Friday, November 20, 2009

സാര്‍വദേശീയ സമ്മേളന വാര്‍ത്തകള്‍

ലോക കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനം നവംബര്‍ 20ന് തുടങ്ങും

ലോക കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികളുടെ 11-ാം സമ്മേളനം വെള്ളിയാഴ്ച ഡല്‍ഹിയില്‍ തുടങ്ങുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 47 രാജ്യങ്ങളിലെ 55 പാര്‍ടികളില്‍ നിന്നായി 87പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സിപിഐ എമ്മും സിപിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ആമുഖ പ്രമേയമായ ഡല്‍ഹി പ്രഖ്യാപനം സീതാറാം യെച്ചൂരി അവതരിപ്പിക്കും. 22ന് മാവ്ലങ്കര്‍ ഹാളിലാണ് സമാപനം.

സാര്‍വദേശീയ കമ്യൂണിസ്റ്റ് സമ്മേളനത്തിന് ഡല്‍ഹി ഒരുങ്ങി

കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനത്തിന് തലസ്ഥാന നഗരി ഒരുങ്ങി. 47 രാജ്യത്തുനിന്ന് 55 പാര്‍ടികളെ പ്രതിനിധാനംചെയ്ത് 87 പേര്‍ പങ്കെടുക്കുന്ന സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് സിപിഐ എം, സിപിഐ പ്രവര്‍ത്തകര്‍. ഇരുപാര്‍ടികളും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഏഷ്യയില്‍ നടക്കുന്ന ആദ്യസമ്മേളനത്തില്‍ വന്‍കരയിലെ 11 രാജ്യത്തുനിന്ന് 14 പാര്‍ടികളുടെ പ്രതിനിധികളെത്തും. പശ്ചിമേഷ്യയിലെ അഞ്ച് രാജ്യത്തുനിന്ന് എട്ട് പാര്‍ടികളും യുറോപ്പിലെ 22 രാജ്യത്തുനിന്ന് 23 പാര്‍ടികളും ലാറ്റിന്‍ അമേരിക്കയിലെ ആറു രാജ്യത്തുനിന്ന് ഏഴ് പാര്‍ടികളും വടക്കേ അമേരിക്കയില്‍നിന്ന് രണ്ട് രാജ്യത്തെ പ്രതിനിധാനംചെയ്ത് രണ്ടു പാര്‍ടികളും പങ്കെടുക്കും. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയാണ് ആഫ്രിക്കയില്‍നിന്ന് പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിത്തുടങ്ങി. വടക്കന്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ടിയുടെയും സിറിയന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും യൂഗോസ്ളാവ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടികളുടെയും രണ്ട് പ്രതിനിധികള്‍ വീതമാണ് എത്തിയത്. പാലം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവരെ ചെങ്കൊടിയുമേന്തി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഭൂരിപക്ഷം പേരും വ്യാഴാഴ്ചയോടെ എത്തുമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.

വെള്ളിയാഴ്ച പകല്‍ 11ന് അശോകറോഡിലെ റമദ പ്ളാസ ഹോട്ടലില്‍ സമ്മേളനം ആരംഭിക്കും. സിപിഐ സാര്‍വദേശീയ വിഭാഗം തലവന്‍ പല്ലഭ്സെന്‍ ഗുപത സ്വാഗതം പറയും. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സാര്‍വദേശീയവിഭാഗം തലവനുമായ സീതാറാം യെച്ചൂരി പ്രധാന പ്രമേയം അവതരിപ്പിക്കും. സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധിയും ജനങ്ങളുടെയും തൊഴിലാളികളുടെയും പ്രക്ഷോഭങ്ങളും ബദലും അതില്‍ കമ്യൂണിസ്റ്റ്- തൊഴിലാളി പാര്‍ടികളുടെ പങ്കും എന്നതാണ് ഈ വര്‍ഷം ചര്‍ച്ച ചെയ്യുന്ന വിഷയം. മൂന്നു ദിവസത്തെ ചര്‍ച്ചയ്ക്കുശേഷം ഡല്‍ഹി പ്രഖ്യാപനമെന്ന രേഖ സമ്മേളനം അംഗീകരിക്കുമെന്ന് എ കെ ജി ഭവനില്‍ വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം നീലോല്‍പല്‍ ബസു, സിപിഐ നേതാക്കളായ പല്ലബ് സെന്‍ഗുപ്ത, ഡി രാജ എന്നിവരും പങ്കെടുത്തു. മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ എന്നിവര്‍ സംസാരിക്കും. ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് നേതാക്കളും സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും.
(വി ബി പരമേശ്വരന്‍)

ലോക കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനം: സിപിഐ എമ്മില്‍നിന്ന് 5 പേര്‍

വെള്ളിയാഴ്ച തുടങ്ങുന്ന കമ്യൂണിസ്റ്റ്- വര്‍ക്കേഴ്സ് പാര്‍ടികളുടെ 11-ാമത് സാര്‍വദേശീയസമ്മേളനത്തില്‍ സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത്് അഞ്ചുപേര്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ വി എസ് അച്യുതാനന്ദന്‍, ത്രിപുര മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍, പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബസു, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം കെ പന്ഥെ, സീതാറാം യെച്ചൂരി എന്നിവരാണ് പങ്കെടുക്കുക. സമ്മേളനത്തില്‍ പ്രധാന പ്രമേയം അവതരിപ്പിക്കുന്നത് പാര്‍ടിയുടെ സാര്‍വദേശീയ ചുമതലയുള്ള സീതാറാം യെച്ചൂരിയാണ്. സമ്മേളനത്തിന് സിപിഐ എമ്മിനൊപ്പം ആതിഥേയത്വം വഹിക്കുന്ന സിപിഐയില്‍നിന്നും അഞ്ചു പ്രതിനിധികള്‍ പങ്കെടുക്കും. പാര്‍ടി ഡെപ്യൂട്ടി സെക്രട്ടറി സുധാകരറെഡ്ഡി, ഡി രാജ, ഗുരുദാസ് ദാസ് ഗുപ്ത, പല്ലബ്്സെന്‍ ഗുപ്ത, കേരള ഭക്ഷ്യമന്ത്രി സി ദിവാകരന്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

ആഗോള സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം തേടും: യെച്ചൂരി

ആഗോള സാമ്പത്തികപ്രതിസന്ധിയും അതിനുള്ള പരിഹാര മാര്‍ഗങ്ങളുമായിരിക്കും കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡ. മുതലാളിത്ത പ്രതിസന്ധിക്ക് ഐഎംഎഫും ലോകബാങ്കും യൂറോപ്യന്‍ ബാങ്കും മുന്നോട്ടു വയ്ക്കുന്നതല്ല യഥാര്‍ഥ പരിഹാരമെന്നും അതിനുള്ള ബദല്‍മാര്‍ഗം മുന്നോട്ടുവയ്ക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്നും മുഖ്യസംഘാടകനായ സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രസീലിലെ സാവോപോളയില്‍ ചേര്‍ന്ന സമ്മേളനം മുന്നോട്ടുവച്ച ബദലിന് പുതിയ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ സമ്മേളനം മാറ്റം നിര്‍ദേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദെങ് സിയാവോ പിങ്ങിന്റെ കാലത്ത് ചൈന മുതലാളിത്തത്തിലേക്ക് പോകുകയാണെന്ന് ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നത് മുതലാളിത്തം ചൈനയില്‍നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നാണ്. ഈ മാറ്റം ശ്രദ്ധേയമാണ്. ചൈനയുമായുള്ള ഉഭയകക്ഷിബന്ധം സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകില്ലെന്ന് യെച്ചൂരി അറിയിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുമായി ഇന്ത്യയിലെ ഇരു കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കും പാര്‍ടിതല ബന്ധമുണ്ട്. എന്നാല്‍, ഉഭയകക്ഷി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരുകളാണ്. പ്രചണ്ഡ ചെയര്‍മാനായുള്ള നേപ്പാളിലെ മാവോയിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് സീതാറാം യെച്ചൂരി ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. നേപ്പാളിലെ മാവോയിസ്റ് പാര്‍ടി സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. ആവശ്യപ്പെട്ടാല്‍ പതിനൊന്നംഗ പ്രവര്‍ത്തകസമിതി പരിശോധിക്കും. നേപ്പാളില്‍നിന്ന് പങ്കെടുക്കുന്ന കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുനൈറ്റഡ് മാര്‍ക്സിസ്റ് ലെനിനിസ്റ്റ്) എന്ന പാര്‍ടിയുമായി ആദ്യം പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്യും. അതിനുശേഷമേ പുതിയ പാര്‍ടിയെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുപ്പിക്കൂവെന്നും യെച്ചൂരി പറഞ്ഞു.

1 comment:

  1. ലോക കമ്യൂണിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടികളുടെ 11-ാം സമ്മേളനത്തിനു അഭിവാദ്യങ്ങള്‍..

    ലാല്‍ സലാം സഖാക്കളെ..

    ReplyDelete