Tuesday, December 27, 2011

വള്ളുവനാടിന്റെ വീരഗാഥ

പെരിന്തല്‍മണ്ണ: പോരാട്ടങ്ങളുടെ വിയര്‍പ്പും ചോരയും കിനിയുന്ന നിരവധി കഥകളുണ്ട് പെരിന്തല്‍മണ്ണക്ക് ഓര്‍ത്തെടുക്കാന്‍ . ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കര്‍ഷകര്‍ കണ്ണില്‍ ചോരയില്ലാത്ത ജന്മികളെയും അവരുടെ ക്രൂരതകളെയും സധൈര്യം ചെറുത്തു. ബ്രിട്ടീഷ് സര്‍ക്കാരിനെ എതിര്‍ത്ത പാരമ്പര്യമാണ് സമരങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നത്. മലബാര്‍ കലാപത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു പെരിന്തല്‍മണ്ണ. എം പി നാരായണമേനോന്‍ , കട്ടിലശേരി മുഹമ്മദ് മുസ്ല്യാര്‍ , പറമ്പോട്ടില്‍ അച്യുതന്‍കുട്ടി മേനോന്‍ , ഒ ഉണ്ണ്യാലി, വി കുഞ്ഞിമുഹമ്മദ് തുടങ്ങിയവരായിരുന്നു പ്രദേശത്തെ പ്രക്ഷോഭത്തെ നിയന്ത്രിച്ചിരുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള പ്രതിഷേധമായാണ് ഇത് ആരംഭിച്ചതെങ്കിലും സര്‍ക്കാരിന്റെ തണലില്‍ പാട്ടകൃഷിക്കാരെ കണക്കറ്റ് ദ്രോഹിച്ചിരുന്ന ജന്മി-ഭൂപ്രഭുവര്‍ഗത്തിന്റെ നേര്‍ക്കും സമരജ്വാല പടര്‍ന്നു. ദേശീയപ്രസ്ഥാനം കരുത്താര്‍ജിച്ചതോടെ ഇടതുപക്ഷ പ്രസ്ഥാനത്തിനും പെരിന്തല്‍മണ്ണയില്‍ വേരോട്ടമുണ്ടായി. 1939ല്‍ കമ്യണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരിച്ചു.

പാലക്കാട്ടുകാരന്‍ പട്ടാണി നടത്തിക്കൊണ്ടിരുന്ന പെരിന്തല്‍മണ്ണ റൈസ് ആന്‍ഡ് ഓയില്‍ മില്ലിലാണ് ആദ്യ തൊഴില്‍ സമരം. തൊഴിലാളിയെ പിരിച്ചുവിട്ടതിനെതിരെയായിരുന്നു അത്. സമരം വിജയിച്ചു. അല്‍പ്പകാലം കഴിഞ്ഞ് കോണ്‍ഗ്രസ് നേതാവായിരുന്ന നെച്ചിയില്‍ മൊയ്തീന്‍കുട്ടി സാഹിബിന്റെ സിംഹമാര്‍ക്ക് ബീഡി കമ്പനിയില്‍ പണിമുടക്ക് നടന്നു. അപ്പോഴേക്കും തൊഴിലാളിസംഘടനകള്‍ ശക്തിപ്പെട്ടിരുന്നു. കോണ്‍ഗ്രസ്-ലീഗ് സംഘടനകള്‍ സമരത്തില്‍നിന്നും വിട്ടുനിന്നു. ദീര്‍ഘകാല സമരത്തിനൊടുവില്‍ ബീഡി കമ്പനി രണ്ടായി പിരിഞ്ഞു. പണിമുടക്കിയ തൊഴിലാളികള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ കത്രിമാര്‍ക്ക് ബീഡി കമ്പനിക്ക് രൂപംകൊടുത്തു. പെരിന്തല്‍മണ്ണയിലെ ട്രേഡ് യൂണിയന്‍ രംഗത്ത് ആ സമരം ദൂരവ്യാപക ചലനങ്ങളാണുണ്ടാക്കിയത്.

