Tuesday, February 28, 2012

ആര്‍ട്ടിസ്റ്റിന് 5 ഓസ്കര്‍

കറുപ്പിലും വെളുപ്പിലും തീര്‍ത്ത നിശബ്ദ ചലച്ചിത്രം ആര്‍ട്ടിസ്റ്റിന് മികച്ച ചിത്രത്തിനും സംവിധായകനും നടനുമടക്കം അഞ്ച് ഓസ്കര്‍ പുരസ്കാരം. ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ മിഷേല്‍ ഹസാനവിസ്യുസിനും നായകന്‍ ജോണ്‍ ദുജാര്‍ദിനും ഇത് ആദ്യ ഓസ്കര്‍ . ഇരുവരും ഫ്രഞ്ചുകാര്‍ . 83 വര്‍ഷത്തിനിടെ ഓസ്കര്‍ പുരസ്കാരം നേടുന്ന ആദ്യ നിശബ്ദചിത്രമായി ആര്‍ട്ടിസ്റ്റ്. "ദി അയണ്‍ ലേഡി"യില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രീപ് മികച്ച നടിക്കുള്ള ഓസ്കര്‍ ഒരിക്കല്‍കൂടി നേടി. മാര്‍ട്ടിന്‍ സ്കോര്‍സെസെ, വൂഡി അലെന്‍ തുടങ്ങിയ ചലച്ചിത്രപ്രതിഭകളെ പിന്തള്ളിയാണ് നാല്‍പ്പത്തിനാലുകാരനായ ഹസാനവിസ്യുസ് മികച്ച സംവിധായകനായത്. ശബ്ദസിനിമയിലേക്കുള്ള ഹോളിവുഡിന്റെ പരിണാമത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പോയ നിശബ്ദചിത്രങ്ങളുടെ കാലത്തെ സൂപ്പര്‍താരത്തെയും മാറ്റത്തെ വരവേല്‍ക്കുന്ന പുതിയകാല നടിയെയും കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് ഹസാനവിസ്യുസ് പറയുന്നത്. ജോര്‍ജ് ക്ലൂണി, ബ്രാഡ് പിറ്റ് തുടങ്ങിയവരെ പിന്തള്ളിയാണ് മുപ്പത്തൊമ്പതുകാരനായ ദുജാര്‍ദിന്‍ മികച്ച നടനായത്.
എണ്‍പത്തിനാലാം ഓസ്കര്‍ പ്രഖ്യാപന രാവ് വേറെയും അത്ഭുതങ്ങള്‍ കരുതിവച്ചിരുന്നു. മികച്ച വിദേശചിത്രത്തിനുള്ള ഓസ്കര്‍ ആദ്യമായി ഇറാനിയന്‍ ചലച്ചിത്രത്തിനാണ്; അസ്ഗര്‍ ഫര്‍ഹാദിയുടെ "എ സെപ്പറേഷന്‍". പാകിസ്ഥാന് ലഭിക്കുന്ന ആദ്യ ഓസ്കറിനും ഈ ഞായര്‍നിശ സാക്ഷിയായി. ഹ്രസ്വ ഡോക്യുമെന്ററി വിഭാഗത്തില്‍ ഡാനിയല്‍ ജൂങ്ങും ഷര്‍മീന്‍ ഉബൈദ് ഷിനോയും ചേര്‍ന്ന് സംവിധാനംചെയ്ത "സേവിങ് ഫേസ്" പാകിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. മികച്ച സഹനടനുള്ള പുരസ്കാരം ക്രിസ്റ്റഫര്‍ പ്ലമ്മറിനാണ് (ദി ബിഗിന്നേഴ്സ്). എണ്‍പത്തിരണ്ടുകാരനായ പ്ലമ്മര്‍ ഓസ്കര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായി. മികച്ച സഹനടിക്കുള്ള പുരസ്കാരം "ദി ഹെല്‍പ്" എന്ന ചിത്രത്തിലെ അഭിനയത്തിന് ഒക്ടാവിയ സ്പെന്‍സറിനാണ്. മികച്ച നടിക്കുള്ള ഓസ്കര്‍ ലഭിച്ച മെറില്‍ സ്ട്രീപ് (62) ഇത് മൂന്നുവട്ടം നേടിയ മറ്റ് നാല് അഭിനേതാക്കളോടൊപ്പമെത്തി. നാല് ഓസ്കര്‍ നേടിയ ഇതിഹാസതാരം കാതറിന്‍ ഹെപ്ബേണ്‍ മാത്രമാണ് ഇവര്‍ക്കുമുന്നിലുള്ളത്. അഭിനയത്തിന് ഏറ്റവുമധികം തവണ ഓസ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടതിന്റെ റെക്കോഡ് മെറിലിനാണ്; 17 വട്ടം. 1982ലായിരുന്നു ഇതിനുമുമ്പ് അവര്‍ക്ക് ഓസ്കര്‍ ലഭിച്ചത്.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം വൂഡി അലെനാണ് (മിഡ്നൈറ്റ് ഇന്‍ പാരീസ്). 23 തവണ നിര്‍ദേശിക്കപ്പെട്ട അദ്ദേഹത്തിന്റെ ഓസ്കര്‍ സമ്പാദ്യം ഇതോടെ നാലായി. പക്ഷേ, ഒരിക്കലും ഓസ്കറിനോട് പ്രതിപത്തി കാട്ടിയിട്ടില്ലാത്ത വൂഡി അലെന്‍ ഇത്തവണയും പുരസ്കാരം വാങ്ങാന്‍ എത്തിയില്ല. സ്കോര്‍സെസയുടെ "ഹ്യൂഗോ" ആര്‍ട്ടിസ്റ്റിനൊപ്പം അഞ്ച് ഓസ്കര്‍ നേടിയെങ്കിലും അവയെല്ലാം താരതമ്യേന അപ്രധാന വിഭാഗങ്ങളിലായിരുന്നു. മെത്താം 11 നാമനിര്‍ദേശം ഹ്യൂഗോയ്ക്കുണ്ടായിരുന്നു. ഇവയില്‍ ഛായാഗ്രഹണം, കലാസംവിധാനം, ദൃശ്യമികവ്, ശബ്ദസങ്കലനം, ശബ്ദലേഖനം എന്നിവയ്ക്കാണ് പുരസ്കാരം. അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കര്‍ , ദി ഡിസന്‍ഡെന്റ്സിന്റെ രചന നിര്‍വഹിച്ച സംവിധായകന്‍ അലക്സാണ്ടര്‍ പെയ്ന്‍ , നാറ്റ് ഫാക്സണ്‍ , ജിം റാഷ് എന്നിവര്‍ക്കാണ്.

