനും കൊണ്ടുപോയിരുന്നില്ല. ഒടുവില്‍ നാറ്റം പോലും അറിയാനാവാത്ത അവസ്ഥയിലായി. മാറാന്‍ വസ്ത്രങ്ങളും നല്‍കിയില്ല. ഒരു കുട്ടിക്കുപോലും തികയാത്ത ഭക്ഷണമാണ് നല്‍കിയിരുന്നത്.

ഈ സാഹചര്യത്തിലാണ് ഞങ്ങള്‍ നിരാഹാരസമരം ആരംഭിച്ചത്. തുടര്‍ന്ന് എന്നെയും കെ സി മാത്യുവിനെയും പെരുമ്പാവൂര്‍ സബ്ജയിലിലേക്ക് കൊണ്ടുപോയി. ഇവിടെയും നിരാഹാരം തുടര്‍ന്നു. തുടര്‍ന്ന് ഡോക്ടര്‍ വന്ന് പരിശോധിച്ചു. അദ്ദേഹം ആലുവ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ആശുപത്രിയിലെ ലോക്കപ്പ് മുറിയിലേക്ക് ഞങ്ങളെ മാറ്റി. രാത്രി ഞങ്ങളുടെ കാല് അഴിയില്‍ വിലങ്ങിട്ട് പൂട്ടും. പലകയാണ് കിടക്കാന്‍ തന്നത്. വിലങ്ങുവച്ചതിനാല്‍ തിരിയാനോ മറിയാനോ കഴിയില്ല. ഇതിനാല്‍ ഉറങ്ങാനും കഴിഞ്ഞിരുന്നില്ല. പിന്നെ ഞങ്ങളെ ബലം പ്രയോഗിച്ച് മൂക്കിലൂടെ കുഴല്‍വച്ച് ഗ്ളൂക്കോസ് കലക്കിയതുപോലുള്ള ഒരു ദ്രാവകം ഒഴിക്കും. ഇത് ഉള്ളില്‍ ചെന്നാല്‍ വല്ലാത്ത വിശപ്പ് ആയിരിക്കും. എന്തും തിന്നാന്‍ തോന്നും. എന്നിട്ടും ഞങ്ങള്‍ പിടിച്ചു നിന്നു. ഒടുവില്‍ ഞങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും മിലിട്ടറി ആശുപത്രിയിലോ മറ്റോ കൊണ്ടുപോകണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതറിഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ കാണാനെത്തി. ഞങ്ങളുടെ ആവശ്യങ്ങളില്‍ കുറേക്കാര്യങ്ങള്‍ അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണ് അന്ന് ഞങ്ങള്‍ നിരാഹാരം അവസാനിപ്പിച്ചത്.

മാര്‍ക്സിസം ലെനിനിസം സംബന്ധിച്ച് തികഞ്ഞ അവഗാഹമുള്ള നേതാവായിരുന്നു കെ സി മാത്യു. ആലുവ യുസി കോളേജില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തേ അദ്ദേഹം പാര്‍ടി പ്രവര്‍ത്തനമാരംഭിച്ചു. പഠനശേഷം അത് സജീവമായി. പാര്‍ടിക്കുപുറമെ ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമായിരുന്നു. 1948 കാലത്താണ് മാത്യുവുമായി പരിചയപ്പെടുന്നത്. അന്ന് പാര്‍ടി തെക്കന്‍ കൊച്ചി ഡിവിഷന്‍ കമ്മിറ്റിയില്‍ അദ്ദേഹമുണ്ടായിരുന്നു. പി ഗംഗാധരനായിരുന്നു ഡിവിഷന്‍ സെക്രട്ടറി. ഇതിന് കീഴിലെ എറണാകുളം കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ എ രാജനെതിരെ പാര്‍ടി നടപടിയെടുത്തു. തുടര്‍ന്നാണ് ഞാന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാലംമുതലേ അടുത്തബന്ധം മാത്യുവുമായുണ്ടായിരുന്നു. കേരളത്തിലെതന്നെ മുതിര്‍ന്ന കമ്യൂണിസ്റ്റിനെയാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ നഷ്ടമായത്. ആ സ്മരണകള്‍ക്കുമുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.


എം എം ലോറന്‍സ് Tuesday May 24, 2016 ദേശാഭിമാനി