Wednesday, February 2, 2011

ഐസ്ക്രീമില്‍ മരവിച്ച മോചനയാത്ര

കൊല്ലം: കുഞ്ഞാലിക്കുട്ടി പ്രശ്നത്തെച്ചൊല്ലിയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ക്കിടെ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയ്ക്ക് ജില്ലയില്‍ നിറംകെട്ട തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ വരവേല്‍ക്കാന്‍ ആളുകുറഞ്ഞത് നേതാക്കളെ നിരാശരാക്കി. ഐസ്ക്രീമിന്റെ തണുപ്പില്‍ മരവിച്ചു നില്‍ക്കുകയാണ് യുഡിഎഫ് നേതൃത്വവും മോചനയാത്രയും. ചിതറയില്‍ നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകി ഉമ്മന്‍ചാണ്ടി എത്തുമ്പേള്‍ ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി റൌഫ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനം ആരംഭിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചപ്പോള്‍ കടയ്ക്കല്‍, ചിതറ മേഖലകളിലെ പ്രചാരണബോര്‍ഡുകളില്‍നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ഒഴിവാക്കുന്നതിന്റെ തിരക്കിലായിരുന്നു പ്രവര്‍ത്തകര്‍.

കോണ്‍ഗ്രസിലെ മൂന്നും നാലും ഗ്രൂപ്പുകളുടെ ഫ്ളെക്സ് യുദ്ധം നഗരവാസികളില്‍ കൌതുകം പകരുന്നതിനിടെയായിരുന്നു പുനലൂരില്‍ മോചനയാത്രയ്ക്ക് സ്വീകരണം. കുഞ്ഞാലിക്കുട്ടിയുടെ പ്രവൃത്തികള്‍ ഉമ്മന്‍ചാണ്ടി ന്യായീകരിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ വേദിയിലെത്തി. ഉണ്ണിത്താന്റെ രംഗപ്രവേശം ജനക്കൂട്ടത്തിനിടെ ചില്ലറ അപസ്വരങ്ങള്‍ ഉയര്‍ത്തിയെങ്കിലും അല്‍പ്പനേരത്തിനകം കെട്ടടങ്ങി. കെ എം മാണി ഉദ്ഘാടനംചെയ്തു. ഒരു യാത്രയ്ക്കും മോചിപ്പിക്കാകുന്നതല്ല കൊടിക്കുന്നില്‍ സുരേഷ് എംപിയും സി ആര്‍ നജീബും തമ്മിലെ 'സൌഹൃദം' എന്ന് ഓര്‍മപ്പെടുത്തുന്നതായിരുന്നു പത്തനാപുരം സ്വീകരണം.യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര മണ്ഡലം സെക്രട്ടറിയും കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായിയുമായ അംബിക വേദിയില്‍ കയറാന്‍ ശ്രമിക്കവെ സി ആര്‍ നജീബ് വിഭാഗക്കാര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി.

കൊട്ടാരക്കരയിലെ സ്വീകരണത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിന് ഇടയാക്കി. അനാവശ്യമായി ഒന്നും ചെയ്യാത്തയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പറഞ്ഞ ആര്‍ ബാലകൃഷ്ണപിള്ള ഫലത്തില്‍ നിര്‍ഗുണന്‍ എന്ന വിശേഷണം ചാര്‍ത്തുകയായിരുന്നുവെന്നാണ് പ്രസംഗം ശ്രവിച്ച ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

യാത്രയുടെ സ്വീകരണം കണ്ണനല്ലൂരില്‍ മണിക്കൂറുകളോളം ഗതാഗതം മുടക്കി. കുണ്ടറ മണ്ഡലംകമ്മിറ്റിയാണ് സ്വീകരണം സംഘടിപ്പിച്ചത്. സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്ന കണ്ണനല്ലൂര്‍ ടൌണിലായിരുന്നു സ്വീകരണം. പ്രവര്‍ത്തകര്‍ റോഡില്‍ കൂടിനിന്നത് ഗതാഗതം തടസ്സപ്പെടുത്തി. ഭരണിക്കാവില്‍ നടന്ന മോചനയാത്രയുടെ സ്വീകരണത്തിന് പ്രതീക്ഷിച്ച ആളുണ്ടാകാത്തത് യുഡിഎഫ് നേതൃത്വത്തെ അസ്വസ്ഥരാക്കി. കുഞ്ഞാലിക്കുട്ടി വിഷയം പരിപാടിയെ ബാധിച്ചതായി കോണ്‍ഗ്രസുകാര്‍തന്നെ ചൂണ്ടിക്കാണിക്കുന്നു.

മോചനയാത്രയുടെ പേരില്‍ പലയിടത്തും നടന്ന പണപ്പിരിവുകളും വിവാദമായിട്ടുണ്ട്. പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലം വാടി കേന്ദ്രീകരിച്ചു നടത്തിയ പിരിവിനെതിരെ ഡിസിസി പ്രസിഡന്റിന് ലഭിച്ച പരാതി ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ഐക്യജനാധിപത്യമുന്നണി ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിലും കിളികൊല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഐ കമ്മിറ്റിയുടെ പേരിലും ഒരാളില്‍നിന്ന് പണം പിരിച്ചതിന്റെ രസീത് പത്രം ഓഫീസുകളില്‍ എത്തി. ഐസ്ക്രീം വിവാദത്തില്‍നിന്ന് മോചനമില്ലെന്ന തിരിച്ചറിവിലാണ് ആദ്യദിനം ജില്ലയിലെ മോചനയാത്രാസംഘം. യാത്ര ജില്ലയില്‍ ബുധനാഴ്ച സമാപിക്കും.

യുഡിഎഫ് ജാഥ: ആന്റണി വരില്ല


പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി നയിക്കുന്ന മോചനയാത്രയുടെ സമാപനച്ചടങ്ങില്‍നിന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പിന്മാറി. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കെതിരെ സുനാമിപോലെ ഉയര്‍ന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് ആന്റണി പിന്മാറാന്‍ തുരുമാനിച്ചത്. നാലിന് നെയ്യാറ്റിന്‍കരയില്‍ നടത്താനിരുന്ന സമാപനസമ്മേളനം ഒമ്പതിലേക്ക് മാറ്റിയതുകൊണ്ടുള്ള അസൌകര്യമാണ് കാരണമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിപ്രശ്നത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാടുകളോടുള്ള ആന്റണിയുടെ വിയോജിപ്പാണ് വിട്ടുനില്‍ക്കാന്‍ പ്രധാന കാരണം.

കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും സന്തതസഹചാരിയുമായിരുന്ന റൌഫിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫിനെ അനുദിനം ക്ഷീണിപ്പിക്കുകയാണെന്ന തിരിച്ചറിവ് ഹൈക്കമാന്‍ഡിനുണ്ട്. ഉമ്മന്‍ചാണ്ടിയുടെ ഭരണകാലയളവില്‍ ഭരണസംവിധാനത്തെ തികച്ചും ദുരുപയോഗപ്പെടുത്തിയാണ് കേസില്‍നിന്ന് രക്ഷനേടാന്‍ ജുഡീഷ്യറിയെപ്പോലും വിലയ്ക്കെടുക്കാന്‍ കുഞ്ഞാലിക്കുട്ടി തുനിഞ്ഞിറങ്ങിയത്. ഇതിന്റെ കറ യുഡിഎഫിന്റെ മേലാകെ വീണിരിക്കുകയാണ്. സ്ഥിതിഗതികള്‍ നന്നായി വിലയിരുത്തി കാത്തിരുന്നു നിലപാട് എടുത്താല്‍ മതിയെന്നതാണ് ആന്റണിയുടെ അഭിപ്രായം. കുഞ്ഞാലിക്കുട്ടിയെ പരസ്യമായി പിന്തുണച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രംഗത്തുവന്നതിനോട് ആന്റണിക്ക് വിയോജിപ്പുണ്ട്.

ദേശാഭിമാനി 020211

1 comment:

  1. കൊല്ലം: കുഞ്ഞാലിക്കുട്ടി പ്രശ്നത്തെച്ചൊല്ലിയുള്ള പുതിയ വെളിപ്പെടുത്തലുകള്‍ക്കിടെ ഉമ്മന്‍ചാണ്ടിയുടെ മോചനയാത്രയ്ക്ക് ജില്ലയില്‍ നിറംകെട്ട തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ വരവേല്‍ക്കാന്‍ ആളുകുറഞ്ഞത് നേതാക്കളെ നിരാശരാക്കി. ഐസ്ക്രീമിന്റെ തണുപ്പില്‍ മരവിച്ചു നില്‍ക്കുകയാണ് യുഡിഎഫ് നേതൃത്വവും മോചനയാത്രയും. ചിതറയില്‍ നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകി ഉമ്മന്‍ചാണ്ടി എത്തുമ്പേള്‍ ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി റൌഫ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനം ആരംഭിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചപ്പോള്‍ കടയ്ക്കല്‍, ചിതറ മേഖലകളിലെ പ്രചാരണബോര്‍ഡുകളില്‍നിന്ന് കുഞ്ഞാലിക്കുട്ടിയുടെ ചിത്രം ഒഴിവാക്കുന്നതിന്റെ തിരക്കിലായിരുന്നു പ്രവര്‍ത്തകര്‍.

    ReplyDelete