Monday, February 15, 2010

ഭീകരതയ്ക്കെതിരെ ഒറ്റക്കെട്ടാകുക

രാജ്യം മറ്റൊരു ഭീകരാക്രമണത്തിനുകൂടി വേദിയായിരിക്കുന്നു. മുംബൈ ആക്രമണത്തിന്റെ തുടര്‍ച്ചയെന്നും തീവ്രതയില്‍ അതിന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്നതെന്നും പുണെ സ്ഫോടനത്തെ ദേശീയമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 52 പേരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. പുണെ കൊറേഗാവ് പാര്‍ക്കില്‍, വിദേശികളടക്കം പതിവായി ഭക്ഷണംകഴിക്കാനെത്തുന്ന ജര്‍മന്‍ ബേക്കറിയിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ വിദേശികളാണ്. ജൂതരുടെ പ്രാര്‍ഥനാലയമായ ചബദ് ഹൌസിനും ഓഷോ ആശ്രമത്തിനും അടുത്താണ് ബേക്കറി. ശക്തമായ സ്ഫോടത്തെ തുടര്‍ന്ന് ബേക്കറി കെട്ടിടത്തിലാകെ തീപടര്‍ന്നു. സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് ആദ്യം സൂചിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പുണെ സന്ദര്‍ശിച്ചശേഷം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പുണെ സ്ഫോടനത്തിന് ഇന്റലിജന്‍സ് വീഴ്ച കാരണമായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നത്. ബേക്കറിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗിലാണ് സ്ഫോടകവസ്തു ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും 'സെന്‍സിറ്റീവ്' ആയ മേഖലകളിലൊന്നാണ് സ്ഫോടനം നടന്ന പ്രദേശം. അവിടെ ഇത്തരമൊരു ഭീകരാക്രമണം നടക്കുന്നത് മുന്‍കൂട്ടി അറിയാനോ തടയാനോ കഴിഞ്ഞില്ല എന്നത് ഇന്റലിജന്‍സ് വീഴ്ചകൊണ്ടല്ലാതെ മറ്റെന്തുകൊണ്ട് എന്ന് വെളിപ്പെടുത്താനുള്ള കടമ ചിദംബരത്തിനുണ്ട്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ പറഞ്ഞിട്ടുള്ളത്. പൊലീസിനും ദേശീയ അന്വേഷണ ഏജന്‍സിക്കും ഇല്ലാത്ത ഏതുതരം ജാഗ്രതയാണ് സാധാരണ ജനങ്ങള്‍ക്ക് കാണിക്കാനാകുക? ഭീകരാക്രമണസാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തില്‍നിന്ന് സംസ്ഥാനസര്‍ക്കാരിന് സൂചന ലഭിച്ചിരുന്നു എന്നാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ പറയുന്നത്. എങ്കില്‍ എന്തുകൊണ്ട് അത് ഗൌരവമായി എടുത്തില്ല എന്നുകൂടി ചവാന്‍ പറയേണ്ടതുണ്ട്.

