Saturday, February 6, 2021

ചില്ലറ വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന് ഗുണമല്ല; മതനിരപേക്ഷതയില്‍ യുഡിഎഫിന് ഉറച്ച നിലപാടില്ല: മുഖ്യമന്ത്രി

ഒരു രാഷ്ട്രീയ പാര്‍ടി എന്ന നിലയ്‌‌ക്കാണ് മുസ്ലിം ലീഗിന്റെ നയങ്ങള്‍ക്കെതിരെ സിപിഐ എം വിമര്‍ശനം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിക്കുന്നത്. അത് ഏതെങ്കിലും തരത്തില്‍ വര്‍ഗീയമാകില്ല. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ ലീഗാണ് നേതൃത്വം നല്‍കിയത്. സാധാരണഗതിയില്‍ നാടിന് അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണത്. സ്വാഭാവികമായും അതിനെതിരെ വിമര്‍ശനമുണ്ടാകും. ലീഗ് ഒരു രാഷ്ട്രീയ പാര്‍ടി അല്ല എന്ന നിലപാട് സിപിഐ എം സ്വീകരിച്ചിട്ടില്ല. അപ്പോള്‍ ലീഗിനെ വിമര്‍ശിച്ചാല്‍ അതിലെന്താണ് വര്‍ഗീയത. -മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

വര്‍ഗീയശക്തികള്‍ നാട്ടിലുണ്ട്. അവരുടെ പ്രചരണത്തെ ശരിയായ രീതിയില്‍ നേരിടാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് സാധിക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എല്ലാ ഘട്ടത്തിലും മതനിരപേക്ഷതയയുടെ കാര്യത്തില്‍ ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വര്‍ഗീയതയോട് ഒരു വിട്ടുവീഴ്ച്ചയ്‌ക്കും ഇടതുപക്ഷം തയ്യാറായിട്ടില്ലെന്ന് ചരിത്രം പരിശോധിച്ചാല്‍ അറിയാനാകും.

എന്നാല്‍ അങ്ങനൊരു നിലപാട് യുഡിഎഫിനില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്നെ അത് കാണാനായി. നാല് സീറ്റിനും ചില്ലറ വോട്ടിനും വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്നത് നാടിന്റെ ഭാവിക്ക് ഗുണകരമല്ല.

കേരളത്തിലെ ബഹുജനങ്ങള്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. ഭരണഘടനാമൂല്യങ്ങള്‍ ഇവിടെ പുലരണമെന്ന് ചിന്തിക്കുന്നവരാണ്. ഇടതുപക്ഷം അവരുടെ കൂടെയാണ്.

തെറ്റായ മാര്‍ഗങ്ങളിലൂടെ താല്‍കാലിക ലാഭമുണ്ടാക്കാന്‍ വര്‍ഗീയതയുമായി സമരസപ്പെടലോ നീക്കുപോക്കോ ഉണ്ടാക്കുന്നവര്‍ നാടിന് തന്നെ ഹാനികരമായ നിലയാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെത്തുതൊഴിലാളിയുടെ മകനെന്നത് തികഞ്ഞ അഭിമാനം: പിണറായി

തിരുവനന്തപുരം > ചെത്തുതൊഴിലാളിയുടെ മകന്‍ എന്നത് തനിക്ക് അഭിമാനം തന്നെയുള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് ഏതെങ്കിലും തരത്തില്‍ അപമാനമുണ്ടാക്കുന്ന കാര്യമായി കരുതുന്നില്ല. കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. മൂത്ത ജ്യേഷ്ഠനും ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജേഷ്ഠനും ചെത്തുതൊഴിലറിയാമായിരുന്നു. അതാണ് തന്റെ കുടുംബ പശ്ചാത്തലം. അത് അഭിമാനമുള്ള കാര്യമായിട്ടാണ് താന്‍ കാണുന്നത്- കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എന്ത് ജീവിതമാണ് താന്‍ നയിക്കുന്നതെന്ന് തന്നെ അറിയാവുന്നവര്‍ക്ക് അറിയാം. ആഢംബര ജീവിതമെന്ന് പറയുകയാണെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ പറ്റുമോ-മുഖ്യമന്ത്രി ചോദിച്ചു.

സുധാകരന്‍ പറഞ്ഞത് എന്ത് ഉദ്ദേശത്തിലാണെന്നാണ് നോക്കേണ്ടത്. ഷാനിമോള്‍ ഉസ്മാനാണ് ആകെ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് സുധാകരന്‍ തന്നെ പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക ആദ്യം സുധാകരന്റെ പ്രസ്താവനയെ തള്ളിപ്പറയേണ്ടി വന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമലയിൽ പ്രശ്‌നമില്ല; തെറ്റായ പ്രചാരണം വോട്ടിനായി: മുഖ്യമന്ത്രി

ശബരിമലയുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങളുണ്ടാക്കി തെരഞ്ഞെടുപ്പ്‌ വിഷയമാക്കാൻ പറ്റുമോ എന്നാണ്‌ ചിലർ നോക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു പ്രശ്‌നവും ഇല്ലാത്തിടത്ത്‌ പ്രശ്‌നമുണ്ടെന്ന്‌ തെറ്റായ പ്രചാരണം അഴിച്ചുവിടുകയാണ്‌. നേരത്തേ പുറപ്പെടുവിച്ച വിധി സുപ്രീംകോടതി പുനഃപരിശോധിക്കാൻ തീരുമാനിച്ചശേഷം അവിടെ തുടർച്ചയായി ഉത്സവങ്ങൾ നടക്കുന്നുണ്ട്‌. അപ്പോഴാണ്‌ യുഡിഎഫിലെ ചിലർക്ക്‌ ശബരിമല എടുത്താൽ നല്ല വോട്ടുകിട്ടുമെന്ന്‌ തോന്നുന്നത്‌. അതിനുവേണ്ടി പ്രചാരണവുമായി ഇറങ്ങുകയാണ്‌. തദ്ദേശ തെരഞ്ഞെടുപ്പിലും അവർ ഇതേ കാര്യം നാട്ടുകാരോട്‌ പറഞ്ഞു. നാട്‌ അത്‌ സ്വീകരിച്ചില്ല. അനുഭവത്തിൽനിന്ന്‌ പഠിക്കാത്ത കൂട്ടരായതുകൊണ്ട്‌ അവർ ആ വഴിക്കുതന്നെ നീങ്ങുകയാണെന്നും‌ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ നിലപാട്‌ വരുമ്പോൾ മാത്രമേ ഇനി എന്തെന്ന കാര്യം വരുന്നുള്ളൂ. അപ്പോൾ പൊതുവിൽ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടെങ്കിൽ നിലപാട്‌ എടുക്കേണ്ടിവരും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ചർച്ചചെയ്‌താണ്‌ സർക്കാർ സമീപനം സ്വീകരിക്കുക.  ഇപ്പോഴത്തെ പ്രചാരണത്തിന്‌ പിന്നാലെ പോകേണ്ടതില്ല.

നേരത്തേ ഉടൻ നിയമമുണ്ടാക്കുമെന്ന്‌ പറഞ്ഞ്‌ പുറപ്പെട്ടവർ എന്തുകൊണ്ടാണ്‌ നിയമം കൊണ്ടുവരാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു

No comments:

Post a Comment