Thursday, November 25, 2010

'രാഹുല്‍ മാജിക്' പാളി കോണ്‍ഗ്രസ് മത്സരിച്ചത് 243 സീറ്റില്‍; കിട്ടിയത് 4

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ലാലുവിനേക്കാള്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുന്നത് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും. രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് കെട്ടിയ മനക്കോട്ടകളാണ് നിതീഷിന്റെ മുന്നേറ്റത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രചാരണത്തിനെത്തിയിരുന്നു. ആകെയുള്ള 243 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാല് സീറ്റാണ്. കഴിഞ്ഞ തവണ ആര്‍ജെഡിക്കൊപ്പം നേടിയ ഒമ്പത് സീറ്റിനൊപ്പം എത്താന്‍പോലും സാധിച്ചില്ല. ലോക്സഭാ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

പത്തുവര്‍ഷത്തിനുശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലുണ്ടായ മുന്നേറ്റം ഇതിനു പ്രേരണയായി. തന്റെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ ബിഹാറില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ കഴിയുമെന്നായിരുന്നു രാഹുലിന്റെ ധാരണ. എന്നാല്‍, ബിഹാറിലെ പൊള്ളുന്ന രാഷ്ട്രീയ യാഥാര്‍ഥ്യത്തിനുമുമ്പില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ പാളി. ചെറുപ്പക്കാര്‍ക്ക് അമ്പതോളം സീറ്റ് നല്‍കിയെങ്കിലും ഗുണമുണ്ടായില്ല. ഭൂരിപക്ഷം മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് കെട്ടിവച്ച പണം നഷ്ടമായി.

സവര്‍ണ-ദളിത്-മുസ്ളിം സമവാക്യത്തിലായിരുന്നു കോണ്‍ഗ്രസ് എന്നും ജയിച്ചത്. ഭൂപരിഷ്കരണം നടപ്പാക്കാന്‍ ഒരുങ്ങിയ നിതീഷിനോടുള്ള സവര്‍ണരുടെ എതിര്‍പ്പ് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചു. സവര്‍ണ നേതാവ് ലല്ലന്‍ സിങ് കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയിട്ടും സവര്‍ണരുടെ വോട്ട് ലഭിച്ചില്ല. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുലിന് കഴിയില്ലെന്ന് തീര്‍ത്തും
വ്യക്തമാക്കുന്നതാണ് ഈ ജനവിധി. വൈകിയാണെങ്കിലും സോണിയയും ഇതംഗീകരിച്ചു. പാര്‍ടി പുനഃസംഘടിപ്പിക്കാനാണ് ബിഹാറില്‍ തനിച്ചു മത്സരിച്ചതെന്നു പറഞ്ഞ സോണിയ അതിന് ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് ബുധനാഴ്ച പ്രതികരിച്ചത്.

നിതീഷിന് തുണയായത് ജാതിരാഷ്ട്രീയം

ഏറെ പിന്നോക്കം നില്‍ക്കുന്ന ബിഹാറില്‍ ചിലയിടങ്ങളില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളെ പൊലിപ്പിച്ചു കാട്ടിയും ജാതി രാഷ്ട്രീയം
സമര്‍ഥമായി ഉപയോഗിച്ചുമാണ് നിതീഷ്കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത്. ലാലുപ്രസാദ് യാദവ് പടിയിറക്കത്തിലാണ്. ലാലുമാത്രമല്ല പരാജയപ്പെട്ടത്, കോണ്‍ഗ്രസും ദയനീയമായി തോറ്റു. ബിജെപിയുടെ നേട്ടം നിതീഷിന്റെതുമാണ്. എന്തായാലും സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമാറിക്കാന്‍ പോന്ന തെരഞ്ഞെടുപ്പു ഫലമാണ് ബിഹാറിലേത്.