ദേശീയ അന്വേഷണ ഏജന്‍സി എന്നൊരു സംവിധാനം രാജ്യത്തുണ്ട്. അത്, കേന്ദ്രത്തിനിഷ്ടമില്ലാത്ത സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്താനും മറികടക്കാനുമുള്ള ഒന്നാക്കി മാറ്റിയിരിക്കുന്നു. മുംബൈ ഭീകരാക്രമണക്കേസന്വേഷണം ശരിയായ രീതിയിലല്ലല്ലപോകുന്നത് എന്ന് അവിടെ കൊല്ലപ്പെട്ട ഹേമന്ദ് കാര്‍ക്കറെയുടെ ഭാര്യയും പ്രധാന്‍ കമീഷനും അഭിപ്രായപ്പെട്ടിട്ടും ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഏറ്റെടുത്തിട്ടില്ല. എന്നാല്‍,ല്‍ഇതേ ഏജന്‍സി കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ മുമ്പുകാലത്തെ കേസുകള്‍ ഏറ്റെടുക്കുന്നതിന് വിചിത്രമായ തിരക്കാണ് കാണിച്ചത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും വര്‍ഗീയ ധ്രുവീകരണത്തിനുമുള്ള ശ്രമങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ഭരണത്തിലിരിക്കുന്നവരാണ് മാതൃകാപരമായി കാണിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍ യുപിഎ സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ് അത്തരം നിലപാട് സ്വീകരിക്കുന്നില്ല. മഹാരാഷ്ട്ര ഭരിക്കുന്നത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ്. മുംബൈ ഭീകരാക്രമണ ഘട്ടത്തില്‍ത്തന്നെ ഇന്റലിജന്‍സ്, സുരക്ഷാവീഴ്ചകളെക്കുറിച്ച് ഗൌരവമായ വിമര്‍ശമുയര്‍ന്നതാണ്. പക്ഷേ അധികാരികള്‍ അതില്‍നിന്ന് പാഠമുള്‍ക്കൊണ്ടില്ല. അതുകൊണ്ടാണ് പുണെയില്‍ ഇപ്പോള്‍ ബോംബുപൊട്ടിയത്. പുണെ ഭീകരാക്രമണത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സുരക്ഷാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പതിവുകാര്യം മാത്രം. ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യവും ധൈര്യവുമില്ല എന്നതാണ് യാഥാര്‍ഥ്യം. ഭീകരര്‍ രാജ്യത്തിനകത്തുള്ളവരായാലും പുറത്തുനിന്നുള്ളവരായാലും അടിച്ചൊതുക്കപ്പെടേണ്ടവരാണ്. ജനങ്ങളുടെ ജീവനുനേരെ ഭീഷണി മുഴക്കുന്ന യാതൊന്നിനെയും വച്ചുപൊറുപ്പിക്കാനാകില്ല. ബലപ്രയോഗത്തിലൂടെ മാത്രമല്ല, ആശയപരമായ പ്രത്യാക്രമണത്തിലൂടെയും ഭീകരപ്രവര്‍ത്തനത്തെ ചെറുക്കേണ്ടതുണ്ട്. ബഹുമുഖമായ പ്രവര്‍ത്തനമാണിതിനാവശ്യം. രാജ്യത്തിനും ജനങ്ങള്‍ക്കുമെതിരെ ഉയരുന്ന ഈ ഭീഷണി ഗൌരവമായി കണ്ട്, കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കാനും കുറ്റകൃത്യങ്ങള്‍ കാലേകൂട്ടി കണ്ടെത്തി തടയാനുമുള്ള വിപുലവും നിഷ്കൃഷ്ടവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര യുപിഎ സര്‍ക്കാര്‍ മുന്‍കൈയെടുത്തേ തീരൂ. പുണെയിലെ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ പോരാട്ടത്തോടുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചുറപ്പിക്കാനും ഞങ്ങള്‍ ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ.

ദേശാഭിമാനി മുഖപ്രസംഗം

മൂന്ന് നഗരത്തില്‍ അതീവ ജാഗ്രത

ന്യൂഡല്‍ഹി: പുണെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി, കാണ്‍പുര്‍, ഇന്‍ഡോര്‍ നഗരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റേഷനുകള്‍, ബസ് സ്റാന്‍ഡുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നിര്‍ദേശിച്ചു. സുരക്ഷാസ്ഥിതി ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി പി ചിദംബരം ഉന്നതതലയോഗം വിളിച്ചു. ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, റോ- ഇന്റലിജന്‍സ് ബ്യൂറോ മേധാവികളും യോഗത്തില്‍ പങ്കെടുത്തു. ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും. യോഗത്തിനുശേഷം പ്രധാനമന്ത്രിയെ കണ്ട് ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തി. പുണെ സ്ഫോടനത്തെയും അതിനുശേഷം സ്വീകരിച്ച നടപടികളെയും സംബന്ധിച്ച് ആഭ്യന്തരമന്ത്രി വിശദീകരിച്ചു. ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നത് ഉചിതമല്ലെന്ന് പി ചിദംബരം പറഞ്ഞു. ഛബാദ് ഹൌസ് ഹെഡ്ലി സന്ദര്‍ശിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. സ്ഫോടനത്തിന് അന്നത്തെ സന്ദര്‍ശനവുമായി ബന്ധമുണ്ടോ എന്ന് പറയാനാവില്ല. അന്വേഷണം നടത്തി അത് കണ്ടെത്തേണ്ടതുണ്ട്. മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സ്ക്വാഡിനെ സഹായിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ഉണ്ടാകും. മാധ്യമങ്ങള്‍ കെട്ടുകഥകള്‍ പ്രചരിപ്പിച്ച് അന്വേഷണത്തിന് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും ചിദംബരം പറഞ്ഞു. ബേക്കറിയില്‍ സാധനം വാങ്ങാനെന്ന വ്യാജേന വന്നവര്‍ ആയിരിക്കാം സ്ഫോടകവസ്തു അടങ്ങിയ ബാഗ് സ്ഥലത്ത് ഉപേക്ഷിച്ചുപോയതെന്ന് കരുതുന്നതായി ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു. ബേക്കറി ജീവനക്കാരന്‍ വാതില്‍ തുറന്നപ്പോഴാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയമുണ്ട്. പുണെയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേരത്തെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനപ്പെട്ട ചില സ്ഥാപനങ്ങളില്‍ പൊലീസ് മോക്ഡ്രില്‍ നടത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. പരിക്കേറ്റവരുടെ എണ്ണം 57 ആണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കും. കഴിയുന്ന വിവരങ്ങളെല്ലാം മാധ്യമങ്ങള്‍ക്ക് നല്‍കും. എന്നാല്‍, തെറ്റായ നിഗമനങ്ങളില്‍ എത്തരുതെന്ന് ആഭ്യന്തര സെക്രട്ടറി അഭ്യര്‍ഥിച്ചു.
(വി ജയിന്‍)

ഉപയോഗിച്ചത് ആര്‍ഡിഎക്സും അമോണിയം നൈട്രേറ്റും

മുംബൈ: പുണെയില്‍ ഭീകരര്‍ സ്ഫോടനത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സും അമോണിയം നൈട്രേറ്റുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. ദേശീയ അന്വേഷണ ഏജന്‍സിയുടെ സഹായത്തോടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു. അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന് മഹാരാഷ്ട്ര പൊലീസ് ഐജി രശ്മി ശുക്ള പറഞ്ഞു. സൈന്യത്തിന്റെയും ഫോറന്‍സിക് ലബോറട്ടറിയിലെയും വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിച്ചു. ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് ജര്‍മന്‍ ബേക്കറിയില്‍ സ്ഫോടനമുണ്ടായത്. ബേക്കറിയുടെ അടുക്കളയ്ക്ക് സമീപമുള്ള മേശയുടെ കീഴിലാണ് സ്ഫോടകവസ്തു ഒളിപ്പിച്ച ബാഗ് വച്ചിരുന്നത്. പുറത്തേക്ക് കളയുന്നതിനുമുമ്പ് ഹോട്ടല്‍ ജീവനക്കാരന്‍ ബാഗ് തുറന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. ഒരു സ്ഫോടനമാണുണ്ടായതെന്നും ബേക്കറിക്കു സമീപം കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയെന്ന പ്രചാരണം തെറ്റാണെന്നും രശ്മി ശുക്ള പറഞ്ഞു. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏതുസംഘടനയാണെന്ന് ഇപ്പോള്‍ പറയാനാകില്ല. നിഗമനത്തിലെത്താന്‍ സമയമായിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ്. ആരെയും അറസ്റ്റുചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചുവപ്പും നീലയും നിറമുള്ള ബാഗിലാണ് സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നതെന്ന് പുണെ പൊലീസ് കമീഷണര്‍ സത്യപാല്‍ സിങ് പറഞ്ഞു. സ്ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദീന്റെ പങ്ക് തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്റലിജന്‍സ് ഇരുട്ടില്‍

