Friday, January 25, 2013

ആര്‍എസ്എസ് ആക്രമണം


എലപ്പുള്ളിയില്‍ ആര്‍എസ്എസ് അക്രമം 3 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പാലക്കാട്: എലപ്പുള്ളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ ഡിവൈഎഫ്ഐ എലപ്പുള്ളി വെസ്റ്റ് വില്ലേജ്പ്രസിഡന്റ് സി സുരേഷ്, ജോയിന്റ്സെക്രട്ടറി എ ജയകൃഷ്ണന്‍, എ ബാലു എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷിന്റെ തലയ്ക്കാണ് വെട്ടേറ്റത്. പത്ത് തുന്നലുണ്ട്. ജയകൃഷ്ണന്റെ ഒരു പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. ചുണ്ടിനും മോണയ്ക്കും സാരമായ പരിക്കുണ്ട്. ബുധനാഴ്ച രാത്രി എട്ടോടെ കുന്നാച്ചിക്കടുത്ത് നൊച്ചിക്കാട്ടിലാണ് സംഭവം. വര്‍ക്ക്ഷോപ്പില്‍ സ്പ്രേ പെയിന്ററായ സുരേഷ് ജോലി കഴിഞ്ഞ് കുന്നാച്ചിയില്‍ ബസിറങ്ങി കുന്നുകാട്ടിലെ വീട്ടിലേക്കു നടക്കുന്നതിനിടെയാണ് രാജേഷ്, സജീഷ്, മനോജ്, മധു, മിഥുന്‍, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ്സംഘം ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ആര്‍എസ്എസ്സംഘം ആക്രമിച്ചത്. സുരേഷിന് വെട്ടേറ്റ വിവരമറിഞ്ഞെത്തിയപ്പോഴാണ് ജയകൃഷ്ണനെയും ബാലുവിനെയും സംഘം ആക്രമിച്ചത്. ആര്‍എസ്എസ് സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഡിവൈഎഫ്ഐ മുന്നറിയിപ്പു നല്‍കി.

വള്ളംകുളത്ത് ആര്‍എസ്എസ് ആക്രമണം ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്

ഇരവിപേരൂര്‍: മതേതര കേരള ജ്വാല പരിപാടിക്കിടയിലേക്ക് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ആയുധങ്ങളുമായെത്തിയ ആര്‍എസ്എസ് - ബിജെപി സംഘത്തിന്റെ ആക്രമണത്തില്‍ ഡിവൈഎഫ്ഐ ഏരിയ പ്രസിഡന്റ് പി ബി അഭിലാഷ് അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വള്ളംകുളം നന്നൂര്‍ ജങ്ഷനില്‍ വ്യാഴാഴ്ച വൈകിട്ട് എട്ടോടെയാണ് സംഭവം. സിപിഐ എം ഇരവിപേരൂര്‍ ലോക്കല്‍ സെക്രട്ടറി പി സി സുരേഷ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയംഗം സിജു ഫ്രാന്‍സിസിന്റെ കാറും സംഘം അടിച്ചു തകര്‍ത്തു. അഭിലാഷിനെ കൂടാതെ സിന്ധു ശ്രീനിവാസന്‍, സുബിന്‍ ജോസഫ്, വഴിയാത്രക്കാരനായ രാജു തൈപ്പറമ്പില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവല്ല എസ്ഐ സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.

deshabhimani 250113

No comments:

Post a Comment