Saturday, June 6, 2009

ചോര്‍ത്തിയ ഫോണും, ചോര്‍ന്ന വിശ്വാസ്യതയും

ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ

ലാവ്ലിന്‍ കേസ് അന്വേഷണത്തിനു ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. അത്തരം പരാമര്‍ശങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില വിശദീകരണങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. അതുമാത്രമാണ് നല്‍കിയതെന്നും സിബിഐ വ്യക്തമാക്കി. സാധാരണ പൌരന്റെ ഫോണ്‍ വിളിയുടെ വിശദാംശം തേടണമെങ്കില്‍പ്പോലും സിബിഐക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വേണം. ഈ സാഹചര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെയോ അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെടുന്നവരുടെയോ ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സമര്‍പ്പിച്ചാല്‍ ഗവര്‍ണര്‍ക്ക് ചോദ്യംചെയ്യാം. തന്നെയുമല്ല, ഫോണ്‍ വിളിയുടെ വിശദാംശം കോടതി തെളിവായി അംഗീകരിക്കുന്നുമില്ല. അന്വേഷണ റിപ്പോര്‍ട്ടും ഇതുസംബന്ധിച്ച രേഖകളും സിബിഐ ഗവര്‍ണര്‍ക്കു കൈമാറിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും അഡ്വക്കറ്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തങ്ങള്‍ക്ക് ഇടപെടേണ്ടതില്ലെന്നും സിബിഐ അധികൃതര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ കാര്യത്തില്‍ നിയമോപദേശം തേടാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചശേഷം അഡ്വക്കറ്റ് ജനറലിന്റെ ഓഫീസിലെ പ്രധാനിയുടെ ഫോണിലേക്ക് പ്രമുഖ സിപിഐ എം നേതാവിന്റെ ഫോണില്‍നിന്നു പോയ വിളികള്‍ സിബിഐ കണ്ടെത്തി ഗവര്‍ണര്‍ക്കു നല്‍കിയെന്ന് മലയാള മനോരമയും മാതൃഭൂമിയും വലിയ പ്രാധാന്യത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. ചില ടിവി ചാനലുകള്‍ അത് ആവര്‍ത്തിച്ചു. ഇതേതുടര്‍ന്നാണ് സിബിഐ വൃത്തങ്ങളുടെ വിശദീകരണം.

പൊളിഞ്ഞ വാര്‍ത്താകൃഷി

ഒരു നാണംകെട്ട കളികൂടി പൊളിഞ്ഞിരിക്കുന്നു.

മാതൃഭൂമിയും മനോരമയും ഒരുദിവസമാണ് എഴുതിയത്- അഡ്വക്കറ്റ് ജനറലും ഒരു സിപിഐ എം നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം സിബിഐ ചോര്‍ത്തിയെന്നും അത് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ടായി നല്‍കിയെന്നും. ഇപ്പോള്‍ സിബിഐ പറയുന്നു-ഞങ്ങള്‍ ചോര്‍ത്തിയിട്ടില്ല, ചോര്‍ത്താന്‍ ആലോചിച്ചിട്ടില്ല, വാര്‍ത്ത കള്ളമാണെന്ന്.

പിന്നെ എങ്ങനെ ഫോണ്‍ ചോര്‍ത്തി എന്ന വാര്‍ത്തവന്നു? ആരാണ് ഇത്തരമൊരു കള്ളക്കഥ ചമച്ചത്? ഒരേ ദിവസം ഒരു വ്യാജവാര്‍ത്ത രണ്ടു പ്രമുഖപത്രങ്ങളില്‍ വരണമെങ്കില്‍ അതിനൊരു ഉത്തരവാദിയുണ്ടാകണമല്ലോ. എവിടെനിന്നാണ് ഈ കഥ ജനിച്ചത്? മാധ്യമ സിന്‍ഡിക്കറ്റ് എന്നു പറയുമ്പോള്‍ 'ഇല്ല, ഇല്ല, ഇല്ല' എന്ന് ആണയിടുന്ന മഹാന്മാരേ, ഉത്തരം പറയൂ. ഇത് മാധ്യമ സിന്‍ഡിക്കറ്റിന്റെ സൃഷ്ടിയല്ലെങ്കില്‍ മറ്റെന്താണ്?

എസ്എന്‍സി ലാവലിന്‍ കേസ് എന്തോ വലിയ അഴിമതിയുടേതാണെന്ന പ്രചാരണം കൊണ്ടുപിടിച്ചു നടക്കുന്നുണ്ട്. ഒരു പൈസയുടെ അഴിമതി ആരെങ്കിലും നടത്തിയതായി സിബിഐ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന യാഥാര്‍ഥ്യം ലാവ്ലിന്‍ കേസില്‍ അലമുറയിടുന്നവരെല്ലാം മറച്ചുവയ്ക്കുന്നു. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതി ഉണ്ടെന്ന് പറയുന്നവര്‍ എന്താണ് ലക്ഷ്യംവയ്ക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഇന്ന് വെള്ളിയാഴ്ച മലയാള മനോരമയും മാതൃഭൂമിയും പ്രസിദ്ധീകരിച്ച ഏതാണ്ട് ഒരുപോലെയുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചുനോക്കിയാല്‍ മതിയാകും. രണ്ടു പത്രവും പറയുന്നത്, പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുന്ന പ്രശ്നത്തെക്കുറിച്ച് സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ്. റിപ്പോര്‍ട്ടില്‍ പറഞ്ഞോ ഇല്ലയോ എന്നത് ഇവിടെ വിഷയമാക്കുന്നില്ല. എന്നാല്‍,മറ്റു ചില ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. സിപിഐ എം ഇന്നാട്ടില്‍ നിരോധിക്കപ്പെട്ട പാര്‍ടിയാണോ? ഏതെങ്കിലുമൊരു പ്രശ്നത്തില്‍ സ്വാഭിപ്രായം രേഖപ്പെടുത്തുന്നതില്‍നിന്ന് സിപിഐ എമ്മിനെ ആരെങ്കിലും വിലക്കിയിട്ടുണ്ടോ?

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ത്താല്‍ നടത്തിയവരാണ് യുഡിഎഫുകാര്‍. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പി പി തങ്കച്ചനും കുഞ്ഞാലികുട്ടിയും വീരേന്ദ്രകുമാറും കെ എം മാണിയും വെളിയം ഭാര്‍ഗവനുമെല്ലാം ലാവ്ലിന്‍ കേസിനെ പരാമര്‍ശിച്ച് അഭിപ്രായം പറയുന്നത് നാമെല്ലാം കേട്ടു. യുഡിഎഫ് നേതാക്കള്‍ രണ്ടുവട്ടമാണ് ഗവര്‍ണറെ രാജ്ഭവനില്‍ പോയി കണ്ട്, പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടത്. അതിനര്‍ഥം, ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കാന്‍ പരസ്യവും നിരന്തരവുമായ ശ്രമങ്ങളുണ്ടായി എന്നതാണ്. നിയമത്തെ നിയമത്തിന്റെ വഴിയില്‍ വിടുന്നവരാണ് യുഡിഎഫുകാരെങ്കില്‍ എന്തിനീ വെപ്രാളം? പിണറായി വിജയന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായതുകൊണ്ട് യുഡിഎഫിന്റെ എല്ലാ ഉപജാപങ്ങള്‍ക്കും വഴങ്ങിക്കൊടുക്കണം; കെട്ടിച്ചമച്ച കേസില്‍ പ്രതിയായി കൈയുംകെട്ടി നിന്നുകൊടുക്കണം; വാദിക്കാന്‍ വക്കീലിനെ വയ്ക്കരുത്; ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതര തല്‍പ്പരകക്ഷികളും ആഗ്രഹിക്കുന്നതിനൊത്ത് മിണ്ടാതെ എല്ലാ ആക്രമണങ്ങളും ഏറ്റുവാങ്ങിക്കൊള്ളണം-ഇതെന്തു നീതി?

സിപിഐ എം തുടക്കംമുതല്‍ പറയുന്നു-ഇത് രാഷ്ട്രീയപ്രേരിതമായി സൃഷ്ടിച്ചെടുത്ത കേസാണെന്ന്. വെറുതെ പറയുന്നതല്ല-കേസിനാസ്പദമായ ഓരോ കാര്യങ്ങളും രേഖകളും വിശദീകരിച്ച് സമര്‍ഥിക്കുന്നതാണ്. എന്തുകൊണ്ട് വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയശേഷം തെരഞ്ഞെടുപ്പിനുമുമ്പ് തിടുക്കപ്പെട്ട് ഉമ്മന്‍ചാണ്ടി ഗവമെന്റ് കേസന്വേഷണം സിബിഐക്ക് വിട്ടു എന്നതുമാത്രം പരിശോധിച്ചാല്‍മതി ഈ കേസിലെ കള്ളക്കളി വ്യക്തമാകാന്‍. സിപിഐ എം സെക്രട്ടറിയെ രാഷ്ട്രീയമായി നിഗ്രഹിക്കുക; അതിലൂടെ കേരളത്തിലെ സിപിഐ എമ്മിനെ ആക്രമിച്ചു കീഴ്പ്പെടുത്തുക എന്ന ഏകമുഖ അജന്‍ഡയിലാണ് ലാവ്ലിന്‍ കേസും അതിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ താല്‍പ്പര്യങ്ങളും നീങ്ങുന്നത്. അത് തുറന്നുകാട്ടി ഈ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള സിപിഐ എമ്മിന്റെ സമീപനത്തോടുപോലും പുച്ഛമനോഭാവം കൈകൊള്ളുന്നവര്‍ ഏതു നീതിയുടെ പക്ഷത്താണ് നില്‍ക്കുന്നത് എന്നറിയാനുള്ള അവകാശം കേരളീയര്‍ക്കുണ്ട്. ഉമ്മന്‍ചാണ്ടി പരിവാരസമേതം ഗവര്‍ണറെക്കണ്ട് പിണറായിക്കെതിരെ കേസെടുത്തേ തീരൂ എന്നു പറയുന്നതില്‍ രാഷ്ട്രീയ താല്‍പ്പര്യമില്ല; സിപിഐ എം ലാവ്ലിന്‍ കേസിനെക്കുറിച്ച് മിണ്ടിപ്പോയാല്‍ അത് രാഷ്ട്രീയതാല്‍പ്പര്യം മാത്രം-ആര്‍ക്ക് ബോധ്യപ്പെടുന്ന ന്യായമാണിത്?

ലാവ്ലിന്‍ കേസിന്റെ ഓരോ ഘട്ടത്തിലും ഇതാ ലക്ഷ്യം സാധിച്ചു എന്ന് പലരും കരുതിയിരുന്നു; ആഘോഷം നടത്തുകയും ചെയ്തിരുന്നു. കേസ് വിജിലന്‍സിനു വിട്ടപ്പോള്‍; സിബിഐക്ക് വിട്ടപ്പോള്‍, അതുസംബന്ധിച്ച് കോടതിയില്‍ പ്രശ്നങ്ങളുണ്ടായപ്പോള്‍; സിബിഐ അന്വേഷണഘട്ടത്തില്‍; റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍; പ്രോസിക്യൂഷന്‍ അനുമതി സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കിടെ-എല്ലാ ഘട്ടത്തിലും ഇതാ സംഗതി അവസാനിച്ചു, ഇനി പിണറായിയെ പറഞ്ഞയക്കാം എന്നാണ് പലരും പ്രചരിപ്പിച്ചത്. അത്തരമൊരു വ്യഗ്രതയ്ക്കിടയില്‍, കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് അതിന്റെ തുടക്കക്കാരനായ ജി കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കി എന്ന കാര്യം പോലും അവര്‍ ഗൌനിച്ചില്ല. ഏകപക്ഷീയമായ സിപിഐ എം വിരോധം; പിണറായി വിരോധം-അതുമാത്രമാണ് അവരെ നയിച്ചത്. അതിനിടയില്‍ നീതിയുമില്ല, ന്യായവുമില്ല, സാമാന്യ മര്യാദയുമില്ല.

