Monday, March 22, 2010

ഐ.പി.എല്‍, എ.പി.എല്‍, ബി.പി.എല്‍

ഐപിഎല്ലില്‍ ഇനി 'ടീം കൊച്ചി'യും; സൂത്രധാരന്‍ ശശി തരൂര്‍

മുംബൈ: കോടികള്‍ പുളയ്ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി കൊച്ചിയും ബാറ്റ് വീശും, പന്തെറിയും. ഐപിഎല്‍ നാലാം പതിപ്പിലെ പുതിയ രണ്ടു ടീമില്‍ ഒന്ന് കൊച്ചിയുടെ പേരിലാകും. പുണെയുടേതാണ് മറ്റൊരു ടീം. പുതിയ ടീമുകള്‍ക്കായുള്ള ലേലത്തിലെ വിജയികളെ ഞായറാഴ്ച മുംബൈയിലാണ് പ്രഖ്യാപിച്ചത്. പുതിയ രണ്ടു ടീമിനായി അഞ്ചു സംഘമാണ് രംഗത്തുണ്ടായിരുന്നത്. ഏറ്റവുമുയര്‍ന്ന തുകയായ 1702 കോടി രൂപ മുടക്കി സഹാറ അഡ്വഞ്ചറസ് ഗ്രൂപ്പ് ഒന്നാമതെത്തി. അഹമ്മദാബാദ്, നാഗ്പുര്‍, പുണെ നഗരങ്ങളുടെ പേരിലാണ് സഹാറ ലേലത്തില്‍ പങ്കെടുത്തത്. ഇവര്‍ പിന്നീട് പുണെ തങ്ങളുടെ ആതിഥേയ നഗരമായി തെരഞ്ഞെടുത്തു. 1533 കോടി മുടക്കി റെന്‍ഡെസ്വസ് സ്പോര്‍ട്സ് വേള്‍ഡ് ലിമിറ്റഡ് എന്ന പേരിലുള്ള വ്യവസായികളുടെ കൂട്ടായ്മ കൊച്ചിക്കുവേണ്ടി രണ്ടാമത്തെ ടീമിനെ ലേലത്തില്‍ പിടിച്ചു. മുംബൈക്കാരനായ ശൈലേന്ദ്ര ഗേക്ക്വാദ്, വിദേശമലയാളി വിവേക് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് റെന്‍ഡെസ്വസ് സ്പോര്‍ട്സ്. കേന്ദ്ര സഹമന്ത്രി ശശി തരൂരാണ് ഈ കൂട്ടായ്മയ്ക്ക് സൂത്രധാരനായി നിന്നത്. തരൂരിന്റെ ശ്രമഫലമാണ് കേരളത്തില്‍നിന്നുള്ള ടീമെന്ന് ഐപിഎല്‍ കമീഷണര്‍ ലളിത് മോഡി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ടീമിന്റെ രക്ഷാധികാരിസ്ഥാനത്ത് തരൂര്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്. തരൂരിന്റെ സാമ്പത്തിക പങ്കാളിത്തം പുറത്തുവന്നിട്ടില്ല. വീഡിയോകോണ്‍ ഉള്‍പ്പെടെയുള്ള വമ്പന്‍മാരെ പിന്തള്ളിയാണ് റെന്‍ഡസ്വസ് ടീമിനെ സ്വന്തമാക്കിയത്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ ഇടക്കൊച്ചിയില്‍ പണികഴിപ്പിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം പൂര്‍ത്തിയാകുംവരെ മറ്റൊരു വേദിയിലാകും കൊച്ചി ടീമിന്റെ ഹോം മാച്ചുകളെന്ന് ഐപിഎല്‍ കമീഷണര്‍ ലളിത് മോഡി അറിയിച്ചു. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയമാണ് താല്‍ക്കാലിക വേദിയാകാന്‍ സാധ്യത. കേരളത്തില്‍നിന്ന് ഒരു ഐപിഎല്‍ ടീമിനുവേണ്ടി സിനിമാരംഗത്തെ പ്രമുഖരായ മോഹന്‍ലാലും പ്രിയദര്‍ശനുമാണ് ആദ്യം രംഗത്തുവന്നത്. ഇവര്‍ പെട്ടെന്ന് പിന്മാറി. ഐപിഎല്ലിലെ കോടികളുടെ പ്രവാഹത്തിന് ശക്തി കൂടുമെന്നാണ് പുതിയ ടീമുകള്‍ക്കായുള്ള ലേലം തെളിയിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് എട്ടു ടീമിനായി പിരിഞ്ഞുകിട്ടിയ ലേലത്തുക 2840 കോടിയായിരുന്നു. ഇത്തവണ രണ്ടു ടീമിനു മാത്രം 3235 കോടിയാണ് ചെലവഴിച്ചത്.

