Saturday, January 26, 2013

ചെങ്കൊടി ഉയര്‍ന്നു



കല്‍പ്പറ്റ: കങ്കാണിമാരുടെ ചൂഷണങ്ങള്‍ക്കും തോട്ടം ഉടമകളുടെ കിരാത വാഴ്ചക്കും അടിമപ്പെട്ട് നരകജീവിതം നയിച്ച തോട്ടം തൊഴിലാളികള്‍ക്ക് അവകാശബോധത്തിന്റെ വിമോചന മന്ത്രം പകര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍(സിഐടിയു) സംസ്ഥാന സമ്മേളനം കല്‍പ്പറ്റയില്‍ ശനിയാഴ്ച തുടങ്ങും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക, കൊടിമര, കപ്പികയര്‍ ജാഥകള്‍ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്നേഹോഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. തോട്ടം മേഖലകളായ തലപ്പുഴ,ചിറക്കര,പ്രിയദര്‍ശിനി, തേറ്റമല,ജെസി,കാട്ടിക്കുളം, പൊഴുതന, വൈത്തിരി, ചുണ്ട,റിപ്പണ്‍,അരപ്പറ്റ,അരപ്പറ്റ എന്‍ സി, മേപ്പാടി എന്നിവിടങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ജാഥകളെ സ്വീകരിക്കാനെത്തി. സംസ്ഥാനത്തെ ഒരു പ്രധാന വിഭാഗമായ തോട്ടം തൊഴിലാളികളുടെ പരാധീനതകളും ദുരവസ്ഥകളും രണ്ട് നാള്‍ നീളുന്ന സമ്മേളനം ചര്‍ച്ച ചെയ്യും.

പാടികളിലെ നരകതുല്യമായ ജീവിതത്തില്‍ നിന്നും തോട്ടം തൊഴിലാളികള്‍ ഇന്നും മുക്തി നേടിയിട്ടില്ല. അറ്റകുറ്റപ്പണി നടത്താതെ ചോര്‍ന്നൊലിക്കുന്ന പാടികള്‍, കുടിവെള്ളം കിട്ടാക്കനി, ചികിത്സ സൗകര്യങ്ങളുടെ കുറവ്, റോഡുകളുടെ ശോച്യാവസ്ഥ ഇതൊക്കെയാണ് തോട്ടംതൊഴിലാളികളുടെ നിലവിലെ ജീവിത സാഹചര്യം. പ്ലാന്റേഷന്‍ ലേബര്‍ ആക്ട്പ്രകാരം തൊളിലാളികള്‍ക്ക് ലഭ്യമാകേണ്ട യാതൊരു ആനുകൂല്യങ്ങളും ഇപ്പോഴും ലഭിക്കുന്നില്ല. നിയമപ്രകാരം ലഭിക്കേണ്ട കൂലിക്കും ജീവിതസാഹചര്യങ്ങള്‍ക്കും വേണ്ടിയുള്ള കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ ചേരുന്ന പതിനൊന്നാം സംസ്ഥാന സമ്മേളനം നാന്ദികുറിക്കും.

പത്താമത് സമ്മേളനം 2007 ജനുവരി 6, 7 തീയതികളില്‍ കാലടി പ്ലാന്റേഷനില്‍ വെച്ചാണ് നടന്നത്. ഇപ്പോള്‍ യൂണിയന് 75000 അംഗങ്ങളുണ്ടെന്ന് സംഘടനയുടെ അഖിലേന്ത്യജനറല്‍ സെക്രട്ടരി അഡ്വ. ലാലാജി ബാബുവും സംസ്ഥാന ജനറല്‍സെക്രട്ടരി പി എസ് രാജനും പറഞ്ഞു.കഴിഞ്ഞ സമ്മേളനത്തിന് ശേഷം 15000 പേര്‍ കൂടി സംഘടനയില്‍ അംഗങ്ങളായി.തോട്ടം തൊഴിലാളികളുടെ അംഗ സംഖ്യ പത്ത് വര്‍ഷം മുമ്പുണ്ടായിരുന്നതിന്റെ പകുതി മാത്രമേ ഇപ്പോഴുള്ളൂ.കുറഞ്ഞ കൂലിയും കഠിനാധ്വാനവും ഈ മേഖലയിലേക്കുള്ള തൊഴിലാളികളുടെ വരവ് കുറച്ചു.

റബര്‍, തേയില, ഏലം, കാപ്പി, ഓയില്‍ പാം, എന്നിവയാണ് സംസ്ഥാനത്തെ പ്രധാന പ്ലാന്റേഷനുകള്‍.2011ലെ സാമ്പത്തിക അവലോകന റിപോര്‍ട്ട് പ്രകാരം 6.81 ഹെക്ടര്‍ സ്ഥലത്താണ് തോട്ടവിളകള്‍ ഉള്ളത്. 71 ശതമാനം തോട്ടവിളകളും കേരളത്തിലാണ് ഉത്പാദിപ്പിക്കുന്നത്.റബറിന്റെ 90 ശതമാനവും ഏലത്തിന്റെ 76 ശതമാനവും കാപ്പിയുടെ 22 ശതമാനവും തേയിലയുടെ ഏഴ് ശതമാനവും 2010-11ലെ കണക്കനുസരിച്ച് കേരളത്തിലാണ് ഉത്പാദിപ്പിക്കുന്നത്. ഏലം 1992-93ല്‍ 28 ശതമാനം ഉണ്ടായിരുന്നത് 2010-11ല്‍ 76 ശതമാനമായി വര്‍ദ്ധിച്ചു.സര്‍കാറിന്റെ കാര്‍ഷിക വരുമാനത്തിലും വിദേശ നാണ്യശേഖരത്തിലും നികുതി ഇനത്തിലും വലിയൊരു തുക പ്ലാന്റേഷന്‍ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ടെങ്കിലും പ്ലാന്റേഷന്‍ വ്യവസായം പ്രതിസന്ധി നേരിടുന്നതായും നേതാക്കള്‍ പറഞ്ഞു. തുണ്ടവത്കരിച്ചും തരംമാറ്റിയും ടൂറിസത്തിന് വിട്ട് കൊടുത്തും വനഭൂമിയാക്കി മാറ്റിയും തോട്ടം മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വരുംനാളുകളില്‍ ഉയരുന്ന പ്രക്ഷോഭങ്ങള്‍ക്ക് വയനാടന്‍ മണ്ണ് വേദിയാവുകയാണ്.തോട്ടം തൊഴിലാളികള്‍ക്ക് ഭൂമിയും വീടും ചികിത്സ സൗകര്യങ്ങള്‍, വിവേചന രഹിതമായ ആനുകൂല്യങ്ങള്‍ എന്നിവക്ക് വേണ്ടിയുള്ള ശക്തമായ ആവശ്യങ്ങളുയര്‍ത്തി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 300 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

deshabhimani 2601113

No comments:

Post a Comment