Tuesday, February 4, 2014

പുതിയ കേസ് ഗൂഢാലോചന: പിണറായി

കൊല്ലം: ചന്ദ്രശേഖരന്‍ വധക്കേസില്‍ പുതുതായി എടുത്ത കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരള രക്ഷാമാര്‍ച്ചിനിടെ കൊല്ലത്ത് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു പിണറായി. തിരുവനന്തപുരത്ത് കെ കെ രമ നടത്തുന്നത് കോണ്‍ഗ്രസ് സ്പോണ്‍സേര്‍ഡ് സമരമാണെന്ന് വ്യക്തമായി. അതിന്റെ പേരില്‍ വിശാല മാര്‍കിസ്റ്റ് വിരുദ്ധസഖ്യമാണല്ലോ രൂപപെടുത്തിയിരിക്കുന്നത്. വലതുപക്ഷക്കാരും, കപട ഇടതുപക്ഷക്കാരും വര്‍ഗീയവാദികളും തീവ്രവാദികളും എല്ലാവരും യോജിച്ചിരിക്കുകയാണല്ലോ. എന്നാല്‍ ഇതൊന്നും നാട്ടില്‍ ഏശുകയില്ല.

സാധാരണഗതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിധി വന്നകേസില്‍ മറ്റൊരു ഏജന്‍സി ആന്വേഷിക്കുകയെന്നത് നീതിന്യായ വ്യവസ്ഥയനുസരിച്ച് സാധ്യമല്ല. ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റൊരു കേസ് അന്വേഷണത്തിന്റെ ഘട്ടത്തിലുമാണ്. അതിനാല്‍ ഇനിയെന്തുചെയ്യാമെന്ന് തല്‍പരകക്ഷികള്‍ ആലോചിച്ചപ്പോഴാകും മറ്റൊരു കേസ് എടുപ്പിക്കുക എന്ന ഗൂഢാലോചനയിലെത്തിയത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും അകറ്റി നിര്‍ത്തുവാനാണ് ശ്രമിക്കുന്നത്. അതിന് മറ്റ് സംസ്ഥാനങ്ങളിലെ സമാനചിന്താഗതിക്കാരുമായി ചേര്‍ന്ന് രൂപീകരിക്കുന്നത് മൂന്നാം മുന്നണിയാണ്. മുന്നാം ബദല്‍ എന്നര്‍ത്ഥത്തില്‍ ഇതിനെ കാണാനാകില്ല. അതിന് കൂടുതല്‍ നയപരമായ സമീപനവും വര്‍ഗ കാഴ്ചപാടുകളും വേണ്ടി വരും. മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയെ ചെറുക്കാനുമാണ് തെരഞ്ഞെടുപ്പിന്് മുന്നോടിയായുള്ള മൂന്നാംമുന്നണി ശ്രമിക്കുക. അതൊരു തൊഴിലാളി വര്‍ഗ പാര്‍ടിയോ ഇടതുപക്ഷ പാര്‍ടിയോ അല്ല. തെരഞ്ഞെടുപ്പ് സഖ്യമാണത്.

കേരളത്തില്‍ ഇത്തവണ ഒറ്റ സീറ്റ്പോലും കോണ്‍ഗ്രസിന് ലഭിക്കില്ല.അത്രമാത്രം അവര്‍ ഒറ്റപ്പെട്ടിരിക്കുന്നു. പാര്‍ലമെന്‍റില്‍ ബജറ്റ് സമ്മേളനമാണ് വരുന്നത്. സാധാരണ അതിന് മുമ്പായി സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം വിളിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങളെകുറിച്ച് തീരുമാനമെടുക്കാറുണ്ട്. ഇത്തവണ അതൊന്നുമുണ്ടായിട്ടില്ല. നാടിന്റെ അവസ്ഥയെ കുറിച്ച് ഒരു ചിന്തയും സര്‍ക്കാരിനില്ലെന്നതാണ് ഇതെല്ലാം കാണിക്കുന്നത്. സിപിഐ എമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചചെയ്യുന്നതേയുള്ളൂ. കൊല്ലം സീറ്റ് ആര്‍എസ്പിക്ക് വേണമെന്നുള്ളത് ചര്‍ച്ചചെയ്ത് തീരുമാനിക്കും. എല്‍ഡിഎഫിലേക്ക് വരുന്നുണ്ടോയെന്നത് ഗൗരിയമ്മയാണ് പറയേണ്ടതെന്നും പിണറായി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment