Friday, November 20, 2009

ചൈന, വിയറ്റ്നാം, റഷ്യ, ക്യൂബ, ഗ്രീസ്

മുന്‍നിരയിലേക്ക് ലോങ്മാര്‍ച്ച്

ആറുപതിറ്റാണ്ട് മുമ്പ് ഫ്യൂഡല്‍ ഭൂപ്രഭുവാഴ്ചയില്‍നിന്ന് ജനതയെ മോചിപ്പിച്ച ജനകീയചൈന ഇന്ന് ലോകത്തിന്റെ മുന്‍നിരയില്‍. മഹത്തായ ജനകീയ ജനാധിപത്യ വിപ്ളവ ഇതിഹാസം രചിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) നേതൃത്വത്തിലാണ് ഈ ജൈത്രയാത്ര. രണ്ടാം ലോകയുദ്ധശേഷം ലോകത്തിന്റെ, വിശേഷിച്ച് ഏഷ്യയുടെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നതില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ സിപിസിക്ക് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം സ്വന്തം.

1921ല്‍ വിരലിലെണ്ണാവുന്ന നേതാക്കള്‍ സമ്മേളിച്ച് രൂപംനല്‍കിയ സിപിസി ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയാണ്. ആറരക്കോടിയിലധികമാണ് അംഗങ്ങള്‍. റഷ്യന്‍വിപ്ളവത്തില്‍നിന്ന് പ്രചോദനം നേടി രൂപീകരിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടികളില്‍ ഒന്നാണ് സിപിസി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ മുന്‍കൈയിലാണ് 1921ല്‍ ഷാങ്ഹായില്‍ സിപിസിയുടെ ആദ്യ കോഗ്രസ് ചേര്‍ന്നത്. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ സാമ്രാജ്യത്വശക്തികളും ഏഷ്യയിലെ വന്‍ സൈനികശക്തിയായിരുന്ന ജപ്പാനും ചൈനയ്ക്ക് മേല്‍ അധീശത്വം നേടുന്നതിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണിത്. ചെന്‍ ദൂഷിനാണ് ആദ്യ ജനറല്‍ സെക്രട്ടറി. ചൈനയിലെ ദേശീയ ബൂര്‍ഷ്വാസിയെ പ്രതിനിധാനംചെയ്ത ചൈനീസ് നാഷണലിസ്റ്റ് പാര്‍ടിയുമായി (കൂമിന്താങ്) ഐക്യ മുന്നണിയിലാണ് ആദ്യഘട്ടത്തില്‍ സിപിസി പ്രവര്‍ത്തിച്ചത്. യുദ്ധപ്രഭുക്കളായ മാടമ്പികളുടെ നിയന്ത്രണത്തിലായ പ്രദേശങ്ങളെ ഏകീകരിക്കുന്നതിനായിരുന്നു ഈ സഹകരണം. എന്നാല്‍, പ്രസിഡന്റ് സണ്‍ യാത് സെന്നിന്റെ മരണത്തെ തുടര്‍ന്ന് കൂമിന്താങ് നേതൃത്വം ഏറ്റെടുത്ത ചിയാങ് കൈഷക്ക് വ്യാപകമായ കമ്യൂണിസ്റ്റ് വേട്ട ആരംഭിച്ചതോടെ ചൈനയില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായി. കൂമിന്താങ് ആക്രമണങ്ങളെ നേരിടുന്നതിന് 28ല്‍ സിപിസി കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന ചെമ്പട രൂപീകരിച്ചു. അടുത്തവര്‍ഷംതന്നെ ജിയാന്‍സി പ്രവിശ്യയില്‍ റുയിജിനില്‍ കുറെ പ്രദേശങ്ങള്‍ നാടുവാഴികളില്‍നിന്നും കൂമിന്താങ്ങുകളില്‍നിന്നും മോചിപ്പിച്ച് ആദ്യ ചൈനീസ് സോവിയറ്റ് രൂപീകരിച്ചു. കൂമിന്താങ്ങുകളുടെ കമ്യൂണിസ്റ്റ് വേട്ട രൂക്ഷമായ കാലമായിരുന്നു 1930-34. എന്നാല്‍, ഇതിനെ നേരിട്ട് 34 ആയപ്പോഴേക്ക് സോവിയറ്റുകളുടെ എണ്ണം ആറായി. ആ വര്‍ഷമാണ് കൂമിന്താങ് ആക്രമണത്തില്‍നിന്ന് കമ്യൂണിസ്റ്റ് വിപ്ളവസേനയെ രക്ഷിക്കാന്‍ മൌ സെദോങ്ങിന്റെ നേതൃത്വത്തില്‍ ചരിത്രപ്രസിദ്ധമായ ലോങ്മാര്‍ച്ച് ആരംഭിച്ചത്. മൂന്ന് മുന്നണിയായി രണ്ടുവര്‍ഷം നീണ്ട ആ പ്രയാണത്തില്‍ ഒരുലക്ഷത്തോളമാളുകളാണ് പങ്കാളിയായത്. ജിയാങ്സിയില്‍ നിന്നാരംഭിച്ച് മഞ്ഞുമൂടിയ പര്‍വതങ്ങളും നിറഞ്ഞൊഴുകുന്ന നദികളും മനുഷ്യവാസമില്ലാത്ത ചതുപ്പുനിലങ്ങളും മറ്റും താണ്ടി 12,500 കിലോമീറ്റര്‍ പിന്നിട്ട് മാര്‍ച്ച് ഷാങ്സിയില്‍ സമാപിച്ചപ്പോഴേക്ക് ആയിരക്കണക്കിന് പോരാളികള്‍ മരിച്ചു. ഈ മുന്നേറ്റമാണ് രാജ്യമെങ്ങും സിപിസിയുടെ കുതിപ്പിന് ശക്തിപകര്‍ന്നത്.

രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാന്റെ ആക്രമണത്തെ നേരിടാന്‍ വീണ്ടും കൂമിന്താങ്ങുകളുമായി സഹകരിച്ച സിപിസി യുദ്ധശേഷവും ഐക്യത്തിന് ആഹ്വാനം ചെയ്തെങ്കിലും ചിയാങ് കൈഷക്ക് അത് തള്ളുകയായിരുന്നു. വീണ്ടുമാരംഭിച്ച ആഭ്യന്തരയുദ്ധത്തില്‍ ചെമ്പട ഐതിഹാസികവിജയം നേടിയതോടെ 1949 ഒക്ടോബര്‍ ഒന്നിന് ചൈന ജനകീയ ജനാധിപത്യ റിപ്പബ്ളിക്കായി. അനുയായികളുമായി ചിയാങ് കൈഷക്ക് തയ്‌വാനിലേക്ക് കടന്ന്, അതാണ് ചൈന എന്നവകാശപ്പെട്ട് ഭരണമാരംഭിച്ചപ്പോള്‍ പാശ്ചാത്യരാജ്യങ്ങള്‍ അംഗീകരിച്ചു. എന്നാല്‍, സോവിയറ്റ് യൂണിയന്‍ ജനകീയചൈനയെ അംഗീകരിച്ചു. 50ല്‍ ഇരു രാജ്യവും തമ്മില്‍ പ്രതിരോധ സഹകരണ കരാര്‍ ഒപ്പിട്ടു. ആ വര്‍ഷംതന്നെ ചൈന കൊറിയന്‍ യുദ്ധത്തില്‍ ഇടപെട്ട് വിപ്ളവ കൊറിയയെ പാശ്ചാത്യസേനകളുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചു. അന്താരാഷ്ട്രതലത്തില്‍ സൈനികമികവ് തെളിയിച്ച ജനകീയചൈനയെ പിന്നെയും രണ്ട് പതിറ്റാണ്ട് കഴിഞ്ഞാണ് പാശ്ചാത്യലോകം അംഗീകരിച്ചത്. ഈ സാഹചര്യത്തിലാണ്, അതുവരെ തയ്‌വാന്‍ കൈയടക്കിവച്ച യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം ജനകീയചൈനയ്ക്ക് ലഭിച്ചത്. സാംസ്കാരികവിപ്ളവം പോലുള്ള അപഭ്രംശങ്ങള്‍ ഹ്രസ്വകാലം സിപിസിയെ ഉലച്ചെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വിപ്ളവാനന്തര ചൈന അതെല്ലാം അതിജീവിച്ച് മുന്നേറുന്നതിന് കാലം സാക്ഷി.

അമേരിക്കയെ മുട്ടുകുത്തിച്ച വീരേതിഹാസം

കൊടുംവനങ്ങള്‍പോലും ചുട്ടുകരിക്കുന്ന അത്യാധുനിക ബോംബര്‍ വിമാനങ്ങളും ജനതകളെ തലമുറകളോളം വേട്ടയാടുന്ന വിഷബോംബുകളുമായി സംഹരിക്കാനിറങ്ങിയ യാങ്കിപ്പടയെ മുളവടികളും മുളകുപൊടിയും മറ്റും ഉപയോഗിച്ച് മുട്ടുകുത്തിച്ച വിയത്നാം. നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മനുഷ്യരാശിയെ പ്രചോദിപ്പിക്കുന്നതാണ് ആ കൊച്ചുരാജ്യത്തിന്റെ വീരഗാഥ. അമേരിക്കന്‍ സൈനികഹുങ്കിനെ വിറപ്പിച്ചോടിച്ച പോരാട്ടത്തിന് നേതൃത്വം നല്‍കിയ വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി വളര്‍ച്ചയുടെ പുതിയ പോരാട്ടങ്ങളിലും വിജയഗാഥ എഴുതുകയാണ്.

വിമോചന നായകന്‍ ഹോചിമിന്റെ മാര്‍ഗദര്‍ശിത്വത്തില്‍ 1930ല്‍ ഹോങ്കോങ്ങിലാണ് വിയത്നാം കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. ഒരുപതിറ്റാണ്ടുമുമ്പേതന്നെ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്ഥാപകാംഗമായ ഹോചിമിന്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ പ്രതിനിധിയായികൂടിയാണ് വിയത്നാം പാര്‍ടിയുടെ രൂപീകരണ സമ്മേളനത്തില്‍ പങ്കെടുത്തത്. പരസ്പരം തര്‍ക്കങ്ങളിലായിരുന്ന വിവിധ കമ്യൂണിസ്റ്റ് സംഘങ്ങളെ ഹോചിമിന്‍ ഒരു കൊടിക്കീഴില്‍ ഏകോപിപ്പിക്കുകയായിരുന്നു. 15 വര്‍ഷംകൊണ്ട് വടക്കന്‍ വിയത്നാമിനെ കൊളോണിയല്‍ നുകത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണവേളയില്‍ ഫ്രഞ്ച് കൊളോണിയല്‍വാഴ്ചയില്‍ നരകിക്കുകയായിരുന്നു വിയത്നാം. മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായി ഇവിടെ ദേശീയ ബൂര്‍ഷ്വാസിയേക്കാള്‍ വേഗത്തില്‍ വളര്‍ച്ച നേടാന്‍ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന് കഴിഞ്ഞു.

മുപ്പതുകളുടെ തുടക്കത്തില്‍ രാഷ്ട്രീയമായും സാമ്പത്തികമായും ബൂര്‍ഷ്വാസി ദുര്‍ബലമായിരുന്നു. ദേശീയ വിമോചനപോരാട്ടം നയിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയല്ലാതെ മറ്റൊരു ശക്തിയില്ല. ഈ അനുകൂലസാഹചര്യവും ഹോചിമിന്റെ മാസ്മരികനേതൃത്വവുമാണ് കമ്യൂണിസ്റ്റ് പാര്‍ടിയെ വിമോചനപോരാട്ടത്തിന്റെ തലപ്പത്തേക്ക് ഉയര്‍ത്തിയത്. പാര്‍ടി രൂപീകരണത്തിന് തൊട്ടുപിന്നാലെ വിയത്നാമില്‍ ഉശിരന്‍ പോരാട്ടങ്ങള്‍ ഉയര്‍ന്നു. ആ വര്‍ഷാവസാനത്തോടെ എന്‍ഗെ ആന്‍, ഹാതിന്‍ എന്നിവിടങ്ങളിലെ 116 ഗ്രാമങ്ങള്‍ മോചിപ്പിച്ച് വിപ്ളവകാരികള്‍ റഷ്യന്‍മാതൃകയില്‍ സോവിയറ്റുകള്‍ സ്ഥാപിച്ചു. ഒരുവര്‍ഷത്തോളമേ ഇവയ്ക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ എങ്കിലും ആ കാലം അവ കൊളോണിയല്‍ ഇന്‍ഡോചൈനയില്‍ സ്വാതന്ത്യ്രത്തിന്റെ ചെറിയ തുരുത്തുകളായി വര്‍ത്തിച്ചു. വിപ്ളവകരമായ പല ജനകീയപരിപാടിയും നടപ്പാക്കി. അക്ഷീണമായ വിപ്ളവപ്രവര്‍ത്തനങ്ങളുമായി മറുനാടുകളില്‍ അലയുകയായിരുന്ന ഹോചിമിനെ ഫ്രഞ്ച് സമ്മര്‍ദത്താല്‍ വിയത്നാമിലെ പാവക്കോടതി 1929ല്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 1941ല്‍ ഹോചിമിന്‍ രഹസ്യമായി വിയത്നാമില്‍ തിരിച്ചെത്തിയതോടെ വിമോചനപോരാട്ടം കൂടുതല്‍ ശക്തിപ്രാപിച്ചു. ഒരുനൂറ്റാണ്ടോളം ഫ്രഞ്ച് അധിനിവേശത്തിലായിരുന്ന ഇന്‍ഡോചൈന 40ല്‍ ജപ്പാന്‍ അധീനതയിലായി (വിയത്നാമിനുപുറമെ ലാവോസും കംബോഡിയയും ഇന്‍ഡോചൈനയിലുള്‍പ്പെടും. അതിനാല്‍ പാര്‍ടിയുടെ പേര് 30 ഒക്ടോബറില്‍ ചേര്‍ന്ന ഒന്നാംപ്ളീനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്‍ഡോചൈന എന്നാക്കിയിരുന്നു).

ജാപ്പനീസ് അധിനിവേശത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളെയും സംഘടനകളെയും വിയത്മിന്‍ എന്ന സംഘടനയില്‍ ഹോചിമിന്‍ ഏകോപിപ്പിച്ചു. എല്ലാ ദേശാഭിമാനികളെയും കൂട്ടിയോജിപ്പിച്ച് പോരാട്ടം നയിച്ചു. രണ്ടാംലോക യുദ്ധത്തില്‍ ജപ്പാന്റെ പതനത്തെതുടര്‍ന്ന് '45 സെപ്തംബര്‍ രണ്ടിന് ഹോചിമിന്‍ വിയത്നാം സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. വടക്കന്‍ വിയത്നാമില്‍ തെക്കുകിഴക്കേഷ്യയിലെ ആദ്യ 'തൊഴിലാളി-കര്‍ഷക ഭരണകൂടം' പിറന്നു. അടുത്തവര്‍ഷം മാര്‍ച്ച് രണ്ടിന് ചേര്‍ന്ന വിയത്നാം ദേശീയ അസംബ്ളി ഹോചിമിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ജപ്പാനില്‍നിന്ന് തെക്കന്‍ വിയത്നാം പിടിച്ച ബ്രിട്ടന്‍ ഇത് ഫ്രാന്‍സിന് വിട്ടുകൊടുത്തിരുന്നു. അവിടെ ഫ്രഞ്ച് വാഴ്ചയ്ക്കെതിരെ പോരാട്ടത്തിന് ഹോചിമിന്‍ ആഹ്വാനംചെയ്തു. '54 വരെ നീണ്ട പോരാട്ടത്തില്‍ ജനറല്‍ എന്‍ഗുയെന്‍ ഗ്യാപ് നയിച്ച വിയത്നാം സേനയോട് തോറ്റ് ഫ്രഞ്ച് സൈന്യം കെട്ടുകെട്ടി. നേരത്തെതന്നെ ഫ്രഞ്ച് സൈന്യത്തിന് പടക്കോപ്പുകള്‍ എത്തിച്ചുവന്ന അമേരിക്ക ഇതോടെയാണ് വിയത്നാമില്‍ നേരിട്ട് ഇടപെട്ടത്. രണ്ടുപതിറ്റാണ്ടിനുശേഷം നാണംകെട്ട പരാജയത്തോടെ വിയത്നാമില്‍നിന്ന് തടിയൂരാനായിരുന്നു സാമ്രാജ്യത്വ രാക്ഷസന്റെ വിധി.
യുദ്ധശേഷം ഏകീകരിക്കപ്പെട്ട വിയത്നാം ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ ദ്രുതവളര്‍ച്ചയുടെ പാതയിലാണ്. ചൈന കഴിഞ്ഞാല്‍ മികച്ച സാമ്പത്തികവളര്‍ച്ചയുള്ള രാജ്യങ്ങളിലൊന്നായി വിയത്നാം അംഗീകരിക്കപ്പെടുന്നു.

വിപ്ളവഭൂമിക വീണ്ടും ചുവക്കുന്നു

വിജയകരമായ ആദ്യ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ഭൂമികയില്‍ തിരിച്ചുവരവ് മുന്നില്‍ കാണുകയാണ് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി അഥവാ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍(സിപിആര്‍എഫ്). സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അവിടെ കമ്യൂണിസ്റ്റ് പാര്‍ടിക്ക് അന്ത്യമായെന്ന് കരുതി ആഹ്ളാദിച്ചവരെ അമ്പരപ്പിക്കുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റം. റഷ്യയില്‍ മുതലാളിത്ത പുനസ്ഥാപനവേളയില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ടി 1993ലാണ് പുനഃസംഘടിപ്പിക്കപ്പെട്ടത്. റഷ്യന്‍ ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെട്സിന്‍ അടിച്ചേല്‍പിച്ച നിരോധനം ഭരണഘടനാ കോടതി അസാധുവാക്കിയതിനെ തുടര്‍ന്നാണിത്. റഷ്യയെ ചുരുങ്ങിയ കാലംകൊണ്ട് പരിതാപകരമായ നിലയിലാക്കിയ യെട്സിന്റെ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റ മുന്നണിയിലേക്കുയര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി വളരെ പെട്ടെന്ന് രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ടിയായി വളര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ടി വീണ്ടും ഭരണത്തിലെത്തുമെന്ന് മനസിലാക്കിയ യെട്സില്‍ അതു തടയാനാണ് 98 ഡിസംബര്‍ അവസാനം അപ്രതീക്ഷിതമായി രാജിവച്ച് പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ പ്രസിഡന്റാക്കിയത്. അമേരിക്കയുടെ ഏകധ്രുവ ലോകാധിപത്യത്തിന് വഴങ്ങി റഷ്യയുടെ അന്തസ്സ് കളഞ്ഞുകളിച്ച യെട്സിന്റെ നയങ്ങള്‍ ഉപേക്ഷിക്കാന്‍ പുടിന്‍ നിര്‍ബന്ധിതനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും ഇതിന് കാരണമായി. റഷ്യക്ക് സാര്‍വദേശീയ തലത്തില്‍ നഷ്ടപ്പെട്ട വില ഭാഗികമായെങ്കിലും വീണ്ടെടുക്കാന്‍ കഴിഞ്ഞത് പുടിന്റെ ജനപിന്തുണ വര്‍ധിപ്പിച്ചെങ്കിലും ഇത് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പോറലേല്‍പ്പിച്ചിട്ടില്ല.

93ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 12.4 ശതമാനം വോട്ട് നേടിയ കമ്യൂണിസ്റ്റ് പാര്‍ടി 95ല്‍ 22 ശതമാനവും 99ല്‍ 24 ശതമാനവും വോട്ട് സ്വന്തമാക്കി. പുടിന്‍ അധികാരത്തിലെത്തിയശേഷം 2003ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ടും സീറ്റും കുറഞ്ഞെങ്കിലും 2007ല്‍ ഇത് വീണ്ടും വര്‍ധിക്കുന്നതാണ് കണ്ടത്. ഇക്കാലയളവില്‍ നടന്ന എല്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥി രണ്ടാമതെത്തി. 96ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറി ഗെന്നഡി സുഗാനോവ് 32 ശതമാനം വോട്ട് നേടിയപ്പോള്‍ മൂന്ന് ശതമാനം വോട്ട് മാത്രമാണ് യെട്സിന് കൂടുതല്‍ ലഭിച്ചത്. യെട്സിന്‍ ഒഴിഞ്ഞശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സുഗാനോവിന് 29 ശതമാനം വോട്ട് ലഭിച്ചു. പുടിന് 53 ശതമാനം വോട്ട് കിട്ടി. 2004ല്‍ പുടിന്‍ 71 ശതമാനം വോട്ട് നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ടി സ്ഥാനാര്‍ഥിക്ക് 14 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. എന്നാല്‍, 2008ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സുഗാനോവ് 18 ശതമാനം നേടി തിരിച്ചുവരവ് നടത്തി. പുടിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ദിമിത്രി മെദ്വെദെവിനെ ചിലയിടങ്ങളില്‍ പിന്തള്ളാനും കഴിഞ്ഞു. ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ നടത്തിയ ക്രമക്കേടുകള്‍ ഇല്ലായിരുന്നെങ്കില്‍ സുഗാനോവിന് 30 ശതമാനത്തിലേറെ വോട്ട് ലഭിക്കുമായിരുന്നു എന്നാണ് പാര്‍ടി കണക്കാക്കുന്നത്. ഇത് ശരിവയ്ക്കുന്നതാണ്

റഷ്യന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി. ഭരണകക്ഷി ഔദ്യോഗിക സംവിധാനം ഉപയോഗിച്ച് നടത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച് കമ്യൂണിസ്റ്റ് പാര്‍ടി നല്‍കിയ പല പരാതികളും കമീഷന്‍ അംഗീകരിച്ചു. പെന്‍ഷന്‍കാരിലും പഴയ പട്ടാളക്കാരിലുംമാത്രമേ കമ്യൂണിസ്റ്റ് പാര്‍ടിക്ക് സ്വാധീനമുള്ളൂവെന്നും അതിനാല്‍ വളരാനാവില്ലെന്നുമുള്ള വിമര്‍ശകരുടെ വാദങ്ങള്‍ പൊളിക്കുന്നതാണ് ഈ തിരിച്ചുവരവ്. രാജ്യത്തെങ്ങും വ്യവസായ തൊഴിലാളികളില്‍ സുഗാനോവ് വന്‍ മുന്നേറ്റം നടത്തി. തെക്കന്‍ പ്രവിശ്യകളില്‍ കര്‍ഷക തൊഴിലാളികളിലും ഇതാവര്‍ത്തിച്ചു. തീര്‍ത്തും പ്രതികൂലമായ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമ പ്രചാരണങ്ങളെ അതിജീവിച്ചാണ് ഈ വിജയം നേടിയത്. ലെനിനും സ്റാലിനും പടുത്തുയര്‍ത്തിയ പാര്‍ടിയുടെ നേരവകാശിയായ റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി യുവാക്കളെയും ആകര്‍ഷിക്കുന്നതിന് ദൃഷ്ടാന്തങ്ങള്‍ ഏറെയുണ്ട്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ വോള്‍ഗോഗ്രാഡിലെ കമ്യൂണിസ്റ്റ് നേതാവ് റോമാന്‍ ഗ്രെബെന്നിക്കോവാണ്. കഴിഞ്ഞ സഹസ്രാബ്ദത്തിലെ ഏറ്റവും മഹാനായ റഷ്യക്കാരനെ കണ്ടെത്താന്‍ നടത്തിയ സര്‍വേയില്‍ വന്‍ ജനപിന്തുണ നേടിയ സ്റ്റാലിന്റെ അടുത്തെങ്ങും ഗോര്‍ബച്ചേവും യെട്സിനുമൊന്നും ഉണ്ടായിരുന്നില്ലെന്നത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരിച്ചവരവിന് തിളക്കമേറ്റുന്നു.

സാര്‍വദേശീയതയുടെ ഉജ്വലതാരകം

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ അപരനാമമാണ് ക്യൂബ. ഭീമനായ അയല്‍ക്കാരന്റെ ഭീഷണികളും അട്ടിമറിശ്രമങ്ങളും നിഷ്ഠുരമായ ഉപരോധവും അതിജീവിച്ച് സാര്‍വദേശീയതയുടെ പ്രകാശം ചൊരിയുന്ന ഉജ്വലതാരകം. അമേരിക്കയുടെ അതിര്‍ത്തിയില്‍നിന്ന് 90 മൈല്‍മാത്രം അകലെയുള്ള ഈ ചെറുരാഷ്ട്രത്തിന്റെ ചെറുത്തുനില്‍പ്പിന് അരനൂറ്റാണ്ടായി. വിപ്ളവനായകന്‍ ഫിദല്‍ കാസ്ട്രോ നയിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലാണ് ക്യൂബ യാങ്കിസാമ്രാജ്യത്വത്തിന്റെ കുതന്ത്രങ്ങളെ ചെറുക്കുന്നത്. ദീര്‍ഘമായ പ്രതിസന്ധികാലങ്ങളെ വിജയകരമായി നേരിട്ട അനുഭവജ്ഞാനമാണ് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കൈമുതല്‍. ഭരണത്തിലുള്ള മറ്റ് കമ്യൂണിസ്റ്റ് പാര്‍ടികളില്‍നിന്ന് വ്യത്യസ്തമാണ് ക്യൂബന്‍ പാര്‍ടിയുടെ കഥ. മറ്റ് കമ്യൂണിസ്റ്റ് പാര്‍ടികള്‍ വിപ്ളവം നടത്തിയോ വിമോചനപോരാട്ടം നയിച്ചോ ആണ് അധികാരത്തിലെത്തിയത്. എന്നാല്‍, ബാറ്റിസ്റ്റയുടെ സ്വേഛാധിപത്യത്തെ എതിര്‍ത്തവരും സാമ്രാജ്യത്വവിരുദ്ധ ദേശീയവാദികളും സാര്‍വദേശീയവാദികളും എല്ലാമടങ്ങുന്ന വിപ്ളവകാരികള്‍ അധികാരത്തിലെത്തിയശേഷമാണ് ക്യൂബയില്‍ ഫിദലിന്റെ മുന്‍കൈയില്‍ ലക്ഷണമൊത്ത കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്.
1925ല്‍തന്നെ ക്യൂബയില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി 44ല്‍ ഇതിന്റെ പേര് പോപ്പുലര്‍ സോഷ്യലിസ്റ്റ് പാര്‍ടി (പിഎസ്പി) എന്നാക്കി. ബാറ്റിസ്റ്റ ഭരണത്തിന്റെ തുടക്കത്തില്‍ പാര്‍ടിയുടെ രണ്ടു നേതാക്കളും സര്‍ക്കാരിലുണ്ടായിരുന്നു. എന്നാല്‍, ബാറ്റിസ്റ്റ സ്വേഛാധിപത്യമുഖം പുറത്തെടുത്തപ്പോള്‍ പാര്‍ടി ചെറുത്തു. ക്രൂരമായ അടിച്ചമര്‍ത്തലായിരുന്നു ഫലം. ദുര്‍ബലമായിരുന്ന പാര്‍ടിക്ക് ചെറുക്കാന്‍ കഴിയുന്നതായിരുന്നില്ല അത്. ഈ ഘട്ടത്തിലാണ് '53 ജൂലൈ 26ന് ഫിദലിന്റെയും അനുജന്‍ റൌള്‍ കാസ്ട്രോയുടെയും മറ്റും നേതൃത്വത്തില്‍ യുവ വിപ്ളവകാരികള്‍ മൊകാഡ സൈനിക ബാരക് ആക്രമിച്ച് ബാറ്റിസ്റ്റയ്ക്കെതിരെ ആദ്യ വിപ്ളവശ്രമം നടത്തിയത്. റൌള്‍ അന്നേ കമ്യൂണിസ്റ്റ് പാര്‍ടി അംഗമാണ്. മൂന്നുവര്‍ഷം നീണ്ട ഗറില്ലാ പോരാട്ടത്തിലൂടെ '59ലെ പുതുവര്‍ഷദിനത്തിലാണ് ബാറ്റിസ്റ്റയെ തുരത്തിയത്. രണ്ടരവര്‍ഷത്തിനുശേഷം '61 ജൂലൈയില്‍ ഫിദലിന്റെ ജൂലൈ 26 പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാര്‍ടിയും (പിഎസ്പി) മാര്‍ച്ച് 13 വിപ്ളവ ഡയറക്ടറേറ്റും ചേര്‍ന്ന് ഏകീകൃത വിപ്ളവ സംഘടന (ഒആര്‍ഐ) രൂപീകരിച്ചു. അടുത്തവര്‍ഷം മാര്‍ച്ചില്‍ സംഘടനയുടെ പേര് 'യുണൈറ്റഡ് പാര്‍ടി ഓഫ് ദി ക്യൂബന്‍ സോഷ്യലിസ്റ്റ് റെവല്യൂഷന്‍' എന്നാക്കി. '65 ഒക്ടോബര്‍ മൂന്നിന് ഇത് ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായി മാറി.

അമേരിക്കന്‍ സഹായത്തോടെ വിപ്ളവ വിരുദ്ധര്‍ 1961ല്‍ നടത്തിയ ബേ ഓഫ് പിഗ്സ് ആക്രമണത്തെ ക്യൂബന്‍സേന പരാജയപ്പെടുത്തിയതും അടുത്ത വര്‍ഷമുണ്ടായ മിസൈല്‍ തര്‍ക്കത്തിലെ ഒത്തുതീര്‍പ്പും ക്യൂബയെ നേരിട്ട് ആക്രമിച്ച് കീഴടക്കാമെന്ന അമേരിക്കന്‍ മോഹം തകര്‍ത്തു. വിപ്ളവസര്‍ക്കാരിനെ അട്ടിമറിക്കാനും ഫിദലിനെ വധിക്കാനും അമേരിക്ക പിന്നെ പയറ്റാത്ത തന്ത്രങ്ങളില്ല. ഫിദലിനെ വധിക്കാന്‍ 600ല്‍പരം ശ്രമം സിഐഎ നടത്തിയത് പിന്നീട് പരസ്യമായി. ഈ പരാജയങ്ങള്‍ അമേരിക്കയെ അപഹാസ്യമാക്കിയപ്പോള്‍ ഉപരോധം ശക്തമാക്കി ക്യൂബയെ ഞെരിക്കാനാണ് ശ്രമിച്ചത്. ഈ തന്ത്രവും പരാജയപ്പെടുന്നതായാണ് ഒരു പതിറ്റാണ്ടായി തെക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഇടതുപക്ഷ മുന്നേറ്റങ്ങള്‍ തെളിയിക്കുന്നത്. ക്യൂബയ്ക്കെതിരായ ഉപരോധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഐക്യരാഷ്ട്രസഭ കഴിഞ്ഞമാസം പാസാക്കിയപ്പോള്‍ 192 അംഗരാജ്യത്തില്‍ അമേരിക്കയും ഇസ്രയേലുമടക്കം മൂന്ന് രാജ്യംമാത്രമാണ് എതിര്‍ത്തത്. പ്രതിസന്ധിയുടെ കാലങ്ങളിലും മൂന്നാംലോക രാജ്യങ്ങളെയും പൊരുതുന്ന ജനതയെയും സഹായിക്കുന്നതില്‍ മുന്നില്‍നിന്ന ക്യൂബ സാര്‍വദേശീയതയുടെ ഉദാത്തമാതൃകയാണ്. ഇതാണ് സര്‍വശക്തനായ അമേരിക്ക എതിര്‍ക്കുമ്പോഴും മറ്റു രാജ്യങ്ങള്‍ക്ക് ക്യൂബയെ പ്രിയങ്കരമാക്കുന്നത്.

ജനാധിപത്യത്തിന്റെ കളിത്തൊട്ടിലില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്

ഗ്രീസിന് വിശേഷണം ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നാണ്. സോക്രട്ടീസിന്റെയും പ്ളേറ്റോയുടെയും ഹോമറിന്റെയും മറ്റും നാട്. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ക്രൂരമായ സ്വേച്ഛാധിപത്യ വാഴ്ചകളില്‍ ചിലതിന് വേദിയായ ഇവിടെ നടന്ന പീഡനങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കും കൈയും കണക്കുമില്ല. വിയറ്റ്നാമില്‍ ഉപയോഗിച്ച കുപ്രസിദ്ധമായ നാപ്പാം ബോംബുകള്‍ അമേരിക്ക ആദ്യം പ്രയോഗിച്ചത് ഇവിടെയാണ്. രാജ്യം കമ്യൂണിസ്റ്റ് ഭരണത്തിലാവുന്നത് തടയാനായിരുന്നു ഈ കൊടും ക്രൂരത. എന്നാല്‍, കുഴിച്ചുമൂടിയ കുഴിയില്‍ നിന്നുയര്‍ന്ന് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാനകണ്ണികളില്‍ ഒന്നായ കഥയാണ് ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ടി (കെകെഇ) യുടേത് . സോഷ്യലിസ്റ്റ് ലേബര്‍ പാര്‍ടി എന്ന പേരില്‍ 1918 നവംബറിലാണ് ഗ്രീസില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ചത്. 1924ല്‍ പേര് കമ്യൂണിസ്റ്റ് പാര്‍ടി എന്നാക്കി. അന്നുമുതല്‍ നിരന്തര പീഡനങ്ങള്‍ക്കിരയായ പാര്‍ടിക്ക് 1974ല്‍ നിരോധനം നീക്കുന്നതുവരെ ചുരുങ്ങിയ കാലംമാത്രമാണ് നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്.
കമ്യൂണിസ്റ്റുകാരായ അധ്യാപകരെ ശിക്ഷിക്കാന്‍ 1924ല്‍ നിയമം കൊണ്ടുവന്ന രാജ്യമാണ് ഗ്രീസ്. തുടര്‍ന്ന് മുഴുവന്‍ കമ്യൂണിസ്റ്റുകാരെയും സര്‍ക്കാര്‍ ജോലിയില്‍നിന്ന് പുറത്താക്കുകയോ നാടുകടത്തുകയോ ചെയ്യുന്നതിനും സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. 1936ല്‍ ജനറല്‍ മെതക്സസിന്റെ ഫാസിസ്റ്റ് സ്വേച്ഛാധിപത്യ വാഴ്ചയോടെ നാടുകടത്തലും തടവറകളിലടയ്ക്കലും പതിവായി. എന്നിട്ടും 1940ല്‍ മുസോളിനി രാജ്യത്തെ ആക്രമിച്ചപ്പോഴും അടുത്ത വര്‍ഷം ഹിറ്റ്ലറുടെ നാസിസേന അധിനിവേശം നടത്തിയപ്പോഴും ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. 42ല്‍ അധിനിവേശ സേനക്കെതിരെ സായുധ പോരാട്ടത്തിന് കമ്യൂണിസ്റ്റ് പാര്‍ടിയുണ്ടാക്കിയ ദേശീയ ജനകീയ വിമോചന സേനയില്‍ (ഇഎല്‍എഎസ്) ഒരു വര്‍ഷമായപ്പോഴേക്ക് ഒന്നരലക്ഷത്തോളം പോരാളികളായി. ഇതില്‍ പതിനായിരക്കണക്കിന് സ്ത്രീകളുമുണ്ടായിരുന്നു.

ജര്‍മനിയുടെ അടിതെറ്റിത്തുടങ്ങിയപ്പോള്‍ ഗ്രീസിന്റെ ഭരണം കമ്യൂണിസ്റ്റുകാരിലെത്തുമെന്ന് ഭയന്ന ബ്രിട്ടന്‍ ഇടപെട്ടു. കമ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പാര്‍ടിപത്രം പൊലീസ് വ്യാജമായി പ്രസിദ്ധീകരിക്കുകപോലുമുണ്ടായി. 46ല്‍ അമേരിക്കന്‍സേന നേരിട്ടെത്തി. അമേരിക്കന്‍ സേനയുടെയും അവരുടെ നാടന്‍ കൂട്ടാളികളുടെയും വേട്ടയില്‍നിന്ന് രക്ഷപ്പെടാന്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകാര്‍ പര്‍വതപ്രദേശങ്ങളിലേക്ക് പലായനംചെയ്തു. കെകെഇയുടെ വളര്‍ച്ച തടയാന്‍ നാട്ടിന്‍പുറങ്ങളില്‍നിന്ന് സര്‍ക്കാര്‍ ലക്ഷക്കണക്കിനാളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളും തടവറ ദ്വീപുകളും വ്യാപിപ്പിച്ചു. ഈ ഘട്ടത്തിലാണ് അമേരിക്കന്‍സേന ഗ്രാമ്മോസ് വിത്സി മലകളില്‍ നാനൂറോളം നാപ്പാം ബോംബുകള്‍ വര്‍ഷിച്ചത്. 65000ല്‍പരം കമ്യൂണിസ്റ്റുകാര്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. കുറഞ്ഞത് 40000 പേര്‍ തടവിലായി. അതിക്രമങ്ങളെ ചെറുക്കാന്‍ പാര്‍ടി പുതിയ ജനകീയ സേനയുണ്ടാക്കി. ഒന്നര ലക്ഷത്തോളം ആളുകളാണ് ഈ ആഭ്യന്തരയുദ്ധത്തില്‍ മരിച്ചത്. ആഭ്യന്തരയുദ്ധം അവസാനിച്ചശേഷവും കമ്യൂണിസ്റ്റുകാരെ തെരഞ്ഞുപിടിച്ച് വധിക്കുന്നത് 55വരെ തുടര്‍ന്നു. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗങ്ങളടക്കം 5000 കമ്യൂണിസ്റ്റുകാരെ അറസ്റ്റ് ചെയ്ത് വെടിവച്ചുകൊന്നു. അമേരിക്കന്‍ സഹായത്തോടെ 67ല്‍ പട്ടാള ഭരണകൂടം വന്നപ്പോഴും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ക്രൂരവേട്ട തുടര്‍ന്നു. കമ്യൂണിസ്റ്റ് പാര്‍ടി ഇനി തല പൊക്കില്ല എന്നുകരുതിയാണ് 74ല്‍ സര്‍ക്കാര്‍ നിരോധനം നീക്കിയത്.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ പാര്‍ടിക്ക് 300 അംഗ പാര്‍ലമെന്റില്‍ 21 സീറ്റ് ലഭിച്ചു. 2004ല്‍ ലഭിച്ചതിനേക്കാള്‍ ഒമ്പത് സീറ്റും ഒന്നര ശതമാനത്തിലധികം വോട്ടും കൂടുതല്‍. ജനറല്‍ സെക്രട്ടറി വനിതയാണെന്ന(അലേക പാപാരിഗ) സവിശേഷതയും ഗ്രീക്ക് പാര്‍ടിക്കുണ്ട്. 98ല്‍ ഗ്രീക്ക് പാര്‍ടിയാണ് കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ ആദ്യ ലോക സമ്മേളനം വിളിച്ചത്. പിന്നീട് തുടര്‍ച്ചയായി ആറ് വര്‍ഷംകൂടി കെകെഇ ലോക കമ്യൂണിസ്റ്റ് സമ്മേളനത്തിന് ആതിഥേയരായി. അതിന് ശേഷമാണ് സമ്മേളനം ഓരോ വര്‍ഷവും ഓരോ ഭൂഖണ്ഡത്തില്‍ ചേരാന്‍ തീരുമാനിച്ചത്.

എ ശ്യാം ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ കുറിപ്പുകള്‍

6 comments:

  1. ആറുപതിറ്റാണ്ട് മുമ്പ് ഫ്യൂഡല്‍ ഭൂപ്രഭുവാഴ്ചയില്‍നിന്ന് ജനതയെ മോചിപ്പിച്ച ജനകീയചൈന ഇന്ന് ലോകത്തിന്റെ മുന്‍നിരയില്‍. മഹത്തായ ജനകീയ ജനാധിപത്യ വിപ്ളവ ഇതിഹാസം രചിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ (സിപിസി) നേതൃത്വത്തിലാണ് ഈ ജൈത്രയാത്ര. രണ്ടാം ലോകയുദ്ധശേഷം ലോകത്തിന്റെ, വിശേഷിച്ച് ഏഷ്യയുടെ രാഷ്ട്രീയഭൂപടം മാറ്റിവരയ്ക്കുന്നതില്‍ നിര്‍ണായകസ്വാധീനം ചെലുത്തിയ സിപിസിക്ക് ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം സ്വന്തം.

    ReplyDelete
  2. ചൈനയും വിയറ്റ്നാമുമൊക്കെ അവിടെ നില്‍ക്കട്ടെ.. ഈ രണ്ടു രാജ്യങളും ഇപ്പൊള്‍ അമേരിക്കയേക്കാളും വലിയ ക്യാപ്പിറ്റലിസത്തേക്കാണ്‌ പോക്ക്.. അതുകൊണ്ട് അവിടെ വളര്‍ച്ചയുണ്ട്.. സമ്പത്തുണ്ട്..

    ഇനി ഇവിടെ, നമ്മുടെ കേരളത്തില്‍ ഇതുകൊണ്ട് എന്താണ്‍ പ്രയോജനം? ചൈനയില്‍ 'എക്സ്പ്രസ് വേ'ഉണ്ടെന്നുകരുതി നമുക്ക് എന്തെങ്കിലും പ്രയോജനമുണ്ടൊ? ഇവിടെ ഒന്നു പണിയാമെന്നു വെച്ചപ്പോള്‍ (ആ വകക്ക് കുറെ കമത്തമല്ലൊ) എന്തായിരുന്നു ഡയലോഗുകള്? (ഒരു ഉദാഹരണം പറഞ്ഞെന്നുമാത്രമ്) അല്ല, ഇവിടെ വല്ലതും നടക്കുമൊ? ചങലയും, ഹര്‍ത്താലും, കത്തികുത്തുമല്ലാതെ?

    ചൈനയും വിയറ്റ്നാമും വളരുന്നുണ്ടെന്നു പറഞ്ഞിട്ട് കോരിത്തരിച്ചിട്ടോരുകാര്യവുമില്ല. ചൈന പാകിസ്താനെ പരസ്യമായി സഹായിക്കുന്ന ഒരു രാജ്യമാണ്. വിയറ്റ്നാമാകട്ടെ സുഗന്ധവ്യഞന മാര്‍കറ്റില്‍ കേരളത്തിനെ എതിരാളിയുമാണ്‌. അതുകൊണ്ട് വിദേശ രാജ്യങളെ പറ്റി പുളകം കൊള്ളാതെ കേരളം നനാക്കാന്‍ നോക്കൂ...

    ReplyDelete
  3. താങ്കള്‍ പറഞ്ഞതു വളരെ ശരി സ്വ.ലേ. സഗാക്കന്‍മാര്‍ ഇനി എന്നാണു ചൈനയും കൊറിയയുമല്ലാതെ സ്വന്തം രാജ്യത്തേക്കുറിച്ചു അഭിമാനിക്കുക?

    ReplyDelete
  4. വീഡിയോണ്‍ കൊള്ളാലോ..

    കേരളത്തെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ചവന്നാല്‍ ഉടനെ ബംഗാളിലേക്കും, കൊറിയയിലേക്കും, ചൈനയിലേക്കുമൊക്കെ ഓടിക്കൊണ്ടിരുന്നവര്‍ ഇപ്പോള്‍ ചൈനയെക്കുറിച്ചും വിയറ്റ്നാമിനെക്കുറിച്ചും പോസ്റ്റിടുമ്പോള്‍ ഉടനെ കേരളത്തെക്കുറിച്ച് പറയാന്‍ പറയുന്നോ? കേരളത്തെക്കുറിച്ച് ഇതിനു മുന്‍പിട്ട നിരവധി പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്.വായിക്കുമല്ലോ.

    ReplyDelete
  5. The current status of communist empires:
    1. USSR - Rest In Peace.
    2. Vietnam - Capitalism thru communism, or is it the other way around?
    3. China - Communism? So long as the cat can hunt for the mouse, anything goes.
    4. Cuba - Castro Inc. - Fidel for 40+ years and now Raul is head of the company.

    USA bombs out Vietnam - imperialist take over of the country.
    Tibet taken over by China - warm embrace of brotherly love :-)

    USA on the knees in Afghanistan - them darn imperialists (again)
    USSR routed in Afghanistan - Oh well, it happens.

    Toll of the revolution:
    Stalinistic Purge in USSR - 734,000 executed
    Cultural Revolution in China - between 1.5 million and 3 million depending on whose account is heeded.

    Long live communism. Its the death machine on Long March :-)

    ReplyDelete
  6. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് അതെനിക്കിഷ്റ്റാല്ല!!!

    ReplyDelete