Sunday, January 27, 2013

സര്‍ക്കാരിനെ താഴെയിടും: എന്‍എസ്എസ്

രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് എന്‍എസ്എസ് വെല്ലുവിളി. മന്ത്രിസഭാ പുനഃസംഘടനയില്ലെന്നു പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആരാണ് അധികാരം കൊടുത്തതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ ചോദിച്ചു. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍എസ്എസുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശത്തില്‍ വിലാസ്റാവു ദേശ്മുഖ് നേരിട്ടെത്തിയാണ് ചര്‍ച്ച നടത്തിയത്. രമേശ് ചെന്നിത്തലയെ മത്സരിപ്പിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് രണ്ട് സീറ്റിന്റെയെങ്കിലും ഭൂരിപക്ഷം കിട്ടിയത്. ഹൈക്കമാന്‍ഡ് തന്ന വാക്ക് വിശ്വാസത്തിലെടുത്താണ് എന്‍എസ്എസ് യുഡിഎഫിനെ സഹായിച്ചത്. പത്തുപന്ത്രണ്ട് സീറ്റുകളിലെങ്കിലും ജയിച്ചത് എന്‍എസ്എസിന്റെ വോട്ടുകൊണ്ടാണ്. ചെന്നിത്തലയെ മന്ത്രിയാക്കാന്‍ സോണിയ ഗാന്ധിയെ നേരില്‍ കണ്ട് നിവേദനം നല്‍കും. ചെന്നിത്തലയ്ക്ക് മന്ത്രിസഭയില്‍ ചേരാന്‍ താല്‍പ്പര്യമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, തോണി പുഴയുടെ നടുവില്‍ നിര്‍ത്തി കയറുന്നോ എന്ന് ചോദിക്കുന്നതുപോലെയാണ്.

ഉമ്മന്‍ചാണ്ടിയുടെയും മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഭരണം അനുവദിക്കില്ല. ന്യൂനപക്ഷത്തിന്റെ ചേരിതിരിഞ്ഞുള്ള പ്രവര്‍ത്തനമാണ് ഭരണത്തില്‍ നടക്കുന്നത്. ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കും. ഇത് പരിഹരിച്ചുമാത്രമേ അഞ്ചാംമന്ത്രിസ്ഥാനം കൊടുക്കാവൂ എന്നാണ് എന്‍എസ്എസ് പറഞ്ഞത്. പ്രത്യേക സമുദായത്തിന്റെ പ്രത്യേകമേഖലയിലെ 33 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് ശരിയല്ല. എല്ലാ സമുദായത്തിനും പ്രാധാന്യം നല്‍കി മറ്റു ജില്ലകളിലെയും അര്‍ഹമായ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം. എന്നാലിത് വിളിച്ചുചോദിക്കാന്‍പോലും വിദ്യാഭ്യാസമന്ത്രിയും ഉമ്മന്‍ചാണ്ടിയും മര്യാദ കാണിച്ചില്ലെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.


എന്‍എസ്എസ് നിലപാട്: ഉമ്മന്‍ചാണ്ടി പ്രതികരിക്കാതെ മടങ്ങി

കോട്ടയം: മുഖ്യമന്ത്രി പദത്തില്‍ ഭൂരിപക്ഷ സമുദായാംഗം വേണമെന്നതാണ് എന്‍എസ്എസ് നിലപാടെന്ന ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെ അഭിപ്രായം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി തിടുക്കത്തില്‍ മടങ്ങി. ഇന്‍ഡെക്സ് അവാര്‍ഡ്ദാനത്തിന് മാമ്മന്‍ മാപ്പിള ഹാളിലെത്തിയ മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ ഈ ചോദ്യം ചോദിച്ചപ്പോള്‍ പ്രതികരിക്കാതെ സ്ഥലംവിട്ടു.


deshabhimani 280113

No comments:

Post a Comment