Wednesday, March 3, 2010

തരൂര്‍, 'അഫ്-പാക്' തന്ത്രം

രാജ്യത്തിന് അപമാനമാകുന്ന തരൂര്‍

ഇന്ത്യയും പാകിസ്ഥാനുമായുള്ള തര്‍ക്കം പരിഹരിക്കുന്നതിന് സൌദി അറേബ്യയുടെ മധ്യസ്ഥത തേടിയ വിദേശ സഹമന്ത്രി ശശി തരൂരിന്റെ നടപടി അങ്ങേയറ്റം അപമാനകരമാണ്. ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നതാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തില്‍ പാകിസ്ഥാനുള്ള പങ്കിനെ രാജ്യം ശക്തമായി അപലപിച്ചിട്ടുണ്ട്. രാജ്യങ്ങള്‍ തമ്മില്‍ നടക്കേണ്ട ചര്‍ച്ചകളെ സംബന്ധിച്ച് രാജ്യത്തിന്റെ പാര്‍ലമെന്റ് വിശദമായ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതൊന്നും തരൂരിന് ബാധകമല്ല. ഏതോ പ്രത്യേകലോകത്ത് സഞ്ചരിക്കുന്ന മട്ടിലാണ് തരൂരിന്റെ നടപടികള്‍. എക്കാലത്തും ഇന്ത്യ പിന്തുണച്ചിട്ടുള്ള പാലസ്തീന്‍ വിമോചനപ്രസ്ഥാനത്തെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയും അദ്ദേഹം സംസാരിക്കുകയുണ്ടായി. നെഹ്റുവും ഇന്ദിരഗാന്ധിയും ഉള്‍പ്പെടെ സ്വീകരിച്ചിരുന്ന പലസ്തീന്‍ വിമോചന പ്രസ്ഥാനത്തോടുള്ള ഐക്യപ്പെടലിനെ തള്ളിക്കളയുകയാണ് തരൂര്‍ ചെയ്തത്. നേരത്തെ ഇസ്രയേലിനെ ന്യായീകരിച്ച് ലേഖനം എഴുതിയിട്ടുള്ള തരൂര്‍ അങ്ങനെ പറഞ്ഞതില്‍ അത്ഭുതമില്ല. എപ്പോഴും നെഹ്റുവിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതില്‍ ആഹ്ളാദം കാണുന്നയാളില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കാം. ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് രസിക്കുകയും ചെയ്യുന്നുണ്ടാകും.

ജനാധിപത്യസംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാഥമികപാഠങ്ങള്‍പോലും അറിയില്ലെന്ന മട്ടിലാണ് ശശിതരൂര്‍ പ്രവര്‍ത്തിക്കുന്നത്. നിഷ്കളങ്കമെന്ന മട്ടില്‍ നടത്തുന്ന പ്രസംഗങ്ങളിലും പ്രസ്താവനകളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സമര്‍ഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ദീര്‍ഘകാലാനുഭവം വഴി രൂപപ്പെടുത്തിയ മനോഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്താന്‍ ഇനിയും തരൂരിനെ കയറൂരി വിടണമോയെന്ന കാര്യം പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും തന്നെയാണ് തീരുമാനിക്കേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം

പരാജയപ്പെടുന്ന 'അഫ്-പാക്' തന്ത്രം

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ ഒന്‍പത് ഇന്ത്യക്കാരുള്‍പ്പെടെ പതിനേഴുപേരാണ് മരിച്ചത്. കഴിഞ്ഞ ഇരുപതുമാസത്തിനിടെ ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള മൂന്നാമത്തെ ആക്രമണമാണിത്. പരിക്കേറ്റവരിലും ഏറെയും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ തങ്ങുന്ന രണ്ട് അതിഥിമന്ദിരങ്ങളാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തിന് താലിബാന്‍ തെരഞ്ഞെടുത്തത്. ആതുരസേവനത്തിന് ഇന്ത്യയില്‍നിന്നുപോയ ഡോക്ടര്‍മാരും മറ്റും താമസിക്കുന്നതാണ് ഇതില്‍ ഒരു ഗസ്റ്റ് ഹൌസ്. മരിച്ചവരില്‍ ഒരു സംഗീതജ്ഞനും രണ്ട് ഉന്നത സൈനികാദ്യോഗസ്ഥരുമുണ്ട്. അഫ്ഗാനിസ്ഥാനിലെ ഇന്ത്യക്കാര്‍ക്ക് പൂര്‍ണസംരക്ഷണം ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഫ്ഗാനിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നു. അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ ടെലിഫോണില്‍ വിളിച്ച് ഇങ്ങനെ ആവശ്യപ്പെട്ടതിനൊപ്പം, കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വ്യോമസേനാവിമാനത്തില്‍ നാട്ടിലെത്തിക്കാനും ഗവമെന്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.

അമേരിക്കന്‍ ദാസ്യത്തിലേക്ക് ഇന്ത്യ നീങ്ങിയതിന്റെ ദുരന്തഫലമാണ് ഇന്ത്യക്കാരെ ലക്ഷ്യംവച്ചുള്ള ഈ ആക്രമണങ്ങള്‍. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ ലക്ഷ്യം നടപ്പാക്കിക്കൊടുക്കാനുള്ള ആയുധമായാണ് ഇന്ത്യയിലെ യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പട്ടാളത്തോടൊപ്പം യുദ്ധംചെയ്യാന്‍ ഇന്ത്യന്‍ സൈനികരെ അയക്കാന്‍ യുപിഎ സര്‍ക്കാര്‍ പ്രാഥമിക ആലോചന നടത്തുമ്പോള്‍ത്തന്നെ അതിന്റെ അപകടം ഇടതുപക്ഷം ചൂടിക്കാട്ടിയതാണ്. ഇറാഖ് അധിനിവേശത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാന്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നിരന്തരം സമ്മര്‍ദം ചെലുത്തിയതാണ്. അതിന്റെ തുടര്‍ച്ചതന്നെയാണ്, അഫ്ഗാന്‍ പ്രശ്നത്തിലേക്ക് ഇന്ത്യയെ വലിച്ചിഴച്ചതും. അമേരിക്കയുടെ അഫ്ഗാന്‍ നയം ആ രാജ്യത്തെ ജനങ്ങള്‍ക്കുപോലും ഹിതകരമല്ലാത്ത വിധം അപമാനകരമാണ്. അമേരിക്കന്‍ തന്ത്രങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായി പരാജയം ഏറ്റുവാങ്ങുന്നു. ഒരു സ്വതന്ത്ര പരമാധികാര രാജ്യത്ത് അവിടത്തെ ജനങ്ങളുടെ ഹിതം മാനിക്കാതെ ഏകപക്ഷീയമായി ഇടപെടുകയും ആയിരക്കണക്കിന് തദ്ദേശീയരെ കൊന്നൊടുക്കുകയും ചെയ്യുകയാണ് അമേരിക്കയും നാറ്റോ സേനയും. എന്നാല്‍, താലിബാന്റെ രൂക്ഷമായ ഒളിപ്പോരും അമേരിക്കന്‍ റോക്കറ്റ് ലക്ഷ്യംതെറ്റി 12 സാധാരണക്കാര്‍ കൊല്ലപ്പെട്ടതും അഫ്ഗാന്‍ അധിനിവേശയുദ്ധത്തിലെ ഏറ്റവും വിപുലമായ സൈനികനീക്കത്തിന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. നാറ്റോ ആക്രമണത്തില്‍ സാധാരണക്കാര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത് വന്‍തോതിലുള്ള എതിര്‍പ്പാണ് അഫ്ഗാന്‍ ജനതയ്ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അഫ്ഗാനിലെ നാറ്റോ കമാന്‍ഡര്‍ ജനറല്‍ സ്റാന്‍ലി മക്ക്ക്രിസ്റല്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയോട് ക്ഷമാപണം നടത്തിയതായും വാര്‍ത്തയുണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള ദൂരം നിര്‍ണയിച്ചതിലെ പിശകാണ് വീട്ടില്‍ റോക്കറ്റ് വീഴാന്‍ കാരണമെന്ന് നാറ്റോ ന്യായീകരിച്ചിട്ടുണ്ടെങ്കിലും ഒരു ജനതയെയാകെ മുള്‍മുനയില്‍നിര്‍ത്തി യുദ്ധംചെയ്യുന്നതിന്റെ ക്രൂരമായ അനുഭവമായി ഫലത്തില്‍ അത് മാറി.

അഫ്ഗാനിസ്ഥാനിലേക്ക് 30,000 അമേരിക്കന്‍ സൈനികരെക്കൂടി വിന്യസിക്കുമെന്ന് 2009 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. ഈ സേനാമുന്നേറ്റം കൊണ്ട് താലിബാനെ പ്രതിരോധത്തിലാക്കാമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. അടുത്ത ഒന്നരക്കൊല്ലത്തിനകം അമേരിക്കന്‍ മധ്യസ്ഥതയില്‍ പ്രശ്നപരിഹാരം കാണാനുള്ള അന്തരീക്ഷം ഉണ്ടാക്കാമെന്നും ഒബാമ പരസ്യമായി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ആ പദ്ധതിക്ക് പിന്തുണയായി 7000 പട്ടാളക്കാരെക്കൂടി അയക്കാമെന്ന് നാറ്റോ സഖ്യകക്ഷികളും വാഗ്ദാനം നല്‍കിയിരിക്കുകയാണ്. എന്നാല്‍, അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും സംഭവവികാസങ്ങള്‍ പരിശോധിച്ചാല്‍, വിജയിക്കാന്‍ സാധ്യത ഇല്ലാത്തതാണ് ഈ തന്ത്രമെന്ന് വ്യക്തമാകുന്നു. താലിബാന്‍ നേട്ടമുണ്ടാക്കുകയാണ്. സാധാരണ പൌരന്മാരാണ് കൊല്ലപ്പെടുന്നത്. അമേരിക്കയും നാറ്റോയും നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തില്‍ 76 ശതമാനം വര്‍ധനയാണ് ഉണ്ടായത് - 2008ല്‍ 295 ആയിരുന്നത് 2009ല്‍ 520 ആയി.

പാകിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ അപായകരമായവിധം അടിക്കടി ഉണ്ടാകുന്നു. അഫ്ഘാനിസ്ഥാനിലെ സംഘട്ടനം പാകിസ്ഥാനെയും ബാധിക്കുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക തീവ്രവാദശക്തികള്‍ക്ക് ജനകീയപിന്തുണ ലഭിക്കുന്നില്ലെങ്കിലും അമേരിക്കയുടെ സൈനിക ഇടപെടലും ആളില്ലാവിമാനങ്ങളിലൂടെ അമേരിക്ക നടത്തുന്ന ആക്രമണങ്ങളും ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തുന്നു. ലണ്ടനില്‍ ചേര്‍ന്ന അഫ്ഗാനിസ്ഥാനെ സംബന്ധിച്ചുള്ള ഉന്നതതല സമ്മേളനത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ 870 ലക്ഷം പൌണ്ടിന്റെ ഫണ്ട് സ്വരൂപിക്കാന്‍ തീരുമാനിച്ചു. താലിബാനിലെ മിതവാദി വിഭാഗങ്ങളെ അനുനയിപ്പിച്ച് ഹമീദ് കര്‍സാസിയുടെ നേതൃത്വത്തിലുള്ള കാബൂളിലെ സര്‍ക്കാരിനുപിന്നില്‍ അണിനിരത്തുന്നതിനായി ഉപയോഗിക്കാനാണ് ഈ ഫണ്ട്. ഇത്തരത്തില്‍ ഒരു അനുരഞ്ജനവും പുനഃസംയോജനവും നടപ്പാക്കാന്‍ സൌദി അറേബ്യയുടെ സഹായം തേടിയിരിക്കയാണ്.

