Tuesday, November 23, 2010

സി വി സി: പി ജെ തോമസിന്റെ നിയമനത്തിനെതിരെ വിമര്‍ശനം

പാമോലിന്‍ കേസില്‍ അന്വേഷണം നേരിടുന്ന പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി (സി വി  സി) നിയമിച്ച കേന്ദ്ര നടപടിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്രിമിനല്‍ കേസില്‍ അന്വേഷണം നേരിടുന്നയാള്‍ എങ്ങനെയാണ് അഴിമതി വിരുദ്ധ സംവിധാനത്തിന്റെ തലവനായിരിക്കുകയെന്ന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ച് ചോദിച്ചു. തോമസിനെ സി വി സിയായി നിയമിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍.

കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് നടത്തിയ പാമോയില്‍ ഇറക്കുമതിയില്‍ നടത്തിയ ക്രമക്കേടുകളുടെ പേരില്‍, അന്നു ഭക്ഷ്യവകുപ്പു സെക്രട്ടറിയായിരുന്ന പി ജെ പി തോമസ് അന്വേഷണം നേരിടുകയാണ്. സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ അന്വേഷിക്കുന്ന കേസില്‍ തോമസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. അഴിമതികേസില്‍ കോടതിയില്‍നിന്ന് ജാമ്യമെടുത്തു കഴിയുന്ന തോമസിനെ വിജിലന്‍സ് കമ്മിഷണറായി നിയമിച്ചതിനെതിരെ നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സന്നദ്ധസംഘടനയായ സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനും മുന്‍ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ജെ എം ലിങ്‌ദോയുമാണ് തോമസിന്റെ നിയമനത്തിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ നല്‍കിയത്.

പി ജെ തോമസിന്റെ നിയമനം സംബന്ധിച്ച ഫയല്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ഫയല്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഫയല്‍ പരിശോധിക്കുന്നതിനുമുമ്പേ കോടതി നിയമനത്തെ വിമര്‍ശിക്കുകയാണുണ്ടായത്. ക്രിമിനല്‍ കേസില്‍ ആരോപണ വിധേയനായ ഒരാള്‍ക്ക് ഏത് തരത്തിലാണ് ചീഫ് വിജിലന്‍സ് കമ്മിഷണറായി പ്രവര്‍ത്തിക്കാനാകുകയെന്ന് ബഞ്ച് ആരാഞ്ഞു.

ഫയല്‍ കോടതിക്ക് സമര്‍പ്പിച്ചയുടന്‍ നിയമനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിച്ചിട്ടുണ്ടോ?, പാമോലിന്‍  കേസില്‍ ആരോപണ വിധേയനായ ഒരാള്‍ സി വി സിയായിരിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലേ?. സി ബി ഐ എല്ലാ കേസുകളിലും സി വി സിക്കല്ലേ റിപ്പോര്‍ട്ട് ചെയ്യേണ്ടത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.

സംസ്ഥാന വിജിലന്‍സ് കമ്മിഷെന്റ അന്വേഷണം നേരിടുന്നയാള്‍ എങ്ങനെയാണ് കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മേധാവിയായിരിക്കുകയെന്ന് ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും സ്വതന്ത്ര കുമാറും അംഗങ്ങളായ ബഞ്ച് ചോദിച്ചു. സി വി സിയാവുന്നയാള്‍ക്കു കുറ്റമറ്റ യോഗ്യതയുണ്ടായിരിക്കണമെന്ന മാനദണ്ഡം തോമസിന്റെ നിയമനത്തില്‍ പാലിച്ചിട്ടുണ്ടോയെന്ന് ബഞ്ച് അറ്റോര്‍ണി ജനറല്‍ ജി ഇ വാഹന്‍വതിയോട് ചോദിച്ചു.

സര്‍വീസ് നിയമങ്ങള്‍ അനുസരിച്ച് ഒരാള്‍ക്കെതിരെ കുറ്റപത്രം നിലവിലുണ്ടെങ്കില്‍ അയാളെ സ്ഥാനക്കയറ്റത്തിനു പരിഗണിക്കാനാവില്ല. 2002 മുതല്‍ തോമസിനെതിര കുറ്റപത്രമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സി വി സി എന്ന നിലയില്‍ തോമസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുമോയെന്നതാണ് പ്രശ്‌നം. ഇക്കാര്യം അതീവ ഗൗരവമേറിയതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

കോടതിയുടെ പരാമര്‍ശം കണക്കിലെടുത്താല്‍ ഓരോ ജുഡീഷ്യല്‍ നിയമനവും സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കേണ്ടിവരുമെന്ന്, തോമസിന്റെ നിയമനത്തിനെതിരായ പരാമര്‍ശത്തിനു മറുപടിയായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എ ജി മുദ്രവച്ച കവറില്‍ കോടതിക്കു സമര്‍പ്പിച്ചു. ഇതു വിശദമായ പരിശോധിച്ച ശേഷം രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും

പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന തോമസ് കേന്ദ്ര വിജിലന്‍സ് കമ്മിഷണറാവാന്‍ യോഗ്യനല്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ടെലികോം സെക്രട്ടറിയായിരിക്കെയാണ് തോമസ് സി വി സിയായി നിയമിതനായത്. ടെലികോം മന്ത്രാലയം പ്രതിസ്ഥാനത്തുള്ള 2ജി സ്‌െപക്ട്രം ഇടപാടില്‍ സി വി സിയുടെ അന്വേഷണ പരിധിയിലിരിക്കെ, ഈ ഇടപാടില്‍ പങ്കാളിയായ തോമസ് സി വി സിയാവുന്നതില്‍ താല്‍പ്പര്യ സംഘര്‍ഷത്തിന്റെ പ്രശ്‌നമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ആഭ്യന്തരമന്ത്രി പി ചിദംബരം, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് എന്നിവര്‍ ഉള്‍പ്പെട്ട നിയമന സമിതിയാണ് തോമസിനെ സി വി സിയായി നിശ്ചയിച്ചത്. നിയമനത്തെ എതിര്‍ത്തിരുന്നെന്ന് സുഷമ വ്യക്തമാക്കിയിരുന്നു.

janayugom 231110

1 comment:

  1. പാമോലിന്‍ കേസില്‍ അന്വേഷണം നേരിടുന്ന പി ജെ തോമസിനെ കേന്ദ്ര വിജിലന്‍സ് കമ്മിഷണറായി (സി വി സി) നിയമിച്ച കേന്ദ്ര നടപടിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്രിമിനല്‍ കേസില്‍ അന്വേഷണം നേരിടുന്നയാള്‍ എങ്ങനെയാണ് അഴിമതി വിരുദ്ധ സംവിധാനത്തിന്റെ തലവനായിരിക്കുകയെന്ന് ചീഫ് ജസ്റ്റിസ് എസ് എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള ബഞ്ച് ചോദിച്ചു. തോമസിനെ സി വി സിയായി നിയമിച്ചതിനെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ പരാമര്‍ശങ്ങള്‍.

    ReplyDelete