Tuesday, May 31, 2011

അഭയകേസ് റിപ്പോര്‍ട്ട് തിരുത്തി: ചിത്രക്കും ഗീതക്കും കുറ്റപത്രം

സിസ്റ്റര്‍ അഭയവധക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ രാസപരിശോധനാറിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍മാരായ ആര്‍ ഗീത, എം ചിത്ര എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിജെഎം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന പരിഗണന നല്‍കി തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന ഹര്‍ജി കോടതി തള്ളി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കുറ്റം ചെയ്താല്‍ സംരക്ഷിക്കാന്‍ നിയമമില്ലെന്നും കോടതി നിരീക്ഷിച്ചു.

ഗുരുതരമായ കുറ്റമാണ് ഇരുവരും ചെയ്തത്.അഭയ കേസിലെ നിര്‍ണ്ണായകമായ വഴിത്തിരിവാണിത്. അഭയയുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലാബില്‍ നിന്നും ചിത്രയും ഗീതയും ചേര്‍ന്ന് തിരുത്തല്‍ വരുത്തിയതായി തെളിഞ്ഞു. ലാബ് റിപ്പോര്‍ട്ടില്‍ പോസിറ്റീവ് എന്നുള്ള സ്ഥലങ്ങളിലെല്ലാം നെഗറ്റീവ് എന്ന് തിരുത്തിയിട്ടുണ്ട്. പുരുഷബീജം കണ്ടെത്തി എന്നത് കണ്ടെത്തിയിട്ടില്ല എന്നാക്കിയിട്ടുണ്ട്. എട്ട് സ്ഥലങ്ങളില്‍ ചുരണ്ടിമാറ്റിയതായും നിരവധി തിരുത്തലുകള്‍ നടത്തിയതായും കോടതി കണ്ടെത്തി.

ആദ്യത്തെ ലാബ് പരിശോധനാറിപ്പോര്‍ട്ടിന്റെ വര്‍ക്ക് രജിസ്റ്റര്‍ സിജെഎം കോടതിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ശരിയായ വിവരങ്ങള്‍ ഇതിലുണ്ട്. ഇതാണ് കോടതി ആധികാരികമായി പരിഗണിച്ചത്. പ്രതികളെ രക്ഷപ്പെടുത്താനായി ചിത്രയും ഗീതയും മനപൂര്‍വ്വം തെളിവു നശിപ്പിച്ചു. വ്യാജരേഖ ചമക്കല്‍ , ഗൂഡാലോചന, എന്നീ കുറ്റങ്ങള്‍ ഇരുവരും ചെയ്തതായി തെളിഞ്ഞു. പ്രതികള്‍ ഹാജരാകാത്തതിനാലാണ് ഇന്ന് കുറ്റപത്രം നല്‍കാത്തത്.ജഡ്ജി ചെറിയാന്‍വര്‍ഗീസാണ് ഉത്തരവിട്ടത്.

ജോമോന്‍പുത്തന്‍പുരക്കലാണ് സ്വകാര്യഹര്‍ജി നല്‍കിയത്. വാദിഭാഗത്തിനുവേണ്ടി പുഞ്ചക്കര ജി രവീന്ദ്രന്‍നായര്‍ ഹാജരായി

deshabhimani news

1 comment:

  1. സിസ്റ്റര്‍ അഭയവധക്കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ രാസപരിശോധനാറിപ്പോര്‍ട്ടില്‍ കൃത്രിമം നടത്തിയ ചീഫ് കെമിക്കല്‍ എക്സാമിനര്‍മാരായ ആര്‍ ഗീത, എം ചിത്ര എന്നിവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സിജെഎം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന പരിഗണന നല്‍കി തങ്ങളെ കുറ്റവിമുക്തരാക്കണമെന്ന ഹര്‍ജി കോടതി തള്ളി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കുറ്റം ചെയ്താല്‍ സംരക്ഷിക്കാന്‍ നിയമമില്ലെന്നും കോടതി നിരീക്ഷിച്ചു.

    ReplyDelete