Friday, June 12, 2009

ജനാധിപത്യത്തിന്റെ ഭാവി

ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അവസാനത്തിലേക്കാണ് നയിക്കുന്നതെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം ഗൌരവമായ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്. ഇടുങ്ങിയ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കും വിധേയരായി ഗവര്‍ണര്‍ക്ക് ഏലേസ മൂളുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. രാഷ്ട്രപതി നിയമിക്കുന്ന ഏകാധിപതിയുടെ ഭരണമാണോ അതോ ജനാധിപത്യസംവിധാനമാണോ വേണ്ടതെന്ന മൌലികമായ ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ ചക്രവര്‍ത്തിയല്ല, ജനാധിപത്യസംവിധാനത്തില്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട വ്യക്തിയാണ്. ഗവര്‍ണര്‍ നിയമിക്കുന്ന ഭരണഘടനാസ്ഥാപനമായ അഡ്വക്കറ്റ് ജനറലിനേക്കാളും ആധികാരികത സിബിഐക്ക് ഉണ്ടാകുന്നത് പൊലീസ് രാജിലാണ്. ഇനിയിപ്പോള്‍ കോടതികളും നിയമോപാദശങ്ങളുമൊന്നും വേണ്ടിവരില്ലായിരിക്കും. പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നത് അനുസരിച്ച് നാളെ ഗവര്‍ണര്‍ തൂക്കിക്കൊലയ്ക്ക് വരെ ഉത്തരവ് ഇടുമായിരിക്കും. അതുകൊണ്ടാണ് ഏകാധിപത്യമാണോ ജനാധിപത്യമാണോ വേണ്ടതെന്ന കാതലായ പ്രശ്നമാണ് താന്‍ ഉയര്‍ത്തുന്നതെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവര്‍ത്തിക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ശുപാര്‍ശ നിഷ്കരുണം തള്ളിക്കളഞ്ഞ് കോണ്‍ഗ്രസിന്റെയും അവരുടെ വാലാട്ടിപ്പട്ടികളായി അധഃപതിച്ചവരുടെയും താളത്തിന് തുള്ളുന്നവരായി ഗവര്‍ണര്‍ തരംതാഴരുതെന്ന അഭിപ്രായമാണ് കഴിഞ്ഞദിവസം ഞങ്ങള്‍ പ്രകടിപ്പിച്ചത്. അത് ശരിവയ്ക്കുന്നതാണ് അതിനുശേഷമുണ്ടായ സംഭവങ്ങളും. ഭരണഘടനാസ്ഥാപനങ്ങളെ രാഷ്ട്രീയതാല്‍പ്പര്യത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളായി അധഃപതിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേരളത്തിലെ പ്രശ്നം. ഗവര്‍ണര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് ഭരണഘടനാപ്രകാരമല്ലെന്ന കാര്യം പലതവണ ആവര്‍ത്തിച്ചതാണ്. അതിനുശേഷമുണ്ടായ നടപടികള്‍ എത്ര തരംതാണ രീതിയിലാണ് ഗവര്‍ണര്‍സ്ഥാനത്തിരിക്കുന്നവര്‍ പെരുമാറുന്നതെന്ന കാര്യം വെളിച്ചത്തുകൊണ്ടുവന്നു. മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും തനിക്ക് പുല്ലാണെന്ന മട്ടിലാണ് സിബിഐ ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് ഉത്തരവ് നല്‍കിയ നടപടി. അതിന് ഏറാന്‍ മൂളാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് കഴിയില്ല. ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തില്‍ പരസ്യമായി ഈ നടപടിയെ അപലപിച്ചപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കിയത്.

