Saturday, May 28, 2011

ഗുജറാത്ത് കുംഭകോണങ്ങളുടെ നാടെന്ന് അന്ന ഹസാരെ

ഗുജറാത്ത് കുംഭകോണങ്ങളുടെ നാടാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായ അന്ന ഹസാരെ അഭിപ്രായപ്പെട്ടു. മദ്യനിരോധനം നിലവിലുണ്ടെങ്കിലും പാലിനെക്കാള്‍ കൂടുതല്‍ മദ്യമാണ് ഗുജറാത്തില്‍ ഒഴുകുന്നതെന്നും ഹസാരെ പറഞ്ഞു.

ജനലോക്പാല്‍ ബില്ലിന്റെ കരടു തയ്യാറാക്കുന്നതിനു വിവിധ വിഭാഗങ്ങളുടെ അഭിപ്രായം ആരായാനാണ് ഹസാരെ ഗുജറാത്തിലെത്തിയത്. സ്വാമി അഗ്നിവേശ്, അരവിന്ദ് കെജറിവാള്‍ എന്നിവര്‍ക്ക് ഒപ്പമാണ് ഹസാരെ ഗുജറാത്തില്‍ എത്തിയത്. മനസ്സിലുണ്ടായിരുന്ന പ്രതിഛായയില്‍ നിന്നും ഭിന്നമായ ഒരു ഗുജറാത്തിനെയാണ് ഇവിടെ കാണാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ വളരെയേറെ അഴിമതിയുണ്ടെന്ന് ഇവിടെ വന്നശേഷം എനിക്ക് ബോധ്യമായി. ഗുജറാത്തില്‍ കുംഭകോണമില്ലാതെ മറ്റൊന്നുമില്ല. മദ്യനിരോധനം പ്രാബല്യത്തിലുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും മഹാത്മാഗാന്ധിയുടെ നാട്ടില്‍ പാലിനെക്കാള്‍ കൂടുതല്‍ മദ്യമാണ് ഒഴുകുന്നത് - ഹസാരെ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ലോകായുക്തിനെ നിയമിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹസാരെ മുഖ്യമന്ത്രി നരേന്ദ്രമോഡിയോട് ആവശ്യപ്പെട്ടു. ഗ്രാമസഭകളുടെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്ന വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തണം. ഭൂപരിഷ്‌ക്കരണത്തിനും നിര്‍ബന്ധപൂര്‍വം ഭൂമി ഏറ്റെടുക്കുന്നതിനും എതിരെ ജനകീയ പ്രസ്ഥാനം വളര്‍ത്തിക്കൊണ്ടുവരണമെന്നും ഹസാരെ ആവശ്യപ്പെട്ടു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വികസന നയത്തെ ഹസാരെ പ്രകീര്‍ത്തിച്ചത് വിവാദം സൃഷ്ടിച്ചിരുന്നു. വികസനനേട്ടങ്ങളെകുറിച്ചുള്ള നരേന്ദ്രമോഡിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് സ്വാമി അഗ്നിവേശ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് തെറ്റായ ചിത്രം നല്‍കുന്നതിന് മോഡി സര്‍ക്കാറിന് ചില അമേരിക്കന്‍ മാധ്യമ ഏജന്‍സികളുടെ സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമി അഗ്‌നിവേശിന് ഗുജറാത്തില്‍ മര്‍ദനം

അഹമ്മദാബാദ്: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിന് ഗുജറാത്തില്‍ മര്‍ദനം. അന്നാ ഹസാരെയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സന്യാസിയാണ് മര്‍ദിച്ചത്. സന്യാസി പിന്നീട് പൊലീസില്‍ പിടിയിലായി.

നീരദിനടത്ത് ക്ഷേത്രത്തിലെ പുരോഹിതനാണ് പിടിയിലായ മഹന്ത് നിത്യാനന്ദ ദാസ്. ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ നിത്യാനന്ദ് ദാസിനെ അഗ്‌നിവേശ് അഭിവാദ്യം ചെയ്തയുടന്‍ അയാള്‍ കൈയുയര്‍ത്തി അടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അമര്‍നാഥിലെ ശിവ വിഗ്രഹത്തെക്കുറിച്ച് സ്വാമി അഗ്നിവേശ് പറഞ്ഞ വാക്കുകളോടുള്ള പ്രതിഷേധം കൊണ്ടാണ് അദ്ദേഹത്തെ തല്ലിയതെന്ന് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോവുന്നതിനിടെ നിത്യാനന്ദ് ദാസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

അമര്‍നാഥിലെ മഞ്ഞുകൊണ്ടുള്ള ശിവലിംഗം കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വര്‍ഷാവര്‍ഷം നടത്തുന്ന അമര്‍നാഥ് തീര്‍ഥാടനം മതപരമായ ഒരു വഞ്ചനയാണെന്നുമാണ് കഴിഞ്ഞ ദിവസം ശ്രീനഗറില്‍ പരിപാടിയില്‍ സംബന്ധിക്കാനെത്തിയ സ്വാമി അഗ്നിവേശ് പറഞ്ഞത്. സ്വാമി അഗ്‌നിവേശിനു നേരെ പരസ്യമായി ചെരിപ്പെറിയാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് 51,000 രൂപ ഇനാം നല്‍കുമെന്ന് നിത്യാനന്ദ് ദാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹസാരെയോട് തനിക്ക് എതിര്‍പ്പില്ലെന്നും അഴിമതിക്കെതിരെ അദ്ദേഹം നടത്തുന്ന പോരാട്ടത്തെ പിന്തുണയ്ക്കുമെന്നും നിത്യാനന്ദ് ദാസ് പറഞ്ഞു. സ്വാമി അഗ്നിവേശിനെതിരെയുണ്ടായ ആക്രമണത്തില്‍ മനുഷ്യാവകാശ, സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

ജനയുഗം 280511

1 comment:

  1. ഗുജറാത്ത് കുംഭകോണങ്ങളുടെ നാടാണെന്ന് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകനായ അന്ന ഹസാരെ അഭിപ്രായപ്പെട്ടു. മദ്യനിരോധനം നിലവിലുണ്ടെങ്കിലും പാലിനെക്കാള്‍ കൂടുതല്‍ മദ്യമാണ് ഗുജറാത്തില്‍ ഒഴുകുന്നതെന്നും ഹസാരെ പറഞ്ഞു.

    ReplyDelete