deshabhimani 280212

1 comment:

  1. കറുപ്പിലും വെളുപ്പിലും തീര്‍ത്ത നിശബ്ദ ചലച്ചിത്രം ആര്‍ട്ടിസ്റ്റിന് മികച്ച ചിത്രത്തിനും സംവിധായകനും നടനുമടക്കം അഞ്ച് ഓസ്കര്‍ പുരസ്കാരം. ആര്‍ട്ടിസ്റ്റിന്റെ സംവിധായകന്‍ മിഷേല്‍ ഹസാനവിസ്യുസിനും നായകന്‍ ജോണ്‍ ദുജാര്‍ദിനും ഇത് ആദ്യ ഓസ്കര്‍ . ഇരുവരും ഫ്രഞ്ചുകാര്‍ . 83 വര്‍ഷത്തിനിടെ ഓസ്കര്‍ പുരസ്കാരം നേടുന്ന ആദ്യ നിശബ്ദചിത്രമായി ആര്‍ട്ടിസ്റ്റ്. "ദി അയണ്‍ ലേഡി"യില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറായി വേഷമിട്ട മെറില്‍ സ്ട്രീപ് മികച്ച നടിക്കുള്ള ഓസ്കര്‍ ഒരിക്കല്‍കൂടി നേടി. മാര്‍ട്ടിന്‍ സ്കോര്‍സെസെ, വൂഡി അലെന്‍ തുടങ്ങിയ ചലച്ചിത്രപ്രതിഭകളെ പിന്തള്ളിയാണ് നാല്‍പ്പത്തിനാലുകാരനായ ഹസാനവിസ്യുസ് മികച്ച സംവിധായകനായത്. ശബ്ദസിനിമയിലേക്കുള്ള ഹോളിവുഡിന്റെ പരിണാമത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ പോയ നിശബ്ദചിത്രങ്ങളുടെ കാലത്തെ സൂപ്പര്‍താരത്തെയും മാറ്റത്തെ വരവേല്‍ക്കുന്ന പുതിയകാല നടിയെയും കേന്ദ്രീകരിച്ചുള്ള പ്രണയകഥയാണ് ഹസാനവിസ്യുസ് പറയുന്നത്. ജോര്‍ജ് ക്ലൂണി, ബ്രാഡ് പിറ്റ് തുടങ്ങിയവരെ പിന്തള്ളിയാണ് മുപ്പത്തൊമ്പതുകാരനായ ദുജാര്‍ദിന്‍ മികച്ച നടനായത്.

    ReplyDelete