Monday, February 24, 2014

പെയ്ഡ് ന്യൂസ് കോര്‍പറേറ്റ് താല്‍പ്പര്യം: പിണറായി

കാസര്‍കോട്: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ പ്രത്യേക രീതിയിലുള്ള പരസ്യങ്ങള്‍ ഏറിവരികയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പെയ്ഡ് ന്യൂസുകളായാണ് ഇവ വരുന്നത്. ചില നേതാക്കളെ ഉയര്‍ത്താനും ചിലരെ ഇകഴ്ത്താനുമണ് ഇത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളും ബിജെപിയുമാണ് ലക്ഷങ്ങള്‍ ചെലവിട്ട് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

കേരളത്തിന് വെളിയിലെ ലേഖകന്മാര്‍ പണം കൈപ്പറ്റി വാര്‍ത്തകള്‍ മെനയുന്നതായി നേരത്തെ വെളിവായതാണ്. ഇപ്പോള്‍ മാധ്യമ മുതലാളിമാര്‍തന്നെ പണം വാങ്ങി ഇത്തരം വാര്‍ത്ത നല്‍കുകയാണ്. പരസ്യം നല്‍കുന്നവരുടെ പാര്‍ടിയെയും നേതാക്കളെയും ഈ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ മോശമായി ചിത്രീകരിക്കുന്നു. മുമ്പ് ചെറുകിട പത്രങ്ങളില്‍ മാത്രമായിരുന്നു ഇത്തരം വാര്‍ത്തകള്‍. ഇപ്പോള്‍ വന്‍കിട പത്രങ്ങളിലുമായി. ഞായറാഴ്ച ഒരു പത്രത്തില്‍ കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ പരസ്യം സപ്ലിമെന്റ് രൂപത്തില്‍ വന്നു. ഒറ്റനോട്ടത്തില്‍ ഇത് പരസ്യമെന്ന് തോന്നില്ല. കോണ്‍ഗ്രസും ബിജെപിയും നിലവിട്ടാണ് പരസ്യം നല്‍കുന്നത്. കോര്‍പറേറ്റ് കമ്പനികളുടെ താല്‍പര്യമാണ് പരസ്യങ്ങള്‍ക്ക് പിന്നില്‍. പരസ്യം നല്‍കുന്ന പാര്‍ടിയുടെയും നേതാക്കളുടെയും വാര്‍ത്തകള്‍ മാധ്യമ മുതലാളിമാര്‍ നല്ല പ്രാധാന്യത്തോടെ നല്‍കുന്നുണ്ട്. ചില നേതാക്കളുടെ പരിപാടികള്‍ സ്പോണ്‍സേര്‍ഡ് പരിപാടികളായി ചാനലുകളും സംപ്രേഷണം ചെയ്യുന്നു. പെയ്ഡ് ന്യൂസ് സമ്പദായം നടപ്പാക്കുമ്പോള്‍ ഇവരുടെ എതിര്‍പ്പ് സിപിഐ എമ്മിനോടാണ്. ഇത്തരം എതിര്‍പ്പ് നേരത്തെയുള്ളതാണ്. അതുകൊണ്ടുതന്നെ സിപിഐ എമ്മിന് ഇത് വലിയ ആശങ്കയൊന്നുമുണ്ടാക്കുന്നില്ല. പൊതുസമൂഹം ഇവയെല്ലാം തിരിച്ചറിയും.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് ലഭിക്കുമെന്നാണ്് കേന്ദ്രമന്ത്രി എ കെ ആന്റണി പറയുന്നത്. അദ്ദേഹത്തിന് അങ്ങനെ പറയാനേ നിവൃത്തിയുള്ളൂ. യുഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിക്കാന്‍ പോകുന്നത്. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകും. അഭിപ്രായ വോട്ടെടുപ്പ് അത് നടത്തുന്നവരുടെ താല്‍പര്യപ്രകാരമാണ് സംഘടിപ്പിക്കുന്നത്. സര്‍വേക്കാര്‍ യുഡിഎഫിന് ലഭിക്കുമെന്ന് പറഞ്ഞ സീറ്റുകളൊന്നും അവര്‍ക്ക് കിട്ടാന്‍ പോകുന്നില്ല. അത്തരത്തിലുള്ള സാഹചര്യമാണ് കേരളത്തിലുള്ളത്- പിണറായി പറഞ്ഞു.

സരിതയുടെ മോചനവും സലിംരാജിന്റെ മടങ്ങിവരവും മുഖ്യമന്ത്രിയുടെ താല്‍പ്പര്യം

കാസര്‍കോട്: സോളാര്‍ തട്ടിപ്പ് പ്രതി സരിത എസ് നായര്‍ക്ക് ജാമ്യം ലഭിക്കാനും സസ്പെന്‍ഷനിലുള്ള സലിംരാജിന് പൊലീസില്‍ പുനഃപ്രവേശനത്തിനുമുള്ള അസാധാരണ നടപടിക്രമങ്ങള്‍ക്ക്് പിന്നില്‍ മുഖ്യമന്ത്രിയുടെ താല്‍പര്യം പ്രകടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി സരിതയ്ക്കെതിരെ പുറപ്പെടുവിച്ച വാറണ്ട് മുക്കിയാണ് ജാമ്യം ലഭിക്കാന്‍ സഹായിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് ഉമ്മന്‍ചാണ്ടി പറയാറുള്ളത്. എന്നാല്‍ ഇവിടെ നിയമം സരിതയുടെ വഴിക്ക് പോവുകയാണ്. കേസില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമുണ്ടെന്ന് ഇതില്‍നിന്ന് വ്യക്തമാണ്.

സലിം രാജിനെ എങ്ങനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചുവെന്നും വ്യക്തമാക്കുന്നില്ല. തട്ടിപ്പുകേസില്‍ പ്രതിയായ മുഖ്യമന്ത്രിയുടെ ഗണ്‍മാനെ സസ്പെന്‍ഡ്ചെയ്തശേഷം പുനഃപ്രവേശിപ്പിക്കുമ്പോള്‍ ഏതെങ്കിലും ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ചില്ല. സര്‍വീസില്‍ തിരിച്ചെടുക്കുന്ന ഉത്തരവിറക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇവിടെയും മുഖ്യമന്ത്രിയുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരെ നടപടിക്രമം പാലിക്കാതെ സ്ഥലംമാറ്റിയതിനെതിരെ ഐപിഎസ് അസോസിയേഷന്‍തന്നെ പരിസ്യമായി പരാതിപ്പെട്ടത്് മുമ്പെങ്ങുമില്ലാത്തതാണ്. പരസ്യമായ അതൃപ്തിയാണ് ഇവര്‍ പ്രകടിപ്പിച്ചത്. ക്രമം വിട്ടാണ് സര്‍ക്കാരിന്റെ ഇടപെടലെന്ന് പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment