Saturday, June 20, 2009

ലാവ്ലിന്‍ - പൊളിയുന്ന കള്ളങ്ങള്‍

വരദാചാരിയുടെ മൊഴി കള്ളം

എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പണം പഞ്ചായത്തുകളിലെ പ്രാഥമിക സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന സഹകരണവകുപ്പ് നിര്‍ദേശം തള്ളിയതിനെതിരെയാണ് തല പരിശോധിക്കണമെന്ന പരാമര്‍ശം സഹകരണമന്ത്രി നടത്തിയത്. ഈ വാര്‍ത്ത 1997 സെപ്തംബറില്‍ മലയാളമനോരമ, മാതൃഭൂമി, കേരളകൌമുദി തുടങ്ങിയ പത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം മറച്ചുപിടിച്ചാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കരുതെന്നാവശ്യപ്പെട്ട വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയതായി സിബിഐയും മാധ്യമങ്ങളും ആരോപിച്ചത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളിയും വന്‍ഗൂഢാലോചനയും ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്. കള്ളക്കേസിന് വിശ്വാസ്യത പകരാന്‍ വരദാചാരിയൂടെ പേരിലുള്ള കെട്ടുകഥ വ്യാപകമായി പ്രചരിപ്പിച്ചു. ലാവ്ലിന്‍ കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിന് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചതായി സിബിഐയുടെ റിപ്പോര്‍ട്ടിലെ 194-ാം പേജില്‍ ഒമ്പതാം പ്രതിയുടെ പങ്ക് എന്ന തലക്കെട്ടില്‍ പറയുന്നു. ഇതിന് പിണറായി നല്‍കിയ മറുപടി പേജ് 203ല്‍ ഉണ്ട്. സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രസ്തുത പരാമര്‍ശം നടത്തിയതെന്ന് പിണറായി വിശദീകരണം നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച ഫയല്‍ കാണാനില്ലാത്തതിനാല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നു എന്ന ന്യായമാണ് സിബിഐ ഉയര്‍ത്തിയത്. സിബിഐ റിപ്പോര്‍ട്ടിന്റെ 213-ാം പേജില്‍ പിണറായിയുടെ വിശദീകരണത്തിനുള്ള മറുപടി എന്ന തലക്കെട്ടിലാണ് സിബിഐയുടെ വിചിത്രവാദം.

ധനസെക്രട്ടറിയുടെ എതിര്‍പ്പ് മറികടന്നാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയെന്നും വലിയ പ്രചാരവേല നടത്തുന്ന മാധ്യമങ്ങള്‍തന്നെയാണ് 1997ല്‍ വലിയ പ്രാധാന്യത്തോടെ സഹകരണവകുപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചത്. മന്ത്രിയുടെ പരാമര്‍ശത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചതായും ഇതേ പത്രങ്ങള്‍ അന്ന് റിപ്പോര്‍ട്ടുചെയ്തിരുന്നു. 'ധനകാര്യസെക്രട്ടറിക്കെതിരെ സഹകരണമന്ത്രി' എന്ന തലക്കെട്ടില്‍ 97 സെപ്തംബര്‍ 11ന് കേരള കൌമുദിയാണ് ആദ്യമായി വാര്‍ത്ത നല്‍കിയത്. ഒന്നാം പേജില്‍ പ്രസിദ്ധപ്പെടുത്തിയ ഈ വാര്‍ത്തയുടെ ചുവടുപിടിച്ച് മറ്റു പത്രങ്ങള്‍ രംഗത്തുവന്നു. 'ധനസെക്രട്ടറിക്കെതിരെ മന്ത്രിയുടെ പരാമര്‍ശം വിവാദമായി' എന്ന തലക്കെട്ടില്‍ 97 സെപ്തംബര്‍ 12ന് മലയാള മനോരമയും 'സഹകരണ മന്ത്രിയുടെ ആക്ഷേപം സെക്രട്ടറി ഒഴിഞ്ഞുമാറുന്നു' എന്ന തലക്കെട്ടില്‍ സെപ്തംബര്‍ 13ന് മാതൃഭൂമിയും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു. പഞ്ചായത്തുകള്‍ക്കനുവദിച്ച പണം ട്രഷറികള്‍ക്കു പകരം അതതു പഞ്ചായത്തിലെ ഏതെങ്കിലും സഹകരണബാങ്കില്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശം ധനസെക്രട്ടറി എതിര്‍ത്തെന്നും അധികാരപരിധി ലംഘിച്ചു പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയെ നിലയ്ക്കു നിര്‍ത്തണമെന്നും മനോരോഗവിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും മന്ത്രി മുഖ്യമന്ത്രിക്കു കത്തെഴുതിയെന്നുമാണ് വാര്‍ത്ത. സഹകരണവകുപ്പിന്റെ നിര്‍ദേശം എതിര്‍ത്തതല്ല, മറിച്ച് ഫയലില്‍ അനുചിതവും നിരുത്തരവാദപരവുമെന്ന് ധനസെക്രട്ടറി എഴുതിയതാണ് മന്ത്രിയെ ചൊടിപ്പിച്ചതെന്നും ഇതേ റിപ്പോര്‍ട്ടിലുണ്ട്.

പരിശോധിക്കേണ്ടത് സിബിഐയുടെ തല

എസ്എന്‍സി ലാവ്ലിന്‍ കേസ് സിബിഐ കെട്ടിപ്പൊക്കിയത് പച്ചക്കള്ളങ്ങളുടെയും കേട്ടുകേള്‍വികളുടെയും അടിസ്ഥാനത്തിലാണെതിന് വേറെ തെളിവുവേണ്ട. ഇന്നുവരെ ലാവ്ലിന്‍ എന്ന് ഉച്ചരിക്കുമ്പോഴെല്ലാം വരദാചാരിയുടെ പേരും പറഞ്ഞിരുന്നു. ലാവ്ലിന്‍ കരാറിനെതിരെ വരദാചാരി അഭിപ്രായം പറഞ്ഞപ്പോഴാണ്, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആ മനുഷ്യന്റെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ ഫയലില്‍ എഴുതിവച്ചത് എന്നാണ് പറഞ്ഞുപരത്തിയ കഥ. പിണറായി അത് സിബിഐ മുമ്പാകെ നിഷേധിച്ചെങ്കിലും അദ്ദേഹത്തെ കുടുക്കാന്‍ തക്കംപാര്‍ത്ത അന്വേഷകസംഘം ആ നിഷേധം തള്ളി. തെളിവൊന്നുമില്ലെങ്കിലും സീനിയര്‍ ഉദ്യോഗസ്ഥരുടെ മൊഴി വിശ്വസിക്കാമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ എഴുതിവച്ചു.

ഇപ്പോഴിതാ മനോരമ, മാതൃഭൂമി, കേരളകൌമുദി എന്നീ പത്രങ്ങള്‍ എഴുതിയ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. പഞ്ചായത്തിന്റെ മിച്ചഫണ്ട് സഹകരണ ബാങ്കുകള്‍ക്ക് കൈകാര്യംചെയ്യാനുള്ള അവസരം ലഭിച്ചാല്‍, സംസ്ഥാനത്തെ സഹകരണമേഖലയ്ക്കും പഞ്ചായത്തുകള്‍ക്കും ഒരേപോലെ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് അന്ന് സഹകരണമന്ത്രിയായിരുന്ന പിണറായി വിജയന്‍ മുന്നോട്ടുവച്ച നിര്‍ദേശം. അതിനോട് വരദാചാരി പ്രതികരിച്ചത്, സഹകരണസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ടാണ്. അത്തരമൊരു വിചിത്രമായ വാദം വന്നപ്പോള്‍, കേരളത്തില്‍ ജീവിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാകാത്ത വങ്കത്തം പറഞ്ഞ വരദാചാരിയുടെ ബുദ്ധി പരിശോധിക്കേണ്ടതുതന്നെയാണെന്ന് തോന്നുന്നത് സ്വാഭാവികം മാത്രം. പിണറായിക്കും അതുതന്നെ തോന്നി. അക്കാര്യം മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുകയും ചെയ്തു. അതോടെ ചില ഐഎഎസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധവുമായിറങ്ങി. അന്ന് അതുസംബന്ധിച്ച വാര്‍ത്തകള്‍ മനോരമയും മാതൃഭൂമിയും തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതുമാണ് (1997 സെപ്തംബര്‍ 11 മുതല്‍ 14വരെ).

എന്നാല്‍, ലാവ്ലിന്‍ കേസ് കെട്ടിപ്പൊക്കുകയും അത് പിണറായി വിജയനെ വേട്ടയാടാനുള്ള ഗൂഢാലോചനയാക്കി മാറ്റുകയും ചെയ്തപ്പോള്‍ പത്രങ്ങള്‍ സത്യം മറച്ചു. കഥ പുതിയതുവന്നു. വരദാചാരിയുടെ തലപരിശോധന ലാവ്ലിന്‍ ഫയലിലാക്കി. കേസ് പിന്നീട് നുണകളുടെ കൂമ്പാരമായി മാറിയപ്പോള്‍ വരദാചാരിയും സിബിഐക്ക് മൊഴിനല്‍കി-തലപരിശോധനാ കുറിപ്പ് ലാവ്ലിന്‍ ഫയലിലാണെന്ന്. ആ ഉദ്യോഗസ്ഥപ്രമുഖന്‍ തന്റെ വൃത്തികെട്ട പകയും വിദ്വേഷവും പിണറായിയെ കേസില്‍കുടുക്കാന്‍ ഉപയോഗിക്കുകയായിരുന്നു. സിബിഐ അത് വേദവാക്യമായെടുത്ത് കേസ് റിപ്പോര്‍ട്ടും കുറ്റപത്രവുമുണ്ടാക്കി. പത്രങ്ങള്‍ അതുവച്ച് പിന്നെയും കഥകള്‍ മെനഞ്ഞു. എല്ലാം ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു-കേസ് മാത്രമല്ല, മാധ്യമങ്ങളുടെയും പിണറായി വിരുദ്ധ മാഫിയയുടെയും വിശ്വാസ്യതയും. ഇതിലൂടെ തകര്‍ന്നുപോകുന്നത് ലാവ്ലിന്‍ എന്ന കള്ളക്കേസിന്റെ അടിത്തറതന്നെയാണ്.

കള്ളക്കളി സ്വയം വെളിപ്പെടുത്തി സിബിഐ കുറ്റപത്രം

ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരുന്ന കാലത്ത് എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചത് ഒന്നുമെഴുതാത്ത മൂന്ന് വെള്ളപേപ്പറില്‍. ലാവ്ലിന്‍ കേസിന്റെ കുറ്റപത്രത്തില്‍ സിബിഐയുടെ വിശദീകരണത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മുന്‍ ഫയലുകള്‍ ഒന്നുമില്ലാതെയും വൈദ്യുതിബോര്‍ഡിന്റെ അനുമതി ഇല്ലാതെയുമാണ് എംഒയു ഒപ്പുവച്ചതെന്ന് കണ്ടെത്തിയതായും സിബിഐ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കാര്‍ത്തികേയന്റെ കാലത്താണ് ഇതു നടന്നതെന്നും ഒപ്പുവയ്ക്കുമ്പോള്‍ത്തന്നെ ലാവ്ലിന്‍ കമ്പനിക്ക് ഇത് നേട്ടമുണ്ടാക്കുമെന്ന് അറിവുണ്ടായിരുന്നെന്നും കണ്ടെത്തലുണ്ട്. കരാറില്‍ ലാവ്ലിനുമായി ഒപ്പുവച്ച ആദ്യ എംഒയുവാണ് കാര്‍ത്തികേയന്റെ കാലത്തേത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളി വെളിവാക്കുന്നതാണ് അവര്‍തന്നെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിശദീകരണം.

എംഒയു ഒപ്പുവച്ച കാലത്ത് മന്ത്രിയായിരുന്ന കാര്‍ത്തികേയനെ ഒഴിവാക്കി പിന്നീട് മന്ത്രിയായ പിണറായി വിജയനെ പ്രതിയാക്കുകയാണ് സിബിഐ ചെയ്തത്. എംഒയു ഒപ്പുവച്ച '95 ആഗസ്ത് 10ന് കാര്‍ത്തികേയനായിരുന്നു വൈദ്യുതിമന്ത്രിയെന്നും കാര്‍ത്തികേയന്റെ പങ്കിന് തെളിവില്ലെന്നും മാത്രമാണ് സിബിഐയുടെ വിശദീകരണം. എന്നാല്‍, ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് അക്കാലത്താണെന്ന് വിശദീകരിക്കുന്നു. കാര്‍ത്തികേയന്റെ നടപടികള്‍ക്കൊന്നും തെളിവില്ലാത്തതിനാല്‍ പ്രതിചേര്‍ത്ത് വിചാരണ നടത്തുന്നില്ലെന്ന പ്രത്യേക വിശദീകരണവും കുറ്റപത്രത്തിലുണ്ട്. സാധ്യതാപഠനം നടത്താതെയാണ് എംഒയു ഒപ്പുവച്ചതെന്നും നടത്തേണ്ട പണികളുടെ അളവുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങാതെയാണ് ഒപ്പിട്ടതെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തെളിവില്ലെന്ന ബാലിശമായ വിശദീകരണം നല്‍കിയാണ് കാര്‍ത്തികേയനെ ഒഴിവാക്കിയത്.