ഇപ്പോള്‍ സിബിഐയെ ഉദ്ധരിച്ച് ഓരോദിവസവും കഥകള്‍ വരുന്നു. അത് സിബിഐ തന്നെ ചോര്‍ത്തിക്കൊടുക്കുന്നതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. കാരണം, ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് സിബിഐ ആദ്യം വിശദീകരണം നല്‍കിയത് ഒരു വാര്‍ത്താ ചാനലിന്റെ ലേഖകനാണ്. സാധാരണ ഇത്തരം വാര്‍ത്തകള്‍ സ്വകാര്യമായി ഒരാള്‍ക്ക് കൊടുക്കേണ്ടതല്ല. ഒരു പത്രക്കുറിപ്പെങ്കിലും ഇറക്കേണ്ടതാണ്. ഇവിടെ ഔദ്യോഗികമായ നിഷേധംപോലും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കലിന്റെ രൂപത്തിലാണ് വന്നിട്ടുള്ളത്.

ഏതായാലും, അഡ്വക്കറ്റ് ജനറലിന്റെ ടെലിഫോണ്‍ ചോര്‍ത്തി എന്ന ദുരുദ്ദേശ്യപരമായ വാര്‍ത്ത കൃത്രിമമായി ഉണ്ടാക്കിയ മാന്യ പത്രങ്ങളെ നമുക്ക് ഹരിശ്ചന്ദ്രപട്ടം കൊടുത്താദരിക്കാം. അങ്ങനെയൊരു വ്യാജവാര്‍ത്ത കണ്ടയുടനെ തിമിര്‍ത്താടിയ ചാനലുകളെയും അഭിനന്ദിക്കാം. സാധാരണ ഇത്തരമൊരു കള്ളം പുറത്തായാല്‍ ചെറിയ ജാള്യമെങ്കിലും മുഖത്തുണ്ടാകേണ്ടതാണ്. അതൊന്നും ഇവിടെ പ്രതീക്ഷിച്ചിട്ട് കാര്യമില്ല. റബര്‍, കാപ്പി പ്ളാന്റേഷന്‍പോലെ വാര്‍ത്താ പ്ളാന്റേഷനും നടത്തി ശീലിക്കുകയാണവര്‍. ഇത് പ്ളാന്‍ന്റേഷന്റെ കാലവുമാണല്ലോ.

ഗവര്‍ണറുടെ തീരുമാനം വരട്ടെ എന്നാണ് ഒരു ചാനലിലെ സിന്‍ഡിക്കറ്റ് പ്രതിനിധി ആവേശപൂര്‍വം പറയുന്നതുകേട്ടത്. സിബിഐ റിപ്പോര്‍ട്ടുവരട്ടെ, പ്രതിയാക്കപ്പെട്ടാല്‍ പിണറായിയെ അവസാനിപ്പിക്കും എന്ന വെല്ലുവിളി നേരത്തെ കേട്ടതാണ്; കേസിന്റെ എല്ലാ ഘട്ടത്തിലും അത് ആവര്‍ത്തിക്കപ്പെട്ടതുമാണ്. ഇങ്ങനെയുള്ള കോറസുകളാണ് നാടിന്റെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് എന്ന നില നമ്മെ എവിടെ കൊണ്ടെത്തിക്കുമെന്നെങ്കിലും ചിന്തിക്കേണ്ടതുണ്ട്. ഒരു പത്രസുഹൃത്ത് അഭിപ്രായപ്പെട്ടത്, സിപിഐ എം മാധ്യമങ്ങളോടുള്ള നയം മാറ്റണം; എങ്കിലേ രക്ഷയുള്ളൂ എന്നാണ്. നയം മാറ്റുകയെന്നാല്‍, ഇടയ്ക്കിടയ്ക്ക് വാര്‍ത്തകള്‍ വിളിച്ചുകൊടുക്കുക, രമേശ് ചെന്നിത്തലയുടെ ശൈലിയില്‍ പത്രസമ്മേളനത്തിന് മുമ്പും പിമ്പും ഇഷ്ടക്കാരായ ലേഖകരെ വിളിച്ച് കുശലം പറയുക, അഭിപ്രായങ്ങളാരായുക എന്നുതുടങ്ങി ഡിന്നര്‍രാഷ്ട്രീയംവരെ സിപിഐ എമ്മും പ്രയോഗിക്കണമെന്ന്. അങ്ങനെ ചെയ്താല്‍, കൂട്ടായ മാധ്യമ ആക്രമണത്തില്‍നിന്ന് പാര്‍ട്ടി രക്ഷപ്പെടുമത്രേ. തയ്യാറായില്ലെങ്കില്‍ എഴുതിയും ചര്‍ച്ചചെയ്തും നാറ്റിച്ചു കളയുമെന്ന്! അങ്ങനെ നാറ്റിക്കാനുള്ള ശ്രമത്തിലൊന്നാണ് 'ഫോണ്‍ ചോര്‍ത്തല്‍' വാര്‍ത്ത. അടുത്തൂണ്‍ പറ്റിയിട്ടും മാനേജ്മെന്റിന്റെ ദയാദാക്ഷിണ്യം തുടരാനായി കങ്കാണിപ്പണിയെടുക്കുന്നവര്‍ക്കും രാഷ്ട്രീയതിമിരം ബാധിച്ചവര്‍ക്കും ഉപജാപ-പ്രലോഭനങ്ങള്‍ക്ക് അടിപ്പെട്ടവര്‍ക്കും ഇത്തരമൊരു രീതി കഴിയുമായിരിക്കും. പക്ഷേ, മാധ്യമ പ്രവര്‍ത്തകരില്‍ എല്ലാവരും അത്തരക്കാരാണെന്ന് കാണാനാവില്ല. മാനേജ്മെന്റ് താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധിതമാകുന്നതിന്റെ പരിമതികളുണ്ടെങ്കില്‍പ്പോലും ബദല്‍ശബ്ദം പതുക്കെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സങ്കുചിത ലക്ഷ്യങ്ങള്‍ക്കായി വ്യാജവാര്‍ത്ത നിര്‍മിക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ഒറ്റപ്പെടുത്താനുള്ള ആ ശ്രമങ്ങള്‍ക്കൊപ്പമാകും കേരളത്തിലെ ജനങ്ങള്‍.
(പി.എം. മനോജ്)

