Monday, May 30, 2011

ഉത്തരേന്ത്യയിലെ തകര്‍ച്ചയ്ക്ക് കാരണം ഇന്ദിരയെന്ന് കോണ്‍ഗ്രസ് പുസ്തകം

ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കുകാരണം ഇന്ദിരാഗാന്ധിയെന്ന് കോണ്‍ഗ്രസ് ചരിത്ര പുസ്തകം. കോണ്‍ഗ്രസിന്റെ 125 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥാവലിയുടെ അഞ്ചാം വാല്യത്തിലാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഇന്ദിരാഗാന്ധിയുടെ തലയിലേക്കിട്ടത്. മുതിര്‍ന്ന നേതാവ് പ്രണബ്കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരുസംഘം എഡിറ്റര്‍മാരാണ് പുസ്തകം തയ്യാറാക്കുന്നത്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് വോട്ടുകളുടെ അടിത്തറ തകരാനുള്ള പ്രധാന കാരണം ഇന്ദിരാഗാന്ധി കൈക്കൊണ്ട സംഘടനാപരമായ നടപടികളാണ്. ഇതാണ് രാഹുല്‍ ഗാന്ധി വീണ്ടും പടുത്തിയര്‍ത്താന്‍ ശ്രമിക്കുന്നത്. ഒരു ചെറിയ സംഘം ആളുകളിലൂടെ മുകളില്‍നിന്ന് പാര്‍ട്ടിയെ ചലിപ്പിക്കുകയെന്ന ശൈലിയാണ് ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കുകാരണം.

എണ്‍പതുകളുടെ മധ്യത്തോടെയാണ് കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിനും വോട്ട്ബാങ്ക് അടിത്തറക്കും കാര്യമായി ഇളക്കം തട്ടിയത്. അതില്‍നിന്ന് ഇനിയും പൂര്‍ണമായും കരകയറാനായിട്ടില്ല. പാര്‍ടിയില്‍ തന്റെ പൂര്‍ണാധിപത്യം നിലനിര്‍ത്താനുള്ള അവരുടെ ശ്രമം സംഘടനക്കകത്തെ ജനാധിപത്യം ഇല്ലാതാക്കി. താഴെത്തലത്തില്‍ സംഘടന ഘടകങ്ങള്‍ നശിച്ചു. വസ്തുനിഷ്ഠമായ ചരിത്ര ഗവേഷണഗ്രന്ഥമാണ് തയ്യാറാക്കുന്നതെന്ന് ആമുഖത്തില്‍ പ്രണബ് മുഖര്‍ജി പറയുന്നു.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതകള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ടികള്‍ നേരത്തെ ഉന്നയിച്ച ആരോപണം കോണ്‍ഗ്രസ് ഔദ്യോഗികമായിത്തന്നെ ശരിവയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ. അതേസമയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചരിത്രമല്ല ഇതെന്നും മുഖര്‍ജി വ്യക്തമാക്കുന്നു.

1964 മുതല്‍ 84 വരെയുള്ള ചരിത്രമാണ് അഞ്ചാം വാല്യത്തിലുള്ളത്. ഇന്ദിരാഗാന്ധി പിന്തുടര്‍ന്ന വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയം അധികാര കേന്ദ്രീകരണത്തിലേക്കാണ് നയിച്ചതെന്ന് സുധ പൈ തയ്യാറാക്കിയ അധ്യായത്തില്‍ പറയുന്നു. ആറാം ലോക് സഭയിലേക്കുനടന്ന തെരഞ്ഞെടുപ്പോടെ അധികാരം പൂര്‍ണമായും ഇന്ദരിയുടെ കൈകളില്‍ കേന്ദ്രീകരിച്ചു. സംഘടനാകാര്യങ്ങളിലും ഭരണകാര്യങ്ങളിലും കാര്യമായ കൂടിയാലോചനകളൊന്നും നടന്നില്ല. അവരുടെ തീരുമാനങ്ങള്‍ പാര്‍ട്ടിയെ കുത്തഴിഞ്ഞ അവസ്ഥയിലെത്തിച്ചു. രണ്ടാംനിര നേതൃത്വം വളര്‍ന്നുവരുന്നത് അവര്‍ തടഞ്ഞു. ഇന്ദിരാഗാന്ധി ചുമതലയേല്‍ക്കുമ്പോള്‍ സുസംഘടിതമായ ഒരു സംഘടനാ സംവിധാനമാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ദേശീയ തലത്തിലും സംസ്ഥാനങ്ങളില്‍ കാര്യപ്രാപ്തയുള്ള തലയെടുപ്പുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു.

എന്നാല്‍ സംഘടനാ സംവിധാനങ്ങളെ മറികടന്നുകൊണ്ടുള്ള അവരുടെ ഇടപെടലുകള്‍ ഏകപാര്‍ടി ഭരണത്തിന്റെ അന്ത്യത്തിന് ആരംഭം കുറിച്ചു. ഉത്തരേന്ത്യയഇല്‍ തകര്‍ച്ച കൂടുതല്‍ രൂക്ഷമായി. 90കളോടെ കോണ്‍ഗ്രസ് തകര്‍ച്ചയുടെ നെല്ലിപ്പടിയോളമെത്തിയത് മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ടികളുടെ ഉല്‍ഭവത്തിനും വളര്‍ച്ചക്കും വഴിവച്ചു.

ദേശാഭിമാനി 300511

1 comment:

  1. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്കുകാരണം ഇന്ദിരാഗാന്ധിയെന്ന് കോണ്‍ഗ്രസ് ചരിത്ര പുസ്തകം. കോണ്‍ഗ്രസിന്റെ 125 വര്‍ഷത്തെ ചരിത്രം വിവരിക്കുന്ന ഗ്രന്ഥാവലിയുടെ അഞ്ചാം വാല്യത്തിലാണ് യുപിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഉത്തരവാദിത്തം ഇന്ദിരാഗാന്ധിയുടെ തലയിലേക്കിട്ടത്. മുതിര്‍ന്ന നേതാവ് പ്രണബ്കുമാര്‍ മുഖര്‍ജിയുടെ നേതൃത്വത്തില്‍ ഒരുസംഘം എഡിറ്റര്‍മാരാണ് പുസ്തകം തയ്യാറാക്കുന്നത്.

    ReplyDelete