Friday, December 30, 2011

മത തീവ്രവാദത്തിനെതിരെ പോരാട്ടം ശക്തമാക്കും: പന്ന്യന്‍

ആറ്റിങ്ങല്‍: കമ്മ്യൂണിസ്റ്റുകാര്‍ മതനിഷേധികളും ദൈവനിഷേധികളുമാണന്ന പ്രചരണം തെറ്റാണെന്ന് സി പിഐ ദേശീയ എക്‌സിക്യൂട്ടീവംഗം പന്ന്യന്‍രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. സി പി ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എ.ആന്റണി നഗറായ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ എല്ലാ മതങ്ങളും ജനനന്മയാണ് പറയുന്നത്. കമ്മ്യൂണിസവും ജനന്മയാണ് ലക്ഷ്യമിടുന്നത്. മരിക്കുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം നേടുന്നതിനെക്കുറിച്ച് മതങ്ങള്‍ പറയുന്നുവെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം നേടുന്നതിനെക്കുറിച്ചാണ് കമ്മ്യൂണിസം പറയുന്നത്. മതതീവ്രവാദങ്ങള്‍ക്കെതിരേ എക്കാലവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പോരാടുകയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സുകാര്‍ക്ക് ഗാന്ധിജിയോടല്ല സ്‌നേഹം. ഗാന്ധിജിയുടെ പടമുള്ള നോട്ടുകളോട് മാത്രമാണ് അവര്‍ക്ക് സ്‌നേഹം. അതിനാലാണ്  കേന്ദ്ര കാബിനറ്റ് മന്ത്രി അടക്കമുള്ളവര്‍ ജയിലിലായത്.

ഇന്ത്യയുടെ ഖജനാവില്‍ നിന്ന് 176645 കോടി കട്ടവരില്‍ ഇനിയുമുണ്ട് പ്രതികളെന്ന് കേന്ദ്രമന്ത്രി ചിദംബരത്തെ ചൂണ്ടിക്കാട്ടി ധനകാര്യ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കി വിലക്കയറ്റമുണ്ടാക്കി പെട്രോള്‍ പാചകവാതക വിലകള്‍ അടിക്കടി കൂട്ടി, വളം സബ്‌സഡി എടുത്തുകളഞ്ഞ് കര്‍ഷകനെ കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടം നാലരക്കോടി ചെറുകിട കച്ചവടക്കാരുടെ കുടുംബങ്ങളെ ആത്മഹത്യാ മുനമ്പിലേക്കെറിഞ്ഞ് ബഹു രാഷ്ട്രകുത്തകകളെ മാടിവിളിക്കുകയാണ്.

ബാങ്ക് ദേശസാല്‍ക്കരണത്തിന് പ്രചോദനമായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളുടെ ഫലമായാണ്. ലോകമാകെ സാമ്പത്തിക കുഴപ്പത്തില്‍പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് ശക്തമായ പൊതുമേഖലകളുടെ സാന്നിദ്ധ്യമാണ്. ബാങ്ക് ദേശസാല്‍ക്കരണത്തിനു വേണ്ടിയുള്ള ആവശ്യം ഉയര്‍ത്തിക്കൊണ്ട് ആദ്യമായി ഇന്ത്യയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത് സി പിഐയാണ്. 1965 ല്‍ ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചും തുടര്‍ന്നുള്ള പ്രക്ഷോഭവുമാണ് ബാങ്ക് ദേശസാല്‍ക്കരണത്തിന് വഴിയൊരുക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും എക്കാലവും പൊരുതുന്നത് ഇടതുപക്ഷമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ദുര്‍ബ്ബലപ്പെടുത്താനും ബാങ്കിംഗ് മേഖലയെ സ്വകാര്യ വല്‍ക്കരിക്കാനുമുള്ള നടപടിയാണ് കോണ്‍ഗ്രസ് ഗവണ്‍മെന്റ് കൈക്കൊള്ളുന്നത്. മാത്രവുമല്ല ഇന്ത്യയുടെ പൊതുമുതല്‍ കേന്ദ്രഭരണാധികാരികള്‍  കൊള്ളയടിക്കുകയാണ്. ടു ജി സ്‌പെക്ട്രം അഴിമതിക്കെതിരെ ആദ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ചത് സി.പി.ഐ. പാര്‍ലമന്ററി പാര്‍ട്ടി ലീഡര്‍ ഗുരുദാസ് ദാസ് ഗുപ്തയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകരറെഡ്ഡിയുമാണ്. അന്നത്തെ ധനകാര്യ മന്ത്രിയായിരുന്ന പി.ചിദംബരം മനസ്സുവെച്ചിരുന്നുവെങ്കില്‍ ഈ അഴിമതി ഉണ്ടാകില്ലായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി ഇപ്പോള്‍ വിലപിക്കുകയാണെന്നും പന്ന്യന്‍ ചൂണ്ടിക്കാട്ടി. സി  പി ഐ 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് രാജ്യത്തിന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച നിര്‍ണ്ണായകമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രക്തസാക്ഷി പ്രമേയം സോളമന്‍ വെട്ടുകാടും അനുശോചന പ്രമേയം കെ.ആര്‍.വിക്രമരാജും അവതരിപ്പിച്ചു. കുറ്റിയാനിക്കാട് മധു , എന്‍.രാജന്‍, കാലടി ജയചന്ദ്രന്‍, ആര്‍.സുശീലന്‍, ഡോ.ഉദയകല എന്നിവരടങ്ങിയ പ്രസീഡിയവും അഡ്വ.പി.രാമചന്ദ്രന്‍ നായര്‍, വെഞ്ഞാറമൂട് ശശി, കെ.ആര്‍.വിക്രമരാജ്, ശിവന്‍കുട്ടിനായര്‍, പി.കാര്‍ത്തികേയന്‍ നായര്‍, മനോജ് ബി ഇടമന, സോളമന്‍ വെട്ടുകാട്, ദാമോദരന്‍നയര്‍, മീനാങ്കല്‍കുമാര്‍, ഇന്ദിര രവീന്ദ്രന്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയുമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.

janayugom 301211

1 comment:

  1. ഇന്ത്യയുടെ ഖജനാവില്‍ നിന്ന് 176645 കോടി കട്ടവരില്‍ ഇനിയുമുണ്ട് പ്രതികളെന്ന് കേന്ദ്രമന്ത്രി ചിദംബരത്തെ ചൂണ്ടിക്കാട്ടി ധനകാര്യ മന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജി പ്രധാനമന്ത്രിക്ക് കത്തെഴുതി. സബ്‌സിഡികള്‍ വെട്ടിച്ചുരുക്കി വിലക്കയറ്റമുണ്ടാക്കി പെട്രോള്‍ പാചകവാതക വിലകള്‍ അടിക്കടി കൂട്ടി, വളം സബ്‌സഡി എടുത്തുകളഞ്ഞ് കര്‍ഷകനെ കൊല്ലാക്കൊല ചെയ്യുന്ന ഭരണകൂടം നാലരക്കോടി ചെറുകിട കച്ചവടക്കാരുടെ കുടുംബങ്ങളെ ആത്മഹത്യാ മുനമ്പിലേക്കെറിഞ്ഞ് ബഹു രാഷ്ട്രകുത്തകകളെ മാടിവിളിക്കുകയാണ്.

    ReplyDelete