ന്യൂഡല്‍ഹി: പുണെ ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘടന ഏതാണെന്ന കാര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കിടയില്‍ അവ്യക്തത. ഇന്ത്യന്‍ മുജാഹിദിനെയാണ് മുഖ്യമായും സംശയിക്കുന്നതെന്ന് പതിവുപോലെ ആഭ്യന്തരമന്ത്രാലയവും ഇന്റലിജന്‍സ് വൃത്തങ്ങളും അറിയിച്ചു. എന്നാല്‍, ഇത് സ്ഥാപിക്കാനാകുംവിധമുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സിഐഎയുടെ ഡബിള്‍ഏജന്റ് ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി സന്ദര്‍ശനം നടത്തിയ നഗരങ്ങളിലൊന്നാണ് പുണെയെന്നതും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. സ്ഫോടനം നടത്തിയ രീതി കണക്കിലെടുത്താല്‍ ഇന്ത്യന്‍ മുജാഹിദിനെയാണ് മുഖ്യമായും സംശയിക്കേണ്ടിവരികയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, അന്വേഷണം ഇന്ത്യന്‍ മുജാഹിദിനില്‍ മാത്രമല്ല കേന്ദ്രീകരിക്കുന്നത്. മറ്റു സംഘടനകളുടെ പങ്കാളിത്തവും പരിശോധിക്കുന്നുണ്ട്. ഒരേസമയം അമേരിക്കന്‍ ചാരസംഘടനയ്ക്കും ലഷ്കര്‍ ഇ തോയ്ബക്കും വേണ്ടി പ്രവര്‍ത്തിച്ച ഹെഡ്ലി 2009 മാര്‍ച്ചില്‍ പുണെ സന്ദര്‍ശിച്ചിരുന്നു. ഹെഡ്ലിയെ ഇതുവരെ അമേരിക്ക വിട്ടുതരാത്തതിനാല്‍ സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ഹെഡ്ലി സന്ദര്‍ശനത്തിന്റെ വിവരമറിഞ്ഞശേഷം പുണെയിലെ ജൂതകേന്ദ്രവും ഓഷോ ആശ്രമവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. കരുതലുകളൊക്കെയുണ്ടായിരുന്നിട്ടും സ്ഫോടനം നടന്നത് മഹാരാഷ്ട്ര പൊലീസിന് കനത്ത തിരിച്ചടിയായി. ഇന്ത്യന്‍ മുജാഹിദ് പോലുള്ള സംഘടനകളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അന്വേഷണ ഏജന്‍സികള്‍ മഹാരാഷ്ട്രയില്‍ വിപുലമായ ശൃംഖലയുള്ള അഭിനവ് ഭാരത് പോലുള്ള ഹിന്ദു ഭീകരസംഘടകളെ സംശയപ്പട്ടികയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരിക്കയാണ്. മഹാരാഷ്ട്രയിലെ പല സ്ഫോടനങ്ങള്‍ക്ക് പിന്നിലും അഭിനവ് ഭാരതിന് പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിരുന്നു. 2008ല്‍ ജയ്പ്പൂര്‍, ബംഗളൂരു, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലുണ്ടായ സ്ഫോടനപരമ്പരകളാണ് ഇന്ത്യന്‍ മുജാഹിദിന് പിന്നില്‍ ആരോപിക്കപ്പെടുന്നത്. ഇതില്‍ ബംഗളൂരു സ്ഫോടനക്കേസിന്റെ കാര്യത്തില്‍ പൊലീസ് നിലപാട് മാറ്റി. തടിയന്റവിട നസീര്‍ അടക്കമുള്ളവരെയാണ് ഇപ്പോള്‍ പ്രതിചേര്‍ത്തത്. നസീറിനെ ലഷ്കര്‍ ഇ തോയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ വിശേഷിപ്പിക്കുന്നത്. ഡല്‍ഹി സ്ഫോടനപരമ്പര ആസൂത്രണം ചെയ്ത ഇന്ത്യന്‍ മുജാഹിദിന്‍ പ്രവര്‍ത്തകരെന്ന് ആരോപിച്ച് 16 വയസ്സുകാരനടക്കം ഏതാനും വിദ്യാര്‍ഥികളെ തലസ്ഥാനത്തെ ബട്ലഹൌസില്‍ ഡല്‍ഹി പൊലീസ് വെടിവച്ചുകൊന്നിരുന്നു. ബട്ലഹൌസ് ഏറ്റുമുട്ടല്‍ ഇപ്പോഴും വിവാദക്കുരുക്കിലാണ്.
(എം പ്രശാന്ത്)

