Wednesday, May 25, 2011

മണ്ഡല വിഭജനം: യുഡിഎഫ് കള്ളം പ്രചരിപ്പിക്കുന്നു- പി ജയരാജന്‍

കണ്ണൂര്‍ : നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയം സംബന്ധിച്ച് സിപിഐ എം ഡീലിമിറ്റേഷന്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതി ഉന്നയിച്ചിരുന്നില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ സണ്ണിജോസഫിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വി കെ അബ്ദുള്‍ഖാദര്‍ മൗലവിക്കൊപ്പം കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ജനപ്രതിനിധിയായ സണ്ണിജോസഫ് നുണ അവതരിപ്പിച്ചത്.

ഡീലിമിറ്റേഷന്‍ കമ്മിറ്റിക്ക് മുമ്പാകെ 2005 ഏപ്രില്‍ രണ്ടിന് അന്നത്തെ ജില്ലാസെക്രട്ടറിയായിരുന്ന എം വി ഗോവിന്ദന്‍ എംഎല്‍എ പരാതി നല്‍കിയിരുന്നു. കരട് നിര്‍ദേശങ്ങളിലെ അശാസ്ത്രീയതയും ഭൂമിശാസ്ത്രപരമായ വൈരുധ്യവും അക്കമിട്ട് നിരത്തിയാണ് പരാതി നല്‍കിയത്. അന്ന് പരിഗണിച്ചിരുന്ന ആറളം, മട്ടന്നൂര്‍ , ഇരിക്കൂര്‍ മണ്ഡലം പുനര്‍നിര്‍ണയത്തിലെ പാകപ്പിഴയാണ് പരാതിയില്‍ പ്രാധാന്യത്തോടെ ഉന്നയിച്ചത്. യുഡിഎഫ് എംഎല്‍എയായിരുന്ന എം പി ഗംഗാധരനും എ ഡി മുസ്തഫയും നിര്‍ദേശിച്ച ഭേദഗതിയോടുള്ള വിയോജിപ്പും കാര്യകാരണ സഹിതം പരാതിയിലുണ്ട്. എന്നാല്‍ ഇവ പരിഗണിക്കപ്പെട്ടില്ലെന്നതാണ് വാസ്തവം. ജനപ്രതിനിധിയായ സണ്ണി ജോസഫ് വാസ്തവ വിരുദ്ധമായ പ്രചാരണത്തിന് മുതിര്‍ന്നത് പ്രതിഷേധാര്‍ഹമാണ്. എല്‍ഡിഎഫ് നല്‍കിയ പരാതികളുടെ രേഖ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കാന്‍ തയ്യാറാണ്. മണ്ഡലം പുനര്‍നിര്‍ണയമാണ് യുഡിഎഫിന് കണ്ണൂര്‍ ജില്ലയില്‍ അഞ്ച് സീറ്റില്‍ വിജയമുണ്ടാക്കിയതെന്നത് തര്‍ക്കമില്ലാത്തതാണ്. എല്‍ഡിഎഫ് ജയിച്ച ആറുമണ്ഡലങ്ങളിലെ ഭൂരിപക്ഷവും എല്‍ഡിഎഫ്- യുഡിഎഫ് വോട്ടുവ്യത്യാസവും ഇക്കാര്യം തെളിയിക്കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

അശാസ്ത്രീയമെന്ന് യുഡിഎഫും

കണ്ണൂര്‍ : നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തില്‍ അപാകമുണ്ടെന്നും കുറ്റമറ്റരീതിയിലായിരുന്നുവെങ്കില്‍ യുഡിഎഫിന് കണ്ണൂരില്‍ കൂടുതല്‍ സീറ്റ് കിട്ടുമായിരുന്നുവെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയും കണ്‍വീനര്‍ സണ്ണി ജോസഫും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ഏറ്റവും അശാസ്ത്രീയമായി വിഭജനം നടന്ന ജില്ല കണ്ണൂരാണ്. കണ്ണൂരിന്റെ പൊതുവികസനം തടസ്സപ്പെടുത്തുന്ന തരത്തിലാണ് മണ്ഡലം അതിര്‍ത്തികള്‍ നിര്‍ണയിച്ചത്. ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ ഒരുഘട്ടത്തിലും പരാതി ഉന്നയിക്കാതിരുന്ന സിപിഐ എം അതിര്‍ത്തിനിര്‍ണയമാണ് പരാജയത്തിന് കാരണമെന്ന വാദവുമായി രംഗത്തെത്തിയത് യഥാര്‍ഥ കാരണങ്ങള്‍ മറച്ചുവയ്ക്കാനാണെന്നും ഇവര്‍ ആരോപിച്ചു. കോടിയേരി ബാലകൃഷ്ണനും മുന്‍ എംപി കെ രാജേന്ദ്രനുമായിരുന്നു സമിതിയിലെ അംഗങ്ങള്‍ . കുണ്ടറ മണ്ഡലത്തിലെ വിഭജനവുമായി ബന്ധപ്പെട്ട ഒറ്റ പരാതി മാത്രമാണ് സിപിഐ എം ഉന്നയിച്ചത്. യുഡിഎഫ് പ്രതിനിധിയായിരുന്ന കെ എന്‍ എ ഖാദര്‍ കണ്ണൂരിലെ 11 മണ്ഡലങ്ങളിലെ വിഭജനം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും ഒന്നും അംഗീകരിച്ചില്ല. കോടതിയിലും യുഡിഎഫ് ഇത് ചോദ്യം ചെയ്തു. അന്നത്തെ ഇലക്ഷന്‍ കമീഷണര്‍ മോഹന്‍ദാസ് സിപിഐ എമ്മിന്റെ താല്‍പര്യങ്ങള്‍ക്കായി നിലകൊള്ളുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

deshabhimani 250511

2 comments:

  1. നിയമസഭാ മണ്ഡലം പുനര്‍നിര്‍ണയം സംബന്ധിച്ച് സിപിഐ എം ഡീലിമിറ്റേഷന്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതി ഉന്നയിച്ചിരുന്നില്ലെന്ന യുഡിഎഫ് കണ്‍വീനര്‍ സണ്ണിജോസഫിന്റെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി പി ജയരാജന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വി കെ അബ്ദുള്‍ഖാദര്‍ മൗലവിക്കൊപ്പം കണ്ണൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ജനപ്രതിനിധിയായ സണ്ണിജോസഫ് നുണ അവതരിപ്പിച്ചത്.

    ReplyDelete
  2. കണ്ണൂര്‍ പോലുള്ള സ്ഥലങ്ങളില്‍ മണ്ഡല പുനര്‍ നിര്‍ണ്ണയം നടത്തുമ്പോള്‍ അവിടുത്തെ സിപിഐ എം ശകതമായി ഇടപെടതത്തിന്റെ കുറവ് തന്നെയാണ് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അഞ്ചോളം സീറ്റുകള്‍ വിജയിച്ചത് ,ചുകന്ന കണ്ണൂരിന് അപമാനം തന്നെയാണ് ഈ ജനവിധി, ഈ തോല്‍വിയുടെ ഉത്തരവധിതുവത്തില്‍ നിന്ന് സിപിഐ എം ന്റെ കണ്ണൂരില്‍ നിന്നുള്ള ഒരു നേതാവിനും ഒഴിഞ്ഞു മാറാനും കഴിയില്ല . ഇവര്‍ പാര്‍ട്ടി ബന്ധുക്കളോട് ,അനുഭവികളോട് പരസിയമായി മാപ്പുപരയുകയാണ് വേണ്ടത് .

    ReplyDelete