എപിഎല്‍ അരിക്കും ഗോതമ്പിനും വില കൂട്ടും

ന്യൂഡല്‍ഹി: ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അരിക്ക് 85 ശതമാനവും ഗോതമ്പിന് 80 ശതമാനവും വില കൂട്ടാനാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ. നിലവില്‍ കിലോഗ്രാമിന് 8.30 രൂപയ്ക്ക് നല്‍കുന്ന അരിക്ക് 15.37 രൂപയാകും. ഗോതമ്പിന്റെ വില 6.10ല്‍നിന്ന് 11 രൂപയും. ശുപാര്‍ശ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലാണ്. കഴിഞ്ഞ പൊതുബജറ്റില്‍ ഭക്ഷ്യസബ്സിഡി 424 കോടി വെട്ടിക്കുറച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എപിഎല്‍ കുടുംബങ്ങളെ തീര്‍ത്തും അവഗണിക്കുന്നത്. 2002ല്‍ 20,000 കോടി രൂപയായിരുന്ന ഭക്ഷ്യ സബ്സിഡി ഇപ്പോള്‍ 56,000 കോടിയായെന്നും ഇത് കുറയ്ക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നുമാണ് വാദം. വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയ്ക്കു തുല്യമായ തുകയാകും എപിഎല്‍ ഉപഭോക്താക്കള്‍ നല്‍കേണ്ടിവരിക.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളുടെ ഭക്ഷ്യക്ഷാമം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ മറവിലാണ് രാജ്യത്തെ പതിമൂന്ന് കോടിയിലേറെ എപിഎല്‍ കുടുംബങ്ങളെ ദ്രോഹിക്കുന്നത്. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയെത്തുടര്‍ന്ന് പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനയ്ക്ക് തീരുമാനമെടുത്താലും നടപ്പാക്കുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും സൂചനയുണ്ട്. കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി കഴിഞ്ഞ രണ്ടു യോഗത്തിന്റെ അജന്‍ഡയിലും ഈ വിഷയം ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. സമയക്കുറവുകാരണം ചര്‍ച്ചക്കെടുത്തില്ലെന്നായിരുന്നു വിശദീകരണം. വിലവര്‍ധന കൂനിന്‍മേല്‍ കുരുവാകുമെന്ന അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുമുണ്ട്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടിനല്‍കുന്ന നടപടിയാകുമിതെന്നാണ് യുപിഎ ഘടകകക്ഷികളുടെയും അഭിപ്രായം. എന്നാല്‍, മറ്റ് വഴിയില്ലെന്ന നിലപാടില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും അടക്കമുള്ളവര്‍ ഉറച്ചുനില്‍ക്കുകയാണ്.

എപിഎല്‍ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഭക്ഷ്യമന്ത്രി ശരദ് പവാറും സൂചന നല്‍കിയിരുന്നു. പൊതുവിതരണ സംവിധാനത്തിലൂടെ എപിഎല്‍ വിഭാഗത്തിന് കൂടുതല്‍ ഭക്ഷ്യധാന്യം നല്‍കുമെന്നും എന്നാല്‍, അവര്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്നുമാണ് മന്ത്രി പറഞ്ഞത്. മാര്‍ച്ച് ഒന്നുവരെ കേന്ദ്രശേഖരത്തില്‍ 183.88 ലക്ഷം ടണ്‍ ഗോതമ്പാണുള്ളത്. ആവശ്യമായതിന്റെ നാലുമടങ്ങിലേറെ വരുമിത്. ആസൂത്രണ കമീഷന്റെ കണക്കുപ്രകാരം രാജ്യത്ത് 11.52 കോടി എപിഎല്‍ കാര്‍ഡുടമകളാണുള്ളത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ വിതരണംചെയ്ത കാര്‍ഡുകളുടെ എണ്ണം 13.25 കോടിയിലേറെയാണ്. എപിഎല്‍ വിഭാഗത്തെ പൊതുവിതരണ ശൃംഖലയില്‍നിന്ന് പുറന്തള്ളണമെന്ന് സുപ്രിം കോടതി നിയോഗിച്ച സെന്‍ട്രല്‍ വിജിലന്‍സ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
(വിജേഷ് ചൂടല്‍)

തരൂരിന്റെ വരുമാനസ്രോതസ്സ് അന്വേഷിക്കണം: ഡിവൈഎഫ്ഐ

ഐപിഎല്‍ ലേലത്തില്‍ ഇടനിലക്കാരനായ കേന്ദ്രമന്ത്രി ശശി തരൂരിന്റെ വരുമാനസ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. കോടികളുടെ ബിസിനസാണ് ഐപിഎല്‍ ക്രിക്കറ്റ്. ഐപിഎല്‍ കേരളത്തിന് ഒരു ടീം ഉണ്ടാകുന്നത് സന്തോഷമാണ്. എന്നാല്‍, 1533 കോടി ചെലവിട്ട് ടീം ലേലത്തില്‍ പിടിച്ച കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യകാര്‍മികനാകാന്‍ മാത്രം ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ വരുമാനം എന്താണെന്ന് വെളിപ്പെടുത്തണം.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയ കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 20 കോടിയാണ്. അതേസമയം, 1500ലേറെ കോടി മുടക്കി ലേലംപിടിച്ച ടീം ഉടമസ്ഥന്‍ താനാണെന്ന നിലയിലാണ് ശശി തരൂരിന്റെ പ്രഖ്യാപനങ്ങള്‍. ടീം നിലവില്‍വന്ന് നിമിഷങ്ങള്‍ക്കകം നയപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ പ്രഖ്യാപിച്ച് അദ്ദേഹം നടത്തിയ അഭിപ്രായപ്രകടനം യഥാര്‍ഥ ഉടമസ്ഥന്റെ ചിത്രം വ്യക്തമാക്കുന്നു. ജനപ്രതിനിധിയും ഭരണാധികാരിയുമായ ഒരാള്‍ വന്‍കിട കച്ചവടത്തില്‍ പങ്കാളിയാകുന്നത് ജനാധിപത്യത്തിന് അപമാനവും ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണ്. ഇത്രയും വലിയ തുക ചെലവിട്ട കേന്ദ്രമന്ത്രിയുടെ വരുമാനസ്രോതസ്സില്‍ ദുരൂഹുതയുണ്ട്. നാടിന്റെ വികസനം ലക്ഷ്യമിടേണ്ട മന്ത്രിയാണ് വന്‍കിട ബിസിനസില്‍ പങ്കാളിയായിരിക്കുന്നത്. തന്റെ ആകെ സമ്പാദ്യത്തേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കാന്‍ കഴിയുന്ന വരുമാന മാജിക് ഏതു രീതിയിലാണെന്ന് ശശി തരൂര്‍ വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാര്‍ത്ത 220310

6 comments:

  1. കോടികള്‍ പുളയ്ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇനി കൊച്ചിയും ബാറ്റ് വീശും, പന്തെറിയും. ഐപിഎല്‍ നാലാം പതിപ്പിലെ പുതിയ രണ്ടു ടീമില്‍ ഒന്ന് കൊച്ചിയുടെ പേരിലാകും. ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ള (എപിഎല്‍) റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അരിക്ക് 85 ശതമാനവും ഗോതമ്പിന് 80 ശതമാനവും വില കൂട്ടാനാണ് ഭക്ഷ്യമന്ത്രാലയത്തിന്റെ ശുപാര്‍ശ.

    ReplyDelete
  2. ഈ ചോരത്തിളപ്പ് പിണറായി ചേട്ടന്റെ കേസ് വന്നപ്പോൾ കണ്ടില്ലാ.. എന്താ അന്ന് അണ്ണന്മാർ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ലേ??

    ReplyDelete
  3. @ മുക്കുവന്‍,

    പിണറായി വിജയന്റെ എന്തു കേസിന്റെ കാര്യമാണാവോ മുക്കുവനണ്ണനു അറിയേണ്ടത്?

    ReplyDelete
  4. സാന്‍ഡിയാഗോ സാന്‍ഡിയാഗോ എന്ന് കേട്ടിട്ടുണ്ടോ?

    ReplyDelete
  5. ee DYFI aarayittu varum? Income Tax inspectors aano? tharoor wil b the owner if mammooty is the owner of malayalam communications (btw it was herd tht many abkaris and members of mafia were shareholders in there)

    ReplyDelete
  6. DYFI aadyam Lavlin case annwesikkatte.
    Ennittavaam Tharoor.

    Tharoor inu bandham undenna abhyoohangal shari allennaanu Lalit Modi paranjathu . Deshabhimani kku english ariyille ??

    ReplyDelete