അഫ്ഗാന്‍ പ്രശ്നത്തില്‍ ജോര്‍ജ് ബുഷിന്റേതില്‍നിന്ന് വേറിട്ടതല്ല, തുടര്‍ച്ചതന്നെയാണ് ഒബാമയുടെയും നയം. നേതൃത്വം മാറിയാലും പുള്ളിപ്പുലിയുടെ പുള്ളിപോലെ സാമ്രാജ്യനയങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല. ആ നയങ്ങള്‍ക്ക് ഇന്ത്യ നല്‍കുന്ന നാണംകെട്ട പിന്തുണയാണ് താലിബാന്റെ ശത്രുതയുടെ കുന്തമുന ഇന്ത്യക്കാര്‍ക്കുനേരെയും തിരിയാന്‍ കാരണം. അമേരിക്കയ്ക്ക് കണ്ണടച്ച പിന്തുണ നല്‍കി അവരുടെ ജൂനിയര്‍ പാര്‍ട്ണറായി മാറുന്ന യുപിഎ സര്‍ക്കാരിന്റെ തെറ്റായ നയമാണ് ഇന്ത്യക്കാരെ അഫ്ഗാനിസ്ഥാനില്‍ കൂട്ടമരണത്തിലേക്ക് നയിക്കുന്നത് എന്ന് വ്യക്തമാണ്. എന്തിനിങ്ങനെ അമേരിക്കന്‍ വിധേയത്വം എന്ന് ചര്‍ച്ചചെയ്യുന്നതിലൂടെയേ, യുപിഎ സര്‍ക്കാരിന്റെ സാമ്രാജ്യ അടിമത്തം തുറന്നുകാട്ടി ചെറുത്തുതോല്‍പിക്കുന്നതിലൂടെയേ അഫ്ഗാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ശരിയായി കൈകാര്യം ചെയ്യാനാകൂ. ഇന്നത്തെ അവസ്ഥയില്‍ അമേരിക്കന്‍ നയങ്ങളുടെ കാര്യസ്ഥജോലി ചെയ്യുന്ന യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയാണ് നീറുന്ന പ്രശ്നം.

ദേശാഭിമാനി മുഖപ്രസംഗം

4 comments:

  1. ജനാധിപത്യസംവിധാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതിന്റെ പ്രാഥമികപാഠങ്ങള്‍പോലും അറിയില്ലെന്ന മട്ടിലാണ് ശശിതരൂര്‍ പ്രവര്‍ത്തിക്കുന്നത്. നിഷ്കളങ്കമെന്ന മട്ടില്‍ നടത്തുന്ന പ്രസംഗങ്ങളിലും പ്രസ്താവനകളിലും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സമര്‍ഥമായി ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ച ദീര്‍ഘകാലാനുഭവം വഴി രൂപപ്പെടുത്തിയ മനോഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ രാജ്യത്തിന്റെ അഭിമാനം പണയപ്പെടുത്താന്‍ ഇനിയും തരൂരിനെ കയറൂരി വിടണമോയെന്ന കാര്യം പ്രധാനമന്ത്രിയും കോഗ്രസ് നേതൃത്വവും തന്നെയാണ് തീരുമാനിക്കേണ്ടത്.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഇത് താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമോ എന്തോ?

    http://www.hindu.com/2010/03/02/stories/2010030260431300.htm

    ReplyDelete
  4. hot dog തീറ്റ മത്സരത്തിനു 'പട്ടി' തീറ്റ എന്നൊക്കെ എഴുതിയ ആള്‍ക്കാരല്ലേ, ഇത്രക്ക് 'നേര്' ഒക്കെ പ്രതീക്ഷിച്ചാല്‍ മതി!!

    ReplyDelete