ദേശാഭിമാനി 20-06-2009
ഈ വിഷയത്തില്‍ മാരീചന്റെ പോസ്റ്റ് തല പരിശോധനയില്‍ തെളിഞ്ഞത്

4 comments:

  1. എസ്എന്‍സി ലാവ്ലിന്‍ കേസില്‍ മുഖ്യതെളിവായി സിബിഐ ഉയര്‍ത്തിക്കാട്ടിയ മുന്‍ ധനപ്രിന്‍സിപ്പല്‍സെക്രട്ടറി വരദാചാരിയുടെ മൊഴി പച്ചക്കള്ളമെന്ന് തെളിഞ്ഞു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ വരദാചാരിയുടെ തല പരിശോധിക്കണമെന്ന് അന്ന് സഹകരണമന്ത്രിയായ പിണറായി വിജയന്‍ മുഖ്യമന്ത്രിക്കയച്ച കത്തിനെയാണ് ലാവ്ലിന്‍ കേസുമായി സിബിഐ കൂട്ടിക്കെട്ടിയത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പണം പഞ്ചായത്തുകളിലെ പ്രാഥമിക സഹകരണ ബാങ്കില്‍ നിക്ഷേപിക്കണമെന്ന സഹകരണവകുപ്പ് നിര്‍ദേശം തള്ളിയതിനെതിരെയാണ് തല പരിശോധിക്കണമെന്ന പരാമര്‍ശം സഹകരണമന്ത്രി നടത്തിയത്. ഈ വാര്‍ത്ത 1997 സെപ്തംബറില്‍ മലയാളമനോരമ, മാതൃഭൂമി, കേരളകൌമുദി തുടങ്ങിയ പത്രങ്ങള്‍ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതെല്ലാം മറച്ചുപിടിച്ചാണ് ലാവ്ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കരുതെന്നാവശ്യപ്പെട്ട വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി കുറിപ്പെഴുതിയതായി സിബിഐയും മാധ്യമങ്ങളും ആരോപിച്ചത്. ലാവ്ലിന്‍ കേസില്‍ സിബിഐയുടെ കള്ളക്കളിയും വന്‍ഗൂഢാലോചനയും ഇതോടെ കൂടുതല്‍ വ്യക്തമാവുകയാണ്. കള്ളക്കേസിന് വിശ്വാസ്യത പകരാന്‍ വരദാചാരിയൂടെ പേരിലുള്ള കെട്ടുകഥ വ്യാപകമായി പ്രചരിപ്പിച്ചു. ലാവ്ലിന്‍ കരാറിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചതിന് വരദാചാരിയുടെ തല പരിശോധിക്കണമെന്ന് പിണറായി വിജയന്‍ പരാമര്‍ശിച്ചതായി സിബിഐയുടെ റിപ്പോര്‍ട്ടിലെ 194-ാം പേജില്‍ ഒമ്പതാം പ്രതിയുടെ പങ്ക് എന്ന തലക്കെട്ടില്‍ പറയുന്നു. ഇതിന് പിണറായി നല്‍കിയ മറുപടി പേജ് 203ല്‍ ഉണ്ട്. സഹകരണവകുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രസ്തുത പരാമര്‍ശം നടത്തിയതെന്ന് പിണറായി വിശദീകരണം നല്‍കി. എന്നാല്‍, ഇതുസംബന്ധിച്ച ഫയല്‍ കാണാനില്ലാത്തതിനാല്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊഴി വിശ്വാസത്തിലെടുക്കുന്നു എന്ന ന്യായമാണ് സിബിഐ ഉയര്‍ത്തിയത്. സിബിഐ റിപ്പോര്‍ട്ടിന്റെ 213-ാം പേജില്‍ പിണറായിയുടെ വിശദീകരണത്തിനുള്ള മറുപടി എന്ന തലക്കെട്ടിലാണ് സിബിഐയുടെ വിചിത്രവാദം.

    ReplyDelete
  2. If CBI is involved in fabrication, who will investigate this ? A judicial inquiry ?

    ReplyDelete
  3. ha ha ha deshabhimani is a blind supporter of the communist regime....so cant expect anything better from them...so the question is who is behind the fabrication?? The answer is deshabhimani.... for obvious..coz media distorts facts in ways beyond our imagination...

    ReplyDelete
  4. തല പരിശോധിക്കല്‍ കഥയുടെ സത്യങ്ങള്‍ പുറത്തുവന്നെന്ന് CPI(M) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ദില്ലിയില്‍ പറഞ്ഞു. ലാവലിന്‍ കരാര്‍ പ്രശ്നത്തില്‍ പിണറായി, വരദാചാരിയുടെ തല പരിശോധിക്കാന്‍ നോട്ടെഴുതിയെന്ന കഥ വളച്ചൊടിച്ചതാണെന്ന കൈരളി-പീപ്പിള്‍ വാര്‍ത്താസംഘത്തിന്റെ കണ്ടെത്തലിനോട് പ്രതികരിക്കുകയായിരുന്നു പിണറായി വിജയന്‍. ഇങ്ങനെ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete