Sunday, November 22, 2009

ഇനി ദക്ഷിണാഫ്രിക്കയില്‍

ഓഹരിക്കച്ചവടത്തിന് നികുതി വേണം

ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ നികുതി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സമ്മേളനം മുന്നോട്ടുവെക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്ത സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളില്‍ യോഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതിനെതിരെ വന്‍ ജനകീയ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ച വൈകീട്ട് മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഏതാനും ഭേദഗതികളോടെ 'ഡല്‍ഹി പ്രഖ്യാപനം' അംഗീകരിക്കും.

ഊഹക്കച്ചവടത്തിലൂടെ കോടികളാണ് മുതലാളിത്ത ശക്തികള്‍ കൈയടക്കുന്നത്. ഇത് നിയന്ത്രിക്കാന്‍ നികുതി ഏര്‍പ്പെടുത്തണം. ബ്രസീലിലെ ലുല സര്‍ക്കാര്‍ ഓഹരി ഇടപാടിന് രണ്ട് ശതമാനം നികുതി കഴിഞ്ഞ ദിവസം ചുമത്തുകയുണ്ടായി. ഈ രീതി എല്ലാ രാജ്യങ്ങളും സ്വീകരിക്കണം. ഓഹരിവ്യാപാരത്തിന് അര ശതമാനം നികുതി ആഗോളമായി ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കോര്‍പറേറ്റുകള്‍ അംഗീകരിച്ചിരുന്നില്ല. ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. കോര്‍പറേറ്റുകള്‍ക്ക് വന്‍തുക നല്‍കി പ്രതിസന്ധി പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 40 ലക്ഷം കോടി ഡോളറാണ് ഇതിന് മുതലാളിത്തം ചെലവിട്ടത്. ഇത്രയും തുക പൊതുനിക്ഷേപം നടത്തിയിരുന്നുവെങ്കില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ആഭ്യന്തര ഉപഭോഗം വര്‍ധിക്കുകയും ചെയ്യുമായിരുന്നു. ഈ രീതിയില്‍ പ്രതിസന്ധി നേരിടണമെന്നാണ് കമ്യൂണിസ്റ്റ്, വര്‍ക്കേഴ്സ് പാര്‍ടികളുടെ അഭിപ്രായം. എന്നാല്‍, കോര്‍പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കാനുള്ള പാക്കേജുകളാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഫലമായി 3.7 കോടി പേരാണ് പട്ടിണിയിലേക്ക് നീങ്ങുന്നത്. അമേരിക്കയില്‍പോലും തൊഴിലില്ലായ്മ 10 ശതമാനം കടന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്തത്തിന് അകത്തുതന്നെയുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നില്ല. ഇത് ചൂണ്ടിക്കാട്ടി മുതലാളിത്തത്തിനെതിരെ ജനങ്ങളെ സംഘടിപ്പിക്കുക എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. ലോകവ്യാപാര സംഘടനയുടെ ദോഹവട്ടം ചര്‍ച്ചകളും കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ചര്‍ച്ചകളും മുതലാളിത്ത പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമാണ്. വിപണി പൂര്‍ണമായും തുറന്നിടുകയെന്ന ദോഹവട്ടം നിര്‍ദ്ദേശം അപകടകരമാണ്. അഭിപ്രായ സമന്വയം ഉണ്ടാവാത്തതിനാല്‍ കോപ്പന്‍ഹെഗനിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഒന്നും സംഭവിക്കാന്‍ ഇടയില്ലെന്നും യെച്ചൂരി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം പല്ലഭ്സെന്‍ ഗുപ്തയും പങ്കെടുത്തു. വെള്ളിയാഴ്ച യെച്ചൂരി അവതരിപ്പിച്ച 'ഡല്‍ഹി പ്രഖ്യാപന' ചര്‍ച്ചയില്‍ 47 രാജ്യങ്ങളിലെ 55 പാര്‍ടികള്‍ സംസാരിച്ചു. നാറ്റോ വികസിപ്പിച്ചതില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള കടുത്ത ഉല്‍കണ്ഠ യോഗത്തില്‍ ഉയര്‍ന്നു. ഇതിനെതിരെ ലോകവ്യാപക പ്രചാരണം ആവശ്യമാണെന്നും വിലയിരുത്തി. സമാപന സമ്മേളനത്തില്‍ നാല് ഇടതുപക്ഷ പാര്‍ടികളുടെയും ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുക്കും.
(വി ബി പരമേശ്വരന്‍‍)

അടുത്ത സമ്മേളനം ദക്ഷിണാഫ്രിക്കയില്‍

ന്യൂഡല്‍ഹി: സാര്‍വദേശീയ കമ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ടികളുടെ പന്ത്രണ്ടാമത് സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും. ആദ്യമായാണ് ആഫ്രിക്ക വന്‍കരയില്‍ സമ്മേളനം നടക്കാന്‍ പോകുന്നത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഞായറാഴ്ച ചേരുന്ന 11 അംഗ പ്രവര്‍ത്തകസമിതിയോഗം തീരുമാനിക്കും. ആദ്യത്തെ ഏഴ് സമ്മേളനം ഗ്രീസിലെ ഏതന്‍സിലാണ് നടന്നത്. 2006ല്‍ പോര്‍ട്ടുഗലിലെ ലിസ്ബണിലും 2007ല്‍ ബെലാറസിലെ മിന്‍സ്കിലും റഷ്യയിലെ മോസ്കോയിലുമായി ചേര്‍ന്നു. 2008ല്‍ ബ്രസീലിലെ സാവോ പോളയിലാണ് സമ്മേളനം ചേര്‍ന്നത്. ഏഷ്യയിലെ ആദ്യ സമ്മേളനമാണ് ന്യൂഡല്‍ഹിയിലേത്.

മാന്ദ്യത്തില്‍ പതറി അമേരിക്ക

മുതലാളിത്തശക്തികളെ ഞെട്ടിച്ച ആഗോള സാമ്പത്തികമാന്ദ്യത്തിനുമുന്നില്‍ അമേരിക്ക പതറിനില്‍ക്കുകയാണെന്ന് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനത്തില്‍ അമേരിക്കന്‍ പാര്‍ടിയെ പ്രതിനിധാനംചെയ്ത് എത്തിയ സ്കോട്ട് മാര്‍ഷല്‍ പറഞ്ഞു. മാന്ദ്യകാലം കഴിഞ്ഞതായി ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അമേരിക്ക പ്രതിസന്ധിയുടെ ചുഴിയില്‍തന്നെയാണെന്നും കമ്യൂണിസ്റ്റ് ചിന്താഗതിക്കാരന് അമേരിക്കയില്‍ ഏറെ പ്രാധാന്യമേറുന്ന ഘട്ടംകൂടിയാണിതെന്നും മാര്‍ഷല്‍ ദേശാഭിമാനിയോട് പറഞ്ഞു. അമേരിക്കയില്‍ പ്രതിമാസം രണ്ടുലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. തൊഴിലില്ലായ്മനിരക്ക് പത്തുശതമാനത്തിനുമേലെയാണ്. 18നും 24നും ഇടയില്‍ പ്രായക്കാരില്‍ 55 ശതമാനവും തൊഴില്‍രഹിതരാണ്. ഇതില്‍ ആഫ്രിക്കന്‍-അമേരിക്കക്കാരടക്കം മറ്റ് വംശീയവിഭാഗങ്ങളുടെ സ്ഥിതി കൂടുതല്‍ പരിതാപകരമാണ്. 2010ല്‍ ഭവനവിപണി കൂടുതല്‍ തകരുമെന്ന് വിദഗ്ധര്‍ പറയുന്നു. തൊഴിലാളികളും കുടുംബാംഗങ്ങളും കൂട്ടത്തോടെ തൊഴില്‍രഹിതരായി തെരുവില്‍ അഭയംപ്രാപിക്കുന്ന സ്ഥിതിയുണ്ടാകും. അമേരിക്കയില്‍ നാലുകോടിയോളം ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷയില്ല. ഇവരുടെ എണ്ണം വര്‍ധിച്ചുവരികയുമാണ്.

ആഗോള മൂലധനത്തിന്റെ സിംഹഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രമായാണ് അമേരിക്കയെ കണക്കാക്കുന്നത്. എന്നാല്‍, പ്രതിദിനം ആയിരക്കണക്കിന് കുരുന്നുകള്‍ വിശന്ന വയറുമായി സ്കൂളുകളിലേക്ക് പോകുന്ന കാഴ്ചയുടെ മറുപുറവും അവിടെയുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ സ്കൂളുകളും ക്ളിനിക്കുകളുമൊക്കെ അടച്ചുപൂട്ടുന്നു. റോഡുകള്‍, പാലങ്ങള്‍, ജലവിതരണ സംവിധാനങ്ങള്‍ തുടങ്ങി പൊതു പശ്ചാത്തലസൌകര്യങ്ങള്‍ അവഗണിക്കപ്പെടുന്നു. അമേരിക്കയില്‍ അടുത്തയിടെ നടന്ന രണ്ടു പ്രധാനസംഭവം തൊഴിലാളിവര്‍ഗപോരാട്ടത്തെ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. ജോര്‍ജ് ബുഷിന് കനത്ത പ്രഹരമേറ്റ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഒന്ന്. ബുഷിന്റെ തോല്‍വിയില്‍ അമേരിക്കയിലെ ഇടതുപക്ഷശക്തികള്‍ നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗ ഫെഡറേഷനായ എഎഫ്എല്‍-സിഐഒയുടെ കവന്‍ഷനാണ് തൊഴിലാളിസംഘടനാ പ്രവര്‍ത്തനങ്ങളെ സജീവമാക്കിയ മറ്റൊരു പ്രധാന സംഭവം. അമേരിക്കയിലെ തൊഴിലാളിസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകരാന്‍ കവന്‍ഷന് കഴിഞ്ഞു. അമേരിക്കയിലെ ശക്തമായ ഖനിത്തൊഴിലാളി യൂണിയന്‍ നേതാവ് റിച്ചാര്‍ഡ് ട്രുംകയാണ് എഎഫ്എല്‍- സിഐഒയുടെ പുതിയ പ്രസിഡന്റ്. അന്യരാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയും തൊഴിലാളിവര്‍ഗം ശബ്ദമുയര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും അമേരിക്ക വഴിത്തിരിവിന്റെ ഘട്ടത്തിലാണെന്നും സ്കോട്ട് മാര്‍ഷല്‍ പറഞ്ഞു.
(എം പ്രശാന്ത്)

ചൈന നിലകൊള്ളുന്നത് ബഹുധ്രുവ ലോകത്തിന്

പട്ടിണിയും ദാരിദ്ര്യവും തുടച്ചുനീക്കിയാല്‍ മാത്രമേ സാമ്പത്തികവികസനം സാധ്യമാകൂ എന്ന് ചൈന വ്യക്തമാക്കി. ജിഡിപി വളര്‍ച്ചയില്‍ ചൈന ഊന്നല്‍കൊടുക്കുന്നത് കേന്ദ്രീകൃതവികസനത്തേക്കാള്‍ സാധാരണ ജനങ്ങളുടെ വികസനത്തിലാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അന്താരാഷ്ട്രവിഭാഗത്തിലെ ഏഷ്യന്‍ ബ്യൂറോ മേധാവി എയ് പിങ് 'ദേശാഭിമാനിയോട്' പറഞ്ഞു. 1988ല്‍ രാജീവ്ഗാന്ധിയുടെ ചൈന സന്ദര്‍ശനവും ദെങ് സിയാവോ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയും ഇന്ത്യ-ചൈന ബന്ധത്തില്‍ വഴിത്തിരിവായിരുന്നു. അതിര്‍ത്തിത്തര്‍ക്കം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ശ്രമം തുടരുമെന്നും അദ്ദേഹം അറിയിച്ചു. ചൈന നിലകൊള്ളുന്നത് ബഹുധ്രുവലോകത്തിന് വേണ്ടിയാണ്. രാഷ്ട്രങ്ങള്‍ തമ്മില്‍ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കണം. ചൈന വലിയ രാജ്യമാണെങ്കിലും വന്‍ ശക്തിയല്ല. വികസ്വര രാജ്യം മാത്രമാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്തശക്തി അമേരിക്കയാണ്. ഏകധ്രുവ ലോകമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. എന്നാല്‍, ലോകത്തിന്റെ പോക്ക് ബഹുധ്രുവലോകത്തിലേക്ക് തന്നെയാണ്. ശാസ്ത്ര-സാങ്കേതിക രംഗത്ത് അമേരിക്കയ്ക്ക് ആധിപത്യമുണ്ട്. അവരില്‍ നിന്ന് ചൈനയ്ക്ക് സഹായവും ആവശ്യമാണ്. ഇന്ത്യയില്‍ കമ്യൂണിസ്റ്റ്കാരെ വധിക്കുന്ന മാവോയിസ്റ്റുകള്‍ ഭീകരവാദികള്‍ തന്നെയാണെന്ന് എയ് പിങ് പറഞ്ഞു. ഇവരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് കാര്യമായ അറിവൊന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിക്കില്ല. പശ്ചിമബംഗാളില്‍ സിപിഐ എമ്മിന്റെ എഴുപതിലധികം കേഡര്‍മാരെ ആറുമാസത്തിനിടയ്ക്ക് മാവോയിസ്റ്റുകള്‍ വധിച്ചതായി സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രതിനിധി സംഘവുമായി ശനിയാഴ്ച ഉച്ചയ്ക്കാണ് കാരാട്ട് കൂടിക്കാഴ്ച നടത്തിയത്. മാര്‍ക്സിസം-ലെനിനിസവും മാവോ സെ തുങ് ചിന്തയുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയെ നയിക്കുന്നത്. മാര്‍ക്സിസം- ലെനിനിസം ഉപേക്ഷിക്കാന്‍ ചൈനക്കാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍നിരയില്‍നിന്ന് പിന്നോട്ട്

റഷ്യയില്‍ മുതലാളിത്തം പരാജയപ്പെടുകയാണെന്ന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ നേതാവ് തെത്തേകിന്‍ വ്യാചെസ്ളാവ് പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ട് പോകുകയാണ്. ഇന്ത്യയും ചൈനയും മറ്റും ആറും ഏഴും ശതമാനം സാമ്പത്തികവളര്‍ച്ച നേടുമ്പോള്‍ റഷ്യയില്‍ നെഗറ്റീവ് വളര്‍ച്ചയാണ്്. നിക്ഷേപത്തില്‍ 18 ശതമാനം ഇടിവാണുണ്ടായത്. സോവിയറ്റ് യൂണിയന്റെ കാലത്ത് തൊഴിലില്ലായ്മ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ തൊഴിലില്ലാത്തവരുടെ എണ്ണം പെരുകുകയാണ്. വ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നു. റഷ്യയില്‍ നിലവിലുള്ളത് കൊള്ളമുതലാളിത്തമാണ്. ഏതാനും വ്യക്തികള്‍ സമ്പത്ത് മുഴുവന്‍ കൈക്കലാക്കുകയാണ്. അതില്‍ ചില്ലിക്കാശുപോലും റഷ്യയില്‍ നിക്ഷേപിക്കുന്നില്ല. മുഴുവന്‍ വിദേശത്തേക്ക് കടത്തുകയാണ്. പാരീസിലും ലണ്ടനിലും അവര്‍ കൊട്ടാരങ്ങളും കെട്ടിടങ്ങളും വാങ്ങിക്കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി പുടിന്റെ ജനപ്രീതി ഇടിയുകയാണ്. അടുത്തയിടെ മോസ്കോവിലടക്കം നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ പുടിന്റെ ജനപ്രീതി കുറഞ്ഞു. രണ്ടാംകക്ഷിയായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് റഷ്യന്‍ ഫെഡറേഷന്‍ മാറി. 15 മുതല്‍ 20 ശതമാനം വരെ വോട്ട് പാര്‍ടിക്ക് ലഭിച്ചു. പുടിന്‍ വോട്ട് ചെയ്ത മോസ്കോയിലെ ബൂത്തിലും പാര്‍ടിക്ക് 44 ശതമാനം വോട്ട് ലഭിച്ചു. ബൂത്ത് പിടിത്തം അടക്കമുള്ള വന്‍ ക്രമക്കേടുകളാണ് തെരഞ്ഞെടുപ്പില്‍ നടന്നത്. അല്ലെങ്കില്‍ ഇതിലും കൂടുതല്‍ വോട്ട് ലഭിക്കുമായിരുന്നു.

സോവിയറ്റ് കാലത്ത് ആരംഭിച്ച വന്‍കിട വ്യവസായങ്ങളൊക്കെ സര്‍ക്കാര്‍ അടച്ചുപൂട്ടുകയാണ്. പ്രമുഖ വിമാന നിര്‍മാണക്കമ്പനി ഉള്‍പ്പെടെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഉന്നത സാങ്കേതികവ്യവസായത്തിന് പേരുകേട്ട രാജ്യമായിരുന്നു റഷ്യ. എന്നാല്‍, ഒന്നൊന്നായി അതൊക്കെ അടച്ചിട്ടു. വ്യവസായത്തെ തകര്‍ക്കുകവഴി സംഘടിത തൊഴിലാളിവര്‍ഗത്തെയും റഷ്യന്‍ സര്‍ക്കാര്‍ ക്ഷീണിപ്പിക്കുകയാണ്. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടി ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നതെന്ന് തെത്തേകിന്‍ പറഞ്ഞു.

ലാറ്റിനമേരിക്കയില്‍ കുതന്ത്രത്തിന് ഒബാമ

അമേരിക്കന്‍ സമ്രാജ്യത്വത്തിന് ലാറ്റിനമേരിക്കയില്‍ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാന്‍ ഒബാമ ഭരണകൂടം കടുത്ത ആക്രമണമാണ് നടത്തുന്നതെന്ന് മേഖലയിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതാക്കള്‍ അഭിപ്രായപ്പെട്ടു. യാങ്കികളുടെ പുതിയ മുഖംമാത്രമാണ് ഒബാമയെന്നും കമ്യൂണിസ്റ്റ് നേതാക്കളായ പെട്രീഷ്യോ എച്ചേഗാരി (അര്‍ജന്റീന), ജോസ് റെയ്നാള്‍ഡോ കര്‍വാഹ്ലോ (ബ്രസീല്‍), അന്റോണിയോ പാവേല്‍ (മെക്സിക്കോ) എന്നിവര്‍ പറഞ്ഞു. ലാറ്റിനമേരിക്കയാകെ മാറ്റത്തിന്റെ പാതയിലാണ്. കമ്യൂണിസ്റ്റ് പാര്‍ടികള്‍ അടക്കമുള്ള പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളാണ് മാറ്റത്തിന്റെ കൊടി ഉയര്‍ത്തിയത്. വെനസ്വേല, ബൊളീവിയ, ഇക്വഡോര്‍, നിക്കരാഗ്വ, എല്‍സാല്‍വദോര്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇടതുപക്ഷമാണ് അധികാരത്തില്‍. ലാറ്റിനമേരിക്ക തങ്ങളുടെ കൈപ്പിടിയിലാണെന്ന ധാരണ അമേരിക്കയ്ക്ക് തിരുത്തേണ്ടി വന്നു. ഈ മാറ്റം അമേരിക്കന്‍ സാമ്രാജ്യത്വത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഒബാമ ഭരണകൂടം വന്നതോടെ കടുത്ത ആക്രമണമാണ് ലാറ്റിനമേരിക്കക്കെതിരെ നടത്തുന്നത്. ഹോണ്ടുറാസില്‍ നടത്തിയ അട്ടിമറി ആദ്യ ഉദാഹരണമാണ്. വെനസ്വേലയില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഷാവേസിനെ അധികാരത്തില്‍നിന്ന് പുറത്താക്കാനുള്ള എല്ലാ കുതന്ത്രവും അമേരിക്ക പുറത്തെടുക്കും. കൊളംബിയയില്‍ ഏഴു സൈനിക കേന്ദ്രമാണ് അമേരിക്ക സ്ഥാപിക്കാന്‍ പോകുന്നത്. ഈ സൈനിക കേന്ദ്രങ്ങള്‍ ലാറ്റിനമേരിക്കന്‍ ഇടതുപക്ഷ മുന്നേറ്റത്തെ ലക്ഷ്യംവച്ചാണ്. ഇറാഖിലും അഫ്ഗാനിലും അമേരിക്ക തോല്‍ക്കുകയാണ്. ലബനനില്‍ പരാജയത്തിന്റെ രുചി അറിയുകയും ചെയ്തു. തകര്‍ച്ചയുടെ ഈ തുടര്‍ച്ച തടയാന്‍ ലാറ്റിനമേരിക്കയില്‍ ആധിപത്യം ഉറപ്പിക്കണം. അതിനുള്ള ശ്രമങ്ങളാണ് അമേരിക്ക ആരംഭിച്ചിട്ടുള്ളത്. ഇതിനെ ചെറുക്കാന്‍ വിശാല ഇടതുപക്ഷസഖ്യം ആവശ്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.

ദേശാഭിമാനി 221109

2 comments:

  1. ഓഹരി കമ്പോളത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ നികുതി ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ബദല്‍ മാര്‍ഗങ്ങള്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് തൊഴിലാളി പാര്‍ടികളുടെ പതിനൊന്നാമത് സമ്മേളനം മുന്നോട്ടുവെക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ മുതലാളിത്ത സര്‍ക്കാരുകള്‍ നടപ്പാക്കുന്ന പദ്ധതികളില്‍ യോഗം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതിനെതിരെ വന്‍ ജനകീയ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുമെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനം ഞായറാഴ്ച വൈകീട്ട് മാവ്ലങ്കര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. ഏതാനും ഭേദഗതികളോടെ 'ഡല്‍ഹി പ്രഖ്യാപനം' അംഗീകരിക്കും.

    ReplyDelete
  2. i like the comments from chinese communist , what nice people they are really working hard to improve the living conditions in darfur, in tibet, in urugur , really nice communist government they are. hope they will open the border for indians goods escipially from begal and kerala to be sold in china

    ReplyDelete