ഇന്ത്യ-പാക് ചര്‍ച്ച മാറ്റില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പുണെ ഭീകരാക്രമണം ഇന്ത്യ-പാക് വിദേശ സെക്രട്ടറിതല ചര്‍ച്ചയെ അനിശ്ചിതത്വത്തിലാക്കുമെന്ന് ആശങ്ക. എന്നാല്‍, സമാധാന ചര്‍ച്ചകളെ അട്ടിമറിക്കാനുള്ള ഭീകരവാദികളുടെ ഗൂഢശ്രമങ്ങള്‍ വിജയിക്കില്ലെന്നും ഫെബ്രുവരി 25 ന്റെ സംഭാഷണവുമായി മുന്നോട്ടു പോകുമെന്നും വിദേശമന്ത്രാലയവൃത്തങ്ങള്‍ സൂചിപ്പിച്ചു. ചര്‍ച്ച നടക്കുമോ എന്ന് പറയാന്‍ വിദേശമന്ത്രി എസ് എം കൃഷ്ണ വിസമ്മതിച്ചു. ചര്‍ച്ചയെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ എന്നുമായിരുന്നു കൃഷ്ണയുടെ ആദ്യ പ്രതികരണം. തീവ്രവാദികളായ ഇരുട്ടിന്റെ ശക്തികള്‍ സമാധാനത്തിനും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നല്ല ബന്ധത്തിനും എതിരാണെന്ന് കൃഷ്ണ പറഞ്ഞു. ഇവര്‍ നിരപരാധികളുടെ ജീവനെടുക്കുന്നുവെന്നത് ദൌര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. വിദേശസെക്രട്ടറിതല ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ അടുത്ത ദിവസംതന്നെ ഭീകരാക്രമണം ഉണ്ടായത് ചര്‍ച്ച നടക്കരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നതിനാലാണെന്ന് വ്യക്തമായിരിക്കയാണ്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് നിലച്ച ഇന്ത്യ-പാക് സമഗ്ര സംഭാഷണം പുനരാരംഭിക്കാന്‍ സഹായിക്കുന്നതാണ് 25ന്റെ ചര്‍ച്ച. ഇതിനെ അട്ടിമറിക്കാന്‍ ആഗ്രഹിക്കുന്ന ശക്തികളാണ് പെട്ടെന്ന് ആസൂത്രിത ആക്രമണം നടത്തിയത്. വന്‍ നഗരങ്ങളിലെ കനത്ത സുരക്ഷാസംവിധാനങ്ങളും ജാഗ്രതയുമാണ് രണ്ടാം നിര നഗരങ്ങളെ ലക്ഷ്യമാക്കാന്‍ അക്രമികളെ പ്രേരിപ്പിച്ചതെന്നു കരുതുന്നു. പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ പൂര്‍ണമായി നിയന്ത്രിക്കാന്‍ അവിടത്തെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മുംബൈ ഭീകരാക്രമണ അന്വേഷണത്തിലും അവര്‍ പൂര്‍ണമനസ്സോടെ സഹകരിച്ചിട്ടില്ല. പുണെ സംഭവത്തില്‍ പാകിസ്ഥാന്‍ കേന്ദ്രമായുള്ള സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായാല്‍ ഇന്ത്യ-പാക് ചര്‍ച്ച നടക്കില്ല. ഇതുതന്നെയാണ് ഛിദ്രശക്തികള്‍ ലക്ഷ്യമിടുന്നതും. പാക് അധീന കശ്മീരിലേക്ക് കടന്ന് ഇന്ത്യക്കെതിരായി പ്രവര്‍ത്തിച്ച കശ്മീരികളായ നിരവധി പേര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇവരെ കൊണ്ടുവരാനുള്ള പദ്ധതി കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുന്നോട്ടുവയ്ക്കുകയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. ഭീകരര്‍ ആയുധം ഉപേക്ഷിച്ച് തിരിച്ചുവരുന്നത് കശ്മീര്‍ പ്രശ്നം മുന്നില്‍വച്ച് ഭീകരപ്രവര്‍ത്തനം നടത്തുന്ന ശക്തികള്‍ക്ക് തിരിച്ചടിയാകും. ഇക്കാര്യവും പുണെ സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചതായി സംശയിക്കുന്നു. ആക്രമണത്തെ അപലപിക്കാനും അന്വേഷണത്തില്‍ സഹകരിക്കാനും പാകിസ്ഥാന്‍ തയ്യാറായാല്‍ 25ന്റെ ചര്‍ച്ച നടന്നേക്കും. എന്നാല്‍, സ്ഫോടനത്തെക്കുറിച്ച് പാകിസ്ഥാന്‍ പ്രതികരിച്ചിട്ടില്ല.

കൊല്ലപ്പെട്ടവരില്‍ ഇറ്റാലിയന്‍ വനിതയും ഇറാന്‍ വിദ്യാര്‍ഥിയും

പുണെ: പുണെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ വിദേശികളാണെന്ന് സ്ഥിരീകരിച്ചു. ഓഷോ ആശ്രമത്തിലെത്തിയ ഇറ്റാലിയന്‍ വനിത നദിയ മസെരിനി (37), സിംബിയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇറാന്‍ വിദ്യാര്‍ഥി സയ്യദ് അബ്ദുള്‍ ഖലി (26) എന്നിവരാണ് കൊല്ലപ്പെട്ട വിദേശികള്‍. അങ്കിക് ഭര്‍ (23-കൊല്‍ക്കത്ത), സഹോദരി അനിന്ദി ഭര്‍ (19), പി സിന്ദൂരി (22-ബംഗളൂരു), ശങ്കര്‍ പന്‍സാരെ (46), ബിനിത ഗദനി (25- മുംബൈ), ശില്‍പ്പ ഗോയങ്ക (22- കൊല്‍ക്കത്ത), ഗോകുല്‍ നേപ്പാളി (30) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അറുപതുപേര്‍ക്ക് പരിക്കേറ്റെന്നും ഇതില്‍ 41 പേര്‍ ആശുപത്രിയിലാണെന്നും പുണെ പൊലീസ് കമീഷണര്‍ സത്യപാല്‍ സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കൊല്ലപ്പെട്ട ഗോകുല്‍ നേപ്പാളി ജര്‍മന്‍ ബേക്കറിയിലെ വെയ്റ്ററാണ്.

തകരാത്ത ഓര്‍മയായി ജര്‍മന്‍ ബേക്കറി

പുണെ: 'ഇത്തരത്തിലൊരു സ്ഥലം ഭൂമിയിലുണ്ടല്ലോ എന്ന് ഞാന്‍ അതിശയിച്ചു. തടിയിലുള്ള ഇരിപ്പിടങ്ങള്‍ ഭൂമിയോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്നു. മെനുകാര്‍ഡ് ഇല്ലാത്തതില്‍ അത്ഭുതമില്ല. ഇവിടെ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഒരു കാര്‍ഡില്‍ ഉള്‍പ്പെടുത്തുക പ്രയാസമാണ്..'- പുണെയില്‍ ഭീകരാക്രമണം നടന്ന ജര്‍മന്‍ ബേക്കറി ആദ്യമായി സന്ദര്‍ശിച്ച അനുഭവം ഒരു വിദേശി സ്വന്തം ബ്ളോഗില്‍ കുറിച്ചിട്ടത് ഇങ്ങനെ. ഏറെ പാരമ്പര്യവും പ്രശസ്തിയുമുള്ള സ്ഥാപനമാണ് ശനിയാഴ്ച രാത്രിയില്‍ തകര്‍ന്നടിഞ്ഞത്. പൊട്ടിത്തകര്‍ന്നതും കത്തിക്കരിഞ്ഞതുമായ അവശിഷ്ടങ്ങളുടെ കൂമ്പാരമായ ജര്‍മന്‍ ബേക്കറി ആയിരക്കണക്കിന് ഹൃദയങ്ങളില്‍ ഗൃഹാതുരമായ ഓര്‍മയാണ്. എപതുകളുടെ അവസാനം ഗോപാല്‍ കാര്‍ക്കിയെന്ന വ്യവസായിയാണ് ബേക്കറി സ്ഥാപിച്ചത്. കുറച്ചുകാലം ജര്‍മനിയില്‍ ജീവിച്ച അദ്ദേഹത്തിന് ബേക്കറിക്ക് പേര് നല്‍കുന്ന കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. തിരക്കേറിയ നോര്‍ത്ത് മെയിന്‍ റോഡില്‍ ക്യാമ്പ് ഏരിയക്കു സമീപത്തെ അധികം വലുതല്ലാത്ത സ്ഥലത്ത് സുഖകരവും ശാന്തവുമായ അന്തരീക്ഷത്തില്‍ വേറിട്ട രുചി വിളമ്പിയ സ്ഥാപനം പ്രശസ്തിയിലേക്കുയര്‍ന്നു. നഗരത്തിന്റെ വൃത്തികേടുകള്‍ക്കിടയിലും അങ്ങേയറ്റം ശുചിത്വം കാത്തുസൂക്ഷിക്കുന്ന സ്ഥാപനത്തിലേക്ക് ജനം ഒഴുകിയെത്തി. സമീപത്തെ ഓഷോ ആശ്രമത്തിലും ജൂത പ്രാര്‍ഥനാകേന്ദ്രമായ ചബാദ് ഹൌസിലുമെത്തുന്ന വിദേശികള്‍ ഭക്ഷണത്തിനായി ജര്‍മന്‍ ബേക്കറിയെമാത്രം ആശ്രയിച്ചു. വിനോദ സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായ ജര്‍മന്‍ ബേക്കറിയെക്കുറിച്ച് ഒട്ടേറെ പേജുകള്‍ വെബ്സൈറ്റിലുണ്ട്. പുണെയിലെ സ്ഫോടനത്തിനു പിന്നാലെ വിദേശികളടക്കം നിരവധിപേര്‍ സ്വന്തം ബ്ളോഗുകളിലും ട്വിറ്ററിലും ജര്‍മന്‍ ബേക്കറിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ചു. 'ഓര്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണത്. പ്രണയം, പ്രതീക്ഷ, ഗോവയിലേക്കുള്ള യാത്ര... വയറുനിറയെ മസാലച്ചായ കുടിച്ച് തടിബെഞ്ചിലിരുന്ന് എന്തെല്ലാം കാര്യങ്ങള്‍ സംസാരിച്ചു..'- പുണെയിലെ റസ്റോറന്റുകള്‍ക്കായി സമര്‍പ്പിച്ച വെബ്പേജില്‍ സിദ്ധാര്‍ഥ് എഴുതി.

സിപിഐ എം അപലപിച്ചു

ന്യൂഡല്‍ഹി: ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പുണെ ഭീകരാക്രമണത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു. പുണെയില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന റിപ്പോര്‍ട്ട് ആശങ്കയുണര്‍ത്തുന്നതാണ്. ഇത്തരത്തില്‍ ആഭ്യന്തരസുരക്ഷയുമായി ബന്ധപ്പെട്ട പിഴവുകള്‍ അടിയന്തരമായി കണ്ടെത്തി തിരുത്തുകതന്നെ വേണം. ആക്രമണം നടത്തിയവരെയും പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താന്‍ മഹാരാഷ്ട്ര പൊലീസിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ പൊളിറ്റ് ബ്യൂറോ അനുശോചനം അറിയിച്ചു.

