Thursday, May 29, 2014

സ്ത്രീചൂഷണത്തിനെതിരെ പ്രതിരോധം ഉയരണം- സുധ സുന്ദരരാമന്‍

തൃശൂര്‍: സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ തടയാന്‍ സംഘടിതരും അസംഘടിതരുമായ എല്ലാ വിഭാഗം സ്ത്രീകളും ഒന്നിച്ച് പ്രതിരോധം ഉയര്‍ത്തണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ വൈസ്പ്രസിഡന്റ് സുധ സുന്ദരരാമന്‍ പറഞ്ഞു. കെജിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വനിതാശില്‍പ്പശാലയും കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

പുതിയ വെല്ലുവിളികളാണ് സ്ത്രീകള്‍ ഇന്ന് നേരിടേണ്ടിവരുന്നത്. കൂട്ടായ പ്രതികരണങ്ങള്‍ കൊണ്ടാണ് ഇതിനെ നേരിടേണ്ടത്. ജനാധിപത്യവേദികളില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ സ്ത്രീകള്‍ പ്രാപ്തരല്ലെന്നാണ് വാദം ഉയര്‍ന്നത്. അര്‍ഹമായ സ്ഥാനം നല്‍കാനും തയ്യാറായില്ല. ഈ വാദം ഉയര്‍ത്തിയവര്‍ സ്ത്രീ പ്രാതിനിധ്യം മുസ്ലീം-ക്രിസ്ത്യന്‍, പിന്നോക്ക-പട്ടികജാതിവര്‍ഗ സ്ത്രീകള്‍ എന്നാക്കണമെന്ന സ്ഥിതിയായി. സ്വാതന്ത്ര്യാനന്തരം സ്ത്രീക്ക് സമൂഹത്തില്‍ കിട്ടുന്ന സ്ഥാനത്തിന് ഇനിയും മാറ്റമുണ്ടായിട്ടില്ല. സ്വകാര്യവല്‍ക്കരണം പൊതുമേഖലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിലയുമാണ്. വളര്‍ച്ചയെക്കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ അതില്‍ സ്ത്രീയുടെ വിഹിതം എത്രയെന്ന് പറയുന്നില്ല. സമൂഹത്തിലേക്ക് ഇറങ്ങിവരുന്ന സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു. എന്നാല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍തന്നെയാണ് അതിന് കാരണക്കാരെന്ന നിലയിലേക്ക് സ്ത്രീസുരക്ഷാപ്രശ്നംപോലും വളച്ചൊടിക്കപ്പെടുന്നു. സ്ത്രീധനം സ്ത്രീക്ക് ആവശ്യമില്ലെന്ന് പറയാന്‍ തയ്യാറാകണമെന്നും തുല്യസ്വത്തവകാശമാണ് സ്ത്രീക്ക് വേണ്ടതെന്നും സുധ സുന്ദരരാമന്‍ പറഞ്ഞു.

കെജിഒഎ സംസ്ഥാന പ്രസിഡന്റ് ടി കെ സുഭാഷ് അധ്യക്ഷനായി. ഡോ. ടി കെ ആനന്ദി മുഖ്യപ്രഭാഷണം നടത്തി. കെജിഒഎ സംസ്ഥാന വനിതാ കണ്‍വീനര്‍ ഡോ. വി രമാകുമാരി ചര്‍ച്ചാരേഖ അവതരിപ്പിച്ചു. എ ജി രാധാമണി, കെ ശിവകുമാര്‍, പ്രൊഫ. കാവുമ്പായി ബാലകൃഷ്ണന്‍, മേരി തോമസ് എന്നിവര്‍ സംസാരിച്ചു. ഡോ. കെ ടി ശ്രീലതകുമാരി സ്വാഗതവും ഡോ. ഇ ടി ബിന്ദു നന്ദിയും പറഞ്ഞു. ബുധനാഴ്ച നടന്ന വിവിധ ശില്‍പ്പശാലകളില്‍ പ്രൊഫ. ടി എ ഉഷാകുമാരി, രമാദേവി, എസ് ലീലാവതി, ടി ആര്‍ ചന്ദ്രദത്ത് എന്നിവര്‍ അധ്യക്ഷരായി. മീരാസുമം, എസ് സരസ്വതി, ഡോ. കെ ടി ശ്രീലത, മറിയം ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

deshabhimani

No comments:

Post a Comment