Thursday, May 26, 2011

യുഗപ്രഭാവരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ജന്മശതാബ്ദി

ഇത് സുപ്രധാനമായ പല ജന്മശതാബ്ദികളുടെയും കാലമാണ്. ആദ്യ തലമുറയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒട്ടേറെ പേര്‍ ജനിച്ചത് ഒരു നൂറ്റാണ്ടിന് മുമ്പാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അവരൊക്കെ സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള തീഷ്ണമായ പോരാട്ടങ്ങളില്‍ പങ്കെടുത്ത വിപ്ലവകാരികളായിരുന്നു. ഇവരെല്ലാം തന്നെ അതിസാഹസികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ട് സമൂഹത്തെ മാറ്റിമറിക്കാന്‍ ശ്രമിച്ചവരായിരുന്നു. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇവരൊക്കെ വിപ്ലവകാരികള്‍ എന്ന നിലയില്‍ ഒട്ടേറെ വിലപ്പെട്ട സംഭാവനകളും ചെയ്തിട്ടുണ്ട്. പലപ്പോഴും അവരുടെ വിപ്ലവപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ മറ്റു സംഭാവനകള്‍ പ്രായേണ വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.
ഈ വര്‍ഷം കേരളത്തില്‍ സുപ്രധാനമായ മൂന്നു ജന്മശതാബ്ദികള്‍ ആഘോഷിക്കപ്പെടുന്നു. ടി വി തോമസിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കു പരിസമാപ്തി കുറിച്ചുകൊണ്ട് ആലപ്പുഴയില്‍ പ്രൗഢവും ഗംഭീരവും മനോഹരവുമായ ടി വി സ്മാരകമന്ദിരം ഉയരുന്നു. എമ്മെന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കപ്പെട്ടു. കെ എ കേരളീയന്റെ ജന്മശതാബ്ദിയും ഈ വര്‍ഷത്തില്‍ത്തന്നെ. കേരളത്തിലെ സമഗ്രമായ ഭൂപരിഷ്‌കരണത്തിന്റെ പിതാവാണ് കേരളീയന്‍.

രണ്ടുവര്‍ഷം മുമ്പാണ് അജയ് ഘോഷിന്റെ ജന്മശതാബ്ദി ആഘോഷിച്ചത്. തുടര്‍ന്ന് പി സി ജോഷിയുടേതും. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ബി ടി രണദിവെയുടെ നേതൃത്വം പ്രദാനം ചെയ്ത സായുധ വിപ്ലവത്തിന്റെ ഇരുണ്ട, ആത്മഹത്യാപരമായ നേതൃത്വത്തിനുശേഷം വ്യക്തമായ ദിശാബോധം നല്‍കിക്കൊണ്ട് വിപുലമായ ഇടതുപക്ഷ ജനാധിപത്യ മതേതര പുരോഗമന ശക്തികളുടെ ഐക്യത്തിന്റെ സമരസന്ദേശം നല്‍കിയത് അജയഘോഷാണ്. കുത്തക മുതലാളിത്ത, സാമ്രാജ്യത്വ, ഫ്യൂഡല്‍ ശക്തികള്‍ക്കെതിരെ എല്ലാ ജനാധിപത്യ ശക്തികളുടെയും ഐക്യം എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. ഭഗത്‌സിംഗിന്റെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത വിപ്ലവകാരി.