വീഴ്ചയല്ലെന്ന് ചിദംബരം

ന്യൂഡല്‍ഹി: പുണെ സ്ഫോടനത്തെ ഇന്റലിജന്‍സ് വീഴ്ചയായി കാണാനാവില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. നഗരത്തിലെ എല്ലാ കടയ്ക്കും റെസ്റ്റോറന്റിനും 24 മണിക്കൂറും സംരക്ഷണം നല്‍കാനാവില്ല. ജൂതകേന്ദ്രമൊക്കെ ഉള്‍പ്പെടുന്ന മേഖലയ്ക്ക് പൊതുവില്‍ സംരക്ഷണം നല്‍കിയിരുന്നു. എന്നാല്‍,പുണെയിലുണ്ടായത് തോക്കുധാരികളുടെ ആക്രമണമല്ല. ചില നിഗൂഢശക്തികള്‍ ഒരു ചെറിയലക്ഷ്യത്തിനുനേര്‍ക്ക് നടത്തിയ ആക്രമണമാണ്. ജൂതകേന്ദ്രം, ഓഷോ ആശ്രമം തുടങ്ങി പ്രധാനകേന്ദ്രങ്ങളൊന്നും ആക്രമിക്കാതെയാണ് ഭീകരര്‍ എളുപ്പത്തില്‍ ആക്രമിക്കാവുന്ന ചെറിയ ലക്ഷ്യം തെരഞ്ഞെടുത്ത്. ഡേവിഡ് ഹെഡ്ലിയെ വിട്ടുതരാന്‍ ഇന്ത്യ ഇപ്പോഴും അമേരിക്കയോട് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഇതിനു നിയമപരമായ ചില തടസ്സമുണ്ട്. ഹെഡ്ലി അമേരിക്കയില്‍ നിയമനടപടി നേരിടുകയാണ്-ചിദംബരം പറഞ്ഞു. അതിനിടെ, പുണെയില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നെന്ന കേന്ദ്ര ഇന്റലിജന്‍സിന്റെ അവകാശവാദം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍ തള്ളി. റിപ്പബ്ളിക്ക് ദിനത്തിലും മറ്റും ലഭിക്കുന്ന പതിവു മുന്നറിയിപ്പല്ലാതെ വ്യക്തമായ അറിയിപ്പ് ഇന്റലിജന്‍സില്‍നിന്നു ലഭിച്ചിട്ടില്ലെന്ന് ഭുജ്ബല്‍ പറഞ്ഞു. പരിക്കേറ്റവരില്‍ നാല് ഇറാന്‍കാരും രണ്ട് സുഡാന്‍കാരും രണ്ട് നേപ്പാളികളും തയ്വാനില്‍നിന്നും ജര്‍മനിയില്‍നിന്നുമുള്ള ഓരോരുത്തരും ഉള്‍പ്പെടുമെന്ന് ആഭ്യന്തരസെക്രട്ടറി ജി കെ പിള്ള അറിയിച്ചു.

പാകിസ്ഥാനുമായുള്ള ചര്‍ച്ച പുനഃപരിശോധിക്കണം: ബിജെപി

ന്യൂഡല്‍ഹി: പാകിസ്ഥാനുമായി ഫെബ്രുവരി 25ന് കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ നിശ്ചയിച്ച വിദേശസെക്രട്ടറിതല ചര്‍ച്ച പുനഃപരിശോധിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഭീകരതയും ചര്‍ച്ചയും ഒന്നിച്ചുനീങ്ങില്ലെന്ന് ബിജെപി ജനറല്‍സെക്രട്ടറി അരു ജെയ്റ്റ്ലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരത ഇന്ത്യക്ക് ഭീഷണിയാകുമ്പോള്‍ ചര്‍ച്ചയ്ക്ക് വിസമ്മതിക്കുന്നതും ന്യായമായ നയതന്ത്ര ഉപാധിയാണ്. പാക്അധീന കശ്മീരിലേക്ക് പോയ എല്ലാ കശ്മീരികള്‍ക്കും മടങ്ങിവരാമെന്ന പ്രഖ്യാപനവും പാകിസ്ഥാനുമായി ഉഭയകക്ഷി ചര്‍ച്ചയാകാമെന്ന തീരുമാനവും സര്‍ക്കാര്‍ പുനഃപരിശോധിക്കണം. സുരക്ഷാസംവിധാനങ്ങളുടെ ദൌര്‍ബല്യമാണ് പുണെ സ്ഫോടനം വ്യക്തമാക്കുന്നത്. രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഡേവിഡ് ഹെഡ്ലി സന്ദര്‍ശനം നടത്തിയ ഒരു നഗരം എന്തുകൊണ്ടാണ് സംരക്ഷിക്കപ്പെടാതെ പോയതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം.

