Friday, October 23, 2009

കൃത്രിമം പട്ടികയിലോ വോട്ടിലോ?

കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ പരക്കെ കൃത്രിമമാണ് എന്ന് ഇന്ന് ആക്ഷേപിക്കുന്നവരോട് കണ്ണൂര്‍ ഇന്ന് ഒരു ചോദ്യം തിരിച്ചുചോദിക്കേണ്ടിയിരിക്കുന്നു. ആ ചോദ്യം ഇതാണ്.

'പാര്‍ടിഗ്രാമങ്ങളു'ടെ നാടായ കണ്ണൂരില്‍നിന്ന് കോണ്‍ഗ്രസുകാരനായ കെ സുധാകരന്‍ ലോക്സഭയിലേക്ക് ജയിച്ചതെങ്ങനെ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ പരക്കെ പ്രചരിപ്പിച്ചിരുന്നത് കണ്ണൂരിലെ 'പാര്‍ടി ഗ്രാമങ്ങളെ'ക്കുറിച്ചാണ്. കണ്ണൂരില്‍ ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാണ്; വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലേക്ക് പോവാന്‍പോലുമുള്ള സ്വാതന്ത്ര്യമില്ല. 'പാര്‍ടി ഗ്രാമങ്ങളു'ടെ സമാന്തര ഭരണമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് അവിടെ അസാധ്യമാണ്- ഇങ്ങനെ എന്തെല്ലാം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ ആക്ഷേപങ്ങളെല്ലാം കോണ്‍ഗ്രസ് അപ്പാടെ വിഴുങ്ങി. പിന്നീട് 'പാര്‍ടിഗ്രാമങ്ങളെ'ക്കുറിച്ച് കേരളം കേട്ടിട്ടില്ല. 'പാര്‍ടിഗ്രാമങ്ങളു'ടെ സമാന്തരഭരണമായിരുന്നു അവിടെയെങ്കില്‍ കോണ്‍ഗ്രസുകാരനായ കെ സുധാകരന്‍ അവിടെനിന്ന് ലോക്സഭയിലേക്ക് ജയിച്ചുചെല്ലുമായിരുന്നോ?

ഈ ചോദ്യം കോണ്‍ഗ്രസിനോട് വോട്ടര്‍മാര്‍ ചോദിച്ചില്ല. കോണ്‍ഗ്രസ് സ്വയം ഇക്കാര്യം ജനങ്ങളോട് വിശദീകരിച്ചതുമില്ല.

'പാര്‍ടിഗ്രാമങ്ങള്‍' പിടിമുറുക്കിയിരിക്കുന്നു. സിപിഐ എം അവിടെ മറ്റാരെയും പ്രവര്‍ത്തിക്കാനനുവദിക്കുന്നില്ല. കോണ്‍ഗ്രസുകാരെ ബൂത്ത് ഏജന്റാകാന്‍പോലും അനുവദിക്കുന്നില്ല. കോണ്‍ഗ്രസുകാര്‍ക്ക് വോട്ടുചെയ്യാനെന്നല്ല, വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍പോലും കഴിയുന്നില്ല.........

എന്തൊക്കെയായിരുന്നു പ്രചാരണങ്ങള്‍? കണ്ണൂരില്‍ മാത്രമായി അന്ന് ഒതുങ്ങിനിന്നില്ല. കേരളമാകെ ഇത് പ്രചരിപ്പിച്ചു. അതിന്റെ പ്രയോജനം കേരളത്തിലാകെ തങ്ങള്‍ക്കു കിട്ടട്ടെ എന്ന് കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. ആ പ്രചാരണങ്ങള്‍ ഒട്ടൊക്കെ വിലപ്പോയിട്ടുമുണ്ടാവണം. സംസ്ഥാനത്ത് പൊതുവില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ അന്ന് കഴിഞ്ഞു. കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നതുപോലെയായിരുന്നു യാഥാര്‍ഥ്യമെങ്കില്‍ കോണ്‍ഗ്രസുകാരന്‍ ലോക്സഭയിലേക്ക് കണ്ണൂരില്‍നിന്ന് ജയിച്ചുകയറുമായിരുന്നോ? കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ വിശ്വസിച്ച് അവര്‍ക്ക് വോട്ട് ചെയ്തവര്‍ ഇക്കാര്യം ആലോചിക്കേണ്ടതാണ്. പ്രത്യേകിച്ചും, ഇന്ന് കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ പരക്കെ കൃത്രിമമാണെന്ന് കോണ്‍ഗ്രസുകാര്‍ ആക്ഷേപിക്കുമ്പോള്‍. തെരഞ്ഞെടുപ്പ് അടുക്കുന്ന ഓരോ ഘട്ടത്തില്‍ ഓരോ പ്രചാരണം. അതില്‍ക്കവിഞ്ഞ ഒരു പ്രാധാന്യവും ഈ മുറവിളിക്കില്ല എന്നറിയാന്‍ മുന്‍പ്രചാരണത്തിന്റെ തെളിഞ്ഞുകഴിഞ്ഞ പൊള്ളത്തരത്തിലേക്ക് നോക്കിയാല്‍ മതി.

സംസ്ഥാനപൊലീസ് ഇടതുപക്ഷത്തോട് പക്ഷപാതിത്വം കാട്ടുന്നുവെന്നും കേന്ദ്ര പട്ടാളത്തിനുകീഴില്‍ തെരഞ്ഞെടുപ്പ് നടത്തിയാലേ നീതിപൂര്‍വകമാവൂവെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഏതായാലും, കേന്ദ്രപട്ടാളത്തിന്‍ കീഴിലൊന്നുമല്ല കണ്ണൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് അത് നീതിപൂര്‍വകമല്ലാതായോ? നീതി പൂര്‍വകമല്ലാതാണോ കെ സുധാകരന്‍ അന്ന് ജയിച്ചത്? കേരളത്തിലെ വോട്ടര്‍മാരോട് കോണ്‍ഗ്രസ് ഇക്കാര്യം വിശദീകരിക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ് വിശദീകരിച്ചാലും ഇല്ലെങ്കിലും കെ സുധാകരന്റെ വിജയത്തെക്കുറിച്ച് പുത്തന്‍ കോണ്‍ഗ്രസുകാരനായ അബ്ദുള്ളക്കുട്ടി വിശദീകരിച്ചു. ഇന്ത്യാവിഷനിലെ ഒരു അഭിമുഖത്തില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞത്, മണിയൂരില്‍നിന്നുള്ള തന്റെ അടുത്ത സുഹൃത്ത് കെ സുധാകരനുവേണ്ടി ഏഴ് വോട്ട് ചെയ്തുവെന്നാണ്. ഒരാള്‍ക്ക് ഒരു വോട്ടേയുള്ളൂവെന്നാണ് നമ്മുടെ അറിവ്. അപ്പോള്‍പ്പിന്നെ, അബ്ദുള്ളക്കുട്ടിയുടെ സുഹൃത്ത് ഏഴ് വോട്ട് ചെയ്തതെങ്ങനെ? ഇക്കാര്യം സുഹൃത്ത് നേരിട്ടുതന്നെ അബ്ദുള്ളക്കുട്ടിയോട് പറഞ്ഞതായാണ് അബ്ദുള്ളക്കുട്ടി അഭിമുഖത്തില്‍ വിശദീകരിച്ചത്. അബ്ദുള്ളക്കുട്ടി ദീര്‍ഘകാലം എംപി ആയിരുന്നയാളാണ്. യുഡിഎഫിന്റെ സ്ഥാനാര്‍ഥിയാണ്. സര്‍വോപരി കെ സുധാകരന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനുമാണ്. ആ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍തന്നെ ഇതാ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കാന്‍വേണ്ട തെളിവ് തന്നിരിക്കുന്നു. നാം എങ്ങനെ ഇതിനെ അവിശ്വസിക്കും? ഏതായാലും അബ്ദുള്ളക്കുട്ടിയുടെ തെളിവോടെ ഒരു കാര്യം വ്യക്തമായി. കൃത്രിമം വോട്ടര്‍പട്ടികയിലല്ല; കോണ്‍ഗ്രസിന് ചെന്നുവീഴുന്ന വോട്ടുകളിലാണെന്ന്.

പ്രഭാവര്‍മ ദേശാഭിമാനി 23-10-09

1 comment:

  1. കണ്ണൂരിലെ വോട്ടര്‍പട്ടികയില്‍ പരക്കെ കൃത്രിമമാണ് എന്ന് ഇന്ന് ആക്ഷേപിക്കുന്നവരോട് കണ്ണൂര്‍ ഇന്ന് ഒരു ചോദ്യം തിരിച്ചുചോദിക്കേണ്ടിയിരിക്കുന്നു. ആ ചോദ്യം ഇതാണ്.

    'പാര്‍ടിഗ്രാമങ്ങളു'ടെ നാടായ കണ്ണൂരില്‍നിന്ന് കോണ്‍ഗ്രസുകാരനായ കെ സുധാകരന്‍ ലോക്സഭയിലേക്ക് ജയിച്ചതെങ്ങനെ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസുകാര്‍ പരക്കെ പ്രചരിപ്പിച്ചിരുന്നത് കണ്ണൂരിലെ 'പാര്‍ടി ഗ്രാമങ്ങളെ'ക്കുറിച്ചാണ്. കണ്ണൂരില്‍ ജനാധിപത്യപരമായ രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമാണ്; വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലേക്ക് പോവാന്‍പോലുമുള്ള സ്വാതന്ത്ര്യമില്ല. 'പാര്‍ടി ഗ്രാമങ്ങളു'ടെ സമാന്തര ഭരണമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് അവിടെ അസാധ്യമാണ്- ഇങ്ങനെ എന്തെല്ലാം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ഈ ആക്ഷേപങ്ങളെല്ലാം കോണ്‍ഗ്രസ് അപ്പാടെ വിഴുങ്ങി. പിന്നീട് 'പാര്‍ടിഗ്രാമങ്ങളെ'ക്കുറിച്ച് കേരളം കേട്ടിട്ടില്ല. 'പാര്‍ടിഗ്രാമങ്ങളു'ടെ സമാന്തരഭരണമായിരുന്നു അവിടെയെങ്കില്‍ കോണ്‍ഗ്രസുകാരനായ കെ സുധാകരന്‍ അവിടെനിന്ന് ലോക്സഭയിലേക്ക് ജയിച്ചുചെല്ലുമായിരുന്നോ?

    ReplyDelete