Wednesday, November 24, 2010

ഗൌരിയമ്മയ്ക്കുവേണ്ടി ഘടകകക്ഷികള്‍ പരാതിയുമായി കോണ്‍ഗ്രസ്

ജെഎസ്എസ് നേതാവ് ഗൌരിയമ്മയെ പിണക്കുകയും അപമാനിക്കുകയും ചെയ്യുന്ന ശൈലിക്ക് അറുതിവരുത്തണമെന്ന് യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി ആവശ്യപ്പെട്ടു. മാണിയുടെ നിലപാടിനോട് മറ്റു ഘടകകക്ഷികളും ഏറെക്കുറെ യോജിച്ചു. എന്നാല്‍, പ്രശ്നങ്ങള്‍ക്കു കാരണം ഗൌരിയമ്മയാണെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. ഒടുവില്‍ അനുരഞ്ജനത്തിനായി ഗൌരിയമ്മയെ കാണാന്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ യോഗം ചുമതലപ്പെടുത്തി.

പ്രാദേശിക തെരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമായിരുന്നു യോഗത്തിലെ അജന്‍ഡ. ഇതിനിടയിലുള്ള ചര്‍ച്ചയില്‍ നാലരവര്‍ഷമായി ജെഎസ്എസ് മുന്നണിനേതൃത്വത്തില്‍നിന്നും വിശിഷ്യാ കോണ്‍ഗ്രസില്‍നിന്നും അപമാനം ഏറ്റുവാങ്ങുകയാണെന്ന് ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ബാബു വ്യക്തമാക്കി. ജെഎസ്എസിന് സീറ്റ് അനുവദിക്കുന്നതിലും അനുവദിച്ച സീറ്റില്‍ വിമതരെ നിര്‍ത്തി തോല്‍പ്പിക്കുന്നതിലും കോണ്‍ഗ്രസ് മോശം നിലപാടു സ്വീകരിച്ചെന്ന് രാജന്‍ബാബു പറഞ്ഞു. ഗൌരിയമ്മ യോഗത്തില്‍ എത്തിയിരുന്നില്ല. ഗൌരിയമ്മയെ പിണക്കി മുന്നണിയില്‍നിന്നു പറഞ്ഞയക്കുന്നത് മുന്നണിക്ക് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പ് കെ എം മാണി നല്‍കി. ഘടകകക്ഷികള്‍ക്ക് അര്‍ഹമായ പങ്കാളിത്തവും മാന്യതയും മുന്നണിനേതൃത്വം നല്‍കണം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് കുറേക്കൂടി ജാഗ്രതാപൂര്‍ണമായ നിലപാടു സ്വീകരിക്കണമെന്നും വന്ന പാളിച്ചകള്‍ മാറ്റണമെന്നും മാണി ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശാലവും ജനാധിപത്യപരവുമായ മനോഭാവം കോണ്‍ഗ്രസില്‍നിന്ന് ഉണ്ടാകണം. യുഡിഎഫ് വിജയത്തിന് തന്റെ പാര്‍ടി നല്ല പങ്കാണ് വഹിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗൌരിയമ്മ യുഡിഎഫില്‍നിന്നു പുറത്തുപോകുന്നത് മുന്നണിക്ക് നഷ്ടമുണ്ടാക്കുമെന്ന അഭിപ്രായം മറ്റു ഘടകകക്ഷിപ്രതിനിധികളും ചൂണ്ടിക്കാട്ടി. ഗൌരിയമ്മയെ കോണ്‍ഗ്രസ് പിണക്കുക അല്ല, അവര്‍ നിരന്തരം കോണ്‍ഗ്രസിനെ അപമാനിക്കുകയാണെന്നായിരുന്നു എം എം ഹസന്റെ അഭിപ്രായം. വയലാര്‍ രവിയും താനും അവരുടെ വീട്ടിലെത്തി അവരെ കാണുന്നതിനിടയില്‍ കോണ്‍ഗ്രസിനെതിരെ മാധ്യമങ്ങളോട് അവര്‍ സംസാരിച്ചതായും ഹസന്‍ ചൂണ്ടിക്കാട്ടി. ഇതിനെ പിന്താങ്ങുന്ന അഭിപ്രായമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പ്രകടിപ്പിച്ചത്. യുഡിഎഫ് യോഗത്തില്‍ നാലരവര്‍ഷമായി ഗൌരിയമ്മ പങ്കെടുക്കുന്നില്ലെന്നും അവര്‍ വന്നാല്‍ അവരെ പിന്നീടു കാണുന്നതിന് താനും ഉമ്മന്‍ചാണ്ടിയും അവരുടെ വീട്ടില്‍ പോകാമെന്നും ചെന്നിത്തല പറഞ്ഞു.

പ്രശ്നപരിഹാരത്തിന് തല്‍ക്കാലം ഗൌരിയമ്മയെ കാണാന്‍ കണ്‍വീനര്‍ പോകട്ടെ എന്ന നിര്‍ദേശം വന്നപ്പോള്‍ തനിക്ക് ഈയാഴ്ച അതിനു കഴിയില്ലെന്നും ജാതകവശാല്‍ മോശമായ സമയമായതിനാല്‍ അപമാനം ഏറ്റുവാങ്ങാന്‍ ഇടയാകുമെന്നുമായിരുന്നു തങ്കച്ചന്റെ പ്രതികരണം. ഇതു യോഗത്തില്‍ ചിരിയുയര്‍ത്തി. തങ്കച്ചന് അപമാനമേല്‍ക്കാതിരിക്കാന്‍ രാജന്‍ബാബുവും കെ കെ ഷാജുവും വേണ്ടതു ചെയ്യുമെന്ന് ഒരു ഘടകകക്ഷിനേതാവ് കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കേരളത്തില്‍ പ്രചാരണജാഥ നടത്താന്‍ യോഗം തീരുമാനിച്ചു. മാണിയുടെ നേതൃത്വത്തില്‍ കേരളമാര്‍ച്ചിന് കേരള കോണ്‍ഗ്രസ് എം നേരത്തെ തീരുമാനിച്ചിരുന്നു. ഇതു മാറ്റിവയ്ക്കണമെന്ന നിര്‍ദേശം യോഗത്തിലുണ്ടായി. ഇക്കാര്യം തന്റെ പാര്‍ടി നേതൃയോഗം പിന്നീട് കൂടി തീരുമാനിക്കാമെന്ന് മാണി വ്യക്തമാക്കി. തെരഞ്ഞെടുപ്പു വിജയത്തിന്റെ വിശകലനം ഉമ്മന്‍ചാണ്ടി മുക്കാല്‍ മണിക്കൂര്‍ നടത്തി.

ദേശാഭിമാനി 241110

3 comments:

  1. ജെഎസ്എസ് നേതാവ് ഗൌരിയമ്മയെ പിണക്കുകയും അപമാനിക്കുകയും ചെയ്യുന്ന ശൈലിക്ക് അറുതിവരുത്തണമെന്ന് യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി ആവശ്യപ്പെട്ടു. മാണിയുടെ നിലപാടിനോട് മറ്റു ഘടകകക്ഷികളും ഏറെക്കുറെ യോജിച്ചു. എന്നാല്‍, പ്രശ്നങ്ങള്‍ക്കു കാരണം ഗൌരിയമ്മയാണെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രതിനിധികള്‍. ഒടുവില്‍ അനുരഞ്ജനത്തിനായി ഗൌരിയമ്മയെ കാണാന്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ യോഗം ചുമതലപ്പെടുത്തി

    ReplyDelete
  2. ആശയങ്ങള്‍ പൂഴ്ത്തിവെക്കാനുള്ളവയല്ല; പ്രചരിപ്പിക്കാനുള്ളവയാണ് അതു കറക്ട് പക്ഷെ അല്പം എഡിറ്റ് വേണോ? വിരുദ്ധ ആശയങ്ങളെ പൂഴ്ത്താറില്ലേ?
    ഗൌരിയമ്മയ്ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാന്‍ ഇവിടത്തെ കമ്യൂണിസ്റ്റു പാര്‍ടികള്‍ക്ക് എന്ത് അവകാശമാണുള്ളത്?

    ReplyDelete
  3. ഇവിടെ മുതലയും കണ്ണീരും ഒന്നും ഇല്ല വാക്കേറുകള്‍. ശരിയായാ‍യ ആശയങ്ങള്‍ എന്നത് അണ്ടര്‍സ്റ്റുഡ് ആണ്.

    ReplyDelete