ഗുജറാത്തില്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി

അഹമ്മദാബാദ്: പുണെ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഗുജറാത്തില്‍ വന്‍ സ്ഫോടകവസ്തുശേഖരം പിടികൂടി. നാലുപേരെ അറസ്റുചെയ്തു. 200 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 600 ഡിറ്റണേറ്ററുകള്‍, 200 ജലാറ്റിന്‍ സ്റിക് എന്നിവയാണ് വല്‍സദ് ജില്ലയിലെ വാപി മേഖലയില്‍ രണ്ടിടങ്ങളില്‍നിന്നായി പിടിച്ചെടുത്തത്. വാപി വ്യവസായ മേഖലയിലേക്ക് കാറില്‍ സ്ഫോടകവസ്തുക്കളുമായി വരുമ്പോഴാണ് ബര്‍ജീസ് മിര്‍സ (43) പിടിയിലായത്. അമ്പത് കിലോവീതം രണ്ട് ബാഗിലായാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നത്. 500 ഡിറ്റണേറ്ററും 200 ജലാറ്റിന്‍ സ്റിക്കും കാറില്‍നിന്ന് കണ്ടെടുത്തു. വാപി പട്ടണത്തിലെ ആദിത്യ ബിര്‍ല ക്രോസ് റോഡില്‍ ഓട്ടോറിക്ഷയില്‍നിന്നാണ് 100 കിലോ അമോണിയം നൈട്രേറ്റും 100 ഡിറ്റണേറ്ററും പിടിച്ചെടുത്തത്. ഓട്ടോ ഡ്രൈവര്‍ രാജ്കിഷോര്‍ ഗുപ്തയെ (37) അറസ്റുചെയ്തു. ഒപ്പമുണ്ടായിരുന്ന ഗണേഷ് യാദവും (25) പിടിയിലായി. ഇവര്‍ക്ക് സ്ഫോടകവസ്തുക്കള്‍ നല്‍കിയ വാപിയിലെ കിര കകാണിയെ പിന്നീട് പൊലീസ് അറസ്റുചെയ്തു.

ദേശാഭിമാനി 150210

1 comment:

  1. രാജ്യം മറ്റൊരു ഭീകരാക്രമണത്തിനുകൂടി വേദിയായിരിക്കുന്നു. മുംബൈ ആക്രമണത്തിന്റെ തുടര്‍ച്ചയെന്നും തീവ്രതയില്‍ അതിന്റെ തൊട്ടുപിന്നില്‍ നില്‍ക്കുന്നതെന്നും പുണെ സ്ഫോടനത്തെ ദേശീയമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 52 പേരില്‍ പലരും ഗുരുതരാവസ്ഥയിലാണ്. പുണെ കൊറേഗാവ് പാര്‍ക്കില്‍, വിദേശികളടക്കം പതിവായി ഭക്ഷണംകഴിക്കാനെത്തുന്ന ജര്‍മന്‍ ബേക്കറിയിലാണ് സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ വിദേശികളാണ്. ജൂതരുടെ പ്രാര്‍ഥനാലയമായ ചബദ് ഹൌസിനും ഓഷോ ആശ്രമത്തിനും അടുത്താണ് ബേക്കറി. ശക്തമായ സ്ഫോടത്തെ തുടര്‍ന്ന് ബേക്കറി കെട്ടിടത്തിലാകെ തീപടര്‍ന്നു. സ്ഫോടനം ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയാണ് ആദ്യം സൂചിപ്പിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പുണെ സന്ദര്‍ശിച്ചശേഷം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. പുണെ സ്ഫോടനത്തിന് ഇന്റലിജന്‍സ് വീഴ്ച കാരണമായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി ചിദംബരം പറയുന്നത്. ബേക്കറിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു ബാഗിലാണ് സ്ഫോടകവസ്തു ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും 'സെന്‍സിറ്റീവ്' ആയ മേഖലകളിലൊന്നാണ് സ്ഫോടനം നടന്ന പ്രദേശം. അവിടെ ഇത്തരമൊരു ഭീകരാക്രമണം നടക്കുന്നത് മുന്‍കൂട്ടി അറിയാനോ തടയാനോ കഴിഞ്ഞില്ല എന്നത് ഇന്റലിജന്‍സ് വീഴ്ചകൊണ്ടല്ലാതെ മറ്റെന്തുകൊണ്ട് എന്ന് വെളിപ്പെടുത്താനുള്ള കടമ ചിദംബരത്തിനുണ്ട്.

    ReplyDelete