മനോരമയും മാതൃഭൂമിയും പ്രതിക്കൂട്ടില്‍

ലാവ്ലിന്‍ വിവാദത്തിന് കൊഴുപ്പുകൂട്ടാന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച കെട്ടുകഥകളിലൊന്ന് സിബിഐ പൊളിച്ചു. അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ വെളിപ്പെടുത്തിയതോടെ ഗവര്‍ണറെ സ്വാധീനിക്കാന്‍ വ്യാജവാര്‍ത്ത ചമച്ച ഗുരുതരമായ കുറ്റത്തിന് മാതൃഭൂമിയും മനോരമയും പ്രതിക്കൂട്ടിലായി. സിബിഐ അന്വേഷണം സംബന്ധിച്ചും നുണക്കഥയുണ്ടാക്കി ലാവ്ലിന്‍ കേസ് അട്ടിമറിക്കാന്‍ ഇറങ്ങിയ മാധ്യമങ്ങളുടെ വികൃതമുഖമാണ് ഇതോടെ തെളിയുന്നത്. യുഡിഎഫും സിപിഐ എം വിരുദ്ധകേന്ദ്രങ്ങളും മാധ്യമങ്ങളും സിബിഐയും ചേര്‍ന്ന് അഴിച്ചുവിട്ട ലാവ്ലിന്‍ പ്രചാരവേലകളില്‍ ഒടുവിലത്തേതാണ് ഫോണ്‍ ചോര്‍ത്തല്‍. അത് വലിയ ഒച്ചപ്പാടുണ്ടാക്കുമെന്നാണ് ഗൂഢാലോചനസംഘം കരുതിയത്. മനോരമയും മാതൃഭൂമിയും കുറെനാളായി നടത്തുന്ന ലാവ്ലിന്‍ കൂട്ടുകൃഷിയില്‍ ഉല്‍പ്പാദിപ്പിച്ച ഫോണ്‍ ചോര്‍ത്തല്‍ കഥയ്ക്ക് സിബിഐ തന്നെ ചരമക്കുറിപ്പെഴുതി. അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയില്ലെന്നും ചോര്‍ത്താന്‍ അനുമതി തേടിയിട്ടില്ലെന്നുമാണ് സിബിഐ കേന്ദ്രങ്ങളുടെ വെളിപ്പെടുത്തല്‍.

ബുധനാഴ്ചത്തെ മനോരമയില്‍ ഫോണ്‍ ചോര്‍ത്തല്‍ മുഖ്യവാര്‍ത്തയായിരുന്നു. അന്നുതന്നെ മാതൃഭൂമിയും ഫോണ്‍ ചോര്‍ത്തല്‍ എന്ന 'വന്‍ സംഭവം' ഒന്നാം പേജില്‍ നിരത്തി. പ്രോസിക്യൂഷന്‍ അനുമതിസംബന്ധിച്ച് ഗവര്‍ണര്‍ പരിശോധിക്കുന്ന ഘട്ടത്തിലാണ് വ്യാജവാര്‍ത്ത വന്നത്. എജിയുടെ ഫോണ്‍ സിബിഐ ചോര്‍ത്തിയെന്ന് 'വിശ്വസനീയ' വിവരം ലഭിച്ച മട്ടിലാണ് മനോരമയും മാതൃഭൂമിയും വായനക്കാരെ കബളിപ്പിച്ചത്. സിബിഐ ഫോണ്‍ ചോര്‍ത്തിയെന്നും അത് ഗവര്‍ണര്‍ക്ക് നല്‍കിയെന്നുമായിരുന്നു വാര്‍ത്ത. എജിയും ഉന്നത സിപിഐ എം നേതാക്കളും നടത്തിയ ഇരുപതിലധികം ഫോണ്‍ സംഭാഷണം ചോര്‍ത്തിയെന്നും ഗവര്‍ണര്‍ അത് പരിശോധിച്ചു തുടങ്ങിയതായും മാതൃഭൂമി പറഞ്ഞു. 'മുഖ്യമന്ത്രി എജിയുടെ നിയമോപദേശം തേടിയതിന്റെ പിറ്റേന്നു മുതല്‍ തുടങ്ങിയ ഫോണ്‍ വിളികളാണ് ചോര്‍ത്തിയതെന്നും എജി തിരക്കിട്ട് മറുപടി നല്‍കിയതിന്റെ തലേദിവസത്തേതും ഇതിലുള്‍പ്പെടുന്നുണ്ടെന്നും' മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. എജിയുടെ നിയമോപദേശം എങ്ങനെയാകുമെന്ന സൂചനയും ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തിലുണ്ടെന്നാണ് മാതൃഭൂമി പറഞ്ഞത്. എജി ഓഫീസിലേക്ക് പ്രമുഖ സിപിഐ എം നേതാവ് വിളിച്ചെന്ന് കണ്ടുപിടിച്ച മനോരമ ഫോണ്‍ വിളിയുടെ വിശദാംശം ഉള്‍പ്പെടെ സിബിഐ പുതിയ തെളിവുകള്‍ നല്‍കിയതായും അത് ഗവര്‍ണര്‍ പരിശോധിക്കാന്‍ തുടങ്ങിയതായും എഴുതി. ഫോണ്‍ ചോര്‍ത്തലിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വീണ്ടും വിദഗ്ധനിയമോപദേശം തേടിയെന്നും മനോരമ കണ്ടെത്തി.

ആസൂത്രിതമായ ഉന്നതതലഗൂഢാലോചനയുടെ ആഴങ്ങളിലേക്കാണ് ഫോണ്‍ ചോര്‍ത്തല്‍ കഥ വിരല്‍ ചുണ്ടുന്നത്. ഗവര്‍ണറെ സമ്മര്‍ദത്തിലാക്കലാണ് ലക്ഷ്യം. ഹര്‍ത്താലും നിവേദനനാടകവും അടക്കമുള്ള സമ്മര്‍ദതന്ത്രവും ഇതിന്റെ ഭാഗമാണ്. സിപിഐ എമ്മിനെതിരായ ആക്രമണത്തിന് എരിവും പുളിയും ചേര്‍ത്ത് നിത്യേന പുത്തന്‍ നുണകളുണ്ടാക്കുകയാണ് മനോരമയും മാതൃഭൂമിയുമടങ്ങുന്ന മാധ്യമസംഘം. ഇടയ്ക്ക് അവര്‍ വ്യാജക്കത്തും സൃഷ്ടിച്ചു. തെരഞ്ഞെടുപ്പുകാലത്ത് പഴയ വാര്‍ത്തകള്‍ പുത്തനെന്ന മട്ടില്‍ പുനഃപ്രസിദ്ധീകരിച്ച് വായനക്കാരെ ആശയക്കുഴപ്പത്തിലാക്കി. മാധ്യമങ്ങളുടെ സ്വപ്നസഞ്ചാരം സിപിഐ എം സംസ്ഥാന സെക്രട്ടറി മാറാന്‍ പോകുന്നു എന്നതില്‍ വരെയെത്തി. അതൊന്നും ഏശാതെ വന്നപ്പോള്‍ പ്രോസിക്യൂഷന്‍ അനുമതിയെച്ചൊല്ലിയായി വിവാദം. ആശിച്ചത് നടക്കാതെ പോയതിന് അഡ്വക്കറ്റ് ജനറലിനെയും അദ്ദേഹത്തിന്റെ ഓഫീസിനെയും അധിക്ഷേപിച്ചു. പിന്നീട് ഗവര്‍ണറുടെ മേല്‍ സമ്മര്‍ദം ചെലുത്താനുള്ള വ്യാജവാര്‍ത്തകളുടെ ഒഴുക്കായി. അതിലൊന്നാണ് തിരിച്ചടിയായത്.
(കെ എം മോഹന്‍ദാസ്)

മനോരമ മറുപടി പറയണം

അഡ്വക്കറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് മലയാളമനോരമ വിശദീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ലാവ്ലിന്‍ കേസില്‍ ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തിന്റെ നിലപാടിനെ സ്വാധീനിക്കാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഹീനമായ പരിശ്രമമാണ് നടത്തുന്നത്. അതിന്റെ അവസാനത്തെ തെളിവാണ് ജൂണ്‍ മൂന്നിന് മലയാള മനോരമ 'എജിയുടെ ഓഫീസിലേക്ക് സിപിഐ എം നേതാവ് വിളിച്ചു' എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്തയെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലെ മാധ്യമങ്ങള്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ ഉദാഹരണമാണ് ഈ വാര്‍ത്തയിലെ മറ്റു ഭാഗങ്ങള്‍. 'പ്രോസിക്യൂഷന്‍ കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനുശേഷം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ പ്രധാനിയുടെ ഫോണിലേക്ക് നേതാവിന്റെ ഫോണില്‍നിന്നു പോയ വിളികളാണ് സിബിഐ കണ്ടെത്തിയതെന്നറിയുന്നു. എജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നതിനുമുമ്പുള്ള ദിവസങ്ങളിലും നേതാവിന്റെ ഫോണില്‍നിന്ന് ഇത്തരം വിളികള്‍ പോയിട്ടുണ്ടത്രേ'. ഈ പച്ചക്കള്ളമാണ് വാര്‍ത്തയില്‍ എഴുതിച്ചേര്‍ത്തത്. എന്നാല്‍, ഇത്തരമൊരു കാര്യമേ ഉണ്ടായിട്ടില്ലെന്ന് സിബിഐ പ്രസ്താവിച്ചിരിക്കുകയാണ്. വാര്‍ത്ത സിബിഐ നിഷേധിച്ചതോടെ ഇത് ബോധപൂര്‍വം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. കുറച്ചുകാലമായി കേരളത്തിലെ പത്രങ്ങള്‍ പാര്‍ടിക്കെതിരായി നടത്തുന്ന പ്രചാരണങ്ങളുടെ യഥാര്‍ഥ മുഖമാണ് ഒരിക്കല്‍ക്കൂടി വെളിച്ചത്തുവന്നത്. തിരുവനന്തപുരം ലേഖകന്‍ ജി വിനോദിന്റെ പേരു വച്ച് പ്രസിദ്ധീകരിച്ച വാര്‍ത്ത എന്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കി എന്ന് വിശദീകരിക്കാന്‍ മലയാള മനോരമയ്ക്ക് ബാധ്യതയുണ്ട്. പത്രധര്‍മത്തിന്റെ പേരില്‍ ബഹുജനങ്ങളെയാകെ വഴിതെറ്റിക്കാനുള്ള പരിശ്രമങ്ങള്‍ക്കെതിരെ മാധ്യമലോകവും ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കണം. കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ച് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് പത്രം പരസ്യമായി ഖേദം പ്രകടിപ്പിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

കടപ്പാട്: ദേശാഭിമാനി

3 comments:

  1. ഒരു നാണംകെട്ട കളികൂടി പൊളിഞ്ഞിരിക്കുന്നു.

    ReplyDelete
  2. ആരു മാപ്പു പറയാന്‍. ഇത് ഗവര്‍ണ്ണറെ സ്വാധീനിക്കാനുള്ള അടവല്ലേ.
    വീരേന്ദ്രകുമാര്‍, നന്ദകുമാര്‍,അഡ്വ രാംകുമാര്‍ എന്നിവരുടെ കുമാരസംഭവം നാടകത്തിലെ രചന തന്നെ ഇതും

    ReplyDelete
  3. തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട്‌ അഡ്വക്കേറ്റ്‌സ് ജനറലിന്റെ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്ന്‌ സി.ബി.ഐ അഡ്വക്കേറ്റ്‌സ് ജനറലിനെ രേഖാമൂലം അറിയിച്ചു. കേസില്‍ എ.ജിയും മുതിര്‍ന്ന സി.പി.എം നേതാക്കളുമായി നടത്തിയ ചര്‍ച്ച സി.ബി.ഐ സംഘം ചോര്‍ത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. ഇത്‌ വിവാദമായതോടെ ഇക്കാര്യത്തില്‍ എ.ജി സി.ബി.ഐയോടെ വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്ന്‌ സി.ബി.ഐ ചെന്നൈ യൂണിറ്റ് അറിയിച്ചത്‌.

    mangalam news

    ReplyDelete