പി സി ജോഷി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയില്‍ ഒരു വസന്തം പ്രദാനം ചെയ്തു. നല്ല എഴുത്തുകാരന്‍, പ്രാസംഗികന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ ആ കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍മാര്‍, ബുദ്ധിജീവികള്‍ തുടങ്ങിയവര്‍ ജോഷിയിലേക്കാകര്‍ഷിക്കപ്പെട്ടു. അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്‍, അഖിലേന്ത്യാ കിസാന്‍സഭ, പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ സൃഷ്ടിച്ച് ബഹുമുഖമായ പ്രവര്‍ത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ബഹുജനാടിസ്ഥാനം വളര്‍ത്തി അതിനെ ഒട്ടേറെ ജനവിഭാഗങ്ങള്‍ക്ക് സ്വീകാര്യനാക്കി പി സി ജോഷിയുടെ പ്രവര്‍ത്തനങ്ങള്‍. ദേശീയ പ്രസ്ഥാനത്തിന്റെ മുഖ്യധാരയില്‍ നിന്നൊറ്റപ്പെടരുത് കമ്മ്യൂണിസ്റ്റുകാര്‍ എന്നതിലദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. മഹാത്മാഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്ര പിതാവാക്കണമെന്ന നിര്‍ദേശം രാജ്യത്തിന്റെ മുമ്പില്‍ ശക്തിയായവതരിപ്പിച്ചത് ജോഷിയാണ്.

കേരളത്തില്‍ വളരെ അറിയപ്പെടാത്ത ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് ഐരാവത് സിംഗ്. ഇന്നും മണിപ്പൂരിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ എല്ലാവരാലും ആദരിക്കപ്പെടുന്ന ഐരാവത് സിംഗിന്റെ ജന്മശതാബ്ദി കഴിഞ്ഞ വര്‍ഷമായിരുന്നു.മണിപ്പൂര്‍ രാജവംശവുമായി അടുത്തു ബന്ധപ്പെട്ട ഒരു കുടുംബത്തില്‍ ജനിച്ച ഐരാവത് സിംഗ് മണിപ്പൂരി ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സ്വാതന്ത്ര്യ ഭടനായിരുന്നു, വിപ്ലവകാരി, കമ്മ്യൂണിസ്റ്റ്, കലാകാരന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, നര്‍ത്തകന്‍, സ്‌പോര്‍ട്‌സ്മാന്‍ എന്നീ നിലകളിലൊക്കെ ഐരാവത് സിംഗ് ഇന്നും ഓര്‍മിക്കപ്പെടുന്നു. അദ്ദേഹം സായുധ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

മണിപ്പൂരി നൃത്തത്തിന്റെയും ഭാഷയുടെയും ആധുനികവല്‍കരണത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണ്. ഒന്നാംതരം പട്ടുകാരനായിരുന്നു. എഴുത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും മേഖലയില്‍ അഗ്രഗണ്യന്‍. പോളോ ഗെയിംസ് മണിപ്പൂരില്‍ കൊണ്ടുവന്നത് ഐരാവത് സിംഗാണ്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാകണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് അദ്ദേഹം നടത്തിയ സമരം പുന്നപ്ര-വയലാര്‍ സമരത്തിന്റെ കാലത്താണ്. ഗറില്ലയുദ്ധം അദ്ദേഹം സംഘടിപ്പിച്ചു. മണിപ്പൂരിലെ ജനജീവിതത്തിന്റെ എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരാള്‍ ഐരാവത്‌സിംഗിനെപ്പോലെ ഇല്ല. അദ്ദേഹം അതുകൊണ്ട് എല്ലാവരിലും ആദരിക്കപ്പെടുന്ന മണിപ്പൂര്‍ നേതാവാണ്, കമ്മ്യൂണിസ്റ്റാണ്.
ഇവരൊക്കെ ഒരു കാലഘട്ടത്തിന്റെ മനോഹരമായ സൃഷ്ടികളാണ്. ആ ഗണത്തില്‍പ്പെടും ടി വി തോമസും.

ആരുടെ മുന്നിലും തലകുനിക്കാത്ത ടി വിയിലെ സ്വാതന്ത്ര്യസമരഭടനും കമ്മ്യൂണിസ്റ്റ്-ട്രേഡ് യൂണിയന്‍ നേതാവും അദ്ദേഹത്തിന്റെ തലമുറയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. സര്‍ സി പിയെയും ബ്രിട്ടീഷുകാരെയും വെല്ലുവിളിച്ച് ഇന്ത്യയുടെ അഖണ്ഡത ഉറപ്പാക്കുന്നതിനുള്ള പുന്നപ്ര-വയലാര്‍ സമരത്തിന്റെ നേതാവാണദ്ദേഹം. തൊഴിലാളി സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തില്‍ നേതൃത്വം നല്‍കിയ ടി വിക്ക് തൊഴിലാളിവര്‍ഗ സംസ്‌കാരത്തെക്കുറിച്ചൊരു മനോഹര സങ്കല്‍പമുണ്ടായിരുന്നു. നല്ല ഫുട്‌ബോള്‍ താരമായിരുന്ന ടി വിയുടെ അനുഗ്രഹത്തോടെയാണ് അന്നു മൊട്ടിട്ടു വളര്‍ന്നുകൊണ്ടിരുന്ന സിനിമാ വ്യവസായം പുരോഗതിയിലേയ്ക്കു മുന്നേറിയത്, ഉദയാ സ്റ്റുഡിയോയിലൂടെ. ഇതിന്റെ എല്ലാം പിന്നണിയില്‍ ടി വി ചെയ്ത സംഭാവനകള്‍  വിലമതിക്കാനാവാത്തതാണ്.

പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍, കരുത്തനായ പ്രതിപക്ഷ നേതാവ്, ഭരണാധികാരി, ഭാവനാ സമ്പന്നനായ തൊഴിലാളി നേതാവ്, ആലപ്പുഴയുടെ ആദ്യത്തെ മുനിസിപ്പല്‍ ചെയര്‍മാന്‍ തുടങ്ങി എല്ലാ രംഗങ്ങളിലും അദ്ദേഹം തന്റേതായ സംഭാവനകള്‍ ചെയ്തു. ഒരു പുതിയ കേരളം, പുതിയ തൊഴില്‍ ബന്ധങ്ങള്‍, പുതിയ സംസ്‌കാരം, ജീവിതം ഇതൊക്കെ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.

നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യസമരത്തിലും തനതായ പങ്കുവഹിച്ച മഹാന്‍മാരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ തിളങ്ങുന്ന നിരയില്‍ ശോഭയോടെ നില്‍ക്കുന്നു ടി വി തോമസ്. എത്രകാലം കഴിഞ്ഞാലും അദ്ദേഹത്തിന്റെ സ്മരണകള്‍ ജനഹൃദയങ്ങളില്‍ നിലനില്‍ക്കും, അദ്ദേഹത്തിന്റെ സമകാലികരായ മഹാന്‍മാരായ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സ്മരണകളോടൊപ്പം.

സി കെ ചന്ദ്രപ്പന്‍ ജനയുഗം 260511

1 comment:

  1. ഇത് സുപ്രധാനമായ പല ജന്മശതാബ്ദികളുടെയും കാലമാണ്. ആദ്യ തലമുറയിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഒട്ടേറെ പേര്‍ ജനിച്ചത് ഒരു നൂറ്റാണ്ടിന് മുമ്പാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അവരൊക്കെ സാമൂഹ്യമാറ്റത്തിന് വേണ്ടിയുള്ള തീഷ്ണമായ പോരാട്ടങ്ങളില്‍ പങ്കെടുത്ത വിപ്ലവകാരികളായിരുന്നു. ഇവരെല്ലാം തന്നെ അതിസാഹസികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ട് സമൂഹത്തെ മാറ്റിമറിക്കാന്‍ ശ്രമിച്ചവരായിരുന്നു. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇവരൊക്കെ വിപ്ലവകാരികള്‍ എന്ന നിലയില്‍ ഒട്ടേറെ വിലപ്പെട്ട സംഭാവനകളും ചെയ്തിട്ടുണ്ട്. പലപ്പോഴും അവരുടെ വിപ്ലവപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവരുടെ മറ്റു സംഭാവനകള്‍ പ്രായേണ വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.

    ReplyDelete