Thursday, January 24, 2013

ഭൂപരിഷ്കരണ നിയമഭേദഗതിക്ക് ഭരണക്കാര്‍ തയ്യാറാവുന്നില്ല: കോടതി


ഭൂപരിഷ്കരണനിയമത്തില്‍ ഭേദഗതിവരുത്താന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നില്ലെന്ന് ഹൈക്കോടതി. ഭൂപരിഷ്കരണനിയമം നിലവില്‍ വന്നശേഷം മിച്ചഭൂമി ലഭിച്ചവരെ മിച്ചഭൂമിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കുന്ന വ്യവസ്ഥ നീക്കം ചെയ്യാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാവത്തതിനെ ജസ്റ്റിസ് എസ് സിരിജഗന്‍ വിമര്‍ശിച്ചു.

ഭൂപരിഷ്കരണനിയമത്തിലെ 7(ഇ) വകുപ്പ് മിച്ചഭൂമി കൈവശക്കാരെ സഹായിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. നിയമം പാലിക്കുന്ന പൗരന്മാര്‍ മിച്ചഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കുമ്പോള്‍" ഈ വ്യവസ്ഥയുടെ ആനുകൂല്യംപറ്റുന്നവരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് നിയമലംഘനത്തിന് കൂട്ടുനില്‍ക്കലാണെന്നും ഈ നടപടി നിയമം പാലിക്കുന്നവരെ ശിക്ഷിക്കുന്നതിനു തുല്യമാണെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. ഈ വ്യവസ്ഥയുടെ ആനുകൂല്യം അനുവദിക്കണമെന്ന നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരം കേസുകള്‍ പരിഗണനയ്ക്ക് എടുക്കുമ്പോള്‍ വ്യവസ്ഥ ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ സാവകാശം തേടുകയാണ് ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥ ഭൂപരിഷ്കരണ നിയമത്തിന്റെ അന്തഃസത്തതന്നെ അട്ടിമറിക്കുന്നതാണ്. ഈ വ്യവസ്ഥ തുടര്‍ന്നും നിലനിര്‍ത്തണോ, നീക്കണോ എന്ന കാര്യത്തില്‍ അടിയന്തരതീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കോടതി പ്രത്യാശപ്രകടിപ്പിച്ചു. മിച്ചഭൂമി ഏറ്റെടുക്കുന്നത് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി പ്രതികരണം.

deshabhimani 240113

No comments:

Post a Comment