Tuesday, September 29, 2020

പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങള്‍ നിലവാരം കുറഞ്ഞത്; ജീവന്‍ നഷ്ടപ്പെട്ടത് നിരവധി പേര്‍ക്ക്; ഗുരുതര ആരോപണവുമായി സൈന്യം

 ന്യൂഡല്‍ഹി> പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധ നിര്‍മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. 2014-2020 വരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപ വരുമെന്നും ഈ തുക ഉപയോഗിച്ച് നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യത്തിന്റെ  റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഇന്ത്യ ടുഡേ' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയത്.

സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ട്‌; സൈന്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ആയുധങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും പട്ടാളക്കാരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു

പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. 2014-2020 വരെയുള്ള വര്‍ഷങ്ങളില്‍ ഒ.എഫ്.ബിക്ക് കീഴിലുള്ള ഫാക്ടറികളില്‍ നിന്നും നിര്‍മ്മിച്ചു നല്‍കിയ 23-എംഎം എയര്‍ ഡിഫന്‍സ് ഷെല്‍സ്, ആര്‍ട്ടിലറി ഷെല്‍സ്, 125-എംഎം ടാങ്ക് റൗണ്ട്സ് തുടങ്ങിയ നിരവധി ആയുധങ്ങള്‍ക്കാണ് ഗുരുതരപ്രശ്നങ്ങളുണ്ടെന്ന് ആര്‍മി വെളിപ്പെടുത്തിയത്

'ഒ.എഫ്.ബി ആയുധങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍' , എന്ന ഭാഗത്തില്‍ അപകടങ്ങളുടെ കൃത്യമായ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളിലെ പ്രശ്നങ്ങള്‍ മൂലം 2014 മുതല്‍ ഇതുവരെ 403 അപകടങ്ങളാണ് നടന്നത്. ഈ അപകടങ്ങളില്‍ 27 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 159 പേര്‍ക്ക് ശരീരഭാഗങ്ങള്‍ നഷ്ടപ്പെട്ടതടക്കമുള്ള ഗുരുതര അപകടങ്ങളുണ്ടായി'.

സൈന്യം തന്നെ പ്രതിരോധം മന്ത്രാലയത്തിനെതിരെ  ആരോപണം ഉയര്‍ത്തിയതോടെ കേന്ദ്രം പ്രതിസന്ധിയിലായിരിക്കുകയാണ്‌

നീതി ലഭിക്കുമോ? മുൻ സൈനികന്റെ നിയമയുദ്ധത്തിന്‌ നാല്‌ പതിറ്റാണ്ട്‌

അകാരണമായി സൈന്യത്തിൽനിന്ന്‌ പിരിച്ചുവിട്ടതിനെതിരെ നാല്‌ പതിറ്റാണ്ടിലേറെയായി നിയമയുദ്ധത്തിന്റെ വഴിയിലാണ്‌ കാപ്പാട് മാതൃഭൂമി സ്റ്റോപ്പിലെ രമാ നിവാസിൽ പി പി കുമാരൻ. ദാരിദ്ര്യം പിടിമുറുക്കിയപ്പോഴാണ്‌ 1963ൽ തലശേരിയിൽ നടന്ന റിക്രൂട്ട്മെന്റിൽ പങ്കെടുക്കുന്നതും തുടർന്ന്‌ സൈന്യത്തിൽ ജോലി ലഭിക്കുന്നതും. ഇന്ത്യൻ കരസേനയിൽ ജബൽപൂരിലെ സിഗ്നൽ വിഭാഗത്തിലായിരുന്നു ആദ്യ നിയമനം.

ഒമ്പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അന്ന്‌ കുമാരൻ.  എന്നാൽ പെട്ടെന്ന് ഒരു ദിവസമാണ് ആ അറിയിപ്പ് കുമാരന്‌ ലഭിക്കുന്നത്. ‘താങ്കളുടെ സേവനം ഇനി പട്ടാളത്തിന് ആവശ്യമില്ല'. കാരണം വ്യക്തമാക്കാതെയുള്ള പിരിച്ചുവിടൽ. സൈന്യത്തിൽ ഒരുവർഷം പോലും തികയും മുമ്പേയുള്ള പിരിച്ചുവിടൽ അന്ന്‌ ഇരുപത്തിരണ്ടുകാരനായ കുമാരനെ തളർത്തി.  ‘കമ്യൂണിസ്റ്റ് വെരിഫിക്കേഷൻ ' എന്ന നിഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്. കുമാരൻ അന്ന്‌ കമ്യൂണിസ്റ്റ് പാർടിയുടെ സജീവ പ്രവർത്തകനായിരുന്നില്ല.  അനുഭാവി മാത്രമായിരുന്നു. അക്കാലത്ത്‌ ഇത്തരത്തിൽ ഉത്തര മലബാറിൽ  ആയിരത്തോളം പേരെ പിരിച്ചുവിട്ടിരുന്നു. 

