Thursday, February 25, 2021

റാവു പതിച്ചുനൽകി ചെന്നിത്തല കൈയടിച്ചു

 എന്താണ്‌ ആഴക്കടൽ?

തീരത്തുനിന്ന്‌ 22.2 കിലോമീറ്ററിനും 370 കിലോമീറ്ററിനും  ഇടയിലുള്ള സ്‌പെഷ്യൽ സാമ്പത്തികമേഖലയാണ്‌ ആഴക്കടൽ. ഇത്‌ പൂർണമായും കേന്ദ്രസർക്കാരിന്റെ അധീനതയിലാണ്‌‌.

വിദേശ ട്രോളറിന്‌ അനുമതി 
നൽകിയത്‌ ആര്‌?

ആഴക്കടൽ മേഖലയിൽ മീൻപിടിക്കാൻ വിദേശ
ട്രോളറുകൾക്ക്‌ ആദ്യമായി ലൈസൻസ്‌ നൽകിയത്‌ 1991ലെ കോൺഗ്രസ്‌ സർക്കാരാണ്‌. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു  800ൽപ്പരം ട്രോളറുകൾക്കായി 170 ലൈസൻസാണ്‌ നൽകിയത്‌.  ഒമ്പത്‌ സംസ്ഥാനത്തായി 7,500ൽപ്പരം കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ സമുദ്രാതിർത്തിയിലെ  മത്സ്യസമ്പത്ത്‌ വിദേശകമ്പനികൾക്ക്‌ തൂത്തുവാരാൻ അനുമതി നൽകി. 

കൈയടിച്ച്‌ പാസാക്കിയ എംപി ആര്‌?

അക്കാലത്ത്‌ രമേശ്‌ ചെന്നിത്തല കോൺഗ്രസ്‌ എംപിയായിരുന്നു; കേരളത്തിൽ യുഡിഎഫ്‌ സർക്കാരും. ലോക്‌സഭയിൽ ഭൂരിപക്ഷം തികയ്‌ക്കാൻ പാടുപെട്ടിരുന്ന റാവുവിന്‌ ഓരോ എംപിയും വിലപ്പെട്ടതായിരുന്നു. ഈ സാഹചര്യം ഉപയോഗിച്ച്‌ നയം തിരുത്തിക്കാൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപിമാർക്ക്‌ കഴിയുമായിരുന്നു. അന്നൊന്നും മിണ്ടാത്ത ചെന്നിത്തലയാണ്‌ ഇപ്പോൾ തീരത്തിനുവേണ്ടി കരയുന്നത്‌.

കടപ്പുറം ഇളകി; പക്ഷേ 
കോൺഗ്രസ്‌ ഇളകിയോ?

മത്സ്യമേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ദശലക്ഷക്കണക്കിന്‌ തൊഴിലാളികളുടെ ജീവിതമാർഗം നശിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ട്രേഡ്‌ യൂണിയനുകളും മത്സ്യത്തൊഴിലാളികളുടെ പ്രസ്ഥാനങ്ങളും രംഗത്തുവന്നു. ഇടതുപാർടികൾ പാർലമെന്റിന്‌ അകത്തും പുറത്തും ശക്തമായി പ്രതിഷേധിച്ചു.  നാഷണൽ ഫിഷ്‌ വർക്കേഴ്‌സ്‌ ഫോറത്തിന്റെ ആഹ്വാനപ്രകാരം 1994 ഫെബ്രുവരി നാലിന്‌ ബന്ദ്‌ ആചരിച്ചു.

പുതിയ ലൈസൻസ്‌ നൽകില്ലെന്ന്‌ അന്ന്‌ മന്ത്രിയായിരുന്ന തരുൺ ഗോഗോയ് (പിന്നീട്‌ അസം മുഖ്യമന്ത്രി)‌ 1994 ഡിസംബർ 15ന്‌ പാർലമെന്റിൽ പറഞ്ഞു. നയം പുനഃപരിശോധിക്കാൻ മുരാരി കമ്മിറ്റിയെ നിയോഗിച്ചു. എന്നാൽ വാക്ക്‌ പാലിക്കാതെ സർക്കാർ വീണ്ടും ലൈസൻസ്‌  നൽകി.

മീൻകൊള്ള തുടരുന്നു; 
മിണ്ടിയോ?

അനുമതി പത്രത്തിന്റെ അടിസ്ഥാനത്തിൽ ആഴക്കടലിൽ മീൻപിടിക്കാൻ സൗകര്യം നൽകിയത്‌ 2002ൽ വാജ്‌പേയ്‌ സർക്കാർ.  കേന്ദ്ര മത്സ്യവകുപ്പിൽനിന്നാണ്‌ അനുമതി നൽകുന്നത്‌. ഇതുമറയാക്കി  വിദേശട്രോളറുകൾ വൻതോതിൽ കടന്നുവന്ന്‌ മത്സ്യസമ്പത്ത്‌ അരിച്ചുപെറുക്കി. വ്യവസ്ഥകൾ ലംഘിച്ച്‌ മീൻ കടലിൽനിന്നു തന്നെ വിദേശകപ്പലുകളിലേ‌ക്ക്‌ മാറ്റി. പിടിച്ചതിന്റെ നൂറിലൊന്നുപോലും ഇന്ത്യൻ തുറമുഖങ്ങളിലെത്തിയില്ല. ഇക്കാര്യം 2017 ആഗസ്‌ത്‌ ഒന്നിന്‌ രാജ്യസഭയിൽ കെ കെ രാഗേഷ്‌ തുറന്നുകാട്ടി.

വൻകിട ട്രോളറുകൾക്ക്‌ 
അനുമതി

150ൽ കൂടുതൽ നോട്ടിക്കൽ മൈലുകൾക്കപ്പുറത്ത് ആഴക്കടലിൽ നങ്കൂരമടിക്കുന്ന വലിയ കപ്പലുകൾ മത്സ്യം പിടിച്ച്‌ കപ്പലിൽനിന്നു തന്നെ സംസ്‌കരിച്ച്‌ പായ്ക്കറ്റുകളാക്കി ചെറിയ ബോട്ടുകളിലേക്ക് മാറ്റുകയും ചെയ്യുന്നു.

177 ഇനം മത്സ്യങ്ങൾ 
യഥേഷ്ടം ഇറക്കുമതി ചെയ്യാം

തായ്‌ലൻഡ്‌, ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌ പോലുള്ള രാജ്യങ്ങളിൽനിന്ന്‌ വിലക്കുറവിൽ മത്സ്യം ഇറക്കുമതി ചെയ്യുന്നു. ഇന്ത്യൻ മത്സ്യവിപണി തകർച്ചയെ നേരിടും. ഇറക്കുമതി വർധിച്ചു, കയറ്റുമതി പഴയപടിയെന്നാണ്‌ പുതിയ റിപ്പോർട്ട്‌. വിദേശ മീൻപിടിത്ത കപ്പലുകൾ യഥേഷ്ടം കടന്നുവരുന്നതിനാൽ, 12 നോട്ടിക്കൽ മൈലിനപ്പുറം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല.

പ്രത്യേക ടൂറിസം സോണുകളിൽ മത്സ്യത്തൊഴിലാളികൾക്ക്‌ പ്രവേശനമില്ല. പവിഴപ്പാര്‌ (ക്വാറൽ റീഫ്‌) സംരക്ഷിക്കാനായി 32 കടൽ പ്രദേശം മറൈൻ പ്രൊട്ടക്ടഡ്‌ എരിയ. ഇവിടെ ട്രോളിങ്‌ ആകാം, നമ്മുടെ ബോട്ടുകൾക്ക്‌ വിലക്ക്‌.മത്സ്യഇറക്കുമതി ഏറ്റവും ദോഷം‌ കേരളത്തിന്‌. നെത്തോലി, മത്തി, അയല, വറ്റ, ചെമ്മീൻ തുടങ്ങി ആവശ്യക്കാരുള്ളവ ധാരാളം ഉൽപ്പാദിപ്പിക്കുന്നു.ആസിയനിൽ ബാക്കിയുള്ള നിബന്ധനകളുൾപ്പെട്ട കരാർ അടുത്തിടെ കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിൽ ഒപ്പിട്ടു.

താരിഖ്‌ അൻവറിന്‌ 
ഓർമയുണ്ടോ; 
മീനാകുമാരി 
സമിതിയെ

മത്സ്യമേഖലയെ കുത്തകകൾക്ക്‌ പൂർണമായും തീറെഴുതുകയെന്ന ലക്ഷ്യത്തോടെ രണ്ടാം യുപിഎ സർക്കാർ 2013 ആഗസ്‌തിൽ ഡോ. ബി മീനാകുമാരി അധ്യക്ഷയായി സമിതിയെ നിയോഗിച്ചു.  ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവർ ആയിരുന്നു ഫിഷറീസിന്റെ ചുമതലയുള്ള സഹമന്ത്രി. ഈ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചത്‌ 2014ൽ ഒന്നാം നരേന്ദ്രമോഡിസർക്കാരിന്റെ കാലത്ത്‌. വിദേശ ട്രോളറുകൾക്കടക്കം സ്വകാര്യ കുത്തകകൾക്ക് ഇന്ത്യയുടെ തീരമേഖലയിൽ മീൻപിടിക്കാൻ അനുമതി നൽകാൻ കമീഷൻ ശുപാർശ ചെയ്തു.

ചെറുകിട ബോട്ടുകൾ മീൻപിടിക്കുന്ന മേഖല 200  മുതൽ 500 മീറ്റർവരെ ആഴത്തിലാണ്‌. എന്നാൽ ഇവിടെ മത്സ്യബന്ധനം നിരോധിക്കാൻ നിർദേശിച്ചു.  ഇത്‌  ചെറുകിട മത്സ്യത്തൊഴിലാളികളുടെ അതിജീവനപ്രശ്നമായി മാറി. വൻപ്രക്ഷോഭം ഉയർന്നു.

മീനാകുമാരി കമീഷന്റെ പരിഗണനാവിഷയങ്ങൾ നിശ്ചയിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. കമീഷൻ റിപ്പോർട്ട് വന്നപ്പോൾ കോൺഗ്രസിന്റെ നയം ബിജെപി സർക്കാർ കൂടുതൽ ആവേശത്തോടെ നടപ്പാക്കി.

ഉമ്മൻചാണ്ടി മറന്ന ആസിയാൻ

കോൺഗ്രസ്‌ പ്രധാനമന്ത്രി മൻമോഹൻസിങ്ങും വാണിജ്യമന്ത്രി ആനന്ദ്‌ ശർമയും നാട്ടുകാരെ പറ്റിച്ചേ എന്നുപറഞ്ഞ്‌ ഒപ്പിട്ട കരാറാണ്‌ ‘ആസിയൻ’‌. 2009 ആഗസ്‌ത്‌ 13ന്‌ ഒപ്പിട്ട കരാർ 2010 ജനുവരി മുതൽ നിലവിൽവന്നു. ഏഷ്യൻ രാജ്യവുമായി ഒപ്പിട്ട ഈ വ്യാപാര കരാറിനെതിരെ ശക്തമായി രംഗത്തുവന്നത്‌ ഇടതുപക്ഷം മാത്രം. അന്ന്‌  ഉമ്മൻചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞു:‌ ‘‘എല്ലാം പറഞ്ഞുശരിയാക്കി, കേരളവുമായി ചർച്ച ചെയ്തേ കരാർ ഒപ്പിടൂ.’’ എന്നാൽ,  കരാർ ഒപ്പിട്ട വിവരം മാധ്യമങ്ങൾ പോലും അറിഞ്ഞില്ല.  കരാർ വ്യവസ്ഥകൾ നടപ്പാക്കാൻ പല നിയമങ്ങളും  കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു. 

No comments:

Post a Comment