Friday, May 30, 2014

ആന്റോ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ്

കോട്ടയം: പത്തനംതിട്ട എം പി ആന്റോ ആന്റണിയെ രൂക്ഷ ഭാഷയില്‍ പരിഹസിച്ച് കൊണ്ട് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ബ്ലോഗ്. "മുള്ളിന് കീഴില്‍ നടക്കാന്‍ ഭയപ്പെടുന്ന പുറത്തു പുണ്ണുള്ള കൊടിച്ചി" എന്നാണ് ബ്ലോഗ് ലേഖനത്തിന്റെ തലക്കെട്ട്.

ആന്റോ ആന്റണിയെ പേരെടുത്ത് പറയാതെയാണ് ജോര്‍ജിന്റെ ലേഖനം പുരോഗമിക്കുന്നത്. ഡോബര്‍മാന്‍, അല്‍സേഷ്യന്‍ തുടങ്ങിയ ഇനങ്ങള്‍ക്കിടയില്‍ കൊടിച്ചി എന്ന ഓമനപ്പേരില്‍ ജനിച്ചവന്‍. മറ്റൊരു പണിക്കും കൊള്ളാത്തവന്‍ എന്ന ചീത്തപ്പേരു മാറ്റാനായി സഹജീവി സേവനത്തിന് വെളുത്ത വസ്ത്രം ധരിച്ച് രാഷ്ട്രീയത്തിലിറങ്ങിയവന്‍ എന്നിങ്ങിനെയാണ് ബ്ലോഗ് കുറിപ്പില്‍ ആന്റോ ആന്റണിക്ക് ജോര്‍ജ് നല്‍കുന്ന വിശേഷണങ്ങള്‍.

ഇടനിലപ്രാപ്തി മാത്രമുള്ള, വടവാതൂരിലെ എച്ചില്‍ കൂനയില്‍ നിന്നുപോലും ഒരെല്ലിന്‍ കഷണം ആഗ്രഹിക്കാന്‍ കഴിയാത്തയാളുടെ സഹോദരങ്ങള്‍ കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരന്മാരായെന്നും ഈരാറ്റുപേട്ടയിലും കഞ്ഞിക്കുഴിയിലുമെല്ലാം കൂറ്റന്‍ ബംഗ്ലാവുകള്‍ സ്വന്തമാക്കിയെന്നും ആറന്മുള വിമാനത്താവളത്തിന്റെ പേരിലും കോടികള്‍ സമ്പാദിച്ചുവെന്നുമൊക്കെയാണ് ബ്ലോഗ് കുറിപ്പിലെ മറ്റ് ആരോപണങ്ങള്‍.

തനിക്ക് വധഭീഷണിയുണ്ടെന്ന ആന്റോ ആന്റണിയുടെ പരാതിയിന്‍മേല്‍ അദ്ദേഹത്തിനേര്‍പ്പെടുത്തിയ പൊലീസ് കാവലിനേയും ജോര്‍ജ് ലേഖനത്തില്‍ പരിഹസിക്കുന്നു. എല്‍കെജി പിള്ളേര്‍ പോലും കല്ലെടുത്ത് എറിയാന്‍ അറയ്ക്കുന്നവനും വധഭീഷണി എന്നാണ് പരിഹാസം. കൊടിച്ചി മൂത്ത നവീന ആഢ്യന്‍ ക്രമസമാധാന പരിപാലകനെ നോക്കി മുരണ്ടുവെന്നും എന്തിനും ഏതിനും ഇടനില നിന്ന് വാലു കാലിനിടയില്‍ തിരുകി ഓരിയിട്ട് മോങ്ങാനുള്ള അസുലഭ വിരുത് ഏറ്റെന്നും പറഞ്ഞാണ് ബ്ലോഗ് കുറിച്ച് ജോര്‍ജ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞദിവസം നടന്ന കെപിസിസി നിര്‍വ്വാഹക സമിതി യോഗത്തില്‍ പി സി ജോര്‍ജിനെതിരെ ആന്റോ ആന്റണി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പത്തനംതിട്ടയില്‍ തന്നെ തോല്‍പ്പിക്കാനായി ജോര്‍ജ് ശ്രമിച്ചെന്നും വീട്ടിലേക്ക് ഓടിവന്ന പേ പിടിച്ച നായയെപ്പോലെയാണ് ജോര്‍ജ് പെരുമാറുന്നതെന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിമര്‍ശനം. ഇതിന് മറുപടിയായാണ് ജോര്‍ജിന്റെ ബ്ലോഗ്.

deshabhimani

No comments:

Post a Comment