Saturday, February 23, 2013

രാഷ്ട്രപതിയുടെ പ്രസംഗം നിയമലംഘനങ്ങളെ വെള്ളപൂശാനെന്ന് സുധീരന്‍


കൊച്ചി: വിവാദങ്ങളില്‍ മുങ്ങിയ ആറന്മുള വിമാനത്താവളം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചത് നിയമലംഘനങ്ങളെ വെള്ളപൂശാനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. വിമാനത്താവളത്തിന്റെ ഉന്നതസ്ഥാനത്ത് എത്താന്‍ ശ്രമിക്കുന്ന കേന്ദ്രത്തിലെ ഒരു പ്രമുഖനാണ് ഇതിനുപിന്നിലെന്ന് മുന്‍ എംഎല്‍എ കെ മുഹമ്മദാലിയുടെ ഓര്‍മക്കുറിപ്പുകള്‍ "നടന്ന വഴികള്‍, പിന്നിട്ട വഴികള്‍" പ്രകാശനംചെയ്യവെ അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവളം പദ്ധതിയില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. വന്‍കിടക്കാര്‍ക്കും കുത്തകകള്‍ക്കും നിയമം ബാധകമല്ലേ? ഭൂപരിഷ്കരണനിയമം, പരിസ്ഥിതിസംരക്ഷണനിയമം, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണനിയമം, ഭൂസംരക്ഷണനിയമം തുടങ്ങി എട്ടോളം നിയമങ്ങള്‍ ലംഘിച്ച് വിവാദങ്ങളില്‍നിന്നു വിവാദങ്ങളിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന പദ്ധതി രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇടംപിടിച്ചത് അത്ഭുതകരമാണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ എല്ലാത്തിനെയും സ്വകാര്യവല്‍ക്കരിക്കുന്നത് ശരിയല്ല. സാധാരണക്കാരായ ജനങ്ങളെ മറന്ന് പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടുകയാണ്. രാജ്യത്ത് നടപ്പാക്കുന്ന പരിഷ്കാരങ്ങളാണ് ഇത്തരമൊരു അവസ്ഥയിലേക്ക് തള്ളിവിടുന്നത്. ദേശീയപണിമുടക്കില്‍ ഐഎന്‍ടിയുസി പങ്കെടുത്തത് അഭിനന്ദനാര്‍ഹമാണ്. ബാങ്ക് ദേശസാല്‍ക്കരണത്തില്‍നിന്ന് സര്‍ക്കാര്‍ തിരിച്ചുപോവുകയാണ്. ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് പാര്‍ലമെന്റില്‍ നടക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അഡ്വ. എ ജയശങ്കറിന് കോപ്പി നല്‍കിയാണ് സുധീരന്‍ പ്രകാശനം നിര്‍വഹിച്ചത്. കെ മുഹമ്മദാലി, അഡ്വ. വക്കം വിജയന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 230213

No comments:

Post a Comment