അന്യായമായ  പിരിച്ചുവിടലിനെതിരെ നിയമയുദ്ധത്തിന്റെ പാതയിലായി പിന്നീട് കുമാരൻ.  ജീവിതം കരുപ്പിടിപ്പിക്കാൻ  ബീഡിത്തൊഴിലാളിയായും നെയ്തുകാരനായും പത്ര വിതരണക്കാരനായും  വേഷമിട്ടു.  ഗുജറാത്ത് കേന്ദ്രമാക്കി ഇക്കാലത്ത്‌ തുണി വ്യവസായവും തുടങ്ങി. ഇന്ത്യയിലങ്ങോളമിങ്ങോളം സഞ്ചരിച്ചു.  സൈനിക ഓഫീസിൽ കത്തിടപാട്‌ നടത്താനായി മാത്രം ഹിന്ദി വിശാരദ് പഠിച്ചു.

നീതിക്കായി പോരാടാൻ സംഘടനയും രൂപീകരിച്ചു. പ്രായാധിക്യം മാനിച്ച് എക്സ് സർവീസ്‌ മെൻ സ്റ്റാറ്റസ് അനുവദിക്കണമെന്ന് 2017ൽ ഹൈക്കോടതി  ഉത്തരവിട്ടു. എന്നാൽ, ആനുകൂല്യം ഒന്നും നൽകാൻ അധികൃതർ തയ്യാറായില്ല. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ നടന്ന പരാതി പരിഹാര അദാലത്തിൽ  സൈനിക ക്ഷേമ ഓഫീസറോട് കലക്ടർ വിശദീകരണം തേടിയിട്ടുണ്ട്.  സഹകരണ സ്ഥാപനത്തിൽനിന്നും വിരമിച്ച രമയാണ് ഭാര്യ. 

ബി കെ ഉല്ലാസ് 

2290 കോടിയുടെ പ്രതിരോധ സംഭരണത്തിന്‌ അനുമതി

ഇന്ത്യ–- ചൈന അതിർത്തിസംഘർഷം തുടരവെ 2290 കോടി രൂപയുടെ ആയുധസംഭരണത്തിന്‌ പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ (ഡിഎസി) അനുമതി നൽകി. അതിർത്തി സൈനികർക്കായി 780 കോടി രൂപ മുതൽമുടക്കി അമേരിക്കയിൽനിന്ന്‌ 72,000 സിഗ്‌ സോർ അസോൾട്ട്‌ റൈഫിളുകൾ  വാങ്ങും. തദ്ദേശീയമായ സംഭരണവിഭാഗത്തിൽ ഉൾപ്പെടുത്തി സ്റ്റാറ്റിക്‌ ഹൈഫ്രീക്വൻസി ടാൻസ്‌ റിസീവർ സെറ്റുകളും സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും. നാവികസേനയ്‌ക്കും വ്യോമസേനയ്‌ക്കുമായി‌ 970 കോടി രൂപ മുതൽമുടക്കി സ്‌മാർട്ട്‌ ആന്റിഎയർഫീൽഡ്‌ ആയുധങ്ങളും വാങ്ങും‌.  540 കോടി രൂപ മുതൽമുടക്കിൽ വാർത്താവിനിമയത്തിനായി റേഡിയോസെറ്റുകൾ വാങ്ങുന്നത്‌ കരസേനയുടെയും വ്യോമസേനയുടെയും ആവശ്യത്തിനായാണ്‌.

പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഎസി യോഗത്തിൽ മൂന്ന്‌ സേനാമേധാവികളും ചീഫ്‌ ഓഫ്‌ ഡിഫൻസ്‌ സ്റ്റാഫ്‌ ജനറൽ ബിപിൻ റാവത്തും പങ്കെടുത്തു. 2290 കോടിയുടെ ആയുധങ്ങൾ വാങ്ങുന്നതിനു പുറമെ പുതിയ പ്രതിരോധ ഏറ്റെടുക്കൽ പ്രക്രിയക്കും (ഡിഎപി 2020) സമിതി അംഗീകാരം നൽകി.

വിവാദമായ റഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള ‘ഓഫ്സെറ്റ്‌’ മാനദണ്ഡം പുതുക്കിയ സംഭരണപ്രക്രിയയിൽ ഒഴിവാക്കി. 300 കോടി രൂപയ്‌ക്കു മേലെയുള്ള പ്രതിരോധ സംഭരണമുണ്ടാകുമ്പോൾ പങ്കാളിയാകുന്ന വിദേശകമ്പനി ആകെ കരാർത്തുകയുടെ 30 ശതമാനം ഇന്ത്യയിൽ നിക്ഷേപിക്കണമെന്നതാണ്‌ ‘ഓഫ്‌സെറ്റ്‌’ നയം. പുതുക്കിയ ഏറ്റെടുക്കൽ പ്രക്രിയ പ്രകാരം സർക്കാരുകൾ തമ്മിലുള്ള പ്രതിരോധകരാറുകളിൽ ‘ഓഫ്‌സെറ്റ്‌’ വ്യവസ്ഥ വേണ്ടെന്ന നിലപാടാണെടുത്തിരിക്കുന്നത്‌.

No comments:

Post a Comment