Tuesday, February 4, 2014

കള്ളപ്രചാരണം: കെ രാധാകൃഷ്ണന്‍

മുന്‍കൂട്ടി നോട്ടീസ് നല്‍കിയിരുന്നു: കോടിയേരി

തിരു: ടി പി ചന്ദ്രശേഖരന്‍കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജയിലില്‍ മര്‍ദനമേറ്റ സംഭവത്തില്‍ വി എസിന്റെ എതിര്‍പ്പുമൂലം പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയം ഒഴിവാക്കി സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കള്ളപ്രചാരണമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിയ്യൂര്‍ ജയിലില്‍ മര്‍ദനം നടന്നതറിഞ്ഞ് എംഎല്‍എമാര്‍ നേരത്തെ അവിടെ സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിക്കാന്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എ മുന്‍കൂട്ടി ബുധനാഴ്ച സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. വ്യാഴാഴ്ച അടിയന്തര പ്രമേയം അവതരിപ്പിക്കാനായിരുന്നെങ്കില്‍ വ്യാഴാഴ്ച രാവിലെയാണ് നോട്ടീസ് നല്‍കുമായിരുന്നത്. വ്യാഴാഴ്ച സബ്മിഷന്‍ അവതരിപ്പിക്കാന്‍ ബുധനാഴ്ച സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയതിന്റെ രേഖ പുറത്തുവരുകയും ചെയ്തെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കോടിയേരി.

കള്ളപ്രചാരണം: കെ രാധാകൃഷ്ണന്‍

തിരു: വിയ്യൂര്‍ ജയിലിലെ മര്‍ദനം സംബന്ധിച്ച സബ്മിഷന്റെ പേരില്‍ ചില മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത നുണയാണെന്ന് സബ്മിഷന് നോട്ടീസ് നല്‍കിയ മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. വിയ്യൂര്‍ ജയില്‍ മര്‍ദനം നിയമസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്പീക്കറുടെ ഓഫീസില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് നോട്ടീസ് നല്‍കിയത്. നിയമസഭ നടക്കുന്നതിനാല്‍ ജയിലിലെ മര്‍ദനം സബ്മിഷനായി ഉന്നയിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ചതന്നെ ആവശ്യപ്പെട്ടിരുന്നു. അടിയന്തര പ്രമേയത്തിന് സാധാരണ അതത് ദിവസം രാവിലെയാണ് നോട്ടീസ് നല്‍കുക. സ്പീക്കറുടെ ഓഫീസിലെ രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഭരണപക്ഷത്തെ ഒരുവിഭാഗം എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കുന്നതിന് സമാന്തരമായാണ് സബ്മിഷന്റെ പേരില്‍ ദൃശ്യമാധ്യമങ്ങള്‍ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയെന്നും പ്രതിപക്ഷ നേതാവ് ഇടപെട്ട് തടഞ്ഞുവെന്നുമായിരുന്നു ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയത്. നിയമസഭാ നടപടിക്രമങ്ങള്‍ മനസ്സിലാക്കാതെയായിരുന്നു ചാനലുകളുടെ നുണപ്രചാരണം.

deshabhimani

No comments:

Post a Comment