Monday, March 22, 2010

ഉമ്മന്‍ചാണ്ടി കാണാത്ത സത്യങ്ങള്‍

വിലക്കയറ്റം സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് കേരള സര്‍ക്കാരിനെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്രമന്ത്രിമാരും പ്രശംസിക്കുകയും കേരളത്തെ മാതൃകയാക്കാന്‍ മറ്റുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. സിപിഐ എമ്മിന്റെ ഉപരോധസമരത്തെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍ മാര്‍ച്ച് 18നു 'കാലത്തിനപ്പുറം' എന്ന കുറിപ്പ് വസ്തുതകളുടെ തമസ്കരണമാണ്. 'വില നിയന്ത്രിക്കാന്‍ എന്റെ കൈയില്‍ മാന്ത്രികവടികളൊന്നുമില്ല. പൊതുവിതരണം ശക്തിപ്പെടുത്തുകയേ പോംവഴിയുള്ളൂ അതിന് കേരളത്തെ കണ്ട് പഠിക്കൂ' എന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്തെ ധനമന്ത്രി പി ചിദംബരം പറഞ്ഞത് പാര്‍ലമെന്റില്‍ രേഖയാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ വിലക്കയറ്റ ചര്‍ച്ചകളില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ 'ഞാന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ വില നിയന്ത്രിക്കാനാകില്ല. സംസ്ഥാനങ്ങളും പരിശ്രമിക്കണം. പൊതുവിതരണം ശക്തിപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്ന കേരളത്തെ മാതൃകയാക്കുകയാണ് വേണ്ടത്' എന്നാണ് പറഞ്ഞത്. ആന്റോ ആന്റണി, കെ സി വേണുഗോപാല്‍ എന്നീ എംപിമാര്‍ക്ക് കേന്ദ്ര സഹമന്ത്രി കെ വി തോമസ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലും വിലനിയന്ത്രിക്കാനുള്ള കര്‍ശന നടപടികളെടുക്കുന്ന കേരളത്തെ പ്രശംസിച്ചതും സ്മരണീയമാണ്. കേരളം സ്വീകരിച്ചുവരുന്ന നടപടിയുടെ ഗുണപരമായ വശങ്ങളെ മറച്ചുവച്ച് ഉള്ള ഗുണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ പ്രതിഷ്ഠിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്.

അഞ്ചുകൊല്ലം ഭരിച്ച മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനത്തെ മൂന്നുമാസം മുമ്പ് മൂന്നുരൂപയ്ക്ക് അരി പ്രഖ്യാപിച്ചിട്ട് അതു നടപ്പാക്കാന്‍ 10 പൈസ ബജറ്റില്‍ നീക്കിവയ്ക്കാന്‍ തയ്യാറാകാതിരുന്ന ഉമ്മന്‍ചാണ്ടിയാണ് മൂന്നുരൂപയ്ക്ക് അരി നല്‍കിയെന്ന അവകാശവാദം നടത്തുന്നത്. വ്യത്യസ്ത വിലകള്‍ക്ക് കേന്ദ്രം തരുന്ന അരി രണ്ടുരൂപ പ്രകാരം 17 കിലോ വീതം 26 ലക്ഷം പേര്‍ക്ക് നല്‍കുമ്പോള്‍ അതിനു വേണ്ടിവരുന്ന ബാക്കി പണം സംസ്ഥാന സര്‍ക്കാരാണ് മുടക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിയുടെ ലേഖനത്തില്‍ തന്നെ വ്യക്തമാണ്. കേന്ദ്രം അരിവിഹിതം വെട്ടിക്കുറച്ചില്ലായിരുന്നെങ്കില്‍ 25 കിലോ അരി രണ്ടുരൂപ പ്രകാരം 26 ലക്ഷം ബിപിഎല്‍ കുടുംബത്തിനു നല്‍കാന്‍ കഴിയുമായിരുന്നു. ഉമ്മന്‍ചാണ്ടിയോടും സര്‍വകക്ഷി സംഘത്തോടും കേരളത്തിന്റെ അരിവിഹിതം പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നല്‍കിയ ഉറപ്പുപാലിച്ചാല്‍ 25 കിലോ അരിവീതം 26 ലക്ഷം കുടുംബത്തിനു നല്‍കാനാകും. ഇപ്പോള്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ള 36 ലക്ഷം കുടുംബത്തിനായി അത് വ്യാപിപ്പിക്കാനുമാകും.

സമരം അനാവശ്യമായിരുന്നില്ലെന്ന് നേരിട്ടല്ലെങ്കിലും ഉമ്മന്‍ചാണ്ടിതന്നെ സമ്മതിക്കുന്നുണ്ട്. അരിവിഹിതപ്രശ്നം കൂടാതെ ഭക്ഷ്യസബ്സിഡിക്കുള്ള കേന്ദ്ര അടങ്കല്‍ 400 കോടി കുറച്ചതും രാസവള സബ്സിഡി 3000 കോടി കുറച്ചതും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനുള്ള ഒരു സാഹചര്യവും നിലവിലില്ലാതിരുന്നിട്ടും വില വര്‍ധിപ്പിച്ച് വിലക്കയറ്റത്തിനിടയാക്കിയ നയവും ഉപരോധസമരത്തിനിടയാക്കിയ കാരണങ്ങളാണ്. 28 സംസ്ഥാനങ്ങളിലും നടപ്പാക്കാനായി കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികളില്‍ ചിലതും സംസ്ഥാനത്തിന്റെ വിഹിതവും കൂട്ടിച്ചേര്‍ത്ത് കുറെക്കൂടി ജനക്ഷേമകരമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അംഗീകരിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലെന്നത് അദ്ദേഹത്തിന്റെ കുഴപ്പം.

കേന്ദ്രം നടപ്പാക്കുന്ന രാഷ്ട്രീയ സ്വാസ്ത് ബീമായോജന പദ്ധതി എന്ന ആരോഗ്യ ഇന്‍ഷുറന്‍സ് (ആര്‍എസ്ബിവൈ) ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഇന്ത്യയില്‍ നടപ്പാക്കിയത് കേരളമാണെന്നു പറഞ്ഞ് കേന്ദ്ര തൊഴില്‍മന്ത്രിയും മന്ത്രാലയവും കേരളത്തെ പ്രശംസിക്കുന്നു. അത് 36 ലക്ഷം പേര്‍ക്കായി 70,000 രൂപ ഇന്‍ഷുറന്‍സ് തുകയായി വര്‍ധിപ്പിച്ചു നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ അംഗീകരിക്കാനുള്ള മനസ്സല്ലേ വേണ്ടത്. ഇന്ദിരാ ആവാസ് യോജനയ്ക്കായി അനുവദിക്കുന്ന തുച്ഛമായ കേന്ദ്രവിഹിതം കൊണ്ടാണോ, ഇ എം എസ് ഭവനനിര്‍മാണ പദ്ധതിയില്‍ വീടുവയ്ക്കുന്നത്? പഞ്ചായത്ത് പദ്ധതി വിഹിതത്തിനുപുറമെ 15 വര്‍ഷത്തേക്കുള്ള വായ്പയായി നാലായിരത്തില്‍പ്പരം കോടി രൂപ കേരളത്തിലെ സഹകരണ ബാങ്കുകളിലുള്ള നിക്ഷേപം കൂടി ഉപയോഗപ്പെടുത്തി നടത്തുന്ന ഒരു മഹാപ്രവര്‍ത്തനമാണ് അത്. കേന്ദ്രത്തിന്റെ നാമമാത്ര ഇന്ദിരാ ആവാസ് യോജനയും ഇ എം എസ് ഭവനനിര്‍മാണവും ഒന്നാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഉമ്മന്‍ചാണ്ടിക്കു മാത്രം മനസ്സിലാകുന്ന ന്യായം.

നിരവധി അവാര്‍ഡാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് കേരളം നേടിയത്. വിവിധ വികസനമേഖലകളില്‍ മികവിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡുകളില്‍ അടിസ്ഥാന സൌകര്യവികസനം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യരക്ഷ എന്നീ രംഗങ്ങളില്‍ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ചത് കേരളമാണെന്നുള്ള ഐബിഎന്‍-7 ചാനല്‍ ഏര്‍പ്പെടുത്തിയ ഡയമണ്ട് അവാര്‍ഡ് ലോക്സഭാ സ്പീക്കര്‍ മീരാകുമാറും മികച്ച ക്രമസമാധാന പാലനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് പ്രണബ് മുഖര്‍ജിയും മികച്ച വനമിത്ര അവാര്‍ഡ് ജയ്റാം രമേശും മികച്ച ഊര്‍ജസംരക്ഷണത്തിനുള്ള അവാര്‍ഡ് സുശീല്‍കുമാര്‍ ഷിന്‍ഡേയും മികച്ച പൊതുമേഖല സംരക്ഷണത്തിനുള്ള പ്രകീര്‍ത്തനം എ കെ ആന്റണിയും മികച്ച ടൂറിസം പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് അംബിക സോണിയും കേരള സര്‍ക്കാരിനു നല്‍കി. കേരളത്തിന്റെ മികച്ച നികുതി പിരിവ്, ഇ ഗവേണന്‍സ്, മികച്ച ആര്‍എസ്ബിവൈ പ്രവര്‍ത്തനം തുടങ്ങി വിവിധ വകുപ്പുകളെ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും പ്രശംസിച്ചതും ചെറുതായി കാണരുത്. വിഭവ പരിമിതികളുള്ള ഒരു സര്‍ക്കാര്‍ അതിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ഒട്ടേറെ നല്ലകാര്യം ചെയ്യാന്‍ ശ്രമിച്ചതിനെ കോഗ്രസ് നേതാക്കളായ കേന്ദ്രമന്ത്രിമാര്‍ പ്രശംസിക്കപ്പെടാന്‍ അസരമൊരുക്കിയത് ഭരണമികവിനു ലഭിച്ച വലിയ അംഗീകാരം തന്നെയാണ്. അത് ഉമ്മന്‍ചാണ്ടി മറച്ചുവച്ചാല്‍ ഇല്ലാതാകുന്നതല്ല.

എ എം ആരിഫ് ദേശാഭിമാനി 220310

1 comment:

  1. വിലക്കയറ്റം സംബന്ധിച്ച് കേരള സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിക്കുന്ന പ്രതിപക്ഷനേതാവ് കേരള സര്‍ക്കാരിനെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരും കേന്ദ്രമന്ത്രിമാരും പ്രശംസിക്കുകയും കേരളത്തെ മാതൃകയാക്കാന്‍ മറ്റുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. സിപിഐ എമ്മിന്റെ ഉപരോധസമരത്തെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി മാതൃഭൂമിയില്‍ മാര്‍ച്ച് 18നു 'കാലത്തിനപ്പുറം' എന്ന കുറിപ്പ് വസ്തുതകളുടെ തമസ്കരണമാണ്. 'വില നിയന്ത്രിക്കാന്‍ എന്റെ കൈയില്‍ മാന്ത്രികവടികളൊന്നുമില്ല. പൊതുവിതരണം ശക്തിപ്പെടുത്തുകയേ പോംവഴിയുള്ളൂ അതിന് കേരളത്തെ കണ്ട് പഠിക്കൂ' എന്ന് ഒന്നാം യുപിഎ സര്‍ക്കാര്‍ കാലത്തെ ധനമന്ത്രി പി ചിദംബരം പറഞ്ഞത് പാര്‍ലമെന്റില്‍ രേഖയാണ്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കിയ വിലക്കയറ്റ ചര്‍ച്ചകളില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി ശരദ് പവാര്‍ 'ഞാന്‍ ഒറ്റയ്ക്കു വിചാരിച്ചാല്‍ വില നിയന്ത്രിക്കാനാകില്ല. സംസ്ഥാനങ്ങളും പരിശ്രമിക്കണം. പൊതുവിതരണം ശക്തിപ്പെടുത്താന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുന്ന കേരളത്തെ മാതൃകയാക്കുകയാണ് വേണ്ടത്' എന്നാണ് പറഞ്ഞത്. ആന്റോ ആന്റണി, കെ സി വേണുഗോപാല്‍ എന്നീ എംപിമാര്‍ക്ക് കേന്ദ്ര സഹമന്ത്രി കെ വി തോമസ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയിലും വിലനിയന്ത്രിക്കാനുള്ള കര്‍ശന നടപടികളെടുക്കുന്ന കേരളത്തെ പ്രശംസിച്ചതും സ്മരണീയമാണ്. കേരളം സ്വീകരിച്ചുവരുന്ന നടപടിയുടെ ഗുണപരമായ വശങ്ങളെ മറച്ചുവച്ച് ഉള്ള ഗുണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ചെലവില്‍ പ്രതിഷ്ഠിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്

    ReplyDelete