Friday, January 25, 2013

"വിശ്വരൂപ"ത്തിനെതിരെയുള്ള അക്രമം തികഞ്ഞ അസഹിഷ്ണുത


കമലഹാസന്റെ ;വിശ്വരൂപം; സിനിമ നിരോധിക്കാനുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ തികഞ്ഞ അസഹിഷ്ണുതയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഉന്നത മാനവിക മതനിരപേക്ഷാബോധമുള്ള കലാകാരനാണ് കമലഹാസന്‍. അദ്ദേഹം നിര്‍മ്മാതാവും സംവിധായകനുമായ ;വിശ്വരൂപം; സിനിമയെ സമുദായ വിരോധം ആരോപിച്ച് നിരോധിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമല്ല. രാജ്യത്തെ ജനങ്ങളെ യോജിപ്പിക്കാന്‍ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതാണ് തന്റെ ചിത്രമെന്ന കമലഹാസന്റെ അഭിപ്രായം ശരിയോ തെറ്റോ എന്ന് വിലയിരുത്താനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടത്. ഒരു ഉന്നത കലാകാരന്റെ ആശയപ്രകാശന സ്വാതന്ത്ര്യത്തെ നിഹനിക്കാന്‍ അക്രമമാര്‍ഗം കൈക്കൊള്ളുന്നത് ഉചിതമല്ല. കേരളത്തിലെ ചില പ്രദേശങ്ങളില്‍ ചില സമുദായ സംഘടനകള്‍ പ്രകടനവും ഭീഷണിയുമായി രംഗത്തുവന്നത് മതനിരപേക്ഷതയെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ ഏതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെ അടച്ചാക്ഷേപിക്കുന്ന ആശയഗതിയോട് ഇടതുപക്ഷക്കാര്‍ യോജിക്കുന്നില്ല. വംശീയമോ മതപരമോ ആയ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ഒന്നും തന്റെ സിനിമയിലില്ലെന്ന് കമലഹാസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനമായ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയാണിത്. എന്നിട്ടും ചില സംഘടനകളുടെ ആവലാതിയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം ചെന്നൈ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. പാലക്കാട് ഉള്‍പ്പെടെയുള്ള ചില പ്രദേശങ്ങളില്‍ സിനിമയ്ക്കെതിരെ വര്‍ഗീയ വികാരം ആളിക്കത്തിക്കാനുള്ള നീക്കം ദുരുപദിഷ്ടമാണ്. സിനിമയെ കണ്ണടച്ച് എതിര്‍ക്കുകയല്ല വേണ്ടത്, കണ്ണു തുറന്ന് കണ്ട് ശരി തെറ്റ് നിശ്ചയിക്കുകയാണ് വേണ്ടത്. ഒരു സിനിമയെ കടന്നാക്രമിച്ച് കലാകാരനെ മൗനിയാക്കാനുള്ള നീക്കം ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതാണ്. കൈയൂക്കുകൊണ്ട് കലാസൃഷ്ടിയെ ഇല്ലാതാക്കാനുള്ള ജനാധിപത്യവിരുദ്ധ രീതിക്കെതിരെ എല്ലാ കലാസ്നേഹികളും മതനിരപേക്ഷവാദികളും രംഗത്തുവരണമെന്ന് പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani

1 comment:

  1. ഇനി സിനിമയും ....പുസ്തകങ്ങളൂം എഴുതിയിട്ട് മത നേതാക്കളൂടെ വീട്ടുപടിയ്ക്കൽ കാത്ത് കിടക്കണം ...സർട്ടിഫിക്കേറ്റിനായിട്ട്.....

    ReplyDelete