പതിനഞ്ചു വര്‍ഷത്തെ ലാലുഭരണം ബിഹാറിലെ അധഃസ്ഥിത ജനവിഭാഗത്തെ സംബന്ധിച്ച് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാലമായിരുന്നു. എന്നാല്‍, ഇതിന്റെ തുടര്‍ച്ചയായി അവര്‍ക്ക് ലഭിക്കേണ്ടിയിരുന്ന മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലും പശ്ചാത്തല സൌകര്യങ്ങളും നല്‍കുന്നതില്‍ ലാലു പരാജയപ്പെട്ടു. ഈ പരാജയമാണ് നിതീഷിന്റെ വിജയമായത്. നഗരങ്ങളില്‍ ചില പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ഗ്രാമീണതലത്തില്‍ വികസനപദ്ധതികളൊന്നും നടപ്പാക്കാന്‍ നിതീഷ് തയ്യാറായില്ല. തൊഴിലുറപ്പുപദ്ധതിപോലും പരാജയമായിരുന്നു. എങ്കിലും ലാലുവിനെ അപേക്ഷിച്ച് എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നിതീഷിനായി.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സമര്‍ഥമായി ജാതിരാഷ്ട്രീയം കളിക്കാനും നിതീഷ് തയ്യാറായി. ആദ്യം ലാലുവിന്റെ മറ്റു പിന്നോക്ക വിഭാഗ (ഒബിസി) വോട്ടുബാങ്ക് നിതീഷ് തകര്‍ത്തു. അതിപിന്നോക്ക സമുദായമെന്ന പ്രത്യേക വിഭാഗമുണ്ടാക്കി അവര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നല്‍കി. ഇതുവഴി 20 ശതമാനം വരുന്ന ജനങ്ങളെ കൂടെ നിര്‍ത്തി. ലാലുവിന്റെ സഖ്യകക്ഷിയായ എല്‍ജെപിയുടെ വോട്ടുബാങ്ക് ദളിതരാണ്. ഇതില്‍ രാംവിലാസ് പാസ്വാന്‍ പ്രതിനിധാനംചെയ്യുന്ന ദുസാദുകളെ ഒഴിവാക്കി ഒരു ഡസനോളം വരുന്ന ദളിതുകളെ മഹാദളിതുകള്‍ എന്ന പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കി. ജനസംഖ്യയുടെ 34 ശതമാനം വരുന്ന വിഭാഗമാണിത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും വരുണ്‍ഗാന്ധിയും തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തുന്നതിനെ വിലക്കി. സ്വന്തം ജാതിയായ കുര്‍മികളുടെയും കോവേരികളുടെയും വോട്ടിനൊപ്പം മഹാദളിതരുടെയും അതിപിന്നോക്ക വിഭാഗത്തിന്റെയും വോട്ട് നേടാന്‍ നിതീഷിന് കഴിഞ്ഞു. ഭൂപരിഷ്കരണം നടപ്പാക്കാന്‍ കമീഷന്‍ വച്ചതുവഴി സവര്‍ണ വോട്ടുകളില്‍ വിള്ളലുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികാരത്തില്‍ വരാന്‍ പോകുന്നത് നിതീഷാണെന്നു കണ്ട സവര്‍ണര്‍ അദ്ദേഹത്തിന് അനുകൂലമായി വോട്ടുചെയ്തു. ബിജെപിയാണ് സവര്‍ണരുമായി നിതീഷിനെ അടുപ്പിച്ചത്. യാദവരെമാത്രം വളര്‍ത്തിയ രാഷ്ട്രീയവും അഴിമതിയും കുടുംബവാഴ്ചയുമാണ് ലാലുവിന് തിരിച്ചടിയായത്. തുടര്‍ച്ചയായ മൂന്ന് തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ലാലുയുഗത്തിന് താല്‍ക്കാലികമായെങ്കിലും അന്ത്യമിട്ടിരിക്കയാണ്. തിരിച്ചുവരവിനുള്ള കോണ്‍ഗ്രസിന്റെ മോഹവും തകര്‍ന്നടിഞ്ഞു.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 251110

1 comment:

  1. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം ലാലുവിനേക്കാള്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകുന്നത് രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസിനും. രാഹുല്‍ഗാന്ധിയെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് കെട്ടിയ മനക്കോട്ടകളാണ് നിതീഷിന്റെ മുന്നേറ്റത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്. രാഹുല്‍ പ്രചാരണം നടത്തിയ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പ്രചാരണത്തിനെത്തിയിരുന്നു. ആകെയുള്ള 243 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് നാല് സീറ്റാണ്. കഴിഞ്ഞ തവണ ആര്‍ജെഡിക്കൊപ്പം നേടിയ ഒമ്പത് സീറ്റിനൊപ്പം എത്താന്‍പോലും സാധിച്ചില്ല. ലോക്സഭാ തെരഞ്ഞടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

    ReplyDelete