പ്രക്ഷോഭത്തിന്റെ അലയൊലി പ്ലാന്റേഷന്‍ മേഖലയിലും പടര്‍ന്നു. നെന്മിനിയിലെ യങ് ഇന്ത്യാ ഗ്രൂപ്പ് എസ്റ്റേറ്റിലായിരുന്നു അത്. 1948 സെപ്തംബറില്‍ എസ്റ്റേറ്റില്‍ ട്രേഡ് യൂണിയന്‍ രൂപംകൊണ്ടു. കൊങ്ങശേരി കൃഷ്ണന്‍ , ആയംകുറിശി ശങ്കരന്‍ എന്നിവരാണ് യൂണിയന്‍ രൂപീകരണത്തിന് നേതൃത്വംനല്‍കിയത്. 1948 ഡിസംബറില്‍ എസ്റ്റേറ്റില്‍ ആദ്യത്തെ പണിമുടക്ക് സമരം നടന്നു. സാധാരണ തൊഴിലാളികള്‍ക്ക് കമ്പിളി, കുട, ചികിത്സാ സഹായം തുടങ്ങിയവ ഉറപ്പാക്കുന്നതിനുവേണ്ടിയായിരുന്നു പണിമുടക്ക്. അത് വിജയിച്ചു. തുടര്‍ന്ന് മങ്കട, കുരുവമ്പലം, തേലക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ പ്ലാന്റേഷന്‍ മേഖലകളിലും കരുത്തുറ്റ ട്രേഡ് യൂണിയനുകള്‍ രൂപംകൊണ്ടു. അവയുടെ നേതൃത്വത്തിലും അതിശക്തമായ തൊഴില്‍ സമരങ്ങള്‍ നടന്നു.

deshabhimani 271211

2 comments:

  1. സഖാക്കന്മാര്‍ വള്ളുവനാടിന്റെ വീരഗാഥ എന്നൊക്കെ പ്രാസമൊപ്പിച്ച് വിശേഷിപ്പിക്കുമ്പോള്‍ അതിന്റെ കാപട്യവും അന്തസാര ശൂന്യതയും അശ്ലീലത ജനിപ്പിക്കുന്നു.
    ഒരു സവര്‍ണ്ണ ഭാഷ വള്ളുവനാടന്‍ മലയാളമായി ... സവര്‍ണ്ണ രാഷ്ട്രീയമായി നിലനില്‍ക്കുന്നുണ്ട് എന്നതിലുപരി വള്ളുവന്മാര്‍ക്ക് മലപ്പുറം ജില്ലയുടെ ജനങ്ങളുമായി എന്തു ബന്ധമാണുള്ളത് !! പുലയന്മരായിരുന്ന വള്ളുവക്കോനാതിരിമാരുടേ തായ്‌വേരിലേക്ക് ആഴത്തിലിറങ്ങിച്ചെന്ന് സവര്‍ണ്ണതക്ക് മാനുഷികതയുള്ള അടിത്തറ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വള്ളുവനാടിനെ വാരിപ്പുണരുന്ന ഈ സ്നേഹപ്രകടനം വ്യാജമല്ലെന്ന് തിരിച്ചറിയാമായിരുന്നു :)

    ReplyDelete
  2. ചിത്രകാരന്റെ കൈയിലുള്ള കട്ടിലിലേക്ക് കാണുന്ന എന്തിനേയും വലിച്ചിട്ട് നീളം കൂടുതലാണെങ്കില്‍ വെട്ടിമാറ്റുകയും, കുറവാണെങ്കില്‍ വലിച്ച് നീട്ടുകയും ചെയ്യുകയല്ലേ? ഈ കുറിപ്പില്‍ നിന്നൊരു വാക്ക് മാത്രമേ ചിത്രകാരന്‍ കണ്ടുള്ളൂ എങ്കില്‍ എന്ത് പറയാന്‍?

    ReplyDelete