ഗവര്‍ണറുടെ ഈ നടപടി അങ്ങേയറ്റം ധിക്കാരവും ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയുമാണ്. ഗവര്‍ണറുടെ അനുമതിപത്രം മാധ്യമങ്ങള്‍ക്ക് നല്‍കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അദ്ദേഹത്തിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഭരണഘടനാപരമായി നിയമിച്ച അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായത്തെ അടിസ്ഥാനമാക്കി മന്ത്രിസഭ നല്‍കിയ ശുപാര്‍ശ തള്ളിക്കളഞ്ഞ ഗവര്‍ണര്‍ക്ക് ഏതു ഭരണഘടനാസ്ഥാപനമാണ് ഉപദേശം നല്‍കിയതെന്ന കാര്യം റിപ്പോര്‍ട്ടിലില്ലത്രേ. മാണി വക്കീലിനെ പോലുള്ളവരും മറ്റു ചില കറുത്ത ശക്തികളും നല്‍കിയ ഉപദേശമാണ് ഗവര്‍ണറെ നയിക്കുന്നതെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാവില്ല. അഡ്വക്കറ്റ് ജനറല്‍ എണ്ണിയെണ്ണി പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന ഒരു വാചകം പോലും ഞങ്ങളുടെ ചില സഹജീവികള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലില്ല. ഗവര്‍ണര്‍ ഉത്തരവിടുന്നതും അനുമതി നല്‍കുന്നതും ഗവമെന്റിന്റെ തലവനെന്ന നിലയിലാണ്. ആലങ്കാരികപദവിയായി കണക്കാക്കപ്പെടുന്ന സ്ഥാനത്തിരിക്കുന്നവര്‍ നിലവിട്ട് കളിക്കുന്നത് ജനാധിപത്യസംവിധാനത്തിന് അംഗീകരിക്കാന്‍ കഴിയില്ല.

സാധാരണജനത്തിന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കറുത്തവഴികളിലൂടെ സഞ്ചരിച്ചാണ് ലാവ്ലിന്‍ കേസില്‍ പിണറായിയെ പ്രതിയാക്കുന്നത്. അതിനായി ശ്രമിച്ചവരാണ് പിണറായി നിയമത്തിന്റെ വഴിയെ ഭയക്കുന്നത് എന്തിനാണെന്ന് നിഷ്കളങ്കമെന്ന മട്ടില്‍ ചോദിക്കുന്നത്. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മേല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ത്തി കോടതി കയറ്റിയിറക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിനാണ് ക്രിമിനല്‍ നിയമത്തിന്റെ ചട്ടങ്ങളില്‍ പ്രോസിക്യൂഷന്‍ അനുമതിക്കായി പ്രത്യേകമായ വകുപ്പ് ഉണ്ടാക്കുന്നത്. ഈ വകുപ്പ് അനുസരിച്ചുള്ള നീതി ലഭിക്കാനുള്ള അവകാശം കേരളത്തെ വെളിച്ചത്തിലേക്ക് നയിച്ച പിണറായിക്ക് മാത്രമില്ലെന്നാണ് ചോരകുടിയന്മാര്‍ പ്രചരിപ്പിക്കുന്നത്. ഇതിനുള്ള വ്യവസ്ഥാപിതമാര്‍ഗങ്ങളെ നിഷേധിച്ച ഗവര്‍ണറുടെ നടപടി നീതിന്യായസംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ്. അതിക്രൂര കുറ്റവാളികളേക്കാളും മോശക്കാരനാക്കി പിണറായിയെ ചിത്രീകരിക്കുന്നതില്‍ ഉന്മാദം കൊള്ളുന്ന മാധ്യമക്കൂട്ടം ഒരുനാള്‍ സത്യം തിരിച്ചറിയുകതന്നെ ചെയ്യും. ആരോ വിളമ്പിത്തന്നിരുന്നത് അപ്പടി വിഴുങ്ങി നിഗമനങ്ങളില്‍ എത്തിയ പലരും സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ശരിയായ നിലപാടിലേക്ക് വരുന്നുണ്ട്.

ഗവര്‍ണര്‍ പദവിയെ സംബന്ധിച്ച് സജീവമായി ചര്‍ച്ച ചെയ്യാന്‍ പൊതുസമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ സിപിഐ എമ്മിന് സുവ്യക്തമായ അഭിപ്രായമുണ്ട്. തരാതരം മാറുന്നതല്ല കമ്യൂണിസ്റ്റ് പാര്‍ടിയുടെ അഭിപ്രായം. കേന്ദ്ര-സംസ്ഥാനബന്ധങ്ങളെ സംബന്ധിച്ച് സിപിഐ എം കേന്ദ്രകമ്മിറ്റി അടുത്തിടെ അംഗീകരിച്ച രേഖയിലും ഗവര്‍ണര്‍പദവി ആവശ്യമില്ലെന്ന കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ സംവിധാനം ഫെഡറല്‍ ജനാധിപത്യ ഭരണസംഹിതയ്ക്ക് എതിരാണ്. ഫെഡറല്‍ ഭരണഘടന അംഗീകരിച്ച ഒരു രാജ്യത്തും ഇത്തരം സംവിധാനമില്ലെന്നകാര്യവും പാര്‍ടി രേഖ ഓര്‍മിപ്പിക്കുന്നുണ്ട്. ഈ പദവി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുന്ന മൂന്ന് പ്രമുഖ വ്യക്തികളുടെ പാനലില്‍നിന്നായിരിക്കണം നിയമനം നടത്തേണ്ടതെന്നും രേഖ വ്യക്തമാക്കുന്നു. ഗവായ്യുടെ നടപടി ഇനിയും പിടികിട്ടാത്തവര്‍ക്ക് തിരിച്ചറിവു ലഭിക്കുന്നതിന് ഇതെല്ലാം സഹായകരമായിരിക്കും.

സിപിഐ എമ്മിനെ തകര്‍ക്കാന്‍ ആസൂത്രിതമായി ശ്രമിക്കുന്ന അവിശുദ്ധസംഘത്തിന്റെ ഉപകരണമായി ഗവര്‍ണറും അധഃപതിച്ചിരിക്കുന്നു. കൃഷ്ണയ്യര്‍ വ്യക്തമാക്കുന്നതുപോലെ ഇത് വ്യക്തികള്‍ തമ്മിലുള്ള പ്രശ്നമല്ല. ഭരണഘടനാതത്വങ്ങളും ജനാധിപത്യമൂല്യങ്ങളും ഒരുവശത്തും ഏകാധിപത്യം മറുവശത്തും നില്‍ക്കുന്ന പ്രശ്നമാണ്. തെരഞ്ഞെടുക്കപ്പെട്ട സംവിധാനങ്ങളെ വെല്ലുവിളിച്ച് ഒരു വ്യക്തിക്ക് ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന പ്രാഥമികപാഠമാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഗവായ്, പിണറായി സമവാക്യത്തില്‍ ചുരുക്കിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ കഥയറിയാതെ ആടുന്നവരല്ല. ബോധപൂര്‍വം ഉറക്കം നടിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളാണ്. കുറെ വര്‍ഷമായി നടത്തിയ നീക്കം തല്‍ക്കാലത്തേക്കെങ്കിലും ലക്ഷ്യം കണ്ടെന്ന ആഹ്ളാദത്തില്‍ ആറാടി വലതുപക്ഷം നടത്തുന്ന നീക്കം ജനാധിപത്യത്തിനുതന്നെ ഭീഷണിയും ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള ശ്രമവുമാണ്.

ദേശാഭിമാനി മുഖപ്രസംഗം ജൂണ്‍ 12, 2009

1 comment:

  1. ലാവ്ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തിന്റെ അവസാനത്തിലേക്കാണ് നയിക്കുന്നതെന്ന ജസ്റ്റിസ് കൃഷ്ണയ്യരുടെ അഭിപ്രായം ഗൌരവമായ ചര്‍ച്ചയ്ക്ക് വിഷയമാക്കേണ്ടതാണ്. ഇടുങ്ങിയ വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കും സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കും വിധേയരായി ഗവര്‍ണര്‍ക്ക് ഏലേസ മൂളുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. രാഷ്ട്രപതി നിയമിക്കുന്ന ഏകാധിപതിയുടെ ഭരണമാണോ അതോ ജനാധിപത്യസംവിധാനമാണോ വേണ്ടതെന്ന മൌലികമായ ചോദ്യമാണ് ഈ സംഭവം ഉയര്‍ത്തുന്